ടീച്ചിംഗ് പ്രാക്ടീസും കമ്മീഷന്‍വരവുമൊക്കെ കഴിഞ്ഞ് സര്‍വതന്ത്ര സ്വതന്ത്രരായാണ് ഞങ്ങള്‍ നാല്പത്തി രണ്ടോളം ' ട്രൈനികള്‍' ഉല്ലാസ യാത്രയ്ക്ക് പുറപ്പെടുന്നത് .
മൈസൂര്‍ - ഊട്ടിയിലെക്കാണ് യാത്ര. ഞങ്ങളുടെ സംഘം കൈകൊട്ടിപ്പടിയും കലാപരിപാടികള്‍ അവതരിപ്പിച്ചും ആര്‍ത്തുല്ലസിച്ചും മൈസൂരിലെത്തി കാഴ്ചകളുടെ ഇന്‍ബോക്സ് തുറന്നുതുടങ്ങി. വൃന്ദാവനവും ടിപ്പുവിന്റെ കോട്ടയും മൈസൂര്‍പാലസും രവിവര്‍മ്മ ചിത്രങ്ങളുമൊക്കെയായി വിഭവസമൃദ്ധമായ നയനസദ്യ തന്നെയുണ്ടു. ഏറ്റവും അവസാനമാണ് മൃഗശാലയിലേക്ക് അന്തര്‍ഗമനം നടത്തുന്നത്.
ലൈലയും സുനന്ദയും അസീസും സതീഷുമൊക്കെ ഏതോ മായികലോകത്തെത്തിപ്പെട്ടപോലെ നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞും പൊട്ടിച്ചിരിച്ചും കയ്യിലുള്ള എല്ലാനമ്പരുകളും പുറത്തെടുത്തും പരമാവധി ആഘോഷിക്കുന്നുണ്ട്.
മൃഗശാലയിലൂടെ മുന്‍ഗാമികളെയും കുടുംബക്കാരെയും സംബന്ധക്കാരെയു മൊക്കെ വിശദമായി നടന്നു കാണുകയാണ്. യാഷിക്ക ക്യാമറകള്‍ കണ്ണടച്ച് തുറക്കുന്നു. മൊബൈലുകളൊന്നും അന്നില്ല. നിറയെ സന്ദര്‍ശകരാണ്. സ്ത്രീകളും കുട്ടികളും തന്നെയാണ് കൂടുതലും. പോരാത്തതിന് 'മിഥുന'ങ്ങളും 'കര്‍ക്കിടക'ങ്ങളുമൊക്കെയുണ്ട്.യുണിഫോമിട്ട സ്കൂള്‍ കുട്ടികളും അവരെ മേക്കാന്‍ സാരിത്തലപ്പ് ആലില വയറിനുകീഴെ ഭദ്രമായി തിരുകി വെച്ച് , തെരുവോരത്ത് നിന്ന് വാങ്ങിയ പൂ പിടിപ്പിച്ച തൊപ്പിയൊക്കെ വെച്ച് , മീരാജാസ്മിന്‍ സ്റ്റൈലില്‍ കുറെ ടീച്ചര്‍മാരും ..
മൃഗങ്ങളില്‍ നിന്ന് ടീച്ചര്‍മാരിലേക്കും പൂ തുന്നിയ തൊപ്പി കളിലേക്കും യൂണിഫോം ധരിച്ച കുട്ടികളിലേക്കുമൊക്കെ കാഴ്ചയുടെ വാനരന്മാര്‍ മാറിമാറി പടര്‍ന്നു കേറുന്നതിനിടെ, എന്റെ മുമ്പിലൂടെ വല്ലാതെ കലപില കൂട്ടിക്കൊണ്ടു രണ്ടു പുതുമിഥുനങ്ങള്‍ കൊക്കുരുമ്മി പോകുന്നത് കണ്ടു.
മധുവിധുവിന്റെ മരം പെയ്യുന്നുണ്ട് ആ മുഖഭാവങ്ങളില്‍ നിന്നിപ്പോഴും.അവളെ കണ്ടാല്‍ ഒരു മലയാളി മാലാഖക്കുട്ടിയുടെ കട്ടുണ്ട്. അവന്‍ ഒരു കരുമാടിക്കുട്ടന്‍.മീശയുടെ സ്ഥാനത്ത് കറുത്ത നേരിയ ഒരു വര. തടിച്ചുമലച്ച ചുണ്ടുകളിലും കറുപ്പ് കുടികെട്ടി പാര്‍ക്കുന്ന നീണ്ട മുഖത്തും പക്ഷെ സ്നേഹത്തിന്റെ പ്രകാശപ്പൊട്ടുകള്‍ സമൃദ്ധമായി ചിതറിക്കിടപ്പുണ്ട്.
വെളുത്തു കൊലുന്നനെയുള്ള അവള്‍ ചിരിക്കുമ്പോഴും വര്‍ത്തമാനം പറയുമ്പോഴും അരിമുല്ല വിരിയുന്നുണ്ട്. നിതംബം വരെ തൂങ്ങി കിടക്കുന്ന ഇടതൂര്‍ന്ന മുടിത്തുമ്പത്ത് കുണുങ്ങിക്കുണുങ്ങിയുള്ള നടത്തത്തിനൊപ്പിച്ചു ഊയലാടുന്ന മുടിപ്പൂവ്. അത് കാണുന്നവരോടൊക്കെ ലോഹ്യം പറയുന്നുണ്ട്. ചിലരോട് കണ്ണിറുക്കി കാണിക്കുന്നുമുണ്ട്.
അവളുടെ ചുമലില്‍ ആവശ്യത്തെക്കാള്‍ കൂടുതല്‍ അലങ്കാരത്തിനാണെന്നു തോന്നിപ്പിക്കുന്ന ഒരു വാനിറ്റിബാഗ് അലസമായി തൂങ്ങിക്കിടക്കുന്നു. സംഘഗാനം ആലപിക്കുന്ന കുട്ടികള്‍ അവരവരുടെ തുടയില്‍തട്ടി താളംപിടിക്കും മട്ടില്‍ അതങ്ങനെ താളാത്മകമായി തപ്പുകൊട്ടി അവളുടെ കൂടെനടക്കുന്നു.
അവളുടെ മുടിയിഴകള്‍ക്ക് പൂക്കുട ചൂടിക്കൊടുത്തു കൂടെപോകുന്ന ഈരിഴയില്‍ കോര്‍ത്ത മുല്ലപ്പൂമാല മുടിപ്പുറത്ത് മയങ്ങിക്കിടപ്പാണ്. പോക്കുവെയിലേറ്റ് അവയുടെ കണ്ണുകള്‍ കൂമ്പിയിരിക്കുന്നു. നിറയെ മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു പടര്‍ന്നു കിടക്കുന്ന ഭംഗിയുള്ള സാരിയില്‍ കാറ്റിന്റെ വിരല്‍ത്തലപ്പുകള്‍ വെറുതെ വികൃതി കാട്ടിക്കൊണ്ടിരിക്കുന്നു.
നീണ്ടു മെലിഞ്ഞ അവളുടെ കൈകളില്‍ ഇലകളടര്‍ത്തി മാറ്റാത്ത ഒരു പിടി ഇളം കാരറ്റ്. മൃദു വാര്‍ന്ന അവളുടെ ഉള്ളം കയ്യില്‍ അച്ചടക്കത്തോടെ അവ പരസ്പരം സ്നേഹിച്ചു ചേര്‍ന്ന് കിടക്കുന്നു. ഇടയ്ക്ക് അവയിലൊന്നില്‍ അവളൊന്നു കടിച്ചു. അത് തന്നെ അവനും കൊടുത്തു. അവളുടെ കൊച്ചരിപ്പല്ലുകള്‍ ക്ഷതമേല്‍പ്പിച്ച കാരറ്റിന്റെ ഇളം മേനിയില്‍ പിക്കാസു പോലെയുള്ള അവന്റെ പല്ലുകള്‍ കേറിയിറങ്ങുമ്പോള്‍ എവിടെയൊക്കെയോ ഒരു ഞെരിപിരി കൊള്ളല്‍..
പല പോസുകളിലായി ഫോട്ടോകളെടുത്തു കൊണ്ടിരിക്കുയാണ് അവര്‍. നീണ്ട കൊക്കും നെറ്റിയില്‍ പൂവുമുള്ള പേരറിയാത്ത ഒരു പക്ഷിയെ മനസ്സിന്റെ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു ഞാനപ്പോള്‍.
'എക്സ്ക്യൂസ് മി മേ യു പ്ലീസ് ടേക്ക് സം ഫോട്ടോസ്..' ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവളാണ്. രണ്ടുപേര്‍ക്കും ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കാനാണ്.
ഞങ്ങള്‍ അപ്പോള്‍ പലയിനം പക്ഷികളുള്ള വിശാലമായ ഒരു ശാരികക്കൂടിനടുത്താണ്.
ഒരു മയൂരസുന്ദരി ചിറകൊക്കെ വിടര്‍ത്തി , യുവജനോത്സവ വേദിക്ക് പിറകില്‍ കുച്ചിപ്പുടി മത്സരത്തിന് കാത്തു നില്‍ക്കുന്ന സുന്ദരിക്കുട്ടിയെ പോലെ നടനത്തിനു റെഡിയായി നില്‍പ്പുണ്ട്.
രണ്ടു പേരും വല്ലാതെ ചേര്‍ന്ന് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. ക്യാമറക്കണ്ണിലൂടെ ഞാന്‍ അവരെ നോക്കുമ്പോള്‍, 'വടക്ക് നോ ക്കിയന്ത്ര'ത്തിലെ ശ്രീനിവാസനെയും പാര്‍വതിയെയും ഒരുനിമിഷം എനിക്ക് ഓര്‍മ്മ വന്നു. കരിവിളക്കിനടുത്ത് ഒരു നിലവിളക്ക്! അപ്പോള്‍ മാമുക്കോയയുടെ റോളില്‍ ആരാണെന്ന ചോദ്യം മനസ്സെന്നോട് ചോദിച്ചു. ശരീരമാസകലം അനുരണനമുണ്ടാക്കിയ ഒരു ഉള്‍ച്ചിരിയോടെ ഞാന്‍ ആ ചോദ്യത്തെ വളരെ സമര്‍ത്ഥമായി നേരിട്ടു..
മാറില്‍ ചേര്‍ന്ന് നിന്നും കെട്ടിപ്പിടിച്ചും മടിയില്‍കിടന്നുമൊക്കെ മൂന്ന് നാലു സ്നാപ്പുകള്‍ എന്നെക്കൊണ്ടെടുപ്പിച്ചിട്ടൊടുവില്‍ അവള്‍ എനിക്ക് മധുരമുള്ള ഒരു താങ്ക്സ് തന്നു. കൂടെ വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു ചിരിയും.
പിന്നീട് എപ്പോഴോ അവരെനിക്കു നഷ്ടപ്പെട്ടു..!
കണ്ടാമൃഗത്തിന്റെയും വെള്ളാനകളുടെയും നാഗരാജാക്കന്മാരുടെയും കൌതുകക്കാഴ്ചകളിലാണ് എന്റെ കൂട്ടുകാരില്‍ പലരും. ചിലര്‍, സ്കൂള്‍ പടിക്കല്‍ ബസ്സ് കാത്തു നില്‍ക്കുന്ന വ്യത്യസ്ത ക്ലാസുകളിലെ സുന്ദരിക്കുട്ടികളെ പോലെ , കൊച്ചു വര്‍ത്തമാനം പറഞ്ഞു സമയം കളയുന്ന മാന്‍പേടകളെ കണ്ണ് നിറയെ കണ്ടു നില്പാണ്. വൃത്തികെട്ട വെള്ളത്തില്‍ കിടന്നു പുളയുന്ന ചീങ്കണ്ണികളെയും ഭീമന്‍ ആമകളെയും കണ്ടു നില്‍ക്കുന്നു മറ്റുചിലര്‍.
ഏറ്റവും ഒടുവില്‍ ഞങ്ങളെത്തിയത് രണ്ടുപുലികളെ സ്വതന്ത്രമായി സ്വൈരവിഹാരം നടത്താ നനുവദിച്ചു വിട്ടിരിക്കുന്ന വിശാലമായ ഒരിടത്താണ്.കാട്ടില്‍ വെച്ച് പുലികളെ കാണുന്ന വിധത്തിലാണ് ആ പുലിക്കാഴ്ച സംവിധാനിച്ചിരിക്കുന്നത്.. ചുറ്റും വലിയ കിടങ്ങാണ്. നല്ല ഉയരത്തില്‍ മതില്‍ക്കെട്ട്. സുരക്ഷക്കെന്നോണം കെട്ടിയ മുള്‍വേലി. സന്ദര്‍ശകര്‍ ഏല്‍പ്പിച്ച പരിക്കും നിര്‍ദയമായ പീഡനവും മൂലം വേലി അവിടവിടെ അടര്‍ന്നു മാറിയിട്ടുണ്ട്.സന്ദര്‍ശകരേറെയും ഇവിടെയാണ്. ക്യാമറകളുടെ ഫ്ലാഷ് ലൈറ്റുകള്‍ തുരുതുരാ കണ്ണ് ചിമ്മി തുറക്കുന്നു.
ഇളിച്ചു കാട്ടിയും പല്ലിറുമ്മിയും 'കയ്യാലപ്പുറത്തു നിന്ന് ഗോഷ്ഠി കാണിക്കാതെ ധൈര്യമുണ്ടെങ്കില്‍ ഇറങ്ങി വാ അപ്പോള്‍ കാണിച്ചു തരാ'മെന്ന മട്ടില്‍ എല്ലാവരെയും രൂക്ഷമായി നോക്കി പേടിപ്പിച്ചും വലിയ ശബ്ദത്തില്‍ മുരണ്ടും വാ പിളര്‍ത്തിയും മനുഷ്യരോടുള്ള പക മുഴുവനും തീര്‍ക്കുകയാണ് അവ രണ്ടും.
എല്ലാവരെയും ശത്രുക്കളായി കാണരുതെന്നും 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ ..' എന്ന് പാടിയ സഹൃദയരുടെ പ്രതിനിധികളുമുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍ എന്നുമുള്ള ഒരു തമാശ എന്റെ മനസ്സിലപ്പോള്‍ പൂവിട്ടു.
പിന്നെടെപ്പോഴോ പുലിക്കാഴ്ച്ചകളില്‍ നിന്ന് കണ്ണെടുത്ത് ഞാന്‍ കാഴ്ചക്കാരിലേക്ക് നോക്കി . കളി കാണുന്നതിനെക്കാള്‍ എനിക്കിഷ്ടം കളി കാണുന്ന കാണികളെ കാണുന്നതാണ്. അത് സത്യത്തില്‍ അനുഭവിച്ചറിയേണ്ട , രസമുള്ള ഒരു കാഴ്ച തന്നെ..!
അപ്പോഴുണ്ട് നിലവിളക്കും കരിവിളക്കും എന്റെ തൊട്ടടുത്തു തന്നെ ജ്വലിച്ചു നില്‍ക്കുന്നു.!ക്യാമറ അവളുടെ കയ്യിലാണ്. ഏറെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടാണ് ഒടുവില്‍ അവള്‍ ക്യാമറ അവന് കൈമാറുന്നത്. കൂടുതല്‍ അടുത്തടുത്ത് ചെന്ന് വ്യത്യസ്ത ആംഗിളുകളില്‍ ഫോട്ടോ എടുക്കുകയാണ് അവനിപ്പോള്‍.
വേലിയൊക്കെ മറികടന്നും വല്ലാതെ കുനിഞ്ഞും അഭ്യാസം കാണിച്ചും വളരെ സാഹസികമായി അവന്‍ ഫോട്ടോ എടുത്തു കൊണ്ടിരിക്കുകയാണ്.
ഒരുള്‍ വിളിയെന്നോണം , 'മോനേ, ദിനേശാ , അത് ആരോഗ്യത്തിന് ഹാനികരമാണല്ലോ..' എന്ന ഒരു സദുപദേശവാചകം എന്റെ മനസ്സില്‍ കിടന്നു അന്നേരം കയറു പൊട്ടിച്ചു കൊണ്ടിരുന്നു.
പെട്ടന്നാണ് അത് സംഭവിച്ചത്! എങ്ങനെയോ അവന്റെ കാലൊന്ന് വഴുതി. വല്ലാതെ വേച്ചുപോയ അവന്‍ കമ്പിവേലിയില്‍ പിടിക്കാന്‍ ഒരു വിഫല ശ്രമം നടത്തി . അത് വളരെ ദയനീയമായി പരാജയപ്പെട്ടു. അവന്‍ വലിയ ശബ്ദത്തോടെ കിടങ്ങിലേക്ക്!
കുറെ കാലമായി കാത്തിരുന്ന് ഒരു ഇര കിട്ടിയ സന്തോഷത്തോടെ വല്ലാത്തൊരു തരം മുരളലുമായി പൊടുന്നനെ രണ്ടു പുലികളും ഓടിവരുന്നതും നിമിഷ നേരം കൊണ്ട് കടിച്ചുപിടിച്ചു വലിച്ചിഴച്ചു അവനെ കൊണ്ടുപോകുന്നതുമാണ് പിന്നെ കാണുന്നത്.
അവള്‍, തൊണ്ടയില്‍ വെച്ച് തന്നെ മരിച്ചു പോയ ഒരു അര്‍ദ്ധനിലവിളിയോടെ അടുത്തുണ്ടായിരുന്ന ഏതോ ഒരു സ്ത്രീയുടെ കൈകളിലേക്ക് തളര്‍ന്നു വീഴുന്നത് കണ്ടു.
പുലികള്‍ രണ്ടും അവനെ കടിച്ചു കീറാന്‍ പരസ്പരം മത്സരിക്കുകയാണ്. അവയുടെ മുരള്‍ച്ചയില്‍ മൃഗശാല വിറപൂണ്ടു നില്‍ക്കുന്നു. എവിടുന്നൊക്കെയോ ആളുകള്‍ ഓടി വരുന്നു..
മൃഗശാലയുടെ അധികൃതരും മറ്റും ഒച്ചയിട്ടും അനുനയിപ്പിച്ചും പുലികളെ വല്ലവിധേനയും കൂട്ടിലടക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ്. ദീര്‍ഘനേരത്തെ അതിസാഹസികമായ ശ്രമങ്ങള്‍ക്കൊടുവില്‍ അവ രണ്ടും കൂട്ടിലേക്ക് കൂളായി കേറിപ്പോയി. ഒന്നും സംഭവിക്കാത്ത മട്ടില്‍ .
ഒടുവില്‍ അവനെ ചെന്നെടുക്കുമ്പോള്‍ കണ്ട കാഴ്ച ഇന്നും കണ്ണിലുണ്ട്. വയറു പിളര്‍ന്ന് കുടല്‍ മാലകള്‍ പുറത്തു ചാടി.. മാറിലും കൈകാലുകളിലും തലങ്ങും വിലങ്ങും രക്തം പുരണ്ട നഖക്കീറുകള്‍..
ചുവന്ന പെയി ന്‍റു തട്ടിമറിഞ്ഞു മുഖത്ത് തൂവിയ പോലെ രക്തം ചാലുകള്‍ സൃഷ്ടിച്ച് ഒഴുകിയിറങ്ങുന്നു... ഒന്നേ നോക്കിയുള്ളൂ..
'അയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്ന് ആരോ പറഞ്ഞു. രക്ഷപ്പെടുമോ ആവോ..'?
സതീഷും അസീസും പറയുന്നത് കേട്ടു. ലൈലയും സുനന്ദയുമൊക്കെ വാക്കുകള്‍ കിട്ടാതെ പ്രകാശം കെട്ട മുഖവുമായി തകര്‍ന്നിരിക്കുന്നു..
വിനോദയാത്രയുടെ എല്ലാ മൂഡും തകര്‍ന്ന് , ഞങ്ങള്‍ പക്രംതളം ചുരമിറങ്ങുമ്പോള്‍ ഞങ്ങളുടെ ലക് ഷ്വറി വീഡിയോ കോച്ച് ബസ്സില്‍ ശ്മശാന മൂകത തളം കെട്ടിക്കിടന്നു.
അന്നേരം പുറത്തെ കനത്ത ഇരുട്ടില്‍ രാത്രിയുടെ ഒറ്റമരച്ചില്ലയിലിരുന്ന് കാതരയായ ഒരു പക്ഷി ഹൃദയം പൊട്ടി കരയുന്നുണ്ടായിരുന്നു....
OO
ഡല്‍ഹി യിലെ മൃഗ ശാലയില്‍ ഒരു വിദ്യാര്‍ ത്ഥിയെ കടുവ കൊന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നേരില്‍ കാണേണ്ടി വന്ന ഒരു ദുരന്തത്തെക്കുറിച്ച്
OO
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ