കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഫെബ്രുവരി 7, വ്യാഴാഴ്‌ച

വീട്



നിലവിളികളുടെ അറ്റം
പുതിയ കിനാവിലേക്ക്
ഒരു ഗൃഹപ്രവേശം
സ്വന്തം
ഇരുട്ടിലേക്കുള്ള
ലാസ്റ്റ് ബസ്സ്

ചിലര്‍ക്ക്
വീട് ഒരു കിടപ്പ് മുറി
മരപ്പുര
അന്തിക്കൂട്ട്

മറ്റു ചിലര്‍ക്ക്
അതിര് കെട്ടിത്തിരിച്ച
ശ്മശാനം
കുഴിച്ചിട്ടും
പതിച്ചും
തിളക്കം കൂട്ടിയും ..

വേറെ ചിലര്‍ക്ക്
വിട്ടുമാറാത്ത നടുക്കം
ഒരു മുഴം കയര്‍

എനിക്ക്
കനല്‍ മാടം
ഒട്ടകത്തണല്‍
നിലച്ചു പോയ
ഘടികാരം

അവള്‍ക്ക്‌
വീടൊരു ത്രാസ്‌
വിരല്‍ത്തുമ്പിലെ ഭൂഗോളം
തുറക്കുകയെ വേണ്ടാത്ത
വാതില്‍

എന്നിട്ടും
നിര്‍ത്താതെ
കരയുകയാണ്
രാപ്രാവുകള്‍
നേരം പുലരുവോളം !!

2013 ജനുവരി 1, ചൊവ്വാഴ്ച

ഇ - മണി അരിമണിക്കവിതകള്‍







ഇ - മണിക്കവിതകള്‍

1
സ്റ്റാറ്റസിനും വേണം 
ഒരു സ്റ്റാറ്റസും 
സ്റ്റാറ്റിസ്റ്റിക്ക്സും !

2
മുമ്പ് ചായക്കോപ്പയിലായിരുന്നു കൊടുങ്കാറ്റ് 
ഇന്ന് ഫേസ് ബുക്കിലാണ് കൊടുങ്കാറ്റ് 

3
ഫേസ് ബുക്കിലും ഉണ്ട്
'മാംസഭുക്കു'കള്‍

4
'ലോകത്ത് 
ടൈം ലാപ്സാകാന്‍ 
ടോപ്‌ സ്കോപ്പുള്ള 
കോപ്പ് ,
ലാപ്ടോപ് !!! 

5
ലൈക്‌ ഒരു ടിപ്പ്
കമന്ടൊരു ട്രിപ്പ് 
പോസ്റ്റ്‌ ഒരു ടാപ്പ് 
ഫേസ് ബുക്ക്‌ ഒരു ട്രാപ്പ് !!

6
പോസ്റ്റിലുണ്ടെന്റെ മനസ്സ് 
കമന്റിലുണ്ടെന്റെ നഭസ്സ് !!!


അരിമണിക്കവിതകള്‍

1
കള കളയണം 
അല്ലെങ്കില്‍ 
കള കളയും 
കലയെ 
വിളയെ

2
വരിയിലൊരു 
വിരിയലുണ്ടാവണം
വരി രണ്ടായാലും 
പന്ത്രണ്ടായാലും 

3
നുള്ള് കിട്ടാത്തവരുണ്ടോ 
മുള്ള് കൊള്ളാത്തവരുണ്ടോ 
ഭള്ള് പറയാത്തവരുണ്ടോ 
പൊള്ള് നുണയാത്തവരുണ്ടോ ?
കണ്ണ് നിറയാത്തവരുണ്ടോ 
വിണ്ണ് നോക്കാത്തവരുണ്ടോ 
പെണ്ണ് കാണാത്തവരുണ്ടോ 
മണ്ണ് മൂടാത്തവരുണ്ടോ ?

ഉണ്ടോ ഉണ്ടോ 
ഉണ്ടോന്നാ ചോദിച്ചത് !!!
ചോറുണ്ടോന്ന് 


4
അപ്പച്ചട്ടിയില്‍ അപ്പം ചുടുന്നു 
കുപ്പത്തൊട്ടിയില്‍ കുപ്പയിടുന്നു 
അമ്മത്തൊട്ടിലില്‍ എന്തെ 
അമ്മയെയിടാതെ 
പാവം 
കുഞ്ഞിനെയിടുന്നു ?

5
എന്റെ ശരിയല്ല നിന്റെ ശരി 
അവന്റെ ശരിയല്ല എന്റെയും നിന്റെയും ശരി 
അവരുടെ ശരിയല്ല നമ്മുടെ ശരി 
അപ്പോള്‍ 
ശരിക്ക് 
ശരിയുടെ 
ശരാശരി എന്തായിരിക്കും 
ഈ അശരീരി 
ശരിയുടെ 
ആരായിട്ടു വരും 


6

എഴുപത്തി രണ്ടുകാരന്‍
രണ്ടു വയസ്സുകാരിയെ 
അച്ഛന്‍ മകളെ 
ആങ്ങള പെങ്ങളെ 
മരിച്ചവളെ വെന്തവളെ 
മോര്‍ച്ചറിയില്‍ സൂക്ഷിച്ചവളെ 
തൊട്ടിലില്‍ കിടക്കുന്ന 
കുഞ്ഞു കുട്ടിയെ 
പെണ്ണായാല്‍ മതി!!

7
ജീവിച്ചു പോകാനാണ് പാട് 
ജീര്‍ണ്ണിച്ചു പോകുന്നേരമെന്‍ നാട് !!


8
നാട മുറിക്കാനാളേറെ
നാട് മുറിക്കാന്‍ വാളേറെ
നാട് മുടിക്കാന്‍ അതിലേറെ 
നാട് ഭരിക്കാന്‍ ആരുണ്ട്‌ 

9
കവിയുടെ വിതയാണ് കവിത

10
ശൈശവം എത്ര സുന്ദരം !
'ശൈഇല്ലെങ്കിലോ ഹാ കഷ്ടം !!

------------------------------------------- **സുഹൃത്തെ , പലപ്പോഴായി ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തവയാണ് ഇവ . അഭിപ്രായങ്ങള്‍ എന്ത് തന്നെയായാലും എഴുതിയാലും ..

2012 ഏപ്രിൽ 9, തിങ്കളാഴ്‌ച

വ്യാകരണം





ടവേളകളില്‍ 
'നനയമയയുഗമെട്ടില്‍ തട്ടണം മാലിനിക്ക് '
എന്നുറക്കെ ചൊല്ലും .
മാലിനിയുടെ കവിളിലപ്പോള്‍ 
ശ്ലഥകാകളി നൃത്തം വെക്കുന്നുണ്ടാകും .
അന്നേരം 
അവള്‍ ലോപസന്ധി വിട്ട്
കോപസന്ധിയിലെത്തും .


എങ്ങനെ 
എളുപ്പ വഴിയില്‍ 
ക്രിയ ചെയ്തു നോക്കിയിട്ടും 
അവളുടെ മനസ്സിന്റെ 
സമാസം കണ്ടു പിടിക്കാന്‍ 
കഴിഞ്ഞേയില്ല .


ഒടുവില്‍ ,
മാര്‍ച്ച് കഴിയാന്‍ നേരം 
ഓട്ടോഗ്രാഫുകളില്‍ 
വെയില്‍ തിളയ്ക്കുന്ന 
ഒരു നട്ടുച്ചനേരത്ത് 
അവളാണ് 
പഠിപ്പിച്ചു തന്നത് 


ആദേശ സന്ധിയും 
ആഗമ സന്ധിയും 
ചേര്‍ന്നാല്‍ 
എങ്ങനെയാണ് 
ദ്വിത്വസന്ധിയാവുകയെന്ന്..!!


2012 മാർച്ച് 5, തിങ്കളാഴ്‌ച

പിണങ്ങിപ്പോയതിന്റെ പിറ്റേന്ന്


കൈവെള്ളയില്‍വെച്ചപ്പോള്‍
അവ
മുഖംവെട്ടിച്ച്
കലത്തിലേക്ക് തന്നെ
പിണങ്ങിപ്പോയി.

തിളച്ചുതൂവിയ
വാക്കിന്റെ വക്കില്‍നിന്ന്
വേവിറക്കി വെക്കുമ്പോള്‍
വിരല്‍ച്ചുണ്ടുകളില്‍
പൊള്ളല്‍ക്കുത്തേറ്റു .

ചുട്ടുനീറിയ കൈകുടഞ്ഞ്‌
ഇത്തിരി തണുപ്പ് പരതുമ്പോള്‍
ഹോര്‍ലിക്സ്കുപ്പികള്‍ക്കിടയില്‍ 
മറഞ്ഞിരുന്ന്
തേന്‍ കുപ്പി 
കണ്ണിറുക്കികാണിച്ചു
'മിണ്ടരുത്..'

കറിക്കരിയുമ്പോള്‍ 
പൊള്ളിയ വിരല്‍പള്ളയില്‍ തന്നെ
കത്തി തട്ടിയപ്പോള്‍ 
അടുക്കളക്കോണില്‍
പേടിച്ചരണ്ട്,
പതുങ്ങിക്കിടന്ന 
വളപ്പൊട്ട്‌ ചോദിച്ചു:
'വല്ലാതെ നൊന്തോ..'?

* മലയാളം ന്യൂസ് 'സണ്‍ഡേ പ്ലസി'ല്‍ പ്രസിദ്ധീകരിച്ചത് 

2012 ഫെബ്രുവരി 28, ചൊവ്വാഴ്ച

അനുദൈര്‍ഘ്യം



ഒരിക്കല്‍ , 
'പൈ'യുടെ വില ചോദിച്ചാണ് 
ഞാന്‍ അവളുടെയടുത്തു ചെന്നത്.

എനിക്കന്ന്
പൈദാഹത്തിന്റെ വിലയേ
അറിയുമായിരുന്നുള്ളൂ.
അവളപ്പോള്‍ ,
രണ്ടാംലോകമഹായുദ്ധത്തിലായിരുന്നു.

എല്‍സി ടീച്ചര്‍
ഹാജറെടുക്കുമ്പോള്‍ 
ട്വന്റിഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍
ഒരു അനുദൈര്‍ഘ്യതരംഗം
എന്നിലൂടെ കടന്നുപോകും.
അവളുടെ പ്രസന്റ് സര്‍
ഉള്ളില്‍ കിടന്നു
ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും
കണ്ടുപിടിക്കുകയാവും
അപ്പോള്‍ ...

മഴവില്ലിന്റെ
ഏഴു നിറങ്ങളില്‍
ഏതിനാണ് സാന്ദ്രത കൂടുതലെന്ന
ചോദ്യത്തിന്
അന്നും ഇന്നും
എന്റെ  ഉത്തരം ഒന്നുതന്നെ...!
ആ ഉത്തരത്തിനു
പാര്‍ത്ഥസാരഥി മാഷ്
കൈവെള്ളയില്‍ പതിച്ചുതന്ന 
ചെമന്ന കയ്യൊപ്പ്
ഏകദിശാപ്രവര്‍ത്തനത്തെക്കുറിച്ച് 
ഞാനെഴുതിയ
ആദ്യത്തെയും
അവസാനത്തെയും കവിതയായി
ഇന്നും
തിണര്‍ത്തു കിടപ്പുണ്ട്.



2012 ജനുവരി 24, ചൊവ്വാഴ്ച

സീറോ




ചെറുപ്പത്തില്‍
എന്റെ വലിയ മോഹം 
ഒരു ഹീറോ പേന 
പിന്നീട്
ഹീറോ സൈക്കിളിനോളം
മോഹം വലുതായി 
പിന്നെയാണ് 
ഹീറോ ഹോണ്ടയ്ക്ക്
കൊതിയാവുന്നത്
നാളുകള്‍ കഴിയവേ
ഒരു ഹീറോ ആവണമെന്നായി.
ഒടുവില്‍ 
ഞാനിപ്പോള്‍
വെറും സീറോ ...!!!

2011 നവംബർ 11, വെള്ളിയാഴ്‌ച

അനാഘ്രാതം




ടയാട മാറ്റിയ വിങ്ങലിന്റെ
അഴുകിയ അയലില്‍
നോവഴിച്ചിടുമ്പോള്‍
ഓലത്തടുക്കിന്റെ ഓട്ടക്കണ്ണുകളിലൂടെ
അകത്തു കടന്ന്
ഒരു വെയില്‍ നുറുങ്ങ് ചോദിച്ചു:
ഇനിയുമെത്ര നാള്‍ ?

നെറുകയില്‍ വീണുടഞ്ഞ്
കവിള്‍ തലോടി
ചുണ്ടിണകളിലൂടെ ഒഴുകിയിറങ്ങുന്ന
കുളിര്‍ വള്ളികളും ചോദിച്ചു
അതെ ചോദ്യം.
ഇനിയുമെത്ര നാള്‍ ?

ഒടുവില്‍ ,
പ്രായം തെറ്റിയ
വേനല്‍ കിളിയുടെ
ഈറന്‍ മുടിത്തുമ്പില്‍ നിന്ന്
മഞ്ചാടി മണികള്‍
ഇറ്റിവീഴാന്‍ തുടങ്ങി...

അന്നേരം
അയല്‍പ്പക്കത്തെ സമൃദ്ധിപ്പന്തല്‍
ഒരു മൈലാഞ്ചിക്കല്യാണത്തിന്
ഒരുങ്ങുകയായിരുന്നു.
ഋതു മതിയാവാത്ത
മുല്ല മൊട്ടിന്റെ.






2011 നവംബർ 2, ബുധനാഴ്‌ച

കടലമണി കവിതകള്‍



ഉടുപ്പിന് വേണം കുടുക്ക്
ഉഴപ്പിന് വേണം കുരുക്ക്.



അടി തന്നെ പൊളിഞ്ഞാല്‍ പിന്നെ
എന്ത് അടിപൊളി?

തുഴക്കാരനെയും
തുണക്കാരനെയും
പിണക്കരുത്

സുലോചനയായിട്ടെന്തു കാര്യം
ആലോചനയില്ലെങ്കില്‍

വല്ലഭനായില്ലെങ്കിലും
നല്ലവനാവുക

അന്തമുള്ളവരോടാവാം വേദാന്തം
അന്തമില്ലാത്തവരോടരുത-
വര്‍ക്കത്‌ വെറുമൊരു കുന്ത്രാണ്ടം !

പ്രായം നോക്കി
അഭിപ്രായം പറയുക

ഗ്രാമര്‍ പാലിക്കണം
ഗ്ലാമര്‍ പരിപാലിക്കണം

കൊടി ഏറിയാലും
'കുടി' ഏറാമോ?

മടിയനായാലും
മുടിയനവല്ലേ

പണ്ട് അയല്‍ക്കാര്‍
ഇന്ന് അയലത്ത് ആര്?

വൃദ്ധനാവാന്‍ ഇഷ്ടമില്ല ആര്‍ക്കും
വൃദ്ധി നേടാന്‍ ഇഷ്ടമാണെനിക്കും നിനക്കും

സുഹൃത്ത്‌
സു- ഹൃത്തുള്ളവനാവണം

ഏറ്റവും നല്ല സുഹൃത്ത്‌
ഏറ്റവും നല്ല സ്വത്ത്‌

തലയും മുറയുമില്ലാത്ത
തലമുറയാണിന്നുള്ളത്

പൊള്ളെള്ളോളവും കൊള്ളില്ല
ഉള്ളു പൊള്ളയായായാല്‍ തീരെ കൊള്ളില്ല





തലയില്‍ നിറയെ ചോറാണേല്‍
തലച്ചോറെന്തിന് കൊള്ളാം പിന്നെ

അപായം കണ്ടു പഠിക്കണം
ഉപായം കണ്ടു പിടിക്കണം



കണ്ണീര്‍ തടുക്കാന്‍ കഴിയില്ലയെങ്കിലും
കണ്ണീര്‍ തുടക്കാന്‍ കഴിയുമല്ലോ ?

മിത ഭാഷണം
അതി ഭൂഷണം

പ്രതികള്‍ക്കെന്നുമില്ല പഞ്ഞം
പ്രതിഭകള്‍ക്കെന്നുമുണ്ട് പഞ്ഞം

പറന്നുയരുമ്പോഴും
പറക്കമുറ്റാത്തൊരു
കാലം കഴിഞ്ഞതൊന്നോര്‍മ്മ വേണം

കൊക്കിന്റെ കൊക്കിന്നു നീളമുണ്ടായതില്‍
കാക്കയ്ക്ക് കോപം വരേണ്ടതുണ്ടോ ?

പിള്ളയായാലും
പുള്ളി പുള്ളി തന്നെ !




2011 ഒക്‌ടോബർ 4, ചൊവ്വാഴ്ച

പുലര്‍ക്കാഴ്ച



പ്രഭാതം വിയര്‍ത്തു വരുന്നേയുള്ളൂ .
ഇന്നലത്തെ രാത്രിയുടെ വിഴുപ്പില്‍ നിന്ന്
ഇന്നത്തെ പകല്‍ പരതുന്ന
പാറക്കറുപ്പുള്ള
പാവം ഒരമ്മ .

പിന്പുറത്ത് കുറുകെ കെട്ടിയ അമ്മ തൊട്ടിലില്‍
ഇനിയുമുണരാതെ
അവളുടെ പൊടിക്കുഞ്ഞ്.

ദാഹം തീരാത്ത സ്പോഞ്ച് തുണ്ടും
കാതിളകിയ ബക്കറ്റുമായി
ആഞ്ഞു കിതക്കുന്ന
വയറൊട്ടിയ
ഒന്ന് രണ്ടൊട്ടകങ്ങള്‍..



വേരിറക്കി പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന
മണല്‍ മരങ്ങള്‍
സുബഹി ബാങ്കിന് മുമ്പേ ഉണര്‍ന്ന്
ഷേവ് ചെയ്യാന്‍ പോലും നില്‍ക്കാതെ
പണിക്കിറങ്ങിയിരിക്കുന്നു.

അപ്പോഴും
വയലിലിറങ്ങാതെ
തീരെ വിയര്‍ക്കാതെ
ഒരു പറ്റം പക്ഷികള്‍
ധാന്യം കൊറിച്ചു സൊറ പറഞ്ഞിരിക്കുകയാണ്
ദൂരെ ഒരു പാട് ദൂരെ
എന്റെ കവിതയുടെ പാടത്ത്...

2011 സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍

പണ്ടത്തെ അധ്വാനം വയറിന്
ഇന്നത്തെ അധ്വാനം വയര്‍ 'ലെസ്സിന്'

പണ്ട് പുകയാത്ത അടുപ്പുകള്‍
ഇന്ന് പുകയില്ലാത്ത അടുപ്പുകള്‍

ആണാണേല്‍ കണ്മണി
പെണ്ണാണേല്‍ കണ്ണീര്‍ മണി

ആരായാലും
ആരായാം

നല്ല ആശയം
നല്ല ആശ്രയം


വരം കിട്ടിയാല്‍ നന്ന്
വിവരം കൂട്ടിയാല്‍ അതിലേറെ നന്ന്

കൊടി ഏറുന്നതിനെക്കാള്‍ പ്രശ്നം
കുടി ഏറുന്നതാണ്

കലാപമേ നിന്നെ ഞാന്‍ വിലാപമെന്നു വിളിക്കട്ടെ...

കുരുതിക്കെതിരെ പൊരുതുക

ചന്ദ്രന്റെ ഹാസം ഹാ! സുന്ദരം !
ചന്ദ്രഹാസമോ? ഹാ! ദുഷ്ക്കരം !

മെയ് വഴക്കം മാത്രം പോര
മൊഴി വഴക്കം കൂടി വേണം

സമഭാവനയും ഒരു സംഭാവന തന്നെ !

ഉടക്കിനോട് ഉടക്കുക

- ഇരിങ്ങാട്ടിരി

2011 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

ഒരു ദിവസം




ടിയുലഞ്ഞും
മുമ്പിലേക്കാഞ്ഞും
പിറകിലേക്ക് മലച്ചും
ജീവിതക്കമ്പിയില്‍
മുറുകെ പിടിച്ചു നില്‍ക്കുമ്പോള്‍
പത്തിവിടര്‍ത്തി
ഒരു പാമ്പ്.

ഇടക്കെപ്പോഴോ
വെളുത്ത സ്നിഗ്ധത
അലസമായൊന്നു
വെളിക്കു നോക്കുമ്പോള്‍
നാവ് നുണച്ച്
ഒരു കുറുക്കന്‍

വിഹ്വലക്കൊടുവില്‍
ഊടുവഴിത്തിടുക്കം
കിതപ്പൊപ്പുന്നേരം
ചിറകടിച്ചു ശബ്ദമുണ്ടാക്കി
ഒരു കുക്കുടം

പകല്ക്കുന്നിറങ്ങി
അന്തിപ്പുഴ കടക്കെ
നനഞ്ഞു കേറിയ മനസ്സിന്റെ
തുടുത്ത കാല്‍ വണ്ണയിലേക്ക്
തുറിച്ചു നോക്കി
ഒരു മൂരിക്കുട്ടന്‍ .

2011 ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കുറ്റിപ്പെന്‍സില്‍





എന്റെ കുറ്റിപെന്‍സിലിന്നലെ
നിനച്ചിരിക്കാതെ പടികേറി വന്നു.
കണ്ണുകളില്‍ വിസ്മയം തൊട്ടു കളിക്കെ
ഞാന്‍ പൊതിയെടുത്ത്‌ തുറന്നു.
വെള്ളം ചോര്‍ന്നു പോകാതെ 
രണ്ടു മഷിത്തണ്ടുകള്‍.
ചേര്‍ന്ന് കിടക്കുന്ന രണ്ടു മയില്‍‌പ്പീലി കുഞ്ഞുങ്ങള്‍ 
രണ്ടു ചോക്കുപൊട്ടുകള്‍
പെട്ടെന്ന് 
എവിടെ നിന്നോ കുറെ മഴത്തുള്ളികള്‍ പാറി വന്നു.
ഞാന്‍ കുട നിവര്‍ത്തി ചേര്‍ത്ത് പിടിച്ചു.
അന്നത്തെ പോലെ..


മകള്‍ക്ക് വിളിച്ചപ്പോള്‍ അവളിന്നും പറഞ്ഞു.
സ്റ്റട്ട്ലര്‍ തന്നെ വേണം 
ജര്‍മനിയുടെ 
അതാകുമ്പോള്‍ മുന യൊടിയില്ല
നല്ല കൃത്യതയും ഭംഗിയും ..
ഞാന്‍ ഇടയ്ക്കു കേറി ചോദിച്ചു.
എഴുതി തീരാറായ പെന്‍സില്‍ നീ എന്ത് ചെയ്യും?
വലിച്ചെറിയും'
അവിടെ എന്റെ വാക്കുകള്‍ മുറിഞ്ഞു.
മനസ്സും .





2011 ജനുവരി 2, ഞായറാഴ്‌ച

ചില്ല് / കവിത


ആദ്യമൊരു കൌതുകമായിരുന്നു.
വീണിടം നനക്കാതെ,
കൈക്കുടന്നയില് മലര്ന്നു കിടന്നു 
ആകാശം കാണുന്ന 
ചില്ല് കുഞ്ഞ്!
അവള് , ചേമ്പില
അവനെ മാറോടു ചേര്ത്ത്.. 
പിന്നീടെപ്പോഴോ
തികച്ചും അശ്രദ്ധമായി കണ്ണാടി നോക്കി 
മുഖം മിനുക്കുമ്പോഴാണ് 
ഒരു വികൃതി പയ്യന് കാറ്റ് 
അവളെ മുട്ടിയുരുമ്മി അടുത്ത് വന്നു
ഒരു മൃദു ശ്വാസം വിടുന്നത്.
വീണെന്ന് മാത്രമല്ല 
ഉടയുകയും ചിതറുകയും ചെയ്തു..!
പിന്നെയും കുറെ വലുതായിട്ടാണ് 
അറിഞ്ഞത്,
അതൊരു കവിതയായിരുന്നു;
ജീവിതവും..!

2010 ഡിസംബർ 23, വ്യാഴാഴ്‌ച

കടലമണിക്കവിതകള്‍

ഉടുപ്പിന് വേണം കുടുക്ക്
ഉഴപ്പിന് വേണം കുരുക്ക്.

അടി തന്നെ പൊളിഞ്ഞാല്‍ പിന്നെ
എന്ത് അടിപൊളി?

തുഴക്കാരനെയും
തുണക്കാരനെയും
പിണക്കരുത്

സുലോചനയായിട്ടെന്തു കാര്യം
ആലോചനയില്ലെങ്കില്‍

വല്ലഭനായില്ലെങ്കിലും
നല്ലവനാവുക

അന്തമുള്ളവരോടാവാം വേദാന്തം
അന്തമില്ലാത്തവരോടരുത-
വര്‍ക്കത്‌ വെറുമൊരു കുന്ത്രാണ്ടം !

മണ്ണിലും പെണ്ണിലും കണ്ണ് വേണം

പ്രായം നോക്കിയേ
അഭിപ്രായം പറയാവൂ..

ഗ്രാമര്‍ പാലിക്കണം
ഗ്ലാമര്‍ പരിപാലിക്കണം

കുടിയേറുന്നതു പോലെയല്ലല്ലോ
കുടി ഏറുന്നത് ?

ചട്ടമുണ്ടായിട്ടെന്ത് 
ചിട്ടയില്ലെങ്കില്‍ ?

പണ്ട് അയല്‍ക്കാര്‍
ഇന്ന് അയലത്ത് ആര്?

വൃദ്ധനാവാന് ഇഷ്ടമില്ല ആര്ക്കും
വൃദ്ധി നേടാന് ഇഷ്ടമാണെനിക്കും നിനക്കും

സുഹൃത്ത്
സു- ഹൃത്തുള്ളവനാവണം

ഏറ്റവും നല്ല സുഹൃത്ത്
ഏറ്റവും നല്ല സ്വത്ത്

ആ അഹമ്മദല്ല
ഇ. അഹമ്മദ്  

ഉറൂബിനറിയില്ലല്ലോ ഹുറൂബ്!

2010 ഡിസംബർ 22, ബുധനാഴ്‌ച

സൂചിമുനക്ക(ഥ)വിതകള്‍

  • അഭയം
കമ്പ്യൂട്ടറില്‍
സുരക്ഷിതയാണെന്നു കരുതി
ഒളിച്ചിരുന്ന
ഒരു ഇളമുറക്കാരി കവിത
പേടിച്ചരണ്ടു 
ഇറങ്ങിയോടി 
A four  ല്‍ കേറി വാതിലടക്കുന്നു  
  • പരിണാമം
താഴേക്ക്‌ വീണ ആപ്പിള്‍
കൃത്യം തല മണ്ടയില്‍ തന്നെ പതിച്ചപ്പോഴാണ്
ഗള്‍ഫ്‌  ഗേറ്റിനു
ഒരു പുതിയ ബ്രാഞ്ച് കൂടി തുറന്നത്.
  • നീല വെളിച്ചം
ഒന്നര  മാസം മാത്രം പ്രായമായ
പെണ്‍ പൂവിനെ നോക്കി
2011
നാവു നുണക്കുമ്പോള്‍
ഫ്രോയിഡിന്റെ ഒരു ഭീമന്‍ ചിത്രം
സ്ക്രീനില്‍ തെളിയുന്നു.
  • വികസനം
കുന്നുകള്‍ നാട്ടിലിറങ്ങിയപ്പോള്‍ കാണുന്നത്
കോണ്ക്രീറ്റ് കാടുകള്‍
കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ക്ക്  മുമ്പില്‍
ക്യൂ നില്‍ക്കുന്നതാണ്
  • പ്ലാസ്റ്റിക് സര്‍ജറി
സഹിക്ക വയ്യാതെ
രണ്ടു ഹൈ ഹീല്‍ ചെരുപ്പുകള്‍
ഓപ്പറേഷന്‍ തിയേറ്ററിനു മുമ്പില്‍
പ്ലാസ്റ്റിക്  സര്‍ജറിക്കായി കാത്തു കിടക്കുന്നു
  • നിലവിളി
ട്രാഫിക് ജാം സമയത്ത്
ലോറിയില്‍ കേറ്റി ക്കൊണ്ട് പോവുന്ന
പുഴയും മണലും
കുന്നും മരങ്ങളും 
പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു:
ഒരു ഹര്ത്താലിനു പോലും
വഴി കാണുന്നില്ലല്ലോ ദൈവങ്ങളെ..
  • കവര്‍ സ്റ്റോറി
ഗത്യന്തരമില്ലാതെ
പേനയും കടലാസും
തിരിച്ചേല്‍പ്പിച്ചു
പോലിസ് നായയുമായി
കവര്‍ സ്റ്റോറി തെരുവിലേക്ക്

2010 ഡിസംബർ 21, ചൊവ്വാഴ്ച

ശങ്ക

ശങ്കയെക്കാള്‍ ഭയങ്കരമാണ് ആശങ്ക
ആ മങ്കയെക്കാള്‍ ഭയങ്കരിയാണ് ഈ മങ്ക

കൂണും തൂണും

മധുവിധു തീരും മുമ്പവള്‍ മനോഹരി
പിന്നീടവള്‍ മഹാ നരി

സ്വയം പൊങ്ങുന്നവന്‍ പൊങ്ങ്

പൊങ്ങുന്നവനെ പൊക്കരുത്..

നാട മുറിക്കാനാളേറെ
നാട് മുടിക്കാനതിലേറെ
നാട് ഭരിക്കാനാരുണ്ട്?


അഴലുള്ളവന്റെയും
അഴകുള്ളവന്റെയും
നിഴലൊന്നു തന്നെ..!


തിന്മയുടെ മുളകള്‍ മുളയിലെ നുള്ളണം
നന്മയുടെ മുകുളങ്ങള്‍ നട്ടു നനക്കണം


അടിയുടെ അടിസ്ഥാനം:
അടി, സ്ഥാനത്താവനം

തുഴയാനറിയാത്തവരുണ്ട്‌;
മറ്റുള്ളവരുടെ
കുറ്റം തുഴയാനറിയാത്തവരില്ല

പതിരിരിക്കുന്നതും
പതിയിരിക്കുന്നതും
അറിഞ്ഞിരിക്കണം

കൂണിനും
വേണം
ഒരു തൂണ്.

തലയും ചോറും

തലയില്‍ നിറയെ ചോറാണേല്‍
തലച്ചോറെന്തിനു കൊള്ളാം പിന്നെ?

തലുണ്ടായാല്‍ പോരാ,
തലയിലുണ്ടാവണം

ചേരണം; അത് കൊള്ളാം
ചാരണവും കൊള്ളാം
ചോരണം എള്ളോളം കൊള്ളില്ല!

മൌനം ഭൂഷണമല്ലാത്തിടത്തും
മൌനിയായ് ചമയുന്നതെത്ര മൌഡ്യം..!

മാസപ്പടി

മാസം എപ്പടിയായാലും
മാസപ്പടി കിട്ടണം

അരുളും പൊരുളും

നാവ്
നോവറിയണം.

ഉപായം കണ്ടു പിടിക്കണം
അപായം കണ്ടു പഠിക്കണം

സോപ്പിടാനാളേറെ,
ശാപ്പിടാനതിലേറെ
ഷാപ്പില്‍ കേറാന്‍ അതിലുമേറെ..

ഇന്ന് ബിരുദം മാത്രം പോരാ

വിരുതും വേണം


തരികിടക്കാര്‍ക്കിടയില്‍
കൂടിയാല്‍ തത്തരികിട

കൃതിയും വികൃതിയും പ്രകൃതിയും തകൃതിയും ആകൃതിയും കൊള്ളാം..
ഒന്നും വികൃതമാക്കരുതെന്നു മാത്രം..
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്