2014, മാർച്ച് 10, തിങ്കളാഴ്‌ച

ഇതാ ഒരു മനുഷ്യന്‍ !


ഹാംഗീര്‍ വിളിച്ചപ്പോള്‍ തന്നെ മനസ്സിലായി
നാട്ടില്‍ പോകുന്നത് പറയാനാണെന്ന് .
ഞങ്ങളുടെ ഹെഡ് ഓഫീസിലെ 'ചായക്കാരനും' ക്ലീനിംഗ് ജോലിക്കാരനും
ഒക്കെയാണ് കക്ഷി . ബീഹാറി .

അദ്ദേഹം എക്സിറ്റില്‍ പോകുകയാണ് എന്ന് നേരത്തെ അറിയാമായിരുന്നു .

വര്‍ഷങ്ങളായി ഹെഡ് ഓഫീസില്‍ ആയിരുന്നു എനിക്ക് ജോലി  .
ഇയ്യിടെയാണ് ഞങ്ങളുടെ സെക്ഷന്‍ കിലോ അഞ്ചിലേക്ക് (ഒരു സ്ഥലപ്പേര് )
മാറിയത് .

ഒരാഴ്ച മുമ്പേ അയാള്‍ പോകുമെന്ന് കേട്ടിരുന്നു .
എന്നിട്ടെന്തേ വൈകിയത് ആവോ  ?
ഞാന്‍ കുശലാന്വേഷണത്തിന് ശേഷം 
ഹാംഗീറിനോട് ചോദിച്ചു .
'എന്തേ പോക്ക് നീണ്ടു പോയോ ..' ?

അതെ . ബോസ്സിനെ കണ്ടു പറഞ്ഞിട്ട് പോകാമെന്ന് കരുതി നീട്ടിയതാണ് .
അപ്പോള്‍ ബോസ്സ് സാധാരണ പോലെ എന്നും വരാറില്ലേ .
ഇല്ല ബോസ്സിന്റെ ഉമ്മാക്ക് സുഖമില്ല .
ബോസ്സ് അന്ന് മുതല്‍ ഉമ്മയുടെ കൂടെ തന്നെ .
ആശുപത്രിയില്‍ നിന്ന് പോന്നിട്ടേ ഇല്ല .. !

അത് കേട്ടപ്പോള്‍ എന്റെ സ്പോണ്‍സറോട് എനിക്കുള്ള ബഹുമാനം ഇരട്ടിച്ചു .
ഉമ്മയെ ശുശ്രൂഷിക്കാന്‍ ആരെ വേണമെങ്കിലും നിര്‍ത്താനും 
അതിനു വേണ്ടി എത്ര ചെലവാക്കാനും സാധിക്കുന്ന അദ്ദേഹം മറ്റുള്ള എല്ലാ തിരക്കുകളും മാറ്റി വെച്ച് ആശുപത്രിയില്‍ തന്നെ നില്‍ക്കേണ്ട കാര്യമില്ല . 
ഉമ്മാക്ക് വാര്‍ധക്യ സഹജമായ അസുഖം ആണ് താനും എന്നിട്ടും 
ഉമ്മയെ പരിചരിക്കാന്‍ കൂടെത്തന്നെ നില്‍ക്കുന്ന ആ നല്ല മനസ്സിന്റെ വലുപ്പം എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്  .

പ്രമുഖ വ്യവസായിയും ബഡാ മൊതലാളിയും ഒരു പാട് വലിയ വ്യത്യസ്ത സ്ഥാപനങ്ങളുടെ അധിപനുമൊക്കെയായ അദ്ദേഹം തന്റെ ജോലിക്കാരോട് പോലും വളരെ സ്നേഹത്തോടെ ,
മാന്യമായി മാത്രമേ സംസാരിച്ചു കണ്ടിട്ടുള്ളൂ .

ദിവസവും അതിരാവിലെ ഓഫീസില്‍ വരും .ജോലിക്കാരുടെ ഓരോരുത്തരുടെയും അടുത്തു വന്നു സലാം പറയും . ഹസ്തദാനം നടത്തും .

ആഘോഷ വേളകളില്‍ ലീവ് കഴിഞ്ഞു വന്നാല്‍ എല്ലാവരുടെയും അടുത്തു ചെന്ന് ഓരോരുത്തരെയും ആശ്ലേഷിക്കും . അവിടെ സ്വദേശി എന്നോ വിദേശി എന്നോ കരുത്തവന്‍ എന്നോ വെളുത്തവന്‍ എന്നോ 

ഒരു പക്ഷ ഭേദവും ഇല്ല !!

ആ മുഖം കണ്ടാല്‍ തന്നെ മനസ്സ് നിറയും . വല്ലാത്ത ഒരു പ്രസാദമാണ് മുഖത്ത് . അടുത്തു വരുമ്പോള്‍ ഹൃദ്യമായ ,  വിലകൂടിയ ,  അതിവിശിഷ്ടമായ മുമ്പൊന്നും മൂക്കിന്‍ തുമ്പത്തു സ്പ
ര്‍ ശിക്കാത്ത    
ഒരു പ്രത്യേക പരിമളം മനസ്സിലേക്ക് ഒഴുകി വരും .

ജഹാംഗീര്‍ പറഞ്ഞു :
കുറെ ദിവസമായിട്ടു അദ്ദേഹം ഇന്നാണ് ഓഫീസില്‍ വരുന്നത് .
എന്നിട്ട് പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ എന്ത് പറഞ്ഞു .


'എന്റെ അടുത്തു നിന്ന് വല്ല തെറ്റും വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം ' എന്ന് പറഞ്ഞു '

തന്റെ സ്ഥാപനത്തില്‍ ഏറ്റവും താഴെക്കിടയില്‍ ജോലി ചെയ്യുന്ന അന്യ നാട്ടുകാരനായ   വെറും ഒരു തൂപ്പുകാരനോട് ആ വലിയ മനുഷ്യന്‍ പറഞ്ഞ വാക്കുകള്‍
എനിക്ക് വിശ്വസിക്കാനായില്ല . 

എങ്കിലും അദ്ദേഹത്തെ ശരിക്കും അറിയുന്ന ഒരാള്‍ക്കും അതില്‍ വലിയ ആശ്ചര്യം തോന്നാന്‍ ഇടയില്ല

സമ്പത്ത് ഒരു സൌഭാഗ്യമാണ് . അത് പടച്ചവന്‍ അവനു ഇഷ്ടപ്പെട്ടവര്‍ക്ക് കയ്യും കണക്കും ഇല്ലാതെ കൊടുക്കും

പക്ഷേ ,
സമ്പത്ത് ചിലരെ അഹങ്കാരികളാക്കും
ചിലരെ അല്പന്മാരാക്കും
ചിലരെ വിഡ്ഢികളാക്കും
ചിലരെ ധൂര്‍ത്തരും അപഥ സഞ്ചാരികളുമാക്കും
ചിലരില്‍ ഇതെല്ലാം ഉണ്ടായത് തന്റെ  മിടുക്ക് കൊണ്ടാണെന്ന അഹം ബോധം സൃഷ്ടിക്കും
അതുവഴി മറ്റുള്ളവരോടൊക്കെ പുച്ഛവും വെറുപ്പും തോന്നും
കിട്ടിയ സൌഭാഗ്യത്തില്‍ മതി മറന്നു എല്ലാം മറക്കും
അപൂര്‍വ്വം ചിലരെ വിനയാന്വിതനാക്കും . 

സമസൃഷ്ടി സ്നേഹം ഉള്ളവരാക്കും . കാരുണ്യമുള്ളവരാക്കും .

അര്‍ബാബ് എന്നും കഫീല്‍ എന്നും സ്പോണ്‍സര്‍ എന്നുമൊക്കെ കേള്‍ക്കുമ്പോഴേ 

നമ്മുടെ മനസ്സില്‍ ഉണരുന്നത് മനുഷ്യപ്പറ്റില്ലാത്ത , ഭീകരരും , ദയാദാക്ഷിണ്യമില്ലാത്തവരും മൃഗങ്ങളോട് കാണിക്കുന്നതിനേക്കാള്‍ ക്രൂരത മനുഷ്യരോട് കാണിക്കുന്നവരുമായ കുറെ പൈശാചിക മുഖങ്ങളാണ് .

ശരിയാണ് , വൃത്തികെട്ട മനുഷ്യര്‍ തന്നെ യാണ് എവിടെയും കൂടുതലുള്ളത് .
എന്നാല്‍ നല്ലവരും കരുണയുള്ളവരും ദയയുള്ളവരും തന്റെ ജോലിക്കാരെ പോലും 
'ബഹുമാനിക്കുന്നവരുമായ' ചില സ്പോണ്‍സര്‍ മാരും മനുഷ്യപ്പറ്റുള്ളവരും ഉണ്ട് ഗദ്ദാമ 'യുടെയും
ആടുജീവിതത്തിന്റെയും നാട്ടില്‍ എന്നും നാം അറിയേണ്ടതുണ്ട്.




0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്