2012, ഡിസംബർ 6, വ്യാഴാഴ്‌ച

ഉരുളയ്ക്ക് ഉപ്പേരി


മഴവില്ല് ഓണ്‍ ലൈന്‍ മാഗസിനിലെ 'ഉരുളയ്ക്ക് ഉപ്പേരി' 
എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത് .





ചോദ്യങ്ങള്‍

1) ഉസ്മാന്‍ ഇരിങ്ങാട്ടിരി ഒരു തണുപ്പനും പേടിത്തൊണ്ടനും ആത്മ വിശ്വാസം ഇല്ലാത്ത ആളുമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോടു എന്ത് പറയും ?

അവരോട് ഒന്നും പറയില്ല , നേരില്‍ കണ്ടാല്‍ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കും..!!





2) താങ്കളുടെ ജ്യേഷ്ഠന്‍ അബു ഇരിങ്ങാട്ടിരി അറിയപ്പെടുന്ന കഥാകൃത്താണ്. താങ്കളും ബ്ലോഗിലും അല്ലാതെയും കവിതകളും കഥകളും എഴുതുന്ന വ്യക്തിയും. ഇതെന്താ ഈ എഴുത്ത് പരിപാടി താങ്കളുടെ കുടുംബ ബിസിനസ് ആണോ ?

എഴുത്ത് ബിസിനസ് ആണെന്ന് ഇത് വരെ തോന്നിയിട്ടില്ല . ബിസിനസ്സിനോട് എഴുത്തിനെ ചേര്‍ത്തി പറയുന്നതെ ശരിയല്ല എന്ന പക്ഷക്കാരനാണ് . ബിസിനസ്സില്‍ ലാഭവും നഷ്ടവും ഉണ്ടാകും . എഴുത്ത് ലാഭത്തിനോ നഷ്ടത്തിനോ അല്ല . അത് ഒരു വീര്‍പ്പു മുട്ടല്‍ ആണ് . എഴുതിക്കഴിയുമ്പോള്‍ ലഭിക്കുന്ന സ്വാസ്ഥ്യവും ആശ്വാസവും തന്നെയാണ് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സംഗതി. പത്തു അംഗങ്ങളുള്ള കുടുംബത്തില്‍ വേറെ ആര്‍ക്കും ദൈവ കൃപയാല്‍ ഈ 'അസുഖം' പിടിപെട്ടിട്ടില്ല . '


3) കടല കൊറിക്കാന്‍ നല്ല രസമാണ്.കടലമണി ക്കവിതകള്‍ എന്ന പേരില്‍ താങ്കള്‍ എഴുതുന്ന കുഞ്ഞിക്കവിതകളും ഏറെ രസമുള്ളതാണ്‌ .എന്താണ് താങ്കള്‍ കുറച്ചു കൂടി വലിയ ആഹാര സാധനങ്ങളുടെ സ്റ്റൈലില്‍ ഉള്ള ഉദാഹരണം ; 'പടവലങ്ങ കവിത' ,'വെണ്ടയ്ക്ക' കവിത എന്നിങ്ങനെ എഴുതാത്തത് ?

'കപ്പല്‍ 'കവിതകളേക്കാള്‍ കുറിക്കാനും കൊറിക്കാനും രസമുള്ളത് 'കപ്പലണ്ടി'ക്കവിതകള്‍ ആണ് . വലിയ കവിതകള്‍ നന്നേ ചെറിയ ഒരു ന്യൂനപക്ഷത്തിനേ ദഹിക്കൂ . ഇതാകുമ്പോള്‍ ഏത് പ്രായക്കാര്‍ക്കും ദഹിക്കും.. വാക്കുകള്‍ പൊട്ടിച്ചും അടര്‍ത്തി മാറ്റിയും ചേര്‍ത്ത് വെച്ചും പുതിയ ഒരു ആശയം കിട്ടുമ്പോള്‍ കൌതുകം മാത്രമല്ല , നര്‍മ്മ രസവും ഉണ്ടാകുന്നു. അവയില്‍ നല്ല ആശയങ്ങള്‍ കൂടിയുണ്ടാകുമ്പോള്‍ അതിനു സ്വാദ് കൂടുന്നു. ഈ പംക്തിയുടെ പേര് 'ഉരുളക്ക് ഉപ്പേരി ' എന്നാണല്ലോ . ഇതിലെ 'ഉപ്പേരിയെ' 'ഉപ്പേറി' ആക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേക രസമുണ്ടല്ലോ അത് തന്നെയാണ് ഇത്തരം കവിതകളുടെ ധര്‍മ്മവും നര്‍മ്മവും മര്‍മ്മവും സാധ്യതയും . കുഞ്ഞുണ്ണിക്കവിതകള്‍ ഇന്നും ആളുകള്‍ നല്ല രസത്തോടെ കൊറിക്കുന്നതും ആസ്വദിക്കുന്നതും ഈ ഗുണം കൊണ്ടാണ് . പിന്നെ 'മത്തങ്ങ'ക്കവിതയും 'ചുണ്ടങ്ങ'ക്കവിതയും എഴുതിയിട്ടുണ്ട് . അധികം വൈകാതെ തനി 'തണ്ണി മത്തന്‍' കവിതയും എഴുതിയാലോ എന്ന് തോന്നുന്നുണ്ട് ഈ ചോദ്യം കേട്ടപ്പോള്‍ .


4) താങ്കളുടെ കഥകള്‍ പലതും വായിച്ചിട്ടുണ്ട്.കൂടുതലും ആര്‍ദ്രത ഉളവാക്കുന്നവയാണ്. ആ കഥകള്‍ വായിച്ചു തുള്ളിച്ചാടാനോ ,എന്തെങ്കിലും തച്ചുടയ്ക്കാനോ , തോന്നാത്തത് എന്തുകൊണ്ടാവാം ?

ചോദ്യത്തില്‍ തന്നെ ഉത്തരവും ഉണ്ടല്ലോ . ആര്‍ദ്രതയുള്ള കഥകള്‍ വായിച്ചു ആരെങ്കിലും തുള്ളിച്ചാടുകയോ എന്തെങ്കിലും തല്ലിപ്പൊളിക്കുകയോ ചെയ്‌താല്‍ അതിനു പേര് വേറെ അല്ലെ?

5) ഒളിച്ചോട്ടം ഇഷ്ടമാണോ ? എത്ര പ്രാവശ്യം എവിടെ നിന്നെല്ലാം ഒളിച്ചോടിയിട്ടുണ്ട് ?

ഒളിച്ചോടാന്‍ തോന്നാറുണ്ട് പലപ്പോഴും . രംഗം പന്തിയല്ലെന്നു കണ്ടാല്‍ പെട്ടെന്ന് അവിടം വിടാറാണ് പതിവ് . അത് കൊണ്ട് തന്നെ എത്രപ്രാവശ്യം ഒളിച്ചു ഓടി , ഒളിക്കാതെ ഓടി എന്ന് കണക്കെടുപ്പ് നടത്താന്‍ കഴിയില്ല . ഈ സ്വഭാവം കൊണ്ടാവാം ഇത് വരേയ്ക്കും ആരുടെയടുത്തു നിന്നും 'കിട്ടിയിട്ടില്ല ' ആര്‍ക്കും 'കൊടുത്തിട്ടുമില്ല ' !


6) മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പഴഞ്ചൊല്ല് ശരിയാണ് എന്ന് തോന്നിയിട്ടുണ്ടോ ?

മിന്നാത്തതും ചിലതൊക്കെ പൊന്നാണ് എന്ന് തോന്നിയിട്ടുണ്ട്!


7) ജിദ്ദയിലെ സാംസ്കാരിക സമ്മേളനങ്ങളില്‍ താങ്കള്‍ സ്ഥിരമായി പങ്കെടുക്കുന്നതായി ഒരു കിംവദന്തി ഉണ്ട്.അത്തരം യോഗങ്ങള്‍ക്ക് പോകുമ്പോള്‍ സംഘാടകരും പ്രാസംഗികരും കേള്‍വിക്കാരും എടുക്കുന്ന മുന്‍കരുതലുകള്‍ എന്തൊക്കെയാണ് ?





മുന്‍കരുതല്‍ ആയി ഒന്നേ വേണ്ടൂ ; പരിപാടികള്‍ക്ക് പോകും മുമ്പ് അവനവന്റെ തൊലിക്കട്ടി സ്വയം പരിശോധിച്ച് ബോധ്യപ്പെടുക ..!


8) ബാല്‍ താക്കറെ താങ്കളുടെ അയല്‍വാസിയായി പുനര്‍ ജനിച്ചാല്‍ ?

മഹാരാഷ്ട്രയുടെ 'തല ' സ്ഥാനം ഇരിങ്ങാട്ടിരിലേക്ക് മാറ്റും






9 ) ലോക സമാധാനം ഉണ്ടാകാന്‍ താങ്കള്‍ എന്ത് സംഭാവന ചെയ്യും ?
അതിനു വേണ്ടി ഒരു 'സംഭാവന' പിരിക്കുന്നുണ്ടെങ്കില്‍ അതിലേക്കു മനസ്സറിഞ്ഞു വല്ലതും നല്‍കും ...!




ചോദ്യങ്ങള്‍ തയ്യാറാക്കിയത് :
രമേശ്‌ അരൂര്‍ 












വര:
ഇസ് ഹാഖ് നിലമ്പൂര്‍ 



2012, ഡിസംബർ 3, തിങ്കളാഴ്‌ച

ആയിരത്തിന്റെ ഒറ്റനോട്ട്





പ്രവൃത്തി ദിവസത്തിന്റെ പകുതിയും പിന്നിട്ട്, ഉച്ചച്ചടവിന്റെ ആലസ്യത്തില്‍ , മിഴിതുറന്നു പിടിച്ചു  ജോലി തുടരുമ്പോള്‍ , ഒരു മിസ്സ്‌ഡ് കോള്‍ .
വീട്ടില്‍  നിന്നാണ്. തിരിച്ചു വിളിക്കുമ്പോള്‍ മറുതലക്കല്‍ ചെറിയ മോള്‍ .
'ഹലോ ..' എന്നൊന്നും പറഞ്ഞു തുടങ്ങാതെ വല്ലാത്തൊരാവേശത്തില്‍  അവളൊരു  ചോദ്യമെറിഞ്ഞു

'ഉപ്പാ.. ഇപ്പൊ എന്‍റെ മടിയില്‍ ഒരു കുട്ടിയുണ്ട്‌ . ഇത് ആരുടെ കുട്ടിയാണെന്ന്  പറയാമോ..'?

പരിചയമുള്ള സ്വന്തത്തിലും ബന്ധത്തിലും ആയിടെ ജനിച്ച ഏതാണ്ട് എല്ലാ കുട്ടികളുടെയും  പേര് പറഞ്ഞു.
അവള്‍ 'അല്ല , അല്ല..'എന്ന്  തുടര്‍ന്നുകൊണ്ടിരുന്നു.
ഒടുവില്‍ 'ഞാന്‍ തോറ്റു'എന്ന് പറഞ്ഞപ്പോള്‍ അവള്‍  പറഞ്ഞു :
'ഇത് നിങ്ങളുടെ സ്റ്റുഡന്റ്  മുനവ്വറലി തങ്ങളെ മോനാണ്..'



ട്രെയിനിംഗ് കഴിഞ്ഞ പിറ്റേവര്‍ഷം തന്നെ, വളാഞ്ചേരി  മര്‍ക്കസ് റസിഡന്ഷ്യല്‍ ഹൈസ്ക്കൂളിലാണ്  ആദ്യമായി അധ്യാപക  നിയമനം ലഭിക്കുന്നത്.

ഒരു പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കുകയാണ് . പതിവു പോലെ ഒരുപാട് പുതിയ കുട്ടികള്‍ അഡ്മി ഷന്‍ തേടി  എത്തിയിട്ടുണ്ട് . രക്ഷിതാക്കള്‍ ഗള്‍ഫിലുള്ള കുട്ടികളാണ്  ഭൂരിഭാഗവും. കൂട്ടത്തില്‍ നാട്ടില്‍
തന്നെയുള്ള ചില പ്രമുഖ വ്യക്തികളുടെ  മക്കളുമുണ്ട്. അവരിലൊരു വി.വി.ഐ.പി കുട്ടിയുമുണ്ടായിരുന്നു.

കേരളത്തിന്‍റെ കണ്ണും കാതും കരളുമൊക്കെയായിരുന്ന പാണക്കാട്   സയ്യിദ് മുഹമ്മദലി  ശിഹാബ്  തങ്ങളുടെ ഇളയ മകന്‍ സയ്യിദ് മുനവ്വറലി   ശിഹാബ്  തങ്ങള്‍ ആയിരുന്നു ആ കുട്ടി .

കുട്ടികളെ ചേര്‍ക്കാന്‍ വന്ന രക്ഷിതാക്കളുടെ കൂട്ടത്തില്‍ ശിഹാബ് തങ്ങളുമുണ്ട്.  അന്നേരം , മര്‍ക്കസിന്‍റെ പ്രസിഡണ്ട് കൂടിയായ തങ്ങളുടെ കുട്ടിയെ ചേര്‍ക്കാന്‍ തങ്ങള്‍ തന്നെ വരേണ്ടിയിരുന്നോ എന്ന  ഒരു ചോദ്യം ഞങ്ങള്‍ അധ്യാപകരുടെയും ഓഫീസ് സ്റ്റാഫിന്‍റെയുമൊക്കെ മനസ്സില്‍ കിടന്ന് ഓളം വെട്ടുന്നുണ്ടായിരുന്നു.

അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് തങ്ങള്‍ മര്‍ക്കസ് സെക്രട്ടറി കെ.ടി.കുഞ്ഞുട്ടി  ഹാജിക്കൊപ്പം ക്യാമ്പസില്‍ തന്നെയുള്ള ഗസ്റ്റ് ഹൌസിലേക്ക് പോയി. അല്‍പ്പം കഴിഞ്ഞ്, പ്യൂണ്‍  ഓടി വന്ന് പറഞ്ഞു: 'സെക്രട്ടറി ഗസ്റ്റ് ഹൌസിലേക്ക് വിളിക്കുന്നു ..'ഞങ്ങള്‍ മൂന്നുനാല് അധ്യാപകര്‍  ആകാംക്ഷയോടെ  ഗസ്റ്റ് ഹൌസിലെത്തി.

നിരത്തിയിട്ട സോഫയില്‍  തങ്ങള്‍ക്കഭിമുഖമായി , കണ്ണെടുക്കാന്‍ കഴിയാത്ത ആ പ്രസാദസാന്ദ്രിമയിലേക്ക് തന്നെ നോക്കി ,  തങ്ങള്‍  പറയുന്നതെന്തെന്ന് കാതോര്‍ത്ത്, ഞങ്ങളിരുന്നു.

സൗമ്യതയില്‍ ചാലിച്ച അദ്ദേഹത്തിന്‍റെ ദൃഡമായ വാക്കുകള്‍  ഞങ്ങള്‍   ഇങ്ങനെ കേട്ടു.
'മുനവ്വര്‍ എന്‍റെ കുട്ടിയാണ്എന്നതൊക്കെ ശരി തന്നെ. പക്ഷേ, മറ്റുകുട്ടികളേക്കാള്‍ ഒരു പരിഗണനയും മുനവ്വറിന് നല്‍കരുത്. അവര്‍ എവിടെ താമസിക്കുന്നുവോ അവിടെത്തന്നെ മുനവ്വറിനെയും താമസിപ്പിക്കണം.അവര്‍ക്ക് എന്താണ് ഭക്ഷണം നല്‍കുന്നത് അതു മാത്രമേ മുനവ്വറിനും  നല്‍കാവൂ...'

വിസ്മയവും ആദരവും ഇഴപിരിഞ്ഞ ഒരു വല്ലാത്ത വൈകാരിക ഭാവത്തോടെയാണ് അന്ന് ഞങ്ങള്‍ ഗസ്റ്റ് ഹൌസില്‍ നിന്നിറങ്ങിപ്പോന്നത്.

പിന്നീട്, കൊടപ്പനക്കല്‍   തറവാടിന്റെ കുലീനതയും പ്രൌഡിയും ഗരിമയും വിനയവുമൊക്കെ മര്‍ക്കസ് ക്യാമ്പസിലാകെ പ്രസരിപ്പിച്ച്, അധ്യാപകരുടെയും കുട്ടികളുടെയും ബഹുമാനവും , നിറഞ്ഞ സ്നേഹവും
ഏറ്റുവാങ്ങി, ഇടുങ്ങിയ ഡബിള്‍ ഡക്കര്‍ ഇരുമ്പ്  കട്ടിലില്‍ ഉറങ്ങിയും ബാത്ത് റൂമിന്‌ മുമ്പില്‍ ക്യൂ നിന്നും, പള്ളിയില്‍നിന്ന് നമസ്ക്കാരം കഴിഞ്ഞിറങ്ങി, ഭക്ഷണത്തിനു വേണ്ടി കിച്ചണിലേക്ക് വരി തെറ്റാതെ നടന്നു നീങ്ങിയും രണ്ടായിരത്തോളം  വരുന്ന കുട്ടികളിലൊരാള്‍ മാത്രമായി തങ്ങളുടെ മോനും ...!



എസ്.എസ്.എല്‍ . സിക്ക് നൂറു ശതമാനം വിജയം എന്നതായിരുന്നു മര്‍ക്കസിന്റെ അക്കാലത്തെ ഹൈലൈറ്റ്. ഓരോ വര്‍ഷവും ആ ചരിത്രം നിലനിര്‍ത്താന്‍ ഞങ്ങള്‍ അധ്യാപകരും വിദ്യാര്‍ഥികളും  നന്നായി പണിയെടുക്കുമായിരുന്നു. എല്ലാം കഴിഞ്ഞ് പരീക്ഷയുടെ തൊട്ടു മുമ്പത്തെ ചൊവ്വാഴ്ച ഹെഡ് മാസ്റ്റര്‍ ഓച്ചിറക്കാരന്‍ അഹ്മദ് കുഞ്ഞ് സാറിന്റെ നേതൃത്വത്തില്‍ , എസ് . എസ്  എല്‍ . സി കുട്ടികളും അധ്യാപകരും കൂടി പാണക്കാട് പോവുക പതിവുണ്ടായിരുന്നു.

മര്‍ക്കസിന്റെ ബസ്സ് കൊടപ്പനക്കല്‍  തറവാടിന്റെ ഗേറ്റിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതോടെ, തിമര്‍ത്തുപെയ്യുന്ന സങ്കടപ്പെരുമഴയില്‍ നിന്ന് തലതോര്‍ത്തി, എഴുന്നേറ്റു വന്ന്, തങ്ങള്‍ ഞങ്ങളെ സ്വീകരിക്കും. പൂമുഖത്തോട് ചേര്‍ന്ന് വലതുവശത്തുള്ള മുറിയിലേക്ക് ഞങ്ങളെ ആനയിക്കും. പലഹാരങ്ങള്‍ -കറുത്ത അലുവയും ചിപ്സും ഈത്തപ്പഴവും കട്ടന്‍ ചായയും - കൂടെ ഹൃദയത്തിലിറ്റുന്ന സ്നേഹകടാക്ഷവും പതിവിനുമപ്പുറം  ദീര്‍ഘമായ ഒരു പ്രാര്‍ത്ഥനയും ഊഷ്മളമായ ഹസ്‌തദാനവും  കഴിഞ്ഞിറങ്ങുമ്പോള്‍ ഞങ്ങള്‍ അധ്യാപകരുടെയും കുട്ടികളുടെയും മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം വളര്‍ന്നു കഴിഞ്ഞിട്ടുണ്ടാവും..!




പഠനത്തില്‍ അല്‍പ്പം പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഏറ്റവും അവസാനമാണ് തങ്ങളുടെ ആശീര്‍വാദത്തിനു
വേണ്ടി കൊണ്ടു ചെല്ലുക. ആ ചുമതല മിക്കപ്പോഴും എനിക്കായിരുന്നു. എല്ലാവരും ഇറങ്ങിക്കഴിഞ്ഞ് ഏറ്റവും അവസാനം തങ്ങളോട്  പറയും:
'ഇവര്‍ പഠനത്തില്‍ അല്‍പ്പം പിന്നിലാണ്..'
അന്നേരം, ഓരോരുത്തരുടെയും നെറുകയില്‍ കൈവെച്ചു കൊണ്ട് തങ്ങള്‍ പറയും:
'എല്ലാം അല്ലാഹു സലാമാത്താക്കും..'

ഇന്നുമോര്‍ക്കുന്നു ; ആ വാക്കുകള്‍ ഒരിക്കലും തെറ്റിയിട്ടില്ല..!

ഒരിക്കല്‍  അക്കാദമിക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസാന തീരുമാനത്തിലും വേണ്ടി പാണക്കാടെത്തിയതായിരുന്നു. രാവിലെ ഒമ്പതു മണി യാവുന്നതെയുള്ളൂ . അകം നിറഞ്ഞ് മുറ്റത്തേക്കും മുറ്റം നിറഞ്ഞ് ഗേറ്റുവരെയും  പ്രയാസങ്ങളുടെ നീണ്ട നിര. 'മര്‍ക്കസുകാരെ 'ന്ന പരിഗണനയില്‍ പൂമുഖ ത്തിന്റെ  പിന്‍മുറിയിലേക്ക്  ഞങ്ങള്‍ക്ക് പ്രവേശനം കിട്ടി. അകത്തുമുണ്ട് ഒരു പാടാളുകള്‍ .  കൂടുതല്‍ പേരും വന്ന കാലില്‍ തന്നെ നില്‍ക്കുകയാണ്. തങ്ങള്‍ എന്തോ ആവശ്യത്തിനു വേണ്ടി അകത്തേക്ക് പോയതാണെന്നു  തോന്നുന്നു.

സോഫയില്‍ ഒരിടത്ത്    അന്ന് തങ്ങളുടെ സഹചാരിയും സഹയാത്രികനുമൊക്കെയായ ഒരു പ്രമുഖ വ്യക്തി (പേര് പരാമര്‍ശിക്കുന്നില്ല  ) ഇരിക്കുന്നുണ്ട് .   വന്നവര്‍ക്ക് എല്ലാവര്‍ക്കും തങ്ങളുടെ ഡേറ്റ്  കിട്ടുമോ എന്നറിയണം. അന്നേരം  കാസര്‍ഗോഡ്‌ നിന്ന് വന്നവരാണെന്ന് പരിചയപ്പെടുത്തി  ഒന്നു രണ്ടാളുകള്‍
'എന്തെങ്കിലും ചെയ്ത് ഒരു ഡേറ്റ് സംഘടിപ്പിച്ച് തരണമെന്ന് അദ്ദേഹത്തോട് പറയുന്നുണ്ട്.
എന്തുകൊണ്ടെന്നറിയില്ല അദ്ദേഹം 'രണ്ടു മാസത്തിന് ഇനി ഡേറ്റില്ല ..! എന്ന് കടുപ്പിച്ച് പറയുന്നത് കേട്ടു. അവരുടെ കൂട്ടത്തില്‍ വന്ന മറ്റൊരാള്‍ ഇതൊന്നും മൈന്‍റ്  ചെയ്യാതെ, മാറിനില്‍ക്കുന്നുണ്ട്.

ഒടുവില്‍ , തങ്ങള്‍ അകത്ത് നിന്ന് വന്നു . തങ്ങളെ കണ്ടപാടെ, മാറിനിന്നിരുന്ന ആള്‍  സജീവമായി . വിഷയം തങ്ങളെ ധരിപ്പിച്ചു:

'അതാ ഡയറി . അന്ന് ഒഴിവുണ്ടെങ്കില്‍ അതില്‍ എഴുതിക്കോളൂ..'
ഡയറിയിരിക്കുന്ന ഭാഗത്തേക്ക് തങ്ങള്‍ കൈ ചൂണ്ടി. അയാള്‍ ഡയറി തുറന്ന് നോക്കുമ്പോള്‍ 'എന്നും മലര്‍ക്കെ തുറന്ന് വെച്ച 'ചരിത്ര പ്രസിദ്ധമായ ആ പൊതുസ്വത്തി' ലേക്ക് ഞാനൊന്ന് പാളിനോക്കി.

ഡയറി പരിശോധിച്ച് അതീവസന്തുഷ്ടനായി കാസര്‍ഗോഡുകാരന്‍ തങ്ങളോട് പറഞ്ഞു:
'അല്‍ഹംദുലില്ല ... അന്ന് മറ്റെവിടെയും പരിപാടിയില്ല..'
'എന്നാല്‍ എഴുതിക്കോളൂ ..'




2004 ലെ വെക്കേഷന് ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് പോകുമ്പോള്‍   ഒരു വീട് എന്ന സ്വപ്നം മനസ്സില്‍ നാമ്പെടുക്കുന്നുണ്ടായിരുന്നു  . നാട്ടിലെത്തും മുമ്പേ ജ്യേഷ്ഠന്‍   അബുവും  (അബു  ഇരിങ്ങാട്ടിരി  ) സുഹൃത്ത് നൌഷാദ് മാഷും സ്ഥലം കണ്ടെത്തുകയും കച്ചവടം നടത്തുകയും ചെയ്തിരുന്നു. ആ വെക്കേഷനില്‍ തറയിട്ട് പോന്ന്  സാവകാശം പണി നടത്താനായിരുന്നു പ്ലാന്‍ .

തറപ്പണിയുടെ  തിരക്കിലായതു കൊണ്ട് ചെന്ന പാടെ  പാണക്കാട് പോവാന്‍ കഴിഞ്ഞില്ല.
തിരിച്ചു പോരാന്‍ നേരത്താണ്  അത് തരപ്പെട്ടത്‌.... .

അന്ന് , സംസാരത്തിനിടെ വീടിന് തറയിട്ട കാര്യം അറിയിച്ചു . പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇറങ്ങുമ്പോള്‍ തങ്ങള്‍ എനിക്കൊരു  നോട്ട് തന്നു . സാധാരണ എല്ലാവര്‍ക്കും  കൊടുക്കുന്ന പോലെ.
അത് ആദരപൂര്‍വ്വം പോക്കറ്റിലിട്ടു  .

'തങ്ങള്‍പടി 'യില്‍ നിന്ന് മഞ്ചേരിയിലെക്കുള്ള ബസ്സില്‍ കേറി കണ്ടക്ടര്‍ക്ക്  ചാര്‍ജ്ജ് കൊടുക്കാന്‍ പൈസയെടുക്കുമ്പോഴാണ്,  ഞാന്‍ കരുതിയ പോലെ അത് പത്തിന്റെ നോട്ടല്ല; ആയിരത്തിന്റെ ഒറ്റ നോട്ടാണെന്നറിയുന്നത്. (അന്ന് ആയിരത്തിന്റെ ഒറ്റ നോട്ട് അത്ര വ്യാപകമായി ഇറങ്ങിത്തുടങ്ങിയിട്ടില്ല )

ഇന്നും എന്റെ സ്യൂട്ട് കേസ് തുറക്കുമ്പോഴൊക്കെ   ആ ആയിരത്തിന്റെ നോട്ട്  എന്നോട് ചിരി തൂകി ക്കൊണ്ടിരിക്കുന്നു ...   ശിഹാബ് തങ്ങളുടെ നിറഞ്ഞ പുഞ്ചിരി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് .


- ഗള്‍ഫ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത് .
------------------------------------------------------------------------
* ഈ കുറിപ്പില്‍ ശിഹാബ് തങ്ങള്‍ക്കു പുറമേ പേര് പരാമര്‍ശിക്കുന്ന കുഞ്ഞുട്ടി ഹാജി , ഹെഡ് മാസ്റ്റര്‍ അഹ്മദ് കുഞ്ഞു സാര്‍ ,  തുടങ്ങിയ വ്യക്തികള്‍ ഇന്ന് ജീവിച്ചിരിപ്പില്ല . അവരുടെ  പരലോക ജീവിതം അല്ലാഹു ശോഭനമാക്കട്ടെ ..





 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്