2014, മാർച്ച് 11, ചൊവ്വാഴ്ച

യാത്രാമൊഴി

പെട്ടെന്നാണ് അത് സംഭവിച്ചത് .
ഒരു വളവു തിരിയുമ്പോള്‍ എതിരെ വന്ന ഒരു ബസ്സ്‌ അയാളെ തട്ടിത്തെറിപ്പിച്ചു.
ബൈക്കില്‍ നിന്ന് ഒരു വാര അകലേക്ക്‌ അയാള്‍ തെറിച്ചു വീണു .
ആശുപത്രിയിലെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു .
‘മൂന്നു വര്‍ഷത്തിനു ശേഷം ഇന്നലെ എത്തിയതേയുള്ളൂ .

''വീട് പണി കഴിഞ്ഞു കുടിയിരിക്കലിനു വരാമെന്ന് വെച്ച് ലീവ്
നീട്ടിയതാണ് . മറ്റന്നാള്‍ ആണ് കുടിയിരിക്കല്‍ .
പാല് കാച്ചല്‍ ചടങ്ങിനു ക്ഷണിക്കാന്‍ പോവുകയായിരുന്നു .
ഒരു ദിവസമെങ്കിലും ആ വീട്ടിലൊന്നു കഴിയാനുള്ള ഭാഗ്യമില്ലാതെ അവന്‍ പോയി .. ''
ബന്ധുക്കളിലാരോ ഏങ്ങലടിച്ചു സങ്കടപ്പെടുന്നുണ്ട് .

വിവരമറിഞ്ഞ് ഭാര്യയും മക്കളും മാറത്തടിച്ചു നിലവിളിക്കുന്നു . ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ അയല്‍ക്കാരും നാട്ടുകാരും വിഷമിച്ചു .
രണ്ടു വയസ്സ് പോലുമാവാത്ത ഏറ്റവും ചെറിയ കുട്ടി സംഭവിച്ചതൊന്നുമറിയാതെ ആരുടെയോ ഒക്കത്തിരുന്നു കാണുന്നവരോടൊക്കെ ചിരിക്കുന്നു .
ഇടയ്ക്ക് ഉമ്മയെ കാണണം എന്ന് പറഞ്ഞു വാശി പിടിക്കുന്നു

പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞു ബോഡി എത്തുമ്പോഴേക്കും കുളിപ്പിക്കാനും പൊതു ദര്‍ശനത്തിനും മറ്റുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണം .
കൂടുതല്‍ വെച്ചക്കാന്‍ പറ്റില്ല .
പലരും പറഞ്ഞു .

അവരിപ്പോള്‍ താമസിക്കുന്ന തറവാട് വീട്ടില്‍ സൗകര്യം കുറവാണ് . ആളുകള്‍ക്ക് വരാനും പോകാനും പ്രയാസം .

അപ്പോഴാണ്‌ ഒരാള്‍ ആ അഭിപ്രായം പറഞ്ഞത് .
പുതിയ വീട്ടില്‍ നിന്നായിക്കോട്ടേ അവനെ ഇറക്കുന്നത്‌ .
കുറച്ചു സമയമെങ്കിലും കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയ വീട്ടില്‍ അവനെ കിടത്താം . അങ്ങനെയെങ്കിലും ആ ആത്മാവിനു അല്പം ആശ്വാസം കിട്ടിയെങ്കിലോ ?

കേട്ടവര്‍ക്കൊക്കെ അത് നല്ല അഭിപ്രായമായാണ് തോന്നിയത് . മരണപ്പെട്ടയാളുടെ ജ്യേഷ്ടനും അനിയനും എതിരൊന്നും പറഞ്ഞില്ല .
എങ്കില്‍ അങ്ങനെ ചെയ്യാം .

അന്നേരത്താണ് നാട്ടിലെ പ്രധാനപ്പെട്ട ഒരു കാരണവര്‍ മരണ വീട്ടിലേക്കു വന്നത് . ആരോ അദ്ദേഹത്തോടും ആ അഭിപ്രായം പറഞ്ഞു .
അപ്പോള്‍ കാരണവര്‍ ചോദിച്ചു :
‘ഓന്റെ പെണ്ണുങ്ങളോടും മക്കളോടും ചോദിച്ചോ..’ ?
ഇല്ല – ആരോ പറഞ്ഞു
‘എങ്കില്‍ ചോദിക്കണം ‘

പൊടുന്നനെ മരണ വീട്ടില്‍ രണ്ടഭിപ്രായം പുകഞ്ഞു നീറി .
‘അതെന്താണിത്ര ചോദിക്കാന്‍ “
'ബോധമില്ലാതെ കിടക്കുന്ന ഒളോടാണോ പ്പൊ
അഭിപ്രായം ചോദിക്കേണ്ടത്‌ ?
അതോ പ്രായപൂര്‍ത്തി യാകാത്ത മക്കളോടോ ?

‘അല്ല , അത് ചോദിക്കുന്നതാണ് അതിന്റെ ഒരു ശരി .
ഒടുവില്‍ ബന്ധുക്കളില്‍ ആരോ പറഞ്ഞു :
‘ആയ്ക്കോട്ടെ ഞ്ഞി അതിന്റെ കൊറവ് മാണ്ട ‘


അങ്ങനെയാണ് അവളെയും മക്കളെയും വിളിച്ചു , ആ കുടുംബത്തോട് ഏറ്റവും അടുത്ത ഒരു സ്ത്രീ അഭിപ്രായം ആരായുന്നത് .

ഭര്‍ത്താവിന്റെ വിയോഗത്തിലുണ്ടായ ഷോക്കില്‍ നിന്ന് അവള്‍ എപ്പോഴോ ഒരു നിമിഷം ഒന്ന് മുക്തയായപ്പോള്‍ അനുനയത്തില്‍ ആ സ്ത്രീ അവളോട്‌ കാര്യം പറഞ്ഞു .

അത് കേള്‍ക്കെ അവളൊന്നു എണീറ്റിരുന്നു .
എന്നിട്ട് തന്റെ വലിയ മോനെ തന്നിലേക്ക് ചേര്‍ത്തി നിര്‍ത്തി അവള്‍ പറഞ്ഞു :
‘മക്കളെ ങ്ങളെ പ്പ പോയി . ഇനി ആ പെരീല് ങ്ങളാണ് പാര്‍ക്കേണ്ടത് .
പാര്‍പ്പു തൊടങ്ങും മുന്പ് അതൊരു മരിച്ച വീടാക്കണ്ട ‘

പുതിയ വീടിനു മുമ്പിലൂടെ അദ്ദേഹത്തെയും വഹിച്ചു മയ്യത്ത് കട്ടില്‍ നീങ്ങുമ്പോള്‍ നിസംഗതയുടെ വല്ലാത്തൊരു ഭാവവും പേറി
ആ പുത്തന്‍ വീട് അയാള്‍ക്ക്‌ യാത്രാമൊഴിയോതുന്നുണ്ടായിരുന്നു !!!

കടപ്പാട് : ഈ ‘കഥ (? ) പറഞ്ഞു തന്ന സുഹൃത്തിന് !!

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്