2014, മാർച്ച് 10, തിങ്കളാഴ്‌ച

ദേവന്‍




നാട്ടില്‍ ചെന്നിറങ്ങിയതിന്റെ മൂന്നാമത്തെ ദിവസം .
ദേവന്‍ അതിരാവിലെയുണ്ട് ഓടിക്കിതച്ചു വരുന്നു .
കൂലിപ്പണിക്കാരനാണ് . ചിലപ്പോഴൊക്കെ അയാളെ പണിക്കു വിളിച്ചിട്ടുണ്ട് .
മാഷേ , ഓള്‍ക്ക് തീരെ സുഖമില്ല . അടിവയറ്റിനു വല്ലാത്ത വേദന . ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല .
ഇനി നീട്ടിക്കൊണ്ടു പോയാല്‍ ശരിയാവൂല .. ആശുപത്രീ കൊണ്ടോണം . 
ഒരു അഞ്ഞൂറ് ഉറുപ്പിക വേണം .
കടമായിട്ട് മതി .

ഇവിടെ വന്നു ചോദിക്കാന്‍ മടിയുണ്ടായിരുന്നു . ങ്ങള് വന്നിട്ട് രണ്ടീസം മാത്രല്ലേ ആയിട്ടുള്ളൂ ..
വേറെ ഒന്ന് രണ്ടാളോടു ചോദിച്ചതാ , കിട്ടീല , അതോണ്ടാ ഇങ്ങുട്ടു വന്നത് ..

ഞാന്‍ അകത്തു പോയി പോക്കറ്റില്‍ നോക്കുമ്പോള്‍ ചില്ലറ നോട്ടുകള്‍ എല്ലാം ചേര്‍ത്താല്‍ ഒരു മുന്നൂറെ തികയൂ . പിന്നെയുള്ളത് ആയിരത്തിന്റെ ഒറ്റ നോട്ടാണ് . ഞാന്‍ പറഞ്ഞു : ദേവേട്ടാ ചില്ലറ മുന്നൂറെ ഉള്ളൂ .

മാഷെ ആശുപത്രീക്ക് പോവല്ലേ ? ഇനി വല്ല പരിശോധനയും ഒക്കെ നടത്താന്‍ പറഞ്ഞാലോ ?
ങ്ങള് ന്നാ ഒരു ആയിരം ങ്ങട്ട് തരീ .. വ്യാഴാഴ്ച എനിക്ക് വേറെ ഒരാളുടെ അടുത്തു നിന്ന് ആയിരം കിട്ടാനുണ്ട് .
അടുത്ത വ്യാഴാഴ്ച ഇവിടെ കൊണ്ട് വന്നു തരും ..

തൊഴുതും വണങ്ങിയും ദൈവം നിങ്ങളെ രക്ഷിക്കും എന്നൊക്കെ പറഞ്ഞും ബഹുമാനവും സ്നേഹവും കടപ്പാടും അറിയിച്ചു ദേവന്‍ പോയി .

ഞാന്‍ ഓര്‍ത്തു . കൂലിപ്പണിക്കാര്‍ക്കൊക്കെ കിട്ടിയത് അന്നന്ന് തന്നെ തികയില്ല .
ഇടയ്ക്ക് ഇത് പോലെ വല്ല ആശുപത്രി കേസും വന്നാല്‍ കുടുങ്ങിയത് തന്നെ ..

അന്ന് വൈകുന്നേരം ഞാനും ഭാര്യയും വീടിന്റെ സിറ്റൌട്ടില്‍ ഇരിക്കുകയാണ് .
റോഡിനു അഭിമുഖമായാണ് വീട് .. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു .
അപ്പോഴാണ്‌ തങ്കമണി - ദേവന്റെ ഭാര്യ - കുട്ടികളുമായി അത് വഴി പോകുന്നത് കണ്ടത് .
എന്റെ വീടിന്റെ തൊട്ടപ്പുറത്തു ഒരു ബസ് സ്റ്റോപ്പ്‌ ഉണ്ട് . അവിടെ ബസ്സ്‌ ഇറങ്ങി വീട്ടിലേക്കു പോകുകയാണ് .
ഞാന്‍ ഭാര്യയോടു കാര്യം പറഞ്ഞു :

എന്തായിരുന്നു അസുഖം ? ഡോക്ടര്‍ എന്ത് പറഞ്ഞു എന്നൊന്ന് ചോദിച്ചു നോക്ക് .
അവള്‍ മുറ്റത്തിറങ്ങി നിന്ന് ചോദിച്ചു : ചേച്ചീ ഇപ്പോള്‍ എങ്ങനെയുണ്ട് ?

'ഇപ്പോള്‍ കുറവുണ്ട് .. കുറച്ചു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വരും .. പ്രായം ആയതല്ലേ ..
ഇനി കൂടുതല്‍ കാലം ഒന്നും ഉണ്ടാവൂല .. '

അപ്പോള്‍ ആര്‍ക്കാ സുഖമില്ലാത്തത് ?
ദേവേട്ടന്റെ അച്ഛമ്മയ്ക്ക് .. ഞങ്ങള്‍ അവിടെ പോയി വരികയാ .. ഏട്ടന്‍ അങ്ങാടിയിലേക്ക് പോയി .
കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട്‌ ..

അന്ന് രാത്രി വൈകിയാണ് പുറത്തു ഒരു നാക്ക് കുഴഞ്ഞ പാട്ട് കേള്ക്കുന്നത് .. 
നിലത്തു കാലുറക്കുന്നില്ല .
ആടി യാടി യാണ് നടത്തം . ഇടയ്ക്ക് സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ ആ മുഖം കണ്ടു . ദേവന്‍ .
നല്ല ഫോമിലാണ് !!

പിറ്റേന്ന് ഞാന്‍ ജ്യേഷ്ടന്റെ വീട്ടിലേക്കു പോകുമ്പോള്‍ എതിരെ വരുന്നു ദേവന്‍ .
കണ്ട പാടെ : മാഷെ ഇന്നലെ ഒരു കളവു പറഞ്ഞാണ് ഞാന്‍ പൈസ കടം ചോദിച്ചത് ..
അച്ഛമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞു എങ്ങനെയാ കടം വാങ്ങുക എന്ന് 
വിചാരിച്ചാ അങ്ങനെ പറഞ്ഞത് .. ..
ലീവ് എത്രയുണ്ട് ?
രണ്ടു മാസം .
മാഷ്‌ പേടിക്കണ്ട പൈസ ഞാന്‍ കുടീല്‍ കൊണ്ട് വന്നു തരും ..!!

ദേവന്‍ അതും പറഞ്ഞു ഒരു ചിരി ചിരിച്ചു കടന്നു പോയി .

പിന്നീട് പലപ്പോഴും എന്നെ കാണുമ്പോള്‍ ദേവന്‍ മാറിപ്പോകും , അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കും .

ഒരു ദിവസം , ഒരു ചായ കുടിക്കാം എന്ന് കരുതി ഒരു ഹോട്ടലില്‍ കേറി .
അപ്പോള്‍ ദേവന്‍ ഉണ്ട് അവിടെയിരുന്നു പോറോട്ടയും ബീഫും അടിക്കുന്നു .
എന്നെ കണ്ടിട്ടും കണ്ട ഭാവം ഒന്നുമില്ല ..!!!
അപരിചിതനായ ഒരാളെ കണ്ട പോലെ !

ഇനി ഞാന്‍ അങ്ങോട്ട്‌ ചെന്ന് മിണ്ടി അയാള്‍ക്ക്‌ ഒരു 'മാനക്കേട്‌ ' ഉണ്ടാക്കേണ്ട എന്ന് കരുതി , 
ഞാന്‍ പത്രത്തില്‍ മുഖം പൂഴ്ത്തി ഇരുന്നു .

ചായ കുടി കഴിഞ്ഞു പൈസ കൊടുക്കുമ്പോള്‍ ദേവന്‍ ചായക്കടക്കാരന്‍ കോയാക്കയോട്‌ 
പറയുന്നത് കേട്ടു .

പൈസ ഉള്ളവരുടെ അടുത്ത് നിന്ന് തന്നെയല്ലേ മനുഷ്യന്‍ കടം വാങ്ങുക ..
അത് ഉണ്ടാകുമ്പോള്‍ അങ്ങട് കൊടുക്കൂലെ .. അതിനു ഇങ്ങനെ മനുഷ്യന്റെ 
പിന്നാലെ തന്നെ നടക്കണോ ?
ഞമ്മളൊക്കെ ഈ നാട്ടുകാരല്ലേ .. നാട് വിട്ടു പോകൊന്നും ല്ലല്ലോ ...!!!
ആരെ കാര്യാ ദേവാ ഇജ്ജ് ഈ പറീണത് ..
അല്ല ഞാന്‍ ഒരു പൊതു കാര്യം പറഞ്ഞതാ ...!!!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്