2014, മാർച്ച് 10, തിങ്കളാഴ്‌ച

തോരാത്ത കണ്ണീരുമായി ഒരു മയ്യിത്ത് നിസ്ക്കാരം



യ്യിത്ത് നിസ്ക്കാരത്തിനു നേതൃത്വം കൊടുക്കേണ്ടത് മയ്യിത്തിന്റെ
ഏറ്റവും അടുത്ത ബന്ധുവാണ് . ആ ആത്മാവിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കാന്‍ അയാളോളം മറ്റാര്‍ക്കാണ് കഴിയുക ?

ഉമ്മ മരണപ്പെട്ടപ്പോള്‍ കണ്ണീര്‍ കൊണ്ട് കണ്ണ് കാണുന്നുണ്ടായിരുന്നില്ല .
ഉപ്പ ജീവിച്ചിരിക്കുന്ന കാലത്താണ് ഉമ്മ പോയത് . അത് കൊണ്ട് ഉമ്മയുടെ നിസ്ക്കാരത്തിനു ഉപ്പയാണ് ഇമാം നിന്നത് .

ഉപ്പ മരണപ്പെട്ടപ്പോള്‍ ഇമാം നില്‍ക്കാന്‍ പോയിട്ട് ഒരു നോക്ക് കാണാന്‍ കൂടി കഴിഞ്ഞില്ല .
കാതങ്ങള്‍ക്കു ഇപ്പുറത്തു നിന്ന് വിതുമ്പിക്കരയാനെ സാധിച്ചുള്ളൂ .

ഭാര്യാ പിതാവിന്റെ ഉമ്മ മരണപ്പെട്ട അന്ന് , എല്ലാവരും നിസ്ക്കരിക്കാന്‍
ഒരുങ്ങി നില്‍ക്കുമ്പോള്‍ പള്ളിയിലെ ഇമാം മൈക്കിലൂടെ വിളിച്ചു പറഞ്ഞു .
'മയ്യിത്തുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ടു വരൂ . ഇമാമായി നിസ്ക്കരിക്കാന്‍ ..' ആരും ചെല്ലുന്നത് കണ്ടില്ല .
ഒടുവില്‍ ഞാന്‍ മുന്നോട്ടു ചെന്നു .
ഒരു നിലക്ക് അവരും എന്റെ ഉമ്മ തന്നെ ആണല്ലോ ...!

പിന്നീടാണ് രണ്ടു കുഞ്ഞുങ്ങളുടെ മയ്യിത്തിന് ഇമാം നില്‍ക്കേണ്ടി വന്നത് .
തോരാത്ത കണ്ണീരുമായി .. !

ഒരു നോമ്പ് കാലമാണ് .
തിരുത്തി സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന സമയം . വളാഞ്ചേരി കുറ്റിപ്പുറം റോഡില്‍ മൂടാല്‍ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഞാന്‍ അന്ന് . സ്കൂളിലേക്ക് വരാനും പോകാനും ഉള്ള സൌകര്യത്തിനു അനുസരിച്ച് .

അന്ന് സ്കൂളിനു അവധിയാണ്. നേരം രാവിലെ ഒരു ഒമ്പത് മണി ആകുന്നേയുള്ളൂ .
അപ്പോള്‍ ഒരു ഫോണ്‍ കോള്‍ . ഷീല ടീച്ചര്‍ ആണ് വിളിക്കുന്നത്‌ .
നമ്മുടെ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മന്‍സൂറും അവന്റെ കുഞ്ഞു പെങ്ങളും കുളത്തില്‍ മുങ്ങി മരിച്ചു ..
മാഷ്‌ പെട്ടെന്ന് അങ്ങോട്ടൊന്നു ചെല്ലണം .!

മന്‍സൂറിനെ എനിക്ക് അറിയാമായിരുന്നു .
രണ്ടാം ക്ലാസ്സിലെ വികൃതിപ്പയ്യന്‍ .
മിക്ക ദിവസവും ക്ലാസ്സില്‍ വരാത്ത കുട്ടി . വിജി ടീച്ചര്‍ക്ക് ആയിരുന്നു ക്ലാസ് ചാര്‍ജ് !
ടീച്ചര്‍എപ്പോഴും അവന്റെ കാര്യം പറയും . ക്ലാസ്സിലെ ശല്യക്കാരന്‍ അവനാണ് !

ഒരു ദിവസം ഞാന്‍ ടീച്ചറോട് പറഞ്ഞു . ക്ലാസ്സില്‍ വലിയ ശല്യക്കാരായ കുട്ടികള്‍ ഒരു പക്ഷെ വീട്ടില്‍ നമുക്ക് അറിയാത്ത ചില മാനസിക വിഷമങ്ങള്‍ അനുഭവിക്കുന്നവരാവും .
ടീച്ചര്‍ ഒരു കാര്യം ചെയ്യൂ . അവനെ ക്ലാസ് ലീഡര്‍ ആക്കി നോക്കൂ .
അത് നല്ല ഒരു മരുന്നാണ് എന്ന് എനിക്ക് അനുഭവമുണ്ട് .

അത് ഫലിച്ചു . മെല്ലെ മെല്ലെ അവന്‍ നല്ല കുട്ടിയായി പരിണമിച്ചു ..
ക്ലാസ്സില്‍ കൃത്യമായി വരാന്‍ തുടങ്ങി . ക്ലാസ്സില്‍ കച്ചറ ഉണ്ടാക്കുന്നവരുടെ പേരുകള്‍ ഒരു പാട്
അക്ഷരത്തെറ്റോടെ ആണെങ്കിലും എഴുതി ക്ലാസ് നിശ്ശബ്ദമാക്കുന്നവന്‍ ആയി അവന്‍ .

ആ മന്‍സൂര്‍ ആണ് മരിച്ചു എന്നു കേള്‍ക്കുന്നത് .
എനിക്ക് വിശ്വസിക്കാനായില്ല . ഞാന്‍ നേരെ സ്കൂളിലേക്ക് പോയി .
അവന്റെ വീടന്വേഷിച്ച്‌ ചെല്ലുമ്പോള്‍ വിശാലമായ ഒരു പൊട്ടക്കുളത്തിനു ചുറ്റും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുകയാണ് ..

അപ്പോഴും ആ കുളത്തിന്റെ കരയില്‍ രണ്ടു കുഞ്ഞു ചെരുപ്പുകളും ഒരു കുഞ്ഞു ജട്ടിയും അതിന്റെ ഉടമയെ കാത്തു കിടക്കുന്നുണ്ട് !

ഞാന്‍ ഒരാളെ വിളിച്ചു കൊണ്ട് പോയി കാര്യങ്ങള്‍ അന്വേഷിച്ചു .

മന്‍സൂറും കുടുംബവും ഒരു വാടക വീട്ടില്‍ ആണ് താമസിക്കുന്നത് .
ഉപ്പ ഒരു കൂലിപ്പണിക്കാരന്‍ . ഇയ്യിടെയാണ് ഈ വയലിന്റെ ഒരരികില്‍ രണ്ടു സെന്റ്‌ സ്ഥലം വാങ്ങിയത് . അവിടെ ഒരു പുര വെക്കാനുള്ള പണി നടക്കുകയാണ് .
മന്‍സൂറിന്റെ ഉമ്മയും ഉപ്പയും ജോലിക്കാരോടൊപ്പം പണി എടുക്കുന്നുണ്ട് .

ഈ സമയത്ത് മന്സൂരും കുഞ്ഞു പെങ്ങളും കളിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു .
സാഹചര്യത്തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ കുഞ്ഞു പെങ്ങള്‍ പ്രാഥമിക കൃത്യം നിര്‍വഹിച്ചു ശുചീകരണത്തിന് കുളത്തില്‍ ഇറങ്ങിയതാവണം .

കുളം പുറമേക്ക് ശാന്തമാണ് എങ്കിലും നിറയെ പായലും ചണ്ടിയും മറ്റും അടിഞ്ഞു കൂടി കിടക്കുന്ന ഒരു മരണക്കുളം തന്നെയായിരുന്നു .

പെങ്ങളെ കാണാതെ അന്വേഷിച്ചു ചെന്ന മന്‍സൂര്‍ ഒരു പക്ഷെ അവളുടെ ചെരുപ്പും ജട്ടിയും കണ്ടു പെങ്ങളെ രക്ഷിക്കാന്‍ കുളത്തില്‍ ഇറങ്ങിയതാവണം ..

മൂന്നു നാല് മണിക്കൂര്‍ പരിശ്രമത്തിനു ഒടുവില്‍ ആണ് മന്‍സൂറിനെ കിട്ടിയത് . കിട്ടുമ്പോള്‍ പായലില്‍ പുതഞ്ഞു കിടക്കുകയാണ് .
പിന്നെയും കുറെ കഴിഞ്ഞാണ് പെങ്ങളെ കിട്ടുന്നത് .
അവള്‍ കുറെ ക്കൂടി ആഴത്തില്‍ ആയിരുന്നു കിടന്നിരുന്നത് .
പായലുകള്‍ കാരണം പൊങ്ങി വരാതെ !

ഒടുവില്‍ പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞു രണ്ടു കുഞ്ഞു മൃത ദേഹങ്ങള്‍ കൊണ്ട് വന്ന രംഗം ഇന്നും മനസ്സിലുണ്ട് .. ഒരു ഗ്രാമം മുഴുവനും അന്നേരം വിതുമ്പുകയായിരുന്നു ..

അവരെ മറവു ചെയ്യാന്‍ കൊണ്ട് പോയത് സ്കൂളിനു അടുത്തുള്ള പള്ളി ശ്മശാനത്തിലേക്ക് ആണ് .
നിസ്ക്കാര സമയം ആയപ്പോള്‍ ഇമാം വിളിച്ചു പറഞ്ഞു :
കുട്ടികളുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടോ നിസ്ക്കാരത്തിനു ഇമാം നില്‍ക്കാന്‍ ?

ആരും വന്നു കണ്ടില്ല . ഒടുവില്‍ ഞാന്‍ മുന്നോട്ടു ചെന്നു ..!

മാതാപിതാക്കള്‍ കഴിഞ്ഞാല്‍ പിന്നെ അവരോടു ഏറ്റവും 'ബന്ധപ്പെട്ടവര്‍ ' ഒരു നിലക്ക് അവര്‍ക്ക് അക്ഷരം പഠിപ്പിച്ചു കൊടുക്കുന്ന ഗുരുനാഥന്‍ ആണല്ലോ ..

എല്ലാം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു പോരുമ്പോള്‍
മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ ..

കുട്ടികളെ കൊടുത്തില്ലെങ്കിലും കുട്ടികളെ നല്‍കി കൊതിപ്പിച്ചു അവരെ കണ്ടു കൊതി തീരും മുന്‍പേ ഒരു മാതാപിതാക്കളില്‍ നിന്നും അവരെ നീ തട്ടിയെടുക്കരുതെ പടച്ചോനെ എന്ന് മാത്രം !!!
-----------------------------------------
മയ്യിത്ത് നിസ്ക്കാരം : പരേതനു വേണ്ടിയുള്ള പ്രാര്‍ത്ഥന
ഇമാം നില്‍ക്കുക : നിസ്ക്കാരത്തിനു നേതൃത്വം വഹിക്കുക

3 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്