2014, മാർച്ച് 11, ചൊവ്വാഴ്ച

പൊതിച്ചോറ്




തീ
കാണുമ്പോഴേക്കും
എല്ലാ ഉശിരും പോകും
പെട്ടെന്ന് വിനയാന്വിതനാവും
വാടിക്കുഴഞ്ഞു
കീഴടങ്ങും .

പ്രഭാതത്തിടുക്കത്തിനിടയില്‍
ഉമ്മ ചൂടോടെ വിളമ്പും
സര്‍വം സഹയായി
അവള്‍ കിടന്നു കൊടുക്കും
നടുവില്‍
ഒരു കുഞ്ഞു കുഴിയുണ്ടാക്കും
തേങ്ങാച്ചമന്തി കൊണ്ട് ആകുഴി മൂടും
മടക്കിച്ചുരുട്ടി
പൊതിഞ്ഞു കെട്ടി
ഒരു പേപ്പറില്‍ പൊതിഞ്ഞ് കയ്യില്‍ തരും
വറ്റ് കളയരുത് കെട്ടോ
എന്ന് ഉമ്മ ഓര്‍മ്മിപ്പിക്കും
കവിളില്‍ ഒരുമ്മയും തരും .

നാലാം പിര്യേഡ്‌ ആവുമ്പോഴേക്കും
വയര്‍ കാളിത്തുടങ്ങും
ശരീരം ക്ലാസിലും
മനസ്സ് ബോര്‍ഡിനു താഴെ വെച്ച പൊതിയിലും
കണ്ണുകള്‍ ടീച്ചറിലും !

സതീഷും ഞാനും
ബാപ്പുട്ടിയും വിജയനും .
ഞങ്ങള്‍ മുഖാമുഖം ഇരിക്കും .
പൊതി അഴിക്കും
അപ്പോള്‍ ഒരു മണം വരും !
വയറു അപ്പോള്‍ തന്നെ പാതി നിറയും !

നല്ല ഉപ്പുമാങ്ങ കൊണ്ട് വരും ; സതീഷ്‌
ഭരണയില്‍ ഉപ്പില്‍ കുളിച്ചു ചുങ്ങി ചുളുങ്ങി യാവും
ഉണ്ണി മാങ്ങകളുടെ കിടപ്പ് !
നാലെണ്ണം ഉണ്ടാകും .
സതീഷിന്റെ അമ്മയ്ക്ക്
എണ്ണം കൃത്യമായി അറിയാം !!!

ഒന്ന് എടുത്തു ഒന്ന് കടിച്ചു
ഒരു വലി വലിച്ചാല്‍
ഒരു 'നവരസം' നാവിലൂടെ കേറി
വിരല്‍ത്തുമ്പിലൂടെ ഒഴുകി
തലച്ചോറില്‍ ചെന്ന് 'വിവരം' പറയും !

ഒന്നിച്ചിരുന്നും പങ്കു വെച്ചും
ഭക്ഷണം ആയിരുന്നില്ല
കഴിച്ചിരുന്നത് .
സ്നേഹം ആയിരുന്നു .
പൊതിച്ചോറിനോ
അമ്മയും അച്ഛനും ഇട്ട പേരിലോ
ഒന്നും ജാതിയില്ല മതമില്ല ഐത്തമില്ല .
എല്ലാവരും കുട്ടികള്‍
എല്ലാവരും ഒരമ്മയുടെ മക്കള്‍
അതിരുകളില്ലാത്ത
വേലികളില്ലാത്ത
പരസ്പരം സംശയമില്ലാത്ത
നിഷ്കളങ്കരായ കുട്ടികള്‍ ..
ആരാണ് ഈ തെളിവെള്ളത്തില്‍
വിഷം കലക്കിയത് ?
ആരാണ് ഇത്ര വലിയ മതിലുകള്‍
നമുക്ക് കുറുകെ കെട്ടിയുയര്‍ത്തിയത് ?
കുറിയും പൊട്ടും തൊപ്പിയും
എന്ന് മുതല്‍ക്കാണ്
കുഞ്ഞു മനസ്സുകളില്‍ പോലും
തൃശൂലമായും
കൊടുവാളായും
ബോംബായും
മാറിയത് ?

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്