ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജൂൺ 4, ചൊവ്വാഴ്ച

കോളേജുകളും സ്കൂളുകളും ഇല്ലാത്ത കാലം !!!!


ഇന്നലെ ഷറഫിയ്യയില്‍ ഒരു ചുമരില്‍ ഒരു പാട് നോട്ടിസുകളില്‍ ഒന്ന്
വല്ലാത്ത കൌതുകം ഉണര്‍ത്തി .
'മണിക്കൂറുകള്‍ക്കകം കയ്യക്ഷരം മനോഹരമാക്കാം..'
ബന്ധപ്പെടുക : മൊബൈല്‍ നമ്പര്‍ :

അത് വായിച്ചപ്പോള്‍ ഒരു നിമിഷം മനസ്സ് ഒരു പാട് പിറകിലേക്ക് പറന്നു പോയി...
രണ്ടു വര കോപ്പികളില്‍ മസില്‍ പിടിച്ചു എഴുതിയ കാലം...

ഏതെങ്കിലും അക്ഷരം വേലി പൊളിച്ചു അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് തെന്നി പോയാല്‍ ടീച്ചര്‍ അതിനു കീഴില്‍ ചുവന്ന മഷി കൊണ്ട് രണ്ടു വര വരക്കും.. ചില ടീച്ചര്‍മാര്‍ പത്തില്‍ മാര്‍ക്ക്‌ തരും..
ചിലര്‍ 'ഗുഡ് 'എന്നോ ' വെരി ഗുഡ് ' എന്നോ സര്‍ട്ടിഫൈ ചെയ്യും..
അത് കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടാകും ..

മലയാളം, ഇംഗ്ലീഷ് , ഹിന്ദി എല്ലാ ഭാഷക്കുമുണ്ടായിരുന്നു കോപ്പി ബുക്കുകള്‍ . രണ്ടു വര , നാല് വര എന്നിങ്ങനെ .
ഹിന്ദി കോപ്പി എഴുതാനായിരുന്നു എളുപ്പം.
കാരണം ഹിന്ദി അക്ഷരങ്ങള്‍ ഒരു വടിയില്‍ തൂങ്ങി കിടക്കുന്നവയാണ്..
അത് കൊണ്ട് മുകളിലെ വരയിടാന്‍ എളുപ്പമാണ് !
വവ്വാലുകള്‍ ഉറങ്ങുന്ന പോലെയാണല്ലോ അവയുടെ കിടപ്പ്!

അന്ന് നല്ല കയ്യക്ഷരത്തിനു പ്ലസ് മാര്‍ക്കും ഉണ്ടായിരുന്നു..

നല്ല കയ്യക്ഷരമുള്ളവരെ കുട്ടികള്‍ക്കും , അധ്യാപകര്‍ക്കും വല്ലാത്ത ഇഷ്ടമായിരുന്നു.. 
കയ്യക്ഷരത്തിനു മത്സരം പോലും ഉണ്ടായിരുന്നു .. 

ഓട്ടോ ഗ്രാഫുകളില്‍ പേരെഴുതി ക്കൊടുക്കാനും കയ്യെഴുത്ത് മാസികകളില്‍ സൃഷ്ടികള്‍ എഴുതാനുമൊക്കെ വിദ്യാര്‍ ഥികളും അധ്യാപകരും നല്ല കയ്യക്ഷരമുള്ള കുട്ടികളെയാണ് എല്പ്പിക്കുക . 

കയ്യിലിരിപ്പ് മോശമായിരുന്നെങ്കിലും എന്റെ കയ്യക്ഷരം കൊള്ളാമായിരുന്നു 
അത് കൊണ്ട് മാര്‍ച്ച്‌ മാസങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ ഒരു 'ഗമ ' യൊക്കെ ഉണ്ടാകും .. 
കയ്യെഴുത്ത് മാസികളില്‍ എഴുതാന്‍ അധ്യാപകര്‍ ഏല്‍പ്പിക്കുമ്പോള്‍ ഒരു ചെറിയ അഭിമാനമൊക്കെ തോന്നും .. 

അന്നൊക്കെ അധ്യാപകരില്‍ നിന്ന് കിട്ടുന്ന കുഞ്ഞു കുഞ്ഞു അംഗീകാരങ്ങള്‍ക്ക് 
എന്ത് മധുരമായിരുന്നു .. ചോക്ക് എടുത്തു കൊണ്ട് വരാന്‍ ഓഫീസ് റൂമിലേക്ക്‌ പറഞ്ഞയക്കുക , വടി എടുത്തു കൊണ്ട് വരാന്‍ എല്പ്പിക്കുക , അധ്യാപകര്‍ ഇല്ലാത്ത സമയങ്ങളില്‍ ഒച്ചയും ബഹളവും ഉണ്ടാക്കുന്നവരുടെ പേരെഴുതി സാറെ ക്കാനുള്ള ചുമതല ഏല്‍പ്പിക്കുക ഇതൊക്കെ വലിയ 'ബഹുമതി ' ആയി കണക്കാക്കും കുട്ടികള്‍ ..
ഇന്ന് സ്കൂളുകളില്‍ കോപ്പി എഴുത്ത് ഉണ്ടോ എന്തോ ? കോപ്പിയടി പിന്നെ ഇന്നും ഉണ്ടാകും 

ആധുനിക യുഗത്തില്‍ കയ്യക്ഷരങ്ങളുടെ പ്രസക്തി മങ്ങിത്തുടങ്ങി..
കമ്പ്യൂട്ടറുകള്‍ എഴുതി തുടങ്ങിയതോടെ കയ്യക്ഷരങ്ങള്‍ക്ക് വലിയ പ്രസക്തി ഇല്ലാതായി .
എഴുത്തിന്റെ മാധ്യമം മാറിമാറി വന്നാലും അക്ഷരങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടാകില്ല..
അക്ഷരം അക്ഷയമായി തന്നെ തുടരും .
അന്നും ഇന്നും നാളെയും 'അ' യുടെ ഷേപ്പ് ദേ ഇങ്ങനെ തന്നെയാവും !

നാം വിചാരിക്കുന്നതിലും വേഗത്തില്‍ ആണ് കാലം മാറുന്നത്.
ഒരു പക്ഷെ സ്കൂളുകളും കോളേജുകളും ഒക്കെ ആവശ്യമില്ലാത്ത ഒരു കാലഘട്ടം വരും എന്ന് എനിക്ക് തോന്നുന്നു . അത്തരം ഒരു കാലം വന്നാല്‍ അതെന്തൊരു അനുഗ്രഹമായിരിക്കും ...

പഠനം ഓണ്‍ ലൈനില്‍ , പരീക്ഷയും ഓണ്‍ ലൈനില്‍ , റിസള്‍ട്ട് , ക്ലാസ്‌ കയറ്റം ഒക്കെ അങ്ങനെ തന്നെ . ആനന്ദ ലബ്ധിക്കു ഇതില്‍ പരം മറ്റെന്തു വേണം ?

മോള് മിക്കപ്പോഴും കേള്‍ക്കാറുള്ള ഒരു ഓണ്‍ ലൈന്‍ ക്ലാസ്‌ ഇയ്യിടെ കുറച്ചു നേരം ഞാനും കേട്ടിരുന്നു .

എത്ര മനോഹരമായ ക്ലാസ്‌ . അധ്യാപകനെ കാണുന്നില്ല എന്നേയുള്ളൂ .
ബോര്‍ഡ്‌ ഒക്കെ ഉപയോഗിച്ചാണ് ക്ലാസ്‌ .

സംശയങ്ങള്‍ വല്ലതും തോന്നിയാല്‍ കമന്റ് കോളത്തില്‍ എഴുതിയാല്‍ മതി .
മറുപടി കമന്റായി കിട്ടും . ഇതെങ്ങാനും സാധ്യമായാല്‍ വിദ്യഭ്യാസ രംഗത്ത് എത്ര വിസ്മയാവഹമായ വിപ്ലവം ആവും നടക്കുക ?

ബോറന്‍ അധ്യാപകരെയും അധ്യാപികമാരെയും സഹിക്കുന്നതിലപ്പുറം ഒരു വിദ്യാര്‍ഥിക്ക്
മറ്റെന്തു മുഷിപ്പും വെറുപ്പും ആണ് ഈ ലോകത്ത് ഉള്ളത് ? 
അതൊന്നും ഇവിടെ പ്രശ്നമാകില്ല .

രാവിലെ കുട്ടികള്‍ക്ക് ബസ്സിലും ഓട്ടോയിലും കേറി പ്രയാസപ്പെട്ടു സ്കൂളില്‍ പോകേണ്ട , അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കണ്ട . ബില്‍ഡിംഗ്കള്‍ വേണ്ട , ഫീസ്‌ കൊടുക്കേണ്ട ,
വിദ്യാഭ്യാസ കച്ചവടം ഉണ്ടാവില്ല , വിദ്യാഭ്യാസ മന്ത്രി പോലും വേണ്ടി വരില്ല .
സര്‍ക്കാര്‍ ഖജനാവ് മുടിയില്ല !!!
കുട്ടികള്‍ക്കും സുഖം , രക്ഷിതാക്കള്‍ക്ക് അതിലേറെ സുഖം .. 

അവിശ്വസിക്കാന്‍ വരട്ടെ ..
പണ്ട് കാലത്ത് ഒരു സിനിമ കാണാന്‍ എന്തായിരുന്നു പാട് .
വണ്ടി കേറിപ്പോകലും ടിക്കറ്റിനു ക്യൂ നില് ക്കലും വിയര്‍ത്തു കുളിയും 
മൂട്ടകടിയും ഒന്നും പറയണ്ട .
ഇന്നോ , ഒരു ക്ലിക്ക് മതി ഏതു 'പൂത്ത പട'വും പുത്തന്‍ പടവും നമുക്ക് മുമ്പില്‍ ഓടിത്തുടങ്ങാന്‍ ..
സ്വന്തം റൂമില്‍ കട്ടിലില്‍ കിടന്നു ആസ്വദിച്ചു കാണാം . 
അല്പം കണ്ടു പിന്നീട് വീണ്ടം കാണാം . എന്തൊരു സുഖം ? എന്ത് രസം ? 
ചെലവോ നാമമാത്രവും !

കത്തിന്റെയും ടെലഫോണ്‍ ന്റെയും ഒക്കെ കാര്യവും ഇങ്ങനെത്തന്നെ .

പണ്ടത്തെ സിനിമാ കൊട്ടകകള്‍ ഇന്നത്തെ കല്യാണ മണ്ഡപങ്ങള്‍ ആയ പോലെ ഇന്നത്തെ സ്കൂളുകളും കോളേജുകളും വല്ല ഷോപ്പിംഗ്‌ കോമ്പ്ലക്സ് കളോ 'യുസുഫലിമാളുകളോ ' ഒക്കെ ആവില്ലെന്ന് ആര് കണ്ടു ? 

അങ്ങനെ വന്നാല്‍ ചരിത്രത്തിലെ ഏറ്റവും ഭാഗ്യവാന്മാരായ കുട്ടികള്‍ അവരായിരിക്കും .. ??

2013 മേയ് 1, ബുധനാഴ്‌ച

എല്ലാം വറ്റുകയാണ് ; സ്നേഹം പോലും ..!!!!






എന്റെ കിണറും വറ്റി . 
ഇപ്പോള്‍ അതില്‍ നിറയെ കരിയിലകള്‍ മാത്രം . 
എന്റെ മീന്‍ കുഞ്ഞുങ്ങള്‍ ഒക്കെ ചത്തു കാണും .. 
നല്ലൊരു മഴക്കാലത്ത് തൊടുവിലേക്ക് വെള്ളം കേറിയ കൂട്ടത്തില്‍ കിട്ടിയതായിരുന്നു കുറെ പരലുകള്‍ . കുറെ കോട്ടികള്‍ - കുത്തുന്ന ഒരു തരം മീന്‍ - പിന്നെ കുറച്ചു മുഴുക്കുട്ടികളും ..

അന്ന് മക്കള്‍ക്ക്‌ കാണാന്‍ ഞാന്‍ അവയെ ഒരു വലിയ വട്ടപ്പാത്രത്തില്‍ നിറയെ വെള്ളം ഒഴിച്ച് അതിലിട്ടു. അവ നീന്തിത്തുടിക്കുന്നത് കാണാന്‍ എന്ത് രസമാണ് . 
ദിലൂമോന്‍ അതിന്റെ അടുത്തു നിന്ന് പോകുന്നെ ഇല്ല .. ഒടുവില്‍ തൊട്ടിയിലിട്ടു കിണറ്റിലേക്ക് ഇറക്കി അവയെ . മീന്‍ പോയ സങ്കടത്തില്‍ കുട്ടി കുറെ കരഞ്ഞു .. 

അവസാനത്തെ നനവും തീരും വരെ അവ കിണറിലൂടെ ഓടിക്കളിച്ചിട്ടുണ്ടാവും . 
ജീവന് വേണ്ടി കരഞ്ഞിട്ടുണ്ടാകും .. 

ഓരോ കോല്‍ പൂര്‍ത്തിയാവുമ്പോഴും ആകാംക്ഷയോടെ ഞാന്‍ കരയില്‍ ഇരുന്നു .. 
ജയിംസിനും കുട്ട്യച്ചനും ഒപ്പം .. 
ഉറവു കാണും വരെ .. 

അതിന് കാരണമുണ്ട് :
വീടിനു സ്ഥലമെടുത്ത ഉടനെ കിണര്‍ കുഴിക്കുകയാണ് ആദ്യം ചെയ്തത് . 
എടുത്ത സ്ഥലത്ത് വെള്ളം കാണില്ല എന്ന് ഒരു 'കു' പ്രചരണവും ഉണ്ടായിരുന്നു അന്ന് . 

സ്വന്തമായി ഒരു കിണറില്ലാത്ത വീട്ടില് ആണ് ജനിച്ചത്‌ . തൊട്ടയല്പക്കത്തെ വീട്ടിലെ കിണര്‍ ആയിരുന്നു ആശ്രയം . എത്ര വര്‍ഷം ആ വെള്ളം കുടിച്ചു , കുളിച്ചു ,  ഉപയോഗിച്ചു എന്നറിയില്ല . എന്റെ ഉമ്മ പത്തു മക്കളെ പ്രസവിച്ചതും വളര്‍ ത്തി വലുതാക്കിയതും ഈ വെള്ളമില്ലാത്ത വീട്ടിലായിരുന്നു എന്ന് ഇന്ന് ആലോചിക്കാന്‍ പോലും ആവുന്നില്ല .

ഞങ്ങളുടെ വീടിനു ചുറ്റുമുള്ള വീടുകളില്‍ ഒക്കെ കിണര്‍ ഉണ്ട് . വെള്ളവും . പക്ഷെ നിറയെ പാറയായിരുന്ന എന്റെ വീട് നില്ക്കുന്ന സ്ഥലത്ത് . 
കിണര്‍ പോയിട്ട് ഒരു കുഴി പോലും കുത്താന്‍ പറ്റുമായിരുന്നില്ല . 

അന്നേ പഠിച്ച വലിയ ഒരു പാഠം ഉണ്ട് . 
സ്വന്തം വീട്ടില് നിര്‍ ബന്ധമായും വേണ്ട ഒന്നാണ് കിണര്‍ . അത് പോലെ വീട്ടിലേക്കുള്ള വഴി . 
മറ്റുള്ളവരെ ആശ്രയിച്ചാല്‍ ആ വഴികള്‍ അടയാന്‍ നന്നേ ചെറിയ ഒരു പിണക്കം മതി .. ഇന്ന് നല്ല സ്നേഹവും സൌഹാര്‍ദ്ദവും ഉണ്ടെന്നു കരുതി നാളെ അത് ഉണ്ടായിക്കൊളണം എന്നില്ല ...!!!

അന്ന് ഒരുച്ചയ്ക്ക് ജയിംസ് താഴെ നിന്ന് വിളിച്ചു പറഞ്ഞു : 
മാഷെ കണ്ടു ...!!!

സന്തോഷം കൊണ്ട് എനിക്ക് നില്ക്കാന്‍ വയ്യ .. ഞാന്‍ ഓടിച്ചെന്നു ഭാര്യ യോട് പറഞ്ഞു : വെള്ളം കണ്ടു .. അവള്‍ക്കു അതിലേറെ സന്തോഷം .. വീട്ടില്‍ വെള്ളമില്ലാത്തതിന്റെ വിഷമം എന്നെക്കാള്‍കൂടുതല്‍ അവള്‍ ആണല്ലോ അനുഭവിച്ചത് .. 

മക്കളും ഞാനും അവളും അവിലും ശര്‍ക്കരയും ചുവന്നുള്ളിയും ഒക്കെയായി കിണര്‍ കാണാന്‍ പോയി .. അവിലും വെള്ളം കലക്കി .

അയല്‍ വീടുകളിലും വഴിയിലൂടെ പോകുന്നവര്‍ക്കുമൊക്കെ  അവിലും വെള്ളം കൊടുത്തു .. സ്കൂളിലേക്ക് പോകുന്ന കുട്ടികളെ യും പീടിക യിലേക്ക് പോകുന്ന മുതിര്‍ന്നവരെയും  കിണറ്റിലെ ആദ്യ വെള്ളം കൊണ്ട് ഉണ്ടാക്കിയ അവിലും വെള്ളം കുടിപ്പിച്ചു !!!!

അന്ന് ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു .. സത്യത്തില്‍ വെള്ളം ഒരു നിധി തന്നെയല്ലേ ?

പക്ഷെ ഇന്ന് എല്ലാം വറ്റുകയാണ് ..
സ്നേഹം പോലും ..!!!!

2013 ഏപ്രിൽ 18, വ്യാഴാഴ്‌ച

എഴുത്തും വായനയും സാന്റ് വിച്ച് പരുവത്തില്‍ ?!!!




വായനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് എപ്പോഴും ഒരേ താളം ആണ് എവിടെയും കാണുന്നത് . 
അത് ബഷീറില്‍ തുടങ്ങി എം ടി യിലൂടെ പോയി മാധവിക്കുട്ടിയില്‍ അവസാനിക്കുന്നു . 
വിജയനോ , പുനത്തിലോ , മുകുന്ദനോ , സക്കറിയയോ , എന്‍ . എസ് . മാധവനോ ഒന്നും ചര്‍ച്ചയില്‍ പോലും വരുന്നില്ല . എന്നിട്ടല്ലേ പുതിയ എഴുത്തും എഴുത്തുകാരും.

ബഷീറും എം ടിയും ഒക്കെ വായിക്കപ്പെട്ട പോലെ ഇനി മറ്റാരെങ്കിലും വായിക്കപ്പെടും എന്ന് തോന്നുന്നില്ല . പഴയ കാലത്തെ ചില വായനാ ഓര്‍മ്മകള്‍ മാത്രമാണ് നമുക്കുള്ളത് . 
അത് കൊണ്ടാണ് ഇത്തരം ചര്‍ച്ചകളില്‍ പുതിയ എഴുത്തുകാര്‍ തീരെ കടന്നു വരാത്തത് .

പുതിയ ജനറേഷന്‍ ഫാസ്റ്റ്‌ ഫുഡ്‌ സംസ്ക്കാരത്തെയാണ് വായനയിലും ഇഷ്ടപ്പെടുന്നത് .
എഫ് . ബി വന്നതോടെ വലിയ ഒരു സൃഷ്ടിയും നമുക്ക് കണ്ടുകൂടാതായി . 
കാമ്പ് മാത്രം മതി . പറയാനുള്ളത് നേരെ ചൊവ്വെ സംഗ്രഹിച്ചു എത്ര ചുരുക്കിക്കുറുക്കി പറഞ്ഞോ അത്രയും നന്ന് .

പക്ഷെ ഈ ചെറുതിനെ മാത്രം 'കാംക്ഷിക്കുന്ന ' സമീപനം വലിയ ചില സാധ്യതകളെ സംഹരിക്കുന്നുണ്ട് .
വലിയ ക്യാന്‍വാസില്‍ പറയുന്ന കഥകള്‍ , നോവലുകള്‍ വായനക്കാരന് രസം മാത്രമല്ല നല്‍കുക .
ഭാഷ , ശൈലി , സമര്‍ത്ഥന രീതി , വാക്യ ഘടന , ശില്പ ഭംഗി , ക്രാഫ്റ്റ് തുടങ്ങി ഒരെഴുത്തുകാരന്‍ മനസ്സിരുത്തേണ്ട നിരവധി നൈപുണികള്‍ നാമറിയാതെ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്ന എഴുത്തുകളാണ്, സത്യത്തില്‍ എഴുതിത്തുടങ്ങുന്നവരുടെ പ്രാഥമിക സ്കൂള്‍ . 
ആ സ്കൂള്‍ ഇപ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ് .

കൊറിക്കാന്‍ പറ്റുന്ന സൃഷ്ടികള്‍ക്ക് ആണ് ഇന്ന് ഡിമാന്റ് . അതില്‍ എത്ര മാത്രം 'രസം ' ഉണ്ട് അതിനനുസരിച്ച് ആണ് സ്വീകാര്യത . ആലോചിച്ചും മനനം നടത്തിയും ആശയ തലങ്ങളിലേക്ക് ഊളിയിട്ടും പോകുന്നത് മെനക്കെട് മാത്രമല്ല , ദഹനക്കേട് കൂടിയാണ് ഇന്ന് .

അത് കൊണ്ടൊക്കെത്തന്നെ ഇന്നത്തെ എഴുത്തിന് ഭാഷ ഒരു പ്രശ്നമാകുന്നില്ല , 
അക്ഷരത്തെറ്റുകള്‍ പോലും ശ്രദ്ധിക്കേണ്ട കാര്യമേയല്ല !!

എഴുതിയും തിരുത്തിയും വീണ്ടും എഴുതിയും മിനുക്കിയും കരുത്ത് നേടിയിരുന്ന മുന്‍ എഴുത്തുകാരും 'അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് അപ്പപ്പോള്‍ ചുട്ടെടുക്കുന്ന പുതിയ 'അമ്മായിമാരും ' തമ്മില്‍ താരതമ്യത്തിന് പോലും വക കാണുന്നില്ല .

പുതിയ രീതിയില്‍ എഴുത്തിന്പൂക്കാനോ , തളിര്‍ക്കാനോ കായ്ക്കാനോ , ഒന്നും നേരമില്ല .. !
ഒരു പൂത്തിരി പോലെ മെല്ലെ ഒന്ന് കത്തി പിന്നെ മിന്നി ഒടുവില്‍ എരിഞ്ഞടങ്ങുന്നു .

എഴുത്തിനെ ഇത്ര 'സില്ലി 'യായി കണ്ട ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു .
ഗഹനമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തിരിഞ്ഞു നോക്കാത്ത 'പുതിയ വായനാ സമൂഹം ' ആഴമില്ലാത്ത' ' എഴുത്തുകളില്‍ അഭിരമിക്കുന്നു . 
എഴുത്തുകാര്‍ ആവട്ടെ കിട്ടിയ ലൈക്കും കമന്റും കണക്ക് കൂട്ടിയും അതില്‍ ആഹ്ലാദം കൊണ്ടും ആത്മരതിയില്‍ സ്വയം മറക്കുകയും ചെയ്യുന്നു .

എഴുത്ത് ഇന്ന് നാഥനില്ലാത്ത അവസ്ഥയിലാണ് . മുമ്പ് ഒരു എഡിറ്റര്‍ എങ്കിലും ഉണ്ടായിരുന്നു വായനക്കാരനും എഴുത്തുകാരനും ഇടയില്‍ . 
ഇന്ന് എഡിറ്ററും പ്രൂഫ്‌ റീഡറും , പബ്ലിഷറും , പ്രിന്ററും പ്രസാധകരും പരസ്യക്കാരും വില്‍പ്പനക്കാരും ഒക്കെ ഒരാള്‍ തന്നെ .

ഈ അവസ്ഥയില്‍ മാര്‍ക്കറ്റ് നോക്കി എഴുതാന്‍ എഴുത്തുകാരനും നിര്‍ബന്ധിതനാകുന്നു .
സൂകര പ്രസവം പോലെ എഴുത്ത് നടക്കുന്നു . 
അത് കൊണ്ട് തന്നെ ഇന്നത്തെ മിക്ക എഴുത്തും വായനയും 'നീറ്റിലെ പോളകള്‍ ' മാത്രമായി അവശേഷിക്കുന്നു .

മനസ്സിന്റെ ഭക്ഷണം ആണ് വായന . 
അത് വെറും ഫാസ്റ്റ്‌ ഫുഡ്‌ മാത്രമായി പോയാല്‍ അത് ആരോഗ്യത്തിനു ഗുണകരമാവില്ല , വലിയ വായന വിഭവ സമൃദ്ധമായ സദ്യ യാണ് . സമീകൃതാഹാരം ..
അവിടേക്ക് ഒരു തിരിച്ചു പോക്ക് നമുക്ക് സാധിക്കില്ല ; 
എങ്കിലും ഒരു തിരിച്ചറിവ് സാധിക്കുമല്ലോ ..


2012 ഏപ്രിൽ 30, തിങ്കളാഴ്‌ച

കണ്ണാരം പൊത്തിപ്പൊത്തി




കളികള്‍ ഏറെയുണ്ടായിരുന്നു ഒരു കാലത്ത്   . പന്ത്  കളി  , കുട്ടിയും കോലും , തൊട്ടുമണ്ടിക്കളി , സാറ്റ് , പമ്പരംഏറ് , ഗോലി കളി , കക്ക്, കൊത്തം കല്ല് ,  വള്ളിച്ചാട്ടം  , അമ്മാനമാടല്‍ , കുറ്റിപ്പുര കെട്ടി ചോറും കറിയും വെക്കല്‍ .. അങ്ങനെയങ്ങനെ .


സ്കൂള്‍ വിട്ടുവന്ന പാടെ വല്ലതും കഴിച്ചെന്നു വരുത്തി , പാടത്തെക്കോ , പറമ്പിലേക്കോ , കളിക്കളങ്ങളിലേക്കോ വീടിന്റെ പിന്‍വശത്തെക്കോ 
ഓട്ടം. പിന്നെ കൂട്ടുകാരോടൊപ്പം മതിമറന്നു കളിച്ചു കൂത്താടി ശരീരം മുഴുവന്‍ മണ്ണും ചെളിയുമായി   കാലിലും തുടയിലുമൊക്കെ പോറലുകളും മുറിയലുകളുമായി സന്ധ്യയോടെ വീട്ടില്‍ എത്തിയിരുന്ന കുസൃതി നിറഞ്ഞ കാലം . മറക്കാന്‍ കഴിയാത്ത ,  ഓര്‍മ്മയില്‍ പോലും മധുരം നിറയുന്ന ബാല്യ കാലം ..


കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രം , ഒരു കവിത , ഒരോര്‍മ്മ ഇതൊക്കെ ആ കാലത്തെ നമ്മുടെ മനസ്സിലേക്ക് കൂട്ടിക്കൊണ്ട് പോകും... നാം അറിയാതെ അല്‍പനേരം അന്നത്തെ ആ  കുട്ടിയായി മാറും . മനസ്സില്‍ നിന്ന് ഒരിക്കലും പടിയിറങ്ങി പോകാത്ത ഗൃഹാതുര സ്മരണയായി ബാല്യകാലം ഉള്ളില്‍ കിടന്നു ഓളം വെട്ടും .

എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഇത്തരം കളികളെ കുറിച്ചൊന്നും  അറിയില്ല . കാലം മാറിയപ്പോള്‍ കഥ മാത്രമല്ല കളികളും ഏറെ മാറി. 


തികച്ചും യാന്ത്രികമാണ്‌ പുതിയ കാലത്തെ കുട്ടികളുടെ ജീവിതം . 
അടച്ചിട്ട മുറിയില്‍ നിന്ന്  സ്കൂള്‍ ബസ്സിലേക്ക് . അവിടെ നിന്ന് സ്കൂള്‍ മുറികളിലേക്ക് . വീണ്ടും ബസിലേക്ക് . വീട്ടിലേക്ക്.  

സ്വയം ചെറുതായി ചെറുതായി തന്റെ ചതുരങ്ങള്‍ക്കുള്ളില്‍   കറങ്ങുകയാണ്  പുതിയ തലമുറ  .  അവരുടെ വിനോദങ്ങളും വിചാരങ്ങളും വിനിമയങ്ങളും തികച്ചും വ്യക്ത്യാധിഷ്ടിതമാകുന്നു.  


മതിലുകള്‍ക്കുള്ളില്‍ വളരുന്ന  കുട്ടികള്‍ സമീപനങ്ങളിലും പെരുമാറ്റങ്ങളിലും മതിലുകള്‍ ഇല്ലാത്തവരായിപ്പോയി എന്നതാണ്  പുതിയ കാലത്തിന്റെ ഏറ്റവും വലിയ വൈരുധ്യം .  

പണ്ട് വലിയവരെ ബഹുമാനിക്കുക , മുതിര്‍ന്നവരെ ആദരിക്കുക , അവരെ കാണുമ്പോള്‍ മടക്കി കുത്തിയ മുണ്ട് താഴ്ത്തിയിടുക , അവരുടെ സാന്നിധ്യത്തില്‍ മെല്ലെ സംസാരിക്കുക  എന്നിവയൊക്കെ കുട്ടികളുടെ ശീലമായിരുന്നു . ഇന്ന് കുട്ടികള്‍ക്ക് എല്ലാവരും സമന്മാരാണ് . ആരും വലിയവരല്ല ; ആരും ചെറിയവരുമല്ല  എന്ന മട്ട് .. 
മതില്‍ കെട്ടി നിര്‍ത്തി വളര്‍ത്തുമ്പോള്‍ മറ്റു ചില മാനുഷിക  മതിലുകള്‍ 
തകരുന്നുണ്ട്    എന്നര്‍ത്ഥം. 


ഒരു കാര്യം നാം മനസ്സിലാക്കിയേ പറ്റൂ . ഓരോ കാലത്തിനും അനുയോജ്യമായ  തലമുറയാണ് ഇവിടെ ജനിക്കുന്നത് . അവര്‍ക്ക് അവരുടെതായ ശീലങ്ങളും സ്വഭാവങ്ങളും വിനോദങ്ങളും ഉണ്ട് . നമ്മുടെ കാലത്തെ കളികള്‍ നമ്മുടേത്‌ മാത്രമാണ്  . അവ ഓര്‍ക്കുമ്പോള്‍ തന്നെ നമുക്ക്  ഗൃഹാതുരത്വം തോന്നുന്നത്  അത് നമ്മുടെതായിരുന്നു എന്നത് കൊണ്ടാണ്  . പക്ഷെ അക്കാലം മാത്രമായിരുന്നു ശരി , പഴകാല കളികള്‍ മാത്രമാണ് കളി , എന്നൊക്കെ നമുക്ക് തോന്നാമെങ്കിലും പുതിയ തലമുറക്ക് തോന്നില്ല . സാറ്റ് കളിയെക്കുറിച്ച് നമ്മുടെ കുട്ടികളോട് ഒന്ന് പറഞ്ഞു നോക്കൂ .. !! 


കാലം മാറുമ്പോള്‍ തലമുറ മാറുമ്പോള്‍ കളികള്‍ , ശീലങ്ങള്‍ , രീതികള്‍ , ഇവയൊക്കെയും മാറും . നമ്മുടെ കുട്ടിക്കാലത്തെ കളികള്‍ അല്ല നമ്മുടെ കുട്ടികളുടെ കളികള്‍ . അവരുടെ കളികള്‍ ആവില്ല  അവരുടെ കുട്ടികളുടെ കളികള്‍ .
അതിനു ആരും ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല . അങ്ങനെയാണ് ലോകക്രമം . 


നാം തന്നെ എത്രയാണ് മാറിയത് ? അയല്‍പക്കങ്ങളില്‍ പോയി സൊറ പറഞ്ഞിരിക്കാന്‍ ഇന്ന് ആര്‍ക്കെങ്കിലും നേരമുണ്ടോ ? മനുഷ്യന്‍ മനുഷ്യനെ കാണുന്നത്  കൂടുതലും ഉപകരണങ്ങളിലൂടെയാണ് .  വിരല്‍ത്തുമ്പിലാണ് ഭൂഗോളം . തുറക്കുകയെ വേണ്ടാത്ത വാതിലുകള്‍ ആണ്  കൂടുതലും .. ആര്‍ക്കും ആരെയും ആശ്രയിക്കേണ്ടി വരുന്നില്ല . അത് കൊണ്ട് തന്നെ 'നമുക്ക് നാം തന്നെ ധാരാളം ' .


പണ്ടത്തെ കുട്ടികളെ വിരട്ടി നേരെയാക്കാന്‍ പറ്റുമായിരുന്നു . നാമൊക്കെ രക്ഷിതാക്കളില്‍ നിന്ന് അടി മേടിച്ചവരാണ് . അധ്യാപകരില്‍ നിന്നും അതിലേറെ കിട്ടിയവരാണ് . പക്ഷെ ഇന്ന് അടിയും വടിയും ഭീഷണിയും വിരട്ടലും ഒന്നും പുതിയ മക്കളുടെ അടുത്തു വിലപ്പോകില്ല .


അച്ഛനെ അവിടെ കാണുമ്പോള്‍ ഇവിടെ മാറിപ്പോകുന്ന മകനല്ല ഇന്നത്തെ മകന്‍ . അവന്‍ ഇന്ന് അച്ഛന്റെ തോളില്‍ കയ്യിട്ടു നടക്കുന്നവനാണ് . അവര്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു , വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു .. 


പുതിയ അച്ഛന്‍ /അമ്മ / മകന്‍ /മകള്‍ ബന്ധങ്ങളില്‍ ഒരു പാട് മാറ്റം വന്നിരിക്കുന്നു. അത് കൊണ്ട് തന്നെ സൌഹൃദ  അന്തരീക്ഷം 
വീട്ടിലും നമ്മുടെ സമീപനങ്ങളിലും ഉണ്ടായെങ്കില്‍  മാത്രമേ പുതിയ 
മക്കളുമായി നമുക്ക്  സമരസപ്പെട്ടു പോകാന്‍ കഴിയൂ.


പിടിച്ചു വെക്കലല്ല നിയന്ത്രണം വെക്കലാണ് ബുദ്ധി.  
അല്ലെങ്കില്‍ കിട്ടാത്തതു കിട്ടാന്‍ അരുതാത്ത   മാര്‍ഗങ്ങള്‍ അവന്‍ തേടിപ്പോവും.  നമുക്ക് നമ്മുടെ കുട്ടികളെ തന്നെ നഷ്ടപ്പെടാന്‍ ഇത് കാരണമായേക്കും .


പട്ടാളച്ചിട്ടയോടെ മക്കളെ വളര്‍ത്തുന്ന  കാലം കഴിഞ്ഞു . നല്ല സൌഹൃദവും അനുകൂലമായ  കുടുംബാന്തരീക്ഷവും 
പക്വമായ   സമീപനങ്ങളും കൊണ്ട് മാത്രമേ പുതിയ തലമുറയെ  നല്ല മക്കളായി വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിയൂ. 
കുട്ടികളെ മനസ്സിലാക്കാന്‍ നാം ശ്രമിക്കുമ്പോഴേ കുട്ടികള്‍ നമ്മെ മനസ്സിലാക്കാനും ശ്രമിക്കൂ.

പറയുന്നതെല്ലാം വാങ്ങിക്കൊടുക്കാന്‍ കാണിക്കുന്ന താത്പര്യത്തെക്കാള്‍ കൂടുതല്‍ , വാങ്ങിക്കൊടുത്തവ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നാം അറിയണം . പുതിയ സംവിധാനങ്ങള്‍ അവന്റെ മാനസിക വികാസത്തിനും വളര്‍ച്ചക്കും അനുഗുണമായ രീതിയില്‍ ഉപയോഗിക്കാനുള്ള ബോധം മക്കളില്‍ വളര്‍ത്തിക്കൊണ്ടു വരണം . 


പുതിയ തലമുറയെ നേര്‍വഴിക്കു നടത്താന്‍ നാം പുതിയ രക്ഷിതാക്കള്‍ ആവുക തന്നെ വേണം .



 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്