2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

നന്ദി ആരോട് നാം ചൊല്ലേണ്ടൂ?



സ് കാത്തു നില്‍ക്കെ, കാറിലോ ജീപ്പിലോ ബൈക്കിലോ ഒരാള്‍ നമുക്കൊരു ലിഫ്റ്റ്‌ തന്നു എന്ന് വിചാരിക്കുക. ല ക് ഷ്യ സ്ഥാനത്തെത്തി ഇറങ്ങുമ്പോള്‍, സാധാരണ ഗതിയില്‍ അയാളോട് നമ്മുടെ പ്രതികരണം എന്താവും? ഒരു കൈ വീശി കാണിക്കല്‍. അല്ലെങ്കില്‍ 'ന്നാ ശരി; കാണാം' എന്നാ ഒരൊഴുക്കന്‍  വാചകം. എന്നെ ഇവിടം വരെ കൊണ്ട് വിട്ടത് ശരി; ഇനിയും ഇങ്ങനെ തന്നെ വേണം. വീണ്ടും കാണാം കേട്ടോ.. എന്നൊക്കെയല്ലേ ഇതിനര്‍ത്ഥം?

മറ്റു നാട്ടുകാരും ഭാഷക്കാരും സീരിയലിനിടയിലെ പരസ്യമെന്നോണം ആവശ്യത്തിലേറെ ഉപയോഗിക്കുന്നതും ഉപ്പു പാകത്തിന് എന്ന നിലക്ക് പോലും നാം തീരെ ഉപയോഗിക്കാത്തതുമായ ഒരു കുഞ്ഞു ഉപചാര വാക്കിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
പിശുക്കില്‍ ബിരുദാനന്തര ബിരുദം നേടിയ നാം,  നന്ദി പ്രകടനപ്പിശുക്കില്‍
ഡോക്ടറേറ്റ് നേടിയവരാണ്. വല്ല യോഗങ്ങളിലോ സമ്മേളനങ്ങളിലോ ഒക്കെ വേണമെങ്കില്‍ ഒരു നന്ദി പ്രകടനം ആവാമെന്നല്ലാതെ എന്ത് നന്ദി, എന്ത് പ്രകടനം? അതാവുമ്പോള്‍, പത്രത്തില്‍ പേര് അച്ചടിച്ച്‌ വരികയെങ്കിലും ചെയ്യും. അല്ല പിന്നെ..

എന്നാല്‍ ആരെങ്കിലും ഒരാള്‍ നമ്മെ 'നന്ദിയില്ലാത്തവനേ..' എന്ന് ഒന്ന് അഭിസംബോധന ചെയ്തു നോക്കട്ടെ. അപ്പോള്‍ കാണാം നമ്മുടെ മട്ടും മാതിരിയും മാരുതിയുമൊക്കെ.  കൈ പൊക്കാന്‍ കഴിയുന്നവനാണെങ്കില്‍ ചെപ്പക്കുറ്റിക്ക് ഒരു വീക്ക് ഉറപ്പ്. രോഷം കൊള്ളാം; പക്ഷെ ശരീരം സമ്മതിക്കണ്ടേ എന്ന പരുവക്കാര്‍ ആണെങ്കില്‍ നന്നേ ചുരുങ്ങിയത് ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി പല്ലിറുമ്മുകയെങ്കിലും ചെയ്യും!

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ എന്ന് തിട്ടമില്ലാതെ പാടി, ഗര്‍ഭ പാത്രത്തിനോട് പോലും തിട്ടൂരം കാണിച്ചു കൊണ്ടിരിക്കുന്ന നമ്മോടു നന്ദിയെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.
ഒരു പക്ഷെ നമ്മുടെ ഈ മനസ്ഥിതി കൊണ്ട് തന്നെയാവണം ഉപചാര വാചകങ്ങളുടെ ദാരിദ്ര്യ രേഖക്ക് താഴെയാണ് നമ്മുടെ പാവം മലയാള ഭാഷയുടെ കിടപ്പ്. സാനിയക്കൊത്ത ശുഐബ്‌ എന്ന് പറഞ്ഞ പോലെ നമുക്കൊത്ത ഭാഷ!

സ്വന്തം കാര്യ ലബ്ധിക്കായി മറ്റുള്ളവരെ എത്ര ബുദ്ധിമുട്ടിക്കാനും നല്ല മിടുക്കുണ്ട് നമുക്ക്. എന്നാല്‍ കാര്യമങ്ങു സാധിച്ചാലോ? വോട്ടു പെട്ടിയിലായതിന് ശേഷം സ്ഥാനാര്‍ഥിയുടെ മുഖ ഭാവം മാറുന്ന പോലെ, നമ്മുടെ ഭാവമങ്ങു മാറും! മാത്രവുമല്ല, ഉപകാരം ചെയ്തവനെ ഉപദ്രവിക്കാന്‍ വല്ല ഗോള്‍ഡന്‍ ചാന്‍സും ഒത്തു കിട്ടിയാല്‍ നാഴൂരി പാല് കൊണ്ട് മില്‍മയാകെ കല്യാണം നടത്തുകയും ചെയ്യും!

'നീ സഹായിച്ചവന്റെ ഉപദ്രവത്തെ നീ സൂക്ഷിച്ചു കൊള്ളുക' എന്ന് ഒരു വാഹനത്തിന്റെ പിറകില്‍ എഴുതി വെച്ചത് ഇയ്യിടെ കണ്ടത് സാന്ദര്‍ഭികമായി ഇവിടെ ഓര്‍ത്ത്‌ പോകുന്നു. അത് നൂറു ശതമാനം ശരിയാണെന്ന് ബോധ്യപ്പെടുത്തുന്ന ആയിരത്തൊന്നു കഥകളും ഉപകഥകളും നമുക്കറിയാം.


കഴിഞ്ഞ വെക്കേഷന് നാട്ടില്‍ ചെന്നപ്പോള്‍ ഒരു കാറെടുത്തു; വാടകയ്ക്ക്. ബസ്സിലൊക്കെ തൂങ്ങിപ്പിടിച്ച്‌ യാത്ര ചെയ്യുമ്പോള്‍, ചിലര്‍ക്ക് ഒരു നോട്ടമുണ്ട്. പഞ്ച പുച്ഛവും നവ പരിഹാസ രസങ്ങളും സമാസമം കൂട്ടിച്ചേര്‍ത്ത് നൂറ്റൊന്നാവര്‍ത്തി വറ്റിച്ചെടുത്ത പത്തരമാറ്റു നോട്ടം! അതില്‍ നിന്ന് നമുക്കെ ചിലതൊക്കെ വായിച്ചെടുക്കാം; ചിലതൊക്കെ കുറിച്ചെടുക്കുകയും ചെയ്യാം. 'നിനക്കൊക്കെ വല്ല ഓട്ടോക്കോ കാറിനോ പോയിക്കൂടെ? ഞങ്ങളെപ്പോലെ സാധാരണക്കാരന്റെ വണ്ടിയില്‍ നിങ്ങളെ പോലുള്ള റിയാല്‍ മൊതലാളിമാര്‍ കേറി ഇങ്ങനെ കഷ്ടപ്പെടണോ? കാശുണ്ടായിട്ടെന്തു കാര്യം : പിശുക്കത്തരത്തിന് ഒരു കുറവുമില്ല. എന്നൊക്കെയാണ് ഈ നോട്ടത്തെ മൂന്നിലൊന്നായി സംഗ്രഹിച്ചാല്‍ കിട്ടുക. വല്ല ഓട്ടോ വിളിച്ചാണ് യാത്രയെങ്കില്‍ ഡ്രൈവര്‍ കൊച്ചു പയ്യന്‍ നമ്മെ കൊച്ചാക്കി ചോദിക്കുന്നു: 'കാക്കൂ നു ഒരു വണ്ടിയെടുത്തു കൂടെ? രണ്ടു രണ്ടര കൊടുത്താല്‍ തരക്കേടില്ലാത്ത വണ്ടി കിട്ടും. .'
ലക്ഷമെന്നു വെച്ചാല്‍ ഇന്ന് വെറുമൊരു ഒച്ച! കോടിക്കാണിപ്പോള്‍
കുറച്ചെങ്കിലും മോടി. പിന്നെ ചില മോഡിമാര്‍ക്കും.


ഇനി ഒരു വണ്ടിയെടുത്താലോ? അന്ന് പറഞ്ഞവരൊക്കെ നേരെ റിവേഴ്സ് എടുക്കും.
അന്ന്,  ഒരു അത്യാവശ്യ യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അലവ്യാക്കയെ വഴിയില്‍ നിന്ന് കണ്ടത്. ബസു കാത്ത് നില്‍ക്കുകയാണ് കക്ഷി. കാറ് നിര്‍ത്തി  അദ്ദേഹത്തെ കൂടെ കൂട്ടി. വിശേഷങ്ങള്‍ പങ്കു വെച്ചും വഴിക്കൊരിടത്ത്  വണ്ടി നിര്‍ത്തി കരിമ്പ് ജ്യൂസ് വാങ്ങിക്കുടിച്ചും യാത്ര തുടരവേ അലവ്യാക്ക പറഞ്ഞു: 'രണ്ടോ മൂന്നോ മാസത്തിനൊക്കെ നാട്ടില്‍ വരുമ്പോ, ഒരു വണ്ട്യൊന്നും ല്ലാതെ ശര്യാവൂല. ഇപ്പൊ ആര്‍ക്കാ വണ്ടി ഇല്ലാത്തെ?  ഒരു കുടീത്തന്നെ രണ്ടും മൂന്നും വണ്ട്യാ.

നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞും എന്നെ ഇത്തിരി സുഖിപ്പിച്ചും ( പ്രശംസയില്‍ പ്രസാദിക്കാത്ത പെണ്ണും ആണും ദൈവവുമുണ്ടോ?  സര്‍വലോക സുഖിപ്പീരുകാരെ നിങ്ങള്‍ ക്ക്  
 നമസ്ക്കാരം) ഒടുവില്‍ അദ്ദേഹത്തിന്‍റെ വീട് വരെ വണ്ടി വിട്ടു.. മെയിന്‍ റോഡില്‍  നിന്ന് അല്പം ഉള്ളോട്ടു കുണ്ടും കുഴിയും ഒക്കെ യുള്ള റോഡായിരുന്നെങ്കിലും അദ്ദേഹത്തെ വഴിയില്‍ ഇറക്കി വിടണ്ട എന്ന് വിചാരിച്ചു എന്ന് കൂട്ടിക്കോളൂ..

കാറില്‍ നിന്നിറങ്ങി ഒരു സുരാജ് വെഞ്ഞാറമമൂട് പൊളപ്പന്‍ ചിരി പാസ്സാക്കി അലവ്യാക്ക ' ന്നാ ശരി' ( എന്താണ് ശരി എന്നാവോ? )  എന്നും പറഞ്ഞു ഇറങ്ങിപ്പോയി.

രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് 'ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ' വരുന്നത്. ''ഓനൊക്കെ പ്പോ ആരാന്നാ വിചാരം? എന്ന് മുതല്‍ക്കാ ഓലൊക്കെ മൊതലാളി മാരായതെന്നു ഞമ്മക്കറീലേ?
കാറിലെ ഓലൊക്കെ  ഇപ്പൊ നടക്കൂ.. '
അങ്ങാടിയിലെ പരദൂഷണ മൂലയിലെ പണിയില്ലാ കാക്കമാരുടെ വായനോക്കി മഹാസമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചു കൊണ്ട് ബഹു . അലവ്യാക്കന്റെ മഹത്തായ പ്രസ്താവന!

ഇയാള്‍ കേവലം ഒരു ഗ്രാമത്തിന്റെ മാത്രം പ്രതിനിധിയല്ല. ഇതേ രക്തത്തില്‍ പിറന്ന  ഒരാളെങ്കിലും ഉണ്ടാകും ഓരോ ഗ്രാമത്തിലും വംശനാശം സംഭവിക്കാതെ.
നമ്മള്‍ മലയാളികളുടെ സമീപനങ്ങളിലും പെരുമാറ്റങ്ങളിലും കാണാന്‍ കഴിയാത്ത ചില പ്രത്യേക മര്യാദയും ഔപചാരികതയും പ്രതിപക്ഷ ബഹുമാനവുമൊക്കെ  വിദേശ നാടുകളില്‍ കാണുമ്പോഴാണ് നാം ഏറെ കൊട്ടിഗ്ഘോഷിക്കുന്ന  നമ്മുടെ സംസ്ക്കാരത്തിന്റെയും മാന്യതയുടെയും പുറം പൂച്ച് ബോധ്യപ്പെടുക.

പരസ്പരം കാണുമ്പോഴും കുശലം പറയുമ്പോഴും ഫോണ്‍ ചെയ്യുമ്പോള്‍ പോലും ‘ഹയ്യാകല്ലാഹ് ..  (ദൈവം താങ്കളെ  ദീര്‍ഘ കാലം ജീവിപ്പിക്കട്ടെ) അല്ലാഹ് ആതീകല്‍ ആഫിയ (പടച്ചവന്‍ താങ്കള്‍ക്ക് സൌഖ്യം  പ്രധാനം ചെയ്യട്ടെ  ) ജസാകല്ലാഹു ഖൈര്‍  (നാഥന്‍ താങ്കള്‍ക്ക് നന്മ പ്രദാനം ചെയ്യട്ടെ..) തുടങ്ങി  എത്രയെത്ര ഉപചാര വാക്കുകളും ആശംസാ വചനങ്ങളുമാണ് യാതൊരു ലുബ്ധുമില്ലാതെ ഇവിടുത്തുകാര്‍ ഉപയോഗിക്കുന്നത്!

വളരെ നിസ്സാരമെന്നു തോന്നുന്ന ഒരു ചെറിയ സഹായം ചെയ്തു കൊടുത്താല്‍ പോലും ശുക് റന്‍ (നന്ദി) എന്ന് പറയാന്‍ ഒരു മടിയും കാണിക്കില്ല ഇവര്‍. വലുപ്പച്ചെറുപ്പമോ ജൂനിയര്‍ സീനിയര്‍ ചിന്തയോ ജലദോഷം പോലെ ഏതു പ്രായക്കാരെയും ബാധിക്കുന്ന ഈഗോയോ  ഒന്നും ഇക്കാര്യത്തില്‍ ഇവിടെ കാണാന്‍ കഴിയില്ല.  

എന്റെ മാനേജര്‍ ആമിര്‍ സലാഹിന്റെ റൂമിന് നേരെ മുന്‍ ഭാഗത്താണ് എന്റെ ഇരിപ്പിടം. ഇടയ്ക്കിടെ അദ്ദേഹമെന്നെ വിളിക്കും. എന്തെങ്കിലും ജോലി ഏ ല്‍പ്പിക്കാനാണ്
ആ വിളി. അത് ചെയ്തു വിവരം അറിയിക്കുകയോ, കൈമാറുകയോ ചെയ്യുമ്പോള്‍, അദ്ദേഹം പറയും : ശുക്റന്‍, അല്ലാഹ് യഹ്ദീക്, അല്ലെങ്കില്‍ അല്ലാഹ്  യര്‍ഹം വാലിദൈക്...
ഇത്തരം ഒരു രംഗത്തിന്റെ നാടന്‍ ഷോട്ടിലേക്ക് നമ്മുടെ കാമറ ഒന്ന് തിരിച്ചു പിടിച്ചു നോക്കൂ.
നടുക്കഷണം : നന്ദി പലതിന്റെയും നാന്ദി.


2011, ഫെബ്രുവരി 27, ഞായറാഴ്‌ച

അനുദൈര്‍ഘ്യം




ഒരിക്കല്‍,
പൈ യുടെ വില
ചോദിച്ചാണ്
ഞാന്‍ അവളുടെയടുത്തു ചെന്നത്.
എനിക്കന്ന്
പൈദാഹത്തിന്റെ വിലയെ
അറിയുമായിരുന്നുള്ളൂ.
അവളപ്പോള്‍,
രണ്ടാം ലോക മഹായുദ്ധത്തിലായിരുന്നു.
എല്‍.സി. ടീച്ചര്‍
ഹാജറെടുക്കുമ്പോള്‍
ട്വന്റി ഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍
ഒരു അനുദൈര്‍ഘ്യ ‍ തരംഗം
എന്നിലൂടെ കടന്നു പോകും.
അവളുടെ പ്രസന്റ് സര്‍
ഉള്ളില്‍ കിടന്നു
ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും
കണ്ടു പിടിക്കുകയാവും
അപ്പോള്‍.
മഴവില്ലിന്റെ
ഏഴു നിറങ്ങളില്‍
ഏതിനാണ് സാന്ദ്രത കൂടുതലെന്ന
ചോദ്യത്തിന്
അന്നും ഇന്നും
എനിക്ക് ഒരേ ഉത്തരം തന്നെ.
ആ ഉത്തരത്തിനു
പാര്‍ത്ഥസാരഥി മാഷ്
കൈവെള്ളയില്‍ പതിച്ച
ചെമന്ന കയ്യൊപ്പ്
ഏകദിശാപ്രവര്‍ത്തനത്തെ കുറിച്ച്
ഞാനെഴുതിയ
ആദ്യത്തെയും
അവസാനത്തെയും കവിതയായി
ഇന്നും
തിണര്‍ത്തു കിടപ്പുണ്ട്.


2011, ഫെബ്രുവരി 26, ശനിയാഴ്‌ച

പളുങ്ക്





വെള്ളം കുടിക്കാന് 
പോയതായിരുന്നു.
അടയ്ക്കാ പഴമാണ് 
മാടി വിളിച്ചത്.
പതിവില്ലാതെ 
ഊടുവഴിയില്നിന്ന് 
തൊട്ടാവാടിച്ചെടി
പാവാടത്തുമ്പില്പിടിച്ചു 
വലിച്ചിരുന്നു.
പുളിമരക്കൊമ്പിലിരുന്ന്
ഒരു കുറ്റിച്ചൂളാന്
നിര്ത്താതെ 
കരഞ്ഞു കൊണ്ടിരുന്നു.
ഒടുവില്,
രക്തം പുരണ്ട 
പാദസരത്തിന്റെ 
പാതി തുറന്ന 
ഇളം ചുണ്ടില് 
അപൂര്ണ്ണമായ 
ഒരു നിലവിളി മാത്രം 
കിടന്നു പിടക്കുന്നുണ്ടായിരുന്നു.

2011, ഫെബ്രുവരി 23, ബുധനാഴ്‌ച

പ്രസിദ്ധീകരിക്കാത്ത കവിത






കവിത എഴുതുമായിരുന്നു.                                    
കുരുത്തക്കേടിനു 
തട്ടമിട്ട, 
നിറയെ 
ഞൊറിവുകളുള്ള 
സ്വൈരക്കേടിന്റെ
പാവാടയായിരുന്നു അവള്.
എവിടെ നിന്ന് നോക്കിയാലും 
തിരിച്ചറിയാം.
എന്ത് ചോദിച്ചാലും 
പുഷ്പം പോലെ പിടിക്കും.
അല്പം മൂര്ച്ച കൂട്ടി 
തിരിച്ചെറിയും..
ഒരിക്കല്
സഹികെട്ട് 
രണ്ടു കൊടുക്കാന്തന്നെ തീരുമാനിച്ചു.
നീണ്ട വിരലുകളുള്ള 
വെളുത്ത കൈകള്നീട്ടി
അവള്കൂസലില്ലാതെ ചിരിച്ചു.
'
വല്ലാതെ ഇളിക്കല്ലേ..'
'
അടി കൊള്ളുന്നതും ഒരു കവിതയല്ലേ സാര്..'
അവളിപ്പോള് 
എവിടെയാവും?
ഏതെങ്കിലും 
ഒരടുക്കളയില് 
എരിയുന്നുണ്ടാവും.
ഒരിക്കലും പ്രസിദ്ധീകരിക്കാത്ത 
ഒരു കവിതയായി.








2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ഒറ്റവരി മുക്കുറ്റിക്കവിതകള്‍



തലക്കെട്ട്‌ പോയാലും തല  കെട്ട് പോകരുത്

ആധിപത്യത്തിന് ആധി പഥ്യം

ആഗ്രഹമുണ്ടെങ്കില്‍ ആ ഗ്രഹത്തിലും എത്താം.

ഒറ്റയ്ക്ക് കൊടുത്താലും ഒറ്റി കൊടുക്കരുത്

അരുതുകള്‍ കൂടുതലരുത്

ഉന്നയിക്കാന്‍ പ്രയാസമില്ല ; നിന്നു നയിക്കാന്‍ പ്രയാസം തന്നെ!

ദേശക്കൂറെറെ വേണം ദേഷ്യ ക്കൂറ്  വേണ്ടേ വേണ്ട

നട  പടി നന്നായാല്‍  നടപടി നന്നാവുമോ?

ഉയരത്തിലെത്താനെന്തിനുയരം?

സുനാമിക്കെന്തു ബിനാമി?

തുക്കടാ പോലീസും പറയും: തൂക്കെടാ..!

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഉമ്മ സ്വര്‍ഗത്തിലായിരിക്കും




തുറന്നു കിടക്കുന്ന ഒറ്റപ്പൊളി വാതിലിന്റെ ഉമ്മറപ്പടിയില്‍ ‍അസ്വസ്ഥയായി നില്ക്കുകയാണ് ഞാന്‍  ചെല്ലുമ്പോള്‍  ഉമ്മ. വെള്ളക്കുപ്പായം. മാറില്‍  ചുവന്ന നൂല് കൊണ്ട് ഈരിഴയില്‍  തുന്നിപ്പിടിപ്പിച്ച ഇരട്ടവരിപ്പാവ്. വെള്ളിയരഞ്ഞാണത്തിന്റെ ശക്തമായ പിടിയില്‍   നിന്ന് കോന്തലയടര്‍ത്തി കുതറി മാറാന്‍   ശ്രമിക്കുന്ന കറുത്ത തുണി. ഇപ്പോള്‍‍ അടര്‍ന്നു വീഴുമെന്ന മട്ടില്‍  അലസമായി കിടക്കുന്ന വെള്ളത്തട്ടം . തലയില്‍‍ ചുരുട്ടിക്കൂട്ടിയ ഒരു പഴയ പായ. പായയില്‍ നിന്ന് പുറത്തേക്കു ചാടാന്‍ വെമ്പി  മുഷിഞ്ഞ തലയണ. 
ഒതുക്കുകല്ലുകള്‍ ‍ ഇറങ്ങാനുള്ള ശ്രമത്തിലാണ്. അതിനു അനുവദിക്കാതെ അനുനയത്തില്‍ പെങ്ങള്‍  മാളു കൈകളില്‍ മുറുകെ പിടിച്ചിട്ടുണ്ട്.
"'മ്മ ഇങ്ങട്ട് പോരിന്‍ .. അങ്ങട്ട് ഇറങ്ങാന്‍ പറ്റൂല. വണ്ടി വരും.."
''ജ്ജ്  ഞ്ചെ കജ്ജു മ്മന്നു വിടണ് ണ്ടോ പാത്തുമ്മാ . ഞാന്‍ പോവാണ് ഞ്ചെ കുടീക്ക്.."
"മ്മാ ഇത് തന്നല്ലേ ഞമ്മളെ കുടി.."?
"ഇവ്ടുന്നു ഞമ്മള് എങ്ങട്ടു  പോകാനാ.. മാളുവിന്റെ ആ വാക്കുകള്‍  അവസാനിച്ചത്‌ എന്നിലാണ്.
"ആരാ ഈ വന്ന് ക്ക്‌ണത് ന്ന് നോക്കാണിമ്മാ.."
'ആരാ..'
അപ്പോഴേക്കും ഞാന്‍‍ ആ കൈ കവര്‍ന്നിരുന്നു.
"ഉമ്മാ.."
'എന്തേ..' വിളികേട്ടു.
'ങ്ങ് ട്ട്‌ പോരിന്.., ഞാന്‍ ങ്ങക്ക് മുട്ടായി കൊണ്ടന്ന് ട്ട്‌ ണ്ട്..' 
ഒരു കൊച്ചു കുട്ടിയെ പോലെ മിഠായി എന്ന് കേട്ടപ്പോള്‍‍ ആ മുഖം പ്രസന്നമായി.
കുഴിയിലേക്ക് താഴ്ന്നുപോയ തളര്‍ന്ന കണ്ണുകള്‍ ഒന്ന് തിളങ്ങി.
ഉമ്മ എന്റെയൊപ്പം അനുസരണയോടെ അകത്തേക്ക് നടന്നു പോന്നു.
ഞാന്‍ പൊതി കയ്യില്‍ വെച്ച് കൊടുത്തു.
'ആര്‍ക്കും കൊടുക്കണ്ട. ങ്ങള് ഒറ്റയ്ക്ക് തിന്നളോണ്ടൂ..'


അത് മിഠായി ആയിരുന്നില്ല. ജിലേബിയായിരുന്നു. ചെമന്ന പൂ പോലെയുള്ള മധുരമിറ്റി
വീഴുന്ന ജിലേബി. ഉമ്മാക്ക് ഏറെ ഇഷ്ടമുള്ള പലഹാരം. ഒരു കൊച്ചു കുട്ടിയുടെ ആവേശത്തോടെ ഉമ്മ പൊതിയടര്‍ത്തി തിന്നു തുടങ്ങി.
ഒന്ന്, രണ്ട്, മൂന്ന്.. പിന്നെയും പിന്നെയും തിന്നുകയാണ്.


ഒടുവില്‍ ഞാന്‍ പറഞ്ഞു:
"ഞ്ഞി പാത്തു വെച്ചളീം. കൊറച്ചു കഴിഞ്ഞിട്ട് തിന്നാം.."
ഉമ്മ അനുസരിച്ചു.
'മ്മാ ങ്ങള് ചോറ് വെയ്ച്ചോ..'?
'ഇല്ല മനേ ഈ പാത്തുമ്മ ച്ച്‌ ന്ന് ചോറെന്നെ തന്നിട്ടില്ല.'
'അപ്പമ്മാ ഞാനിപ്പളല്ലേ ങ്ങക്ക് ചോറ് വാരി തന്നത്? ഇത്തര വേഗം ങ്ങള് മറന്നോ..?
'നൊണ പറയാതെ പൊയ്ക്കോ ജ്ജ് ഞ്ചെ  മുമ്പിന്ന്..'
'ആരാ ഈ വന്ന് ക്കുണ് ന്ന് ങ്ങക്കറിയോ..?"
'പിന്നെ അറിയാണ്ടെ..'
'ന്നാ ഒന്ന് പറഞ്ഞാണീ..'
'അത് ഞമ്മളെ മയമ്മദല്ലേ..'?
'ഏത് മയമ്മദ്?'
'പൊയ്ക്കോ ജ്ജ് ഞ്ചെ മുമ്പിന്ന് ചെലക്കാതെ..'


എന്റെ കണ്ണ് നിറഞ്ഞു. പത്തുമക്കളില്‍ ഏറ്റവും അവസാനത്തെ കുട്ടിയായ എന്നെ എന്റെ ഉമ്മ തിരിച്ചറിയുന്നില്ല. ഭക്ഷണം കഴിച്ചതോര്‍മ്മയില്ല. സ്വന്തം പേര് പോലും ആ ഓര്‍മ്മയിലെവിടെയും മുനിഞ്ഞു കത്തുന്നില്ല.


ഒടുക്കത്തെ കുട്ടിയായതുകൊണ്ട് പത്തു മക്കളില്‍ ഏറ്റവും കൂടുതല്‍ അമ്മിഞ്ഞ കിട്ടിയതും ഉമ്മയുടെ മാറില്‍‍ ആ ചൂട് പറ്റി കൂടുതല്‍ കിടക്കാന്‍ അവസരം കിട്ടിയതും എനിക്ക് മാത്രമാണ്. സ്കൂള്‍ വിട്ടു വന്ന് ഉമ്മാന്റെ ഒക്കത്ത് കേറി മുല കുടിക്കുന്ന കുട്ടി എല്ലാവര്‍ക്കും കൌതുകമായിരുന്നു.


പെങ്ങന്മാരോക്കെ കളിയാക്കും. "ഒന്നിനാത്തരം പോന്ന ചെറുക്കന്‍ ഇപ്പളും മൊല കുടിക്കാത്തരെ..നാണോം മാനോം ഉസരും പുളീം ണ്ടോ അനക്ക്. പോരായില്ലല്ലോടാ പൊട്ടാ.."
'ഐന് ങ്ങക്കെന്താ ചേതം ? ഞ്ചെ മ്മാന്റെത്   അല്ലെ? ഇല്ലെ മ്മാ..'


അതുകേള്‍ക്കുമ്പോള്‍ ഉമ്മ ചിരിക്കും. കാണാന്‍  നല്ല ചേലുള്ള ചിരി.


സ്കൂള്‍വിട്ടു വന്ന് മുലകുടിച്ചിരുന്നുവത്രേ ഞാന്‍ ..!


ഇന്നും എന്റെ വീട്ടില്‍ എന്നെ കളിയാക്കാനുള്ള ഒരു വടി അതാണ്.  മറ്റാര്‍ക്കും മതിയാവോളം മുലപ്പാല്‍ കിട്ടിയിട്ടില്ല. ഉമ്മാന്റെ ഒപ്പം കിടക്കാനും കഴിഞ്ഞിട്ടില്ല. വര്‍ഷാവര്‍ഷം ഉമ്മ പെറ്റു കൊണ്ടേയിരുന്നു. ഒന്നും രണ്ടും മൂന്നുമൊന്നുമല്ല . പന്ത്രണ്ടു വട്ടം..!  രണ്ടെണ്ണം പിറവിയിലെ പോയി. ദുരിതം കാണാനും കേള്‍ക്കാനും നില്‍ക്കാതെ..


മുല കുടിച്ച് കൊതി തീരും മുമ്പേ, ഉമ്മ അടുത്ത കുട്ടിയെ പെറ്റിട്ടുണ്ടാവും . പുതിയ കുട്ടി വരുന്നതോടെ, പഴയ കുട്ടിയുടെ അവകാശം തീര്‍ന്നു. പിന്നെ അടുത്തയാളുടെ ഊഴമാണ്.  എനിക്ക് ശേഷം  മറ്റൊരവകാശി വരാത്തത് കൊണ്ട് അമ്മിഞ്ഞയിലുള്ള എന്റെ അവകാശം ഒരു പാട് കാലം നീട്ടിക്കിട്ടി. ഭാഗ്യം! പകുതി വിശപ്പ്‌ മുല കുടിച്ചു തീര്‍ക്കാം.


കൂടുതല്‍ മുലപ്പാല്‍ ‍ കുടിച്ച കുട്ടി വലിയ ബുദ്ധിമാനും ശക്തനുമൊക്കെയായിരിക്കുമെന്ന് എവിടെയെങ്കിലും വായിക്കുമ്പോള്‍ , വിശ്വാസം വരാതെ ഞാന്‍ എന്നെ തന്നെ ഒന്ന് നിരീക്ഷിക്കും. ഒരു പക്ഷെ എനിക്ക് മുലപ്പാലിലൂടെ എന്റെ ഉമ്മ പകര്‍ന്നു തന്നത് സ്നേഹം മാത്രമായിരിക്കും. മറ്റൊന്നും തരാന്‍ ഉമ്മാക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. പോഷകങ്ങളടങ്ങിയ ഭക്ഷണം പോയിട്ട് വയറു നിറച്ചു ചോറ് പോലും കഴിക്കാനാവാതെ , ഒന്ന് സമാധാനത്തോടെ പ്രസവിച്ചു കിടക്കാന്‍ വരെ സാധിക്കാതിരുന്ന എന്റെ ഉമ്മയുടെ അമ്മിഞ്ഞയിലെവിടുന്നാണ് പോഷക സമൃദ്ധി ലയിച്ചു ചേരുന്നത്?

വലിയ വീട്ടിലെ കുട്ടിയായിരുന്നു ഉമ്മ. മൂന്നു പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ആങ്ങള. ഉപ്പ മമ്മു ഹാജി നാട്ടിലെ പ്രമാണിയും കാരണവരും. വയലും തോട്ടവും തൊടിയും കൊയ്ത്തും മെതിയും പണിക്കാരുമൊക്കെയുള്ള വീട്. ഒന്നിനും ഒരു കുറവുമില്ല. മമ്മു ഹാജിയുടെ പെണ്‍കുട്ടികളില്‍  ഏറ്റവും സുന്ദരിയായിരുന്നു ഉമ്മ. കറുത്തിരുണ്ട് ഇടതൂര്‍ന്ന് തഴച്ചു വളര്‍ന്ന  നീളമുള്ള മുടി. ചുവന്നു തുടുത്ത വട്ട മുഖം. ചേലുള്ള ചുണ്ടും ചിരിയും. മുടി അഴിച്ചിട്ടാല്‍ നിതംബം വരെയുണ്ടായിരുന്നു. തലമുടി നിറയെ ചക്കിലാട്ടിയ വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ച്, മുടി ചീകിക്കൊടുക്കാന്‍ വരെ പണിക്കാരത്തികള്‍ . അടുക്കളയില്‍ സഹായിക്കാന്‍  വാല്യേക്കാരത്തികള്‍ 


പാടത്തും പറമ്പിലും വയല്‍ വരമ്പിലുമായി ഒരു തുമ്പിയെ പോലെ  പാറിപ്പറന്നു നടന്നു.
സമൃദ്ധിയുടെ ബാല്യം കഴിഞ്ഞ് കൌമാരത്തിലെത്തും മുന്‍പേ, അന്വേഷണങ്ങള്‍ വന്നു തുടങ്ങി. പണക്കാരും ജോലിക്കാരും അത്യാവശ്യം വഴിയും വകയും ഉള്ളവരുമൊക്കെ  വന്നു കുട്ടിയെ  കണ്ടു; ഇഷ്ടപ്പെട്ടു. പക്ഷെ മമ്മു ഹാജി നോക്കിയത് അതൊന്നുമായിരുന്നില്ല. നോമ്പും നിസ്ക്കാരവുമായിരുന്നു. 'പടച്ചോനെ  പേടിയുള്ള'
ഒരാള്‍ ...!  മമ്മു ഹാജിയുടെ ഒരേ ഒരു ഡിമാന്റ് അത് മാത്രമായിരുന്നു !
കഞ്ഞിക്കു വകയില്ലെങ്കിലും വേണ്ടില്ല. ഒരു വഖ്ത് നിസ്ക്കാരം പോലും കളയാത്ത ആളായിരിക്കണം ചെറുക്കന്‍ . 


ഒടുവില്‍ അങ്ങിനെ ഒരാളെ തന്നെ കണ്ടെത്തി. മമ്മു ഹാജിയുടെ സ്വര്‍ഗത്തില്‍ നിന്ന് മുഹമ്മദ്‌ മൊല്ലയുടെ നരകത്തിലേക്കാണ്‌ ഉമ്മ വലതുകാല്‍ വെച്ച് കയറിയത്.
ഒരു ചായക്കടക്കാരനായിരുന്നു ഉപ്പ. തുണിയിലും കുപ്പായത്തിലും മൂത്രമൊഴിക്കുമെന്നു കരുതി മക്കളെ പോലും എടുക്കാത്ത, ഉമ്മ വെക്കാത്ത, അഞ്ചു വഖ്തും പള്ളിയില്‍ നിന്ന് തന്നെ നിസ്ക്കരിക്കണമെന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്ന തനി സാത്വികന്‍ .

വര്‍ഷാവര്‍ഷമുള്ള പേറും മക്കളെ പോറ്റാനുള്ള ആധിയും തീരാത്ത ദാരിദ്ര്യവും ഉമ്മയെ വല്ലാതെ തളര്‍ത്തി. കുത്തരി ചോറ് തിന്നു മടുത്തിരുന്ന അവര്‍ക്ക് റേഷന്‍ ഷോപ്പില്‍ നിന്ന് കിട്ടുന്ന 'കൊലകൊമ്പന്‍ ' അരിയുടെ ചോറ് പോലും കിട്ടാക്കനിയായി.
മക്കള്‍ക്ക്‌ വറ്റൂറ്റിക്കൊടുത്ത് വെറും കഞ്ഞി വെള്ളം മാത്രം കുടിച്ച് ഉമ്മ കിടന്നു. മക്കളുടെ വിശന്ന വയറോര്‍ത്തു തന്റെ  വിശപ്പ്‌ മറന്നു. സ്വന്തം വീട്ടിലേക്ക് ഇടയ്ക്കിടെ ഓടിപ്പോയി വല്ലതുമൊക്കെ കൊണ്ട് വന്നു അവര്‍ മക്കളുടെ വിശപ്പടക്കി.


ഒടുവില്‍ മറ്റൊരു ഗതിയുമില്ലാതെ മമ്മു ഹാജി എന്ന ജന്മിയുടെ പുന്നാര മോള്‍ ആരാന്റെ പണിക്കു പോയി തുടങ്ങി. ഞാറു നടാനും കൊയ്യാനും മെതിക്കാനുമൊക്കെ. കൂലിയായി കിട്ടിയിരുന്നത് നെല്ലായിരുന്നു. നെല്ല് കുത്തി വെളുപ്പിച്ചു മക്കളെ പോറ്റി. കുട്ടികള്‍ വര്‍ധിക്കും തോറും പട്ടിണിയും വര്‍ധിച്ചു. ആണ്ടു തോറും നടന്നു വരാറുള്ള 'പ്രസവ മഹാമഹം' ഒരു മുടക്കവുമില്ലാതെ തുടര്‍ന്നു.


മക്കള്‍ കട്ടയില്‍ കിടന്നു കതിര് വരാന്‍ തുടങ്ങി. 'ഞ്ചെ മക്കളാണ് ഞ്ചെ മൊതല് ' എന്ന് ഇടയ്ക്കിടെ പറഞ്ഞു അവര്‍ സമാധാനിച്ചു ;  നെടുവീര്‍പ്പിട്ടു..

ആണ്‍ മക്കളില്‍ മൂന്നാമത്തെയാളാണ് ആദ്യം കടല്‍ കടന്നത്. ഉമ്മര്‍ . അതിന്റെ ഗുണം കണ്ടു തുടങ്ങി. ഉമ്മ പണിക്കു പോക്ക് നിര്‍ത്തി. ക്ഷാമം മെല്ലെ മെല്ലെ പടികടന്നു പോയി. ക്ഷേമം മടിച്ചു മടിച്ചാണെങ്കിലും വീട്ടിലേക്ക് കേറി വന്നു.


അതിനിടെ ഉപ്പയെ ഉമ്മര്‍ ഹജ്ജിനു കൊണ്ട് പോയി. ഉമ്മാക്കുമുണ്ടായിരുന്നു പൂതി. ഒപ്പം പോവാന്‍ . പക്ഷെ രണ്ടാളെയും ഒന്നിച്ചു കൊണ്ട് പോകാന്‍ ഉമ്മറിന് കഴിയുമായിരുന്നില്ല.


ഉപ്പ ഹാജിയായിട്ടും കുറെ കഴിഞ്ഞാണ് ഉമ്മാക്ക് ആ ഭാഗ്യം കിട്ടിയത്. സത്യത്തില്‍ അതൊരു ഭാഗ്യമായിരുന്നില്ല. പാപമുക്തയായി ഒരു ഉമ്മ പ്രസവിച്ച കുഞ്ഞിനെപോലെ തിരിച്ചു വരാന്‍ പോയ ഉമ്മ എല്ലാ അര്‍ത്ഥത്തിലും ഒരു കൊച്ചു കുട്ടിയെ പോലെയാണ് തിരിച്ചു വന്നത്..!


യാത്രാരേഖകളും മറ്റും ശരിയാക്കാന്‍ ഒരു ബന്ധുവിനെയാണ് ഉമ്മര്‍ ഏര്‍പ്പാട് ചെയ്തത്. അന്ന് അയാള്‍ ഒരു ട്രാവല്‍സ് എജെന്റ് ആയിരുന്നു. അയാളെ ഏല്‍പ്പിച്ചാല്‍ കാര്യമൊക്കെ എളുപ്പമാവും എന്ന് കരുതിക്കാണും. ബോംബെയില്‍ നിന്നാണ് ഫ്ലൈറ്റ് . ബോംബെ വരെ മൂത്ത മകന്‍ അബ്ദു കൂടെ പോവുക. ബോംബയില്‍ നിന്ന് കയറ്റി വിട്ടു ജിദ്ദയില്‍ ചെന്നിറങ്ങുക. അവിടെ എയര്‍ പോര്‍ട്ടില്‍ ഉമ്മയെ സ്വീകരിക്കാന്‍ ഉമ്മര്‍ ഉണ്ടാവും. അങ്ങനെയായിരുന്നു പ്ലാന്‍ .


പക്ഷെ ബോംബയില്‍ ചെന്നപ്പോഴാണ് കാര്യം അറിയുന്നത്. കുവൈത്ത് എയര്‍ ലൈന്സിനാണ് ടിക്കറ്റ് ഓക്കേ യാക്കിയിരിക്കുന്നത് . ബന്ധു അക്കാര്യം മറച്ചു വെച്ചിരിക്കുകയായിരുന്നു.


കുവൈത്തില്‍ നിന്ന് വിമാനം മാറിക്കയറണം. അഞ്ചു മണിക്കൂര്‍ കുവൈത്തില്‍ വൈറ്റിങ്ങും ഉണ്ട്..!
ഉമ്മയെ ഏല്‍പ്പിക്കാന്‍ പറ്റിയ ഒരാളെ അന്നേരം പെട്ടെന്ന് കണ്ടെത്താന്‍ അബ്ദുവിന് കഴിഞ്ഞില്ല.


ഒടുവില്‍ , ഉമ്മയുടെ ബാഗിന്മേല്‍ ഉമ്മറിന്റെ  പേരും  നമ്പരും അഡ്രസ്സും വലിയ അക്ഷരത്തില്‍ എഴുതി ഉമ്മയെ യാത്രയാക്കാനെ അബ്ദുവിന് കഴിഞ്ഞുള്ളു.


ഏറിപ്പോയാല്‍ മേലാറ്റൂര്‍ വരെയേ ഉമ്മ അന്ന് യാത്ര ചെയ്തിട്ടുണ്ടാവൂ. പെണ്മക്കളെ കെട്ടിച്ചയച്ച പാതിരിക്കോട്, പൊട്ടിയടുത്താല്, കൊളപ്പറമ്പ്, ഇവിടെയൊക്കെ പോയിട്ടുണ്ട് എന്നല്ലാതെ മറ്റെങ്ങും ഉമ്മ അധികം പോയിട്ടില്ല. ആ ഉമ്മയാണ് സഹായിക്കാന്‍ ആരുമില്ലാതെ, കാതങ്ങളേറെ, ഒറ്റയ്ക്ക്, ഒരാണ്‍ തുണയില്ലാതെ, യാത്ര ചെയ്യുന്നത്. അതും ജീവിതത്തിലോരിക്കലും കയറിട്ടില്ലാത്ത വിമാനത്തില്‍ ..


കുവൈത്ത് എയര്‍ പോര്‍ട്ടില്‍ വിമാനം ലാന്റ് ചെയ്തപ്പോള്‍ ഉമ്മ കരുതിയത്‌  ജിദ്ദയില്‍ എത്തി എന്നാണ്. വിചാരിച്ച പോലെ മകന്‍ ഉമ്മറിനെ എവിടെയും കാണുന്നില്ല. ഉമ്മ ആകെ പരിഭ്രമിച്ചു. ഉമ്മറിനെ ഉറക്കെ വിളിച്ചു കരഞ്ഞു. നാല് പാടും തിരഞ്ഞു. ആ ഞെട്ടല്‍    വെപ്രാളത്തിലേക്കും വല്ലാത്ത ഒരു വിഭ്രമാവസ്ഥ യിലേക്കും ഉമ്മയെ കൂട്ടിക്കൊണ്ടു പോയി.


ഒടുവില്‍ ഭാഗ്യത്തിന് , ഒരു മലയാളി, ഉമ്മയുടെ ദയനീയാവസ്ഥയും ബാഗിലെഴുതിയ നമ്പരും പേരും കണ്ട്‌ അടുത്തു ചെന്ന് ഉമ്മയുടെ കൈക്ക് പിടിച്ചു!


അദ്ദേഹം സ്വന്തം ഉമ്മയെ ആ നേരം ഓര്‍ത്തു കാണും.


ഇത് കൂടിയായപ്പോള്‍ , ഉമ്മ കൂടുതല്‍ പേടിച്ചു. ഒരു അപരിചിതനായ മനുഷ്യന്‍ വന്നു കയ്യില്‍ പിടിക്കുന്നു. ഉമ്മ വിചാരിച്ചു കാണും! ഉമ്മയുടെ മട്ടും മാതിരിയും കണ്ട്‌ അദ്ദേഹത്തിന് പെട്ടെന്നൊരു ആശയം തോന്നി. അദ്ദേഹം ഉമ്മാന്റെ മകന്‍ ഉമ്മറായി  അഭിനയിച്ചു.
'മ്മാ ഞാന്‍ ങ്ങളെ മകന്‍ ഇമ്മറു തന്നെ ആണ്. ങ്ങക്ക് ഞ്ഞെ മനസ്സിലായിലെ..'?,
എന്നൊക്കെ പറഞ്ഞു ഉമ്മയെ ഒരു വിധം അയാള്‍ ഒപ്പം കൂട്ടി.


ഹജ്ജു കഴിഞ്ഞു തിരിച്ചു വന്നത് അങ്ങോട്ട്‌ പോയ ഞങ്ങളുടെ ഉമ്മയല്ല!

പിന്നെപ്പിന്നെ ഉമ്മയുടെ ഓര്‍മ്മ പതറാനും ചിതറാനും തുടങ്ങി. ചിലരെ തിരിച്ചറിയുന്നില്ല. പേരുകള്‍ പരസ്പരം മാറുന്നു. എന്നെ അബുവെന്നും അബുവിനെ ഉമ്മറെന്നും സൈനയെ ആയിശയെന്നും വിളിക്കുന്നു. ഉമ്മാക്ക് എത്ര മക്കളുണ്ടെന്ന് ചോദിച്ചാല്‍ പലപ്പോഴും പല സംഖ്യ പറയുന്നു. ഓര്‍മ്മയുടെ അടരുകളില്‍ അപശ്രുതിയും താളക്കേടും കണ്ട്‌ തുടങ്ങി.


ചികിത്സ ഒരു പാട് ചെയ്തു. ആയുര്‍വ്വേദം, അലോപ്പതി, ഹോമിയോപ്പതി.. പോരാത്തതിന് പേടിക്കുള്ള മറ്റു ചികിത്സാ മുറകളും. പക്ഷെ ഞങ്ങളുടെ പഴയ ഉമ്മയെ മെല്ലെ മെല്ലെ ഞങ്ങള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. ദീര്‍ഘമായ ആറേഴു കൊല്ലം ഞങ്ങളെയൊന്നും തിരിച്ചറിയാതെ , പായും തലയിണയും ചുരുട്ടിക്കൂട്ടി തലയില്‍ വെച്ച് 'ഞമ്മളെ കുടീക്ക്‌ പോകുക' തന്നെയായിരുന്നു ഉമ്മ.


ഒരു ശനിയാഴ്ച ദിവസം. ഉമ്മാക്ക് അസുഖം അല്പം കൂടി. കരുവാരകുണ്ടിലെ കെ.ജെ.ഹോസ്പിറ്റലിലെ ഉമ്മര്‍ ഡോക്ടറുടെ അടുത്തേക്ക് ഞങ്ങള്‍ - പെങ്ങള്‍ മാളുവും ഞാനും- ഉമ്മയെ കൊണ്ട് പോയി. 'ഒരാഴ്ച നമുക്ക് ഉമ്മയെ ഇവിടെ കിടത്താം ' എന്നായി ഡോക്ടര്‍ .


ഭക്ഷണം ഇറങ്ങുന്നില്ല. ട്യൂബ് വഴി മൂക്കിലൂടെയാണ് കഞ്ഞി കൊടുക്കുന്നത്. കണ്ട്‌ നില്ക്കാന്‍ കഴിയുന്നില്ല. ഒന്ന് രണ്ട് ദിവസം അങ്ങിനെ കഴിഞ്ഞു. ഒടുവില്, സഹിക്കവയ്യാതെ, ഞാന്‍ ഡോക്ടറുടെ റൂമിലേക്ക്‌ കേറി ചെന്നു. ഒരു ചോദ്യമേ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുണ്ടായിരുന്നുള്ളൂ.
 'ആ ട്യൂബ് എന്ന് എടുത്തു മാറ്റാന്‍  കഴിയും..' ?
അദ്ദേഹം കൂടുതലൊന്നും  ആലോചിക്കാതെ കൃത്യമായി എന്നോട് പറഞ്ഞു:
'അടുത്ത വ്യാഴാഴ്ച എന്തായാലും മാറ്റാം..'


ആ പറഞ്ഞത് കൃത്യമായിരുന്നു..!!
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടടുത്ത സമയം ട്യൂബ് എടുത്തു മാറ്റി..!


രോഗങ്ങളും, പട്ടിണിയും പ്രസവവും പ്രാരാബ്ധവുമൊന്നുമില്ലാത്ത ഒരു ലോകത്തേക്ക് ഉമ്മ ഞങ്ങളെയൊക്കെ ഇട്ടേച്ചു പറന്നു പോയി.


ഒരു കാര്യം തീര്‍ച്ചയാണ്. പരലോകത്ത് എന്റെ ഉമ്മാക്ക് സ്വര്‍ഗം തന്നെ കിട്ടും. 
കാരണം എന്റെ ഉമ്മ ജീവിത കാലം മുഴുവനും നരകത്തിലായിരുന്നുവല്ലോ..

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

ചെകുത്താന്റെ വചനം



കോടാനുകോടി
ആളുകള്‍ക്കും
ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടും
ഒരാള്‍ പോലും
അക്സപ്റ്റ് ചെയ്യാതെ
വിഷാദിച്ചിരിക്കുന്ന
ദൈവത്തോട്
ചെകുത്താന്‍ പറഞ്ഞു:
'എന്നെ കണ്ട് പഠിക്ക്..'!


 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്