2011, നവംബർ 14, തിങ്കളാഴ്‌ച

ഒരു ചുവന്ന നദിയുണ്ട് ഒഴുകി വരുന്നു



നൂറുദ്ദുജ ഹോസ്പിറ്റലിലെ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റിന്റെ തണുത്തുറഞ്ഞ കട്ടിലില്‍ കിടന്ന് അയാള്‍ കണ്ണ് തുറക്കുമ്പോള്‍ ജീവിതത്തിലെ നാല്  ദിനരാത്രങ്ങള്‍ അയാളറിയാതെ അയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. 
തീരെ പരിചിതമല്ലാത്ത പരിസരവും പേടിപ്പെടുത്തുന്ന നിശ്ശബ്ദതയും അയാളില്‍ വിരൂപമായ ചില നിഴല്‍ ചിത്രങ്ങള്‍ കുടഞ്ഞിട്ടു. 

ദുസ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്ന കൊച്ചു കുട്ടിയെ പോലെ കണ്ണില്‍കണ്ട വസ്തുക്കളിലെക്കൊക്കെ അയാള്‍ മാറി മാറി നോക്കി.

എവിടെയാണ് ഞാനിപ്പോള്‍? 
മനസ്സിലാവുന്നില്ല ഒന്നും...

ഏറ്റവും ഒടുവിലാണ് അയാള്‍ അയാളെ തന്നെ കാണുന്നത്! 



മരണത്തിന്റെ നിറമുള്ള വെളുത്ത ഷീറ്റ് വിരിച്ച കട്ടിലിലാണ് കിടക്കുന്നത് . 
ജീവിതത്തിലൊരിക്കലും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടാത്ത പ്രത്യേക നിറവും ആകൃതിയും ഉള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്‌..

നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒന്നിലധികം കൈവള്ളികള്‍ പല ഭാഗങ്ങളില്‍ നിന്നുമായി അയാളെ പിടിച്ചു വെച്ചിരിക്കുന്നു.! തല കീഴായി കിടന്ന് ഒരു വെളുത്ത ബോട്ടില്‍ അതീവ ജാഗ്രതയോടെ അയാളിലേക്ക് 
ജീവത് തുള്ളികള്‍ ഇറ്റിച്ചു കൊണ്ടേയിരിക്കുന്നു..

ജീവന്‍ നിലനിര്‍ത്താന്‍ ജീവനില്ലാത്തവയുടെ പെടാപ്പാട് ...!

ഇന്നലെ വരെ യാതൊരു പ്രയാസവുമില്ലാതെ , സുഖമായി വന്ന് , 
അതിലേറെ സൌമ്യമായി തിരിച്ചു പോയിരുന്ന ശ്വാസം ഇന്നിപ്പോള്‍ അല്പം ശങ്കയോടെയും 
അതിലേറെ ആശങ്കയോടെയുമാണ് വന്നുപോയ്ക്കൊണ്ടിരിക്കുന്നത്..

വലിയ ഒരു ചുരം കേറി വരുന്ന ചരക്കു ലോറിയെ പോലെ അത് കാല്പാദങ്ങളില്‍ നിന്ന് കിതച്ചു കേറി വരുന്നതും 
വല്ലാത്ത ഒരു ആശ്വാസത്തോടെ പുറത്തേക്കു രക്ഷപ്പെടുന്നതും അയാള്‍ക്ക്‌ മനസ്സിലാക്കാനാവുണ്ട്...

ഒരു വശം ചേര്‍ന്ന് കിടക്കാനൊരു ശ്രമം നടത്തി വളരെ ഭംഗിയായി പരാജയപ്പെട്ടപ്പോഴാണ് 
ഒരു വെള്ളക്കൊക്ക് ഓടി വന്ന് തടയുന്നത്... 
'യാ ബാബാ മാ സവ്വി ഹറക..' ! ( ഉപ്പാ അനങ്ങാതെ കിടന്നോളൂ)

ആ ആജ്ഞ അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ആ വിളി അയാള്‍ക്ക്‌ നന്നേ ബോധിച്ചു.. .

ഉമ്മാ , ഉപ്പാ, എന്ന വിളികള്‍ക്കൊക്കെ ഏത് ഭാഷയിലായാലും എന്തൊരു വശ്യതയാണ്! 
അയാള്‍ മനസ്സില്‍ പറഞ്ഞു. 

മുഖം കണ്ടാലറിയാം , അവള്‍ ഫിലിപ്പൈനിക്കുട്ടിയാണ്.. 
ഇവിടെ ഓരോ മുഖത്തും അവരവരുടെ നാടിന്റെ പേര് കൊത്തി വെച്ചിട്ടുണ്ടാവും , ഭാവങ്ങളിലും വര്‍ണ്ണങ്ങളിലും മുഖച്ഛായകളിലും.. ദൈവത്തിന്റെ ഓരോ വികൃതികള്‍...!

അവള്‍ക്കു തന്റെ മകളുടെ പ്രായമേയുള്ളൂ.. അയാള്‍ അവളുടെ വയസ്സ് തിട്ടപ്പെടുത്തി.
എന്ത് ? തന്റെ മകളോ? അങ്ങനെ ഒരു ചിന്ത വേണ്ടിയിരുന്നില്ലെന്ന് ഉള്ളിലിരുന്നു ആരോ അയാളെ ശാസിച്ചു.
എപ്പോഴുമങ്ങനെയാണ്.. അരുതെന്ന് അറിയാമായിരുന്നിട്ടും മനസ്സു അതിലേക്കു തന്നെ വഴുതും..

പതിവ് പോലെ അയാള്‍ക്ക് അന്നേരം അയാളോട് തന്നെ ഒരിക്കല്‍ കൂടി പുച്ഛം തോന്നി. 
അയാള്‍ അവള്‍ എവിടെയെന്നു നോക്കി .. ഗുളികകള്‍ അടര്‍ത്തിയെടുക്കുന്ന തിരക്കിലാണ്!

ഗുളികകളെ കുറിച്ച് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ചിരി പൊട്ടി.ചിരിയുടെ നന്നേ ദുര്‍ബലമായ അനുരണങ്ങള്‍ അയാളുടെ പരുപരുത്ത മുഖത്തൂടെ കുണുങ്ങി ഓടുമ്പോള്‍ എവിടെയൊക്കെയോ വലിഞ്ഞു മുറുകുന്നതും നേരിയ
നീറ്റലുളവാകുന്നതും അയാളറിഞ്ഞു..

മുപ്പതു വര്‍ഷം മുമ്പ്, അല്‍നഖ്ലി  ഗ്രൂപ്പിന്റെ ഹെഡ് ഓഫീസില്‍ ഒരു ഓഫീസ് ബോയ്‌ ആയി നിയമിതനാവുമ്പോള്‍ സത്യത്തില്‍ എല്ലാം തികഞ്ഞ ഒരു ബോയ്‌ തന്നെ ആയിരുന്നു.

അന്നെടുത്ത ഫോട്ടോകള്‍ നിറം മങ്ങിയ ആല്‍ബത്തിന്റെ വാക്ക് പൊട്ടിയ പ്ലാസ്റ്റിക് ചതുരാവരണ ത്തിലൂടെ ഇടയ്ക്കു കണ്ടു രസിക്കും.

മരുഭൂമിയിലെ മുള്‍ചെടി പോലെ അവിടവിടെ എഴുന്നു നില്‍ക്കുന്ന , കൃത്യമായി എണ്ണിക്കണക്കാക്കാനാവുന്ന തലനാരിഴകള്‍ കോതിയിടുമ്പോഴും   ഷേവ് ചെയ്യുമ്പോഴും ആ പഴയ യുവാവിനെ ഒന്ന് പരതും. കാലമെന്ന വിദഗ്ദനായ പ്ലാസ്റ്റിക് സര്‍ജറിക്കാരനെ ക്കുറിച്ച് അപ്പോള്‍ വലിയ മതിപ്പ് തോന്നും ; വെറുപ്പും..!

റൂം മേറ്റുകളായ ജലീലും  അലവിക്കുട്ടിയും റഫീഖും മജീദുമൊക്കെ മക്കളുടെ ഫോട്ടോ നോക്കിയിരിക്കുന്നത് കാണാം ..  അവരുടെ മൊബൈലിലും കമ്പ്യൂട്ടറിലും അവരുടെ കുട്ടികള്‍ ചിരി തൂകി നില്‍ക്കുന്നത് കൌതുകത്തോടെ കണ്ടിരിക്കും..!

ഗുളികകള്‍ വായിലേക്കിട്ടു വെള്ളം കുടിക്കുമ്പോള്‍ അവള്‍ പറഞ്ഞത് അയാള്‍ ഇങ്ങനെ മൊഴിമാറ്റം നടത്തി..
'നാളെ വാര്‍ഡിലേക്ക് മാറാം എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്'!

ആ വാര്‍ത്ത അയാളില്‍ ഒരു പ്രഭാവവും ഉളവാക്കിയില്ല..അയാളപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ട് വരും മുമ്പ് ഒരു നേരം കഴിച്ചിരുന്ന ഗുളികകളുടെ എണ്ണത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. മുറ തെറ്റാതെ എന്ന് തുടങ്ങിയതാണ്‌...

ഇംഗ്ലീഷിലെ R എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന അല്പം ഭേദപ്പെട്ടതും വന്നു കിട്ടിയാല്‍ പിന്നെ വിട്ടു പോകാത്തതുമായ രണ്ടു മൂന്നെണ്ണം കൂടെ കൂടിയിട്ടു കാലമേറെ ആയി.. പോരാത്തതിന് കിഡ്നി സ്റ്റോണ്‍ , പൈല്‍സ്, കൊളസ്ട്രോള്‍.. ഇപ്പോഴിതാ ഇങ്ങനെയൊന്നും...

രോഗങ്ങളുടെ പേരുകളൊക്കെ ഇംഗ്ലീഷില്‍ പറയുമ്പോള്‍ എന്തൊരു സ്റ്റൈല്‍ ആണ്! നല്ല ഗ്ലാമറുള്ള പേരുകള്‍...
അയാള്‍ക്ക്‌ ചിരി പൊട്ടി.

പറഞ്ഞത് പോലെ പിറ്റേന്ന് തന്നെ വാര്‍ഡിലേക്ക് മാറ്റി.. അന്ന് രാത്രി റൂമിലെ  ജലീലും റഫീഖും മജീദും വന്നു. അവര്‍ കമ്പനിയില്‍ പോയിട്ട് വരികയാണ്‌. 

''ഞങ്ങള്‍ നിങ്ങളുടെ മാനേജരെ കണ്ടു വരികയാണ്‌..''

തികച്ചും നിസ്സംഗമായാണ് അയാളത് കേട്ടിരുന്നത്.. മാനേജര്‍ എന്ത് പറഞ്ഞിട്ടുണ്ടാവുമെന്നു അയാള്‍ക്ക് കൃത്യമായി അറിയാമായിരുന്നു..

'എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാനാണ് മാനേജര്‍ പറഞ്ഞത്..നിങ്ങളോട് അയാളിത് പറയാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി എന്നും പറഞ്ഞു.. ഇനിയുള്ള കാലം എങ്കിലും വീട്ടില്‍ വിശ്രമിച്ചു കൂടെ.. പോരാത്തതിന് ഒരു പാട് രോഗങ്ങളും...' 

'പുതുതായി ഒന്നും പറഞ്ഞില്ല അല്ലെ ' എന്ന ഭാവത്തില്‍ അയാള്‍ ജലീലിനെ നിര്‍ന്നിമേഷം ഒന്ന് നോക്കി.. എന്നിട്ട് ഒരു വശത്തേക്ക് തല ചെരിച്ചു തരിഞ്ഞു കിടന്നു!

അപ്പോഴേക്കും അയാളുടെ സഹോദരന്‍ എത്തി.. ''ഉമ്മര്‍ കുട്ടിയാണ് പേരെന്നും ഇവിടെ ഇങ്ങനെ യൊക്കെ അല്ലെ നടക്കുള്ളൂ മാനേജര്‍ ലീവ് തരണ്ടേ .. ഞാന്‍ ആണെങ്കില്‍ ഒരു പാട് ദൂരെ ആണെനും...'' ജ്യേഷ്ഠന്‍ ഐ.സി.യു. വില്‍ ആയിട്ട് നാലാം ദിവസമാണ് അയാള്‍ വരുന്നത്  എന്ന ചമ്മല്‍ അയാളുടെ മുഖത്തും ഭാവങ്ങളിലും വാക്കുകളിലും ഉണ്ടായിരുന്നു...!

ജലീല്‍ ഉത്തരവാദപ്പെട്ട ഒരാളെ കിട്ടിയ സമാധാനത്തില്‍ മാനേജര്‍  പറഞ്ഞതും ഉണ്ടായ സംഭവങ്ങളും ഒക്കെ അദ്ദേഹത്തെ ധരിപ്പിച്ചു.. 'ഞങ്ങള്‍ റൂമിലുള്ളവര്‍ ഇപ്പോഴും പറയും .. നിര്‍ത്തി പോകാന്‍ .. കേള്‍ക്കുന്നില്ല.. ബാത്ത് റൂമില്‍ തലകറങ്ങി വീണ ശബ്ദം കേട്ട് ഓടി ചെന്നതാ... ശക്തമായ നെഞ്ചു വേദനയും ഉണ്ടായിരുന്നു..
ഇങ്ങനെയൊക്കെ ആവുമ്പോള്‍ വല്ലതും പറ്റിയാലോ..?

അയാള്‍ എല്ലാം തലകുലുക്കി സമ്മതിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല.. 
ഏറ്റവും ഒടുവില്‍ അദ്ദേഹം ഇത് മാത്രം  പറഞ്ഞു..

'ന്നാ ഞ്ഞി നോക്കണ്ട എക്സിറ്റ് തന്നെ അടിക്ക്വാ ..'

അന്ന് രാത്രി എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ അയാള്‍ നഴ്സിനോട് പറഞ്ഞു..
'മോള്‍ വന്ന് ഇവിടെ ഇരി .. കുറച്ചു നേരം..'

സ്വന്തം അച്ഛന്റെ ചാരത്തിരിക്കുന്ന മനസ്സുമായി അവള്‍ അയാളുടെ അടുത്തിരുന്നു..
അയാള്‍ സ്വന്തം മകളെയെന്ന പോലെ അവളുടെ കൈകളെടുത്തു ഓമനിച്ചു.. മുടിയിഴകളില്‍ സ്നേഹപൂര്‍വ്വം തലോടി..
എന്നിട്ട് മെല്ലെ പറഞ്ഞു..
'ഖുലീ യാ  ബാബാ ...' ബാബാ.....

അവള്‍ അനുസരണയുള്ള ഒരു കുട്ടിയെ പോലെ ആ പദം ആവര്‍ത്തിച്ചു പറഞ്ഞു..
യാ ബാബാ ....! യാ ബാബാ ..

അത് കേട്ട വല്ലാത്ത ഒരു നിര്‍വൃതിയില്‍ അയാള്‍ അവളോട്‌ ഒന്ന് കൂടി പറയാന്‍ ആവശ്യപ്പെട്ടു...
'ഖുലീ ഉപ്പാ ... ഉപ്പാ... ഉപ്പാ..'

അങ്ങനെ അവള്‍ക്കു പെട്ടെന്ന് പറയാന്‍ കഴിയുമായിരുന്നില്ല .. 
അയാള്‍ ഒരു കൊച്ചു കുട്ടിക്ക് അക്ഷരം പറഞ്ഞു പഠിപ്പിക്കും പോലെ അവള്‍ക്കു പറഞ്ഞു കൊടുത്തു...
''ഉപ്പാ ഉപ്പാ...ഉപ്പാ...''

ഒടുവില്‍ അവള്‍ ആ വിളി പല പ്രാവശ്യം ആവര്‍ത്തിച്ചു..
ആ ശബ്ദം ഒരു സ്നേഹ സംഗീതമായി ആശുപത്രി ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു...

അന്നേരം , അയാളുടെ വെളുത്ത വിരിപ്പിലൂടെ പുതിയ ചാലുകള്‍ സൃഷ്ടിച്ച്  ഒരു ചുവന്ന നദി ഒഴുകി വരുന്നുണ്ടായിരുന്നു....










2011, നവംബർ 11, വെള്ളിയാഴ്‌ച

അനാഘ്രാതം




ടയാട മാറ്റിയ വിങ്ങലിന്റെ
അഴുകിയ അയലില്‍
നോവഴിച്ചിടുമ്പോള്‍
ഓലത്തടുക്കിന്റെ ഓട്ടക്കണ്ണുകളിലൂടെ
അകത്തു കടന്ന്
ഒരു വെയില്‍ നുറുങ്ങ് ചോദിച്ചു:
ഇനിയുമെത്ര നാള്‍ ?

നെറുകയില്‍ വീണുടഞ്ഞ്
കവിള്‍ തലോടി
ചുണ്ടിണകളിലൂടെ ഒഴുകിയിറങ്ങുന്ന
കുളിര്‍ വള്ളികളും ചോദിച്ചു
അതെ ചോദ്യം.
ഇനിയുമെത്ര നാള്‍ ?

ഒടുവില്‍ ,
പ്രായം തെറ്റിയ
വേനല്‍ കിളിയുടെ
ഈറന്‍ മുടിത്തുമ്പില്‍ നിന്ന്
മഞ്ചാടി മണികള്‍
ഇറ്റിവീഴാന്‍ തുടങ്ങി...

അന്നേരം
അയല്‍പ്പക്കത്തെ സമൃദ്ധിപ്പന്തല്‍
ഒരു മൈലാഞ്ചിക്കല്യാണത്തിന്
ഒരുങ്ങുകയായിരുന്നു.
ഋതു മതിയാവാത്ത
മുല്ല മൊട്ടിന്റെ.






2011, നവംബർ 3, വ്യാഴാഴ്‌ച

ദേശാടനക്കിളി കരയാറില്ല




സ്വപ്നം നിറയെ ദേശമുള്ള ഞാനും ദേശാടനം മാത്രം ചിന്തിച്ചു പറക്കുന്ന നീയും എങ്ങനെ സമന്മാരാകും...?

നിനക്ക് എങ്ങോട്ടെങ്കിലും പറന്നു എന്തെങ്കിലുമൊക്കെ തിന്ന് എത്തിച്ചെരുന്നിടം ദേശമായി കണ്ടു നടക്കാം..

എന്റെ മനസ്സ് നിറയെ എന്റെ കൂടാണ്...

അവിടെ എന്നെ കാത്ത് കണ്ണില്‍ എണ്ണ ഒഴിച്ച് ഇരിപ്പുണ്ട് എന്റെ പെണ്‍കിളി .. 

എന്നെ മാത്രം സ്വപനം കണ്ട് 

ഉറങ്ങുന്നുണ്ട് എന്റെ കണ്മണികള്‍...

എന്നെ ഞാനാക്കിയ അമ്മിഞ്ഞ തന്നു പാലൂട്ടിയ കുഴിഞ്ഞ കണ്ണുകളിലും എന്നെ പരതുന്ന  അമ്മക്കിളിയുണ്ട് .. 

എന്നെ ഒന്നിനു മാത്രം പോന്നവനാക്കിയ അച്ഛനുണ്ട്‌... 

ഈ വേരുകള്‍ക്ക് സുഖമമായി മണ്ണില്‍ ഇറങ്ങിപ്പോകാനാണ് ഞാന്‍  ഇങ്ങനെ തളരും വരെ എന്റെ ചിറകുകള്‍അടിച്ചു 

പറക്കുന്നത് ... 

നിനക്കറിയുമോ? ഞാന്‍ കിതക്കുമ്പോഴോക്കെ എനിക്ക് കുതിപ്പ് തരുന്നത് എന്റെ ഈ വേരുകളാണ്! ഞാന്‍ വെള്ളവും 

വളവും നല്‍കി വളര്‍ത്തി വലുതാക്കിയ ആ മരം പൂത്തു നില്‍ക്കുന്നത് കാണുമ്പോള്‍ എന്റെ മനസ്സാണ് പൂക്കുക ... 

എനിക്ക് ആ പൂക്കാലം മാത്രം മതി... 

നീ അലയുക... 

ഞാന്‍ എന്റെ വേരുകള്‍ക്ക് വേണ്ടി അഴലിലും അലയട്ടെ... 

സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല... 

എനിക്ക് നിന്നെപ്പോലെയല്ല ചെയ്യാനും സഫലമാകാനും ഇനിയുമുണ്ട് ഒരു പാട്....

ഗുഡ് ബൈ! 

2011, നവംബർ 2, ബുധനാഴ്‌ച

കടലമണി കവിതകള്‍



ഉടുപ്പിന് വേണം കുടുക്ക്
ഉഴപ്പിന് വേണം കുരുക്ക്.



അടി തന്നെ പൊളിഞ്ഞാല്‍ പിന്നെ
എന്ത് അടിപൊളി?

തുഴക്കാരനെയും
തുണക്കാരനെയും
പിണക്കരുത്

സുലോചനയായിട്ടെന്തു കാര്യം
ആലോചനയില്ലെങ്കില്‍

വല്ലഭനായില്ലെങ്കിലും
നല്ലവനാവുക

അന്തമുള്ളവരോടാവാം വേദാന്തം
അന്തമില്ലാത്തവരോടരുത-
വര്‍ക്കത്‌ വെറുമൊരു കുന്ത്രാണ്ടം !

പ്രായം നോക്കി
അഭിപ്രായം പറയുക

ഗ്രാമര്‍ പാലിക്കണം
ഗ്ലാമര്‍ പരിപാലിക്കണം

കൊടി ഏറിയാലും
'കുടി' ഏറാമോ?

മടിയനായാലും
മുടിയനവല്ലേ

പണ്ട് അയല്‍ക്കാര്‍
ഇന്ന് അയലത്ത് ആര്?

വൃദ്ധനാവാന്‍ ഇഷ്ടമില്ല ആര്‍ക്കും
വൃദ്ധി നേടാന്‍ ഇഷ്ടമാണെനിക്കും നിനക്കും

സുഹൃത്ത്‌
സു- ഹൃത്തുള്ളവനാവണം

ഏറ്റവും നല്ല സുഹൃത്ത്‌
ഏറ്റവും നല്ല സ്വത്ത്‌

തലയും മുറയുമില്ലാത്ത
തലമുറയാണിന്നുള്ളത്

പൊള്ളെള്ളോളവും കൊള്ളില്ല
ഉള്ളു പൊള്ളയായായാല്‍ തീരെ കൊള്ളില്ല





തലയില്‍ നിറയെ ചോറാണേല്‍
തലച്ചോറെന്തിന് കൊള്ളാം പിന്നെ

അപായം കണ്ടു പഠിക്കണം
ഉപായം കണ്ടു പിടിക്കണം



കണ്ണീര്‍ തടുക്കാന്‍ കഴിയില്ലയെങ്കിലും
കണ്ണീര്‍ തുടക്കാന്‍ കഴിയുമല്ലോ ?

മിത ഭാഷണം
അതി ഭൂഷണം

പ്രതികള്‍ക്കെന്നുമില്ല പഞ്ഞം
പ്രതിഭകള്‍ക്കെന്നുമുണ്ട് പഞ്ഞം

പറന്നുയരുമ്പോഴും
പറക്കമുറ്റാത്തൊരു
കാലം കഴിഞ്ഞതൊന്നോര്‍മ്മ വേണം

കൊക്കിന്റെ കൊക്കിന്നു നീളമുണ്ടായതില്‍
കാക്കയ്ക്ക് കോപം വരേണ്ടതുണ്ടോ ?

പിള്ളയായാലും
പുള്ളി പുള്ളി തന്നെ !




 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്