2012, നവംബർ 24, ശനിയാഴ്‌ച

പച്ചപ്പായലിന്‍ പലവിധ ശല്യം





റിയാമല്ലോ , ഗള്‍ഫ് മലയാളികള്‍ക്ക് ഒരു പാട് ദൌര്‍ബല്യങ്ങളുണ്ട്. പുറപ്പെട്ടു പോരുമ്പോള്‍ ചിലതൊക്കെ നാട്ടിലിട്ടേച്ചാണ് പോരുന്നത് 
എങ്കിലും  ഒരു അവയവം പോലെ അവര്‍ കൂടെ  കൊണ്ട് പോരാറുണ്ട്  മറ്റു ചിലതൊക്കെ. 


കണ്ടുകൂടായ്കയും കൂട്ടുകൂടായ്കയും കുന്നോളം കുന്നായ്മയുമൊക്കെ മലയാളികളെ  തിരിച്ചറിയാന്‍ പറ്റിയ പ്രാഥമിക ലക്ഷണങ്ങള്‍ ആണെങ്കിലും പ്രവാസി മലയാളികളില്‍ തൊട്ടുകൂട്ടാന്‍ ഒരു കൂട്ടായ്മയോ ഒത്തുകൂടാന്‍ ഒരു സംഘടയോ ഇല്ലാത്തവര്‍  വളരെ വിരളമാണ് . 


എന്തൊക്കെ നിയമ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പരിപാടികള്‍ക്കും ഒത്തുകൂടലുകള്‍ക്കും   ഇവിടെ കുറവൊന്നുമില്ല  . ഒരു പക്ഷെ നാട്ടിലേക്കാളേറെ സംഘടനാപ്രവര്‍ത്തനത്തിനും ഒപ്പം സ്വയം പ്രദര്‍ശനത്തിനും പറ്റിയ ഒരു നല്ല കാലാവസ്ഥ പടച്ചവന്റെ കൃപ കൊണ്ട് ഇവിടെയുണ്ടെന്നാണ് ദോഷം കാണുന്ന കാര്യത്തിലെങ്കിലും നല്ല ഐക്യമുള്ള ദോഷൈക ദൃക്കുകളുടെ വിലയേറിയ അഭിപ്രായം ..!!


കൂട്ടത്തില്‍ , ആത്മാര്‍ത്ഥമായ സംഘടനാപ്രവര്‍ത്തനത്തിലൂടെ നാടിനും നാട്ടാര്‍ക്കും നന്മയും സഹായഹസ്തവും നീട്ടുന്ന , ലക്ഷക്കണക്കിനു രൂപ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ചു പാവങ്ങളുടെ കണ്ണീരൊപ്പുന്ന, മറ്റു രാജ്യക്കാര്‍ക്കൊക്കെ മാതൃകയായ, നിരവധി സംഘടനകളും സംഘടനാപ്രവര്‍ത്തകരും കൂട്ടായ്മകളും ഇവിടെ ഉണ്ട്   എന്നകാര്യം മറന്നുകൂടാ .  അത്തരം പ്രവര്‍ത്തനങ്ങള്‍ ആണ് ഗള്‍ഫ് മലയാളികളുടെ ഏറ്റവും വലിയ പുണ്യവും ചൈതന്യവും .


ഇവിടെ പറയുന്നത്  ചില കെട്ടുകാഴ്ചകളെക്കുറിച്ചാണ് .


ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്ന സ്വഭാവവിശേഷങ്ങളുമായി ആര്‍ക്കെങ്കിലും ആരോടെങ്കിലും സാമ്യം തോന്നുന്നു എങ്കില്‍ , ഇത് താനല്ലയോ അത് എന്ന് വര്‍ണ്ണ്യത്തില്‍ ആശങ്ക യുണ്ടാവുന്നുണ്ടെങ്കില്‍ 'ഒന്നിനോടൊന്നു സാദൃശ്യം ചൊന്നാല്‍ ഉപമയാമത് ' എന്ന് ആലങ്കാരികമായി ധരിച്ചാല്‍ മതി .!


നാട്ടില്‍ ഒരു പോസ്റ്ററെങ്കിലും ഒട്ടിച്ചു പരിചയമില്ലാത്തവരും കടം കൊടുക്കാനുള്ളവനെ കാണുമ്പോള്‍ പോലും ഒറ്റ റാലിയിലും പങ്കെടുക്കാത്തവരും  ഗള്‍ഫില്‍ എത്തുന്നതോടെ എത്ര പെട്ടെന്നാണെന്നറിയുമോ വലിയ നേതാവാകുന്നത് ..! പ്രവാസി ചെന്നിത്തലയും ഗള്‍ഫ് പിണറായിയും സൌദി കുഞ്ഞാലിക്കുട്ടിയുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന  
' ഇമ്മിണി  വലിയ ' നേതാക്കന്മാര്‍ . ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍ . .!! 


പത്രങ്ങളില്‍ പടം  വരിക , പ്രസംഗിച്ചവരുടെ കൂട്ടത്തില്‍ പേര് വരിക , സ്വാഗതം പറഞ്ഞെന്നോ , നന്ദി പ്രകടിപ്പിച്ചെന്നോ ഇടയ്ക്കിടെ പത്രങ്ങളില്‍ കാണുക തുടങ്ങിയ   'സുഖമുള്ള' പരിപാടികള്‍ക്കായി ഇവിടങ്ങളില്‍ നടക്കുന്ന 'കലാപരിപാടികളും'  കോപ്രായങ്ങളും  വടം വലികളും  കാണാനും കേള്‍ക്കാനും നല്ല രസമാണ് !


സംഘടനകള്‍ ഒരിടത്ത് ജനനം ഒരിടത്ത് മരണം എന്ന പാട്ട് ഓര്‍മ്മിപ്പിച്ചു കൊണ്ട്  ജനിക്കുന്നു  വടിയാകുന്നു . എന്നിട്ടും മഴപ്പാറ്റകള്‍ പോലെ സംഘടനകള്‍ ദിനം തോറും ജനിക്കുന്നു .. പഴയവ തന്നെ പുതിയ കുപ്പികളിലും ഡപ്പികളിലുമായി രംഗത്ത് വരുന്നു. 

സംഘടനയുണ്ടാക്കാന്‍ മറ്റെങ്ങും ഇല്ലാത്ത ഒരു സുഖം ഉണ്ട് ഗള്‍ഫ് നാടുകളില്‍ .ഒരു പ്രസി , ഒരു സെക്ര ,  ഒരു ട്രഷ, പിന്നെ ഒരു സ്റ്റൈലന്‍പേരും. ശുഭം..!!


പിറ്റേന്നോ , അതിനു പിറ്റേന്നോ ടൈ ഒക്കെ കെട്ടി മസിലുപിടിച്ച 'ത്രിമൂര്‍ത്തികളുടെ'  ഫോട്ടോ പത്രത്തില്‍ . സത്യത്തില്‍ ഇങ്ങനെ ഫോട്ടോ കൊടുക്കാന്‍ മാത്രം സംഘടനകള്‍ രൂപീകരിക്കുന്നവരും ഉണ്ട് എന്നാണു അസൂയക്കാര്‍ പറയുന്നത് ..!  കഷണ്ടിക്ക് ഗള്‍ഫ് ഗേറ്റ് വന്നെങ്കിലും അസൂയക്ക്  ഒരു 'ഗള്‍ഫ് ഡോര്‍ ' ഇനി എന്നാണാവോ രംഗത്ത്‌ വരിക?


പുതിയ ഒരു സംഘടനാ രൂപീകരണത്തിന്റെ ചര്‍ച്ച നടക്കുന്നതിനിടെ 
ഒരാള്‍ പറഞ്ഞു   : ''നമുക്ക്  ഒരു നല്ല പ്രസിഡണ്ടിനെയും ട്രഷററെയും കണ്ടെത്തണം . ." 'നല്ല സെക്രട്ടറിയെ അന്വേഷിക്കേണ്ടതില്ലെന്നും അതിനു തന്റെ അടുക്കല്‍ ആളുണ്ടെന്നും അത് മഹാനായ 'ഞാന്‍ ' തന്നെ ആണെന്നുമാണ് ആ പറഞ്ഞതിന്റെ 'മഅന' !!



നാട്ടില്‍ നിന്ന് വന്ന ഒരു പ്രതിഭയെ ഇരുനൂറു കിലോമീറ്റര്‍ കാറോടിച്ചു വേദിയിലെത്തിക്കാന്‍ ഒരിക്കല്‍ ഒരാള്‍ ആകെ ആവശ്യപ്പെട്ടത് നന്നേ ചെറിയ ഒരു കാര്യം മാത്രം . പ്രതിഭയ്ക്ക് പൂച്ചെണ്ട് നല്‍കാനുള്ള അവസരം അയാള്‍ക്ക്‌ കൊടുക്കണം. എന്തൊരു ആത്മാര്‍ത്ഥത..! ആത്മാര്‍ത്ഥതേ നിന്റെ പേരോ പൂച്ചെണ്ട് ? 


ഇവിടുത്തെ പരിപാടികളില്‍ പ്രസംഗകരൊക്കെ ഏതാണ്ട് ഒരേ കൂറ്റുകാര്‍ (ടി.കെ.രാമകൃഷ്ണനോട് കടപ്പാട് )  തന്നെയായിരിക്കും .  ഉത്സവപ്പറമ്പ് വ്യത്യസ്തമാണെങ്കിലും ചെണ്ടക്കാരും വാദ്യമേളക്കാരും  ഒന്ന് തന്നെ എന്നര്‍ത്ഥം . 



ജീവിതത്തില്‍ മറ്റൊന്നും നടന്നില്ലെങ്കിലും ആഴ്ചാവസാനം വന്നണയുന്ന ഒരു പരിപാടിയിലേക്ക് ക്ഷണം കിട്ടിയാല്‍ ഇത്തരം ചെണ്ടക്കാര്‍ 
അതീവസന്തുഷ്ടരായി . ഒടുവില്‍ , തിങ്ങിനിറഞ്ഞ 'ആളില്ലാ കസേരകള്‍ക്ക്' മുമ്പില്‍ തന്റെ മഹാ ജ്ഞാനമത്രയും വിളമ്പി ചിലപ്പോള്‍ അധ്യക്ഷന്റെ 'ഒന്ന് നിര്‍ത്തരുതോ ?' എന്ന കുറിപ്പടികിട്ടും വരെ കണ്‍ഠക്ഷോഭം നടത്തി, വാക്കുകള്‍ കിട്ടാതെ വിഷമിച്ച് , എഴുതിക്കൊണ്ട് വന്ന കുറിപ്പിലേക്ക് ഇടയ്ക്കിടെ ഒളിഞ്ഞു നോക്കി കണ്ണുരുട്ടി , മൈക്കിനെ തുപ്പല്‍ സ്പ്രേയില്‍ കുളിപ്പിച്ച് , വിയര്‍ത്തു കുളിച്ചു , പരവശനായി .. ഒന്നും പറയണ്ട!!  


നാട്ടിലെ നേതാക്കളെ അനുകരിച്ചാണ് വേദിയിലേക്കുള്ള ചിലരുടെ വരവും പോക്കും . വൈകിയേ എത്തൂ . തന്റെ ഊഴം കഴിഞ്ഞ പാടെ ഇറങ്ങും . വലിയ തിരക്കുകാരനാണ് താനെന്നു കാണിക്കുകയാണ് കക്ഷി . പോയിട്ട് ഒരു കാര്യവുമില്ലെങ്കിലും അങ്ങനെ ചെയ്താലല്ലേ ഒരു വെയ്റ്റ് ഒക്കെയുള്ളൂ . ഇത്തരക്കാര്‍ക്ക് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ പോലും കാണില്ല . അവനെന്ത് ? ഞാന്‍ ആരാ മോന്‍ എന്ന മട്ട് ..


ഈ കുളിമുറിയില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല സാമൂഹ്യ സാംസ്ക്കാരിക സാഹിത്യ പത്ര മാധ്യമ മേഖലകളില്‍ ഉള്ളവരും  ഈരിഴ തോര്‍ത്തുമുണ്ട് മാത്രം ഉടുത്തവരാണ് എന്നതാണ് മറ്റൊരു തമാശ . 


മൂന്നും നാലും ആളുകള്‍ 'തടിച്ചു കൂടി ' വലിയ ചര്‍ച്ചകളും വിചാരങ്ങളും അങ്ങ് നടത്തിക്കളയും . കോഴിയിറച്ചിയും ഇറച്ചിക്കോഴിയും  തമ്മിലുള്ള വ്യത്യാസമേയുള്ളൂ പ്രാസംഗികരും ശ്രോതാക്കളും തമ്മില്‍ . പ്രാസംഗികര്‍ തന്നെ ശ്രോതാക്കള്‍ , ശ്രോതാക്കള്‍ തന്നെ പ്രാസംഗികര്‍ .


കുറ്റം പറയരുതല്ലോ, ഒത്തുകൂടിയ ആറേഴു വ്യക്തികള്‍ക്കും  മഹത്തായ ചില  കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുണ്ടാകും . സ്വാഗതം , ഉദ്ഘാടനം , അധ്യക്ഷന്‍ , ആശംസ , നന്ദി . കോറം തികഞ്ഞു ..!! 


പിറ്റേന്നോ അതിനടുത്ത ദിവസമോ വലിയ വാര്‍ത്തവരവായി . നൂറ്റാണ്ടിന്റെ കഥാകാരന്‍ ബഷീര്‍ , നോവല്‍ സാഹിത്യത്തിലെ അപൂര്‍വ സൃഷ്ടി : മനുഷ്യന് ഒരു ആമുഖം  , പ്രവാസ ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ചോര പുരണ്ട ഒരേട്‌: ആട് ജീവിതം . 
പുതിയത് എന്തെങ്കിലും എഴുതുന്നതിലേറെ ചിലര്‍ക്കൊക്കെ താത്പര്യം ഇത്തരം കോളങ്ങളില്‍ ജീവിച്ചു മരിക്കാനാണ് എന്ന് തോന്നും കാട്ടിക്കൂട്ടലുകള്‍ കണ്ടാല്‍ !


അനുശോചന യോഗങ്ങള്‍ നടത്താന്‍ വേണ്ടിയും  , നാട്ടില്‍ നിന്ന് വരുന്ന വി ഐ പി കള്‍ക്ക് സ്വീകരണം നല്‍കാന്‍ വേണ്ടിയും മാത്രമായി 'സജീവമായി' പ്രവര്‍ത്തിക്കുന്ന സംഘടനകളും ഉണ്ട് ഇവിടങ്ങളില്‍ യഥേഷ്ടം ! 


വി . ഐ. പി കള്‍ വരുമ്പോഴേക്കും എയര്‍പോര്‍ട്ടിലേക്ക് സ്വീകരിക്കാന്‍ പോകാനും അവിടെ വെച്ച് ചൂടാറും മുമ്പേ ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു പത്രങ്ങളില്‍ വരുത്താനും ഒക്കെ അഹമഹമികയാ നടക്കുന്ന 'റിയാലിറ്റി ഷോകള്‍  ' ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ് ..

ദോഷം പറയരുതല്ലോ , നാട്ടില്‍ നടക്കും പോലെ ഇവിടെയും നടക്കാറുണ്ട് പത്രസമ്മേളനങ്ങള്‍ . കടുക് മണിയോളം 'വാര്‍ത്താ പ്രാധാന്യമുള്ള ' വിഷയങ്ങളിലാവും 'മീഡിയ കോണ്‍ഫ്രന്‍സ് ' . ഞങ്ങള്‍ പ്രവാസി ഗായകന്മാരെ പങ്കെടുപ്പിച്ചു ഒരു ഗാനമേള സംഘടിപ്പിക്കുന്നു , 'ദിനേശന്‍ കൂമ്പാള'  പുതുനാമ്പുകളില്‍ എഴുതിയ 'എക്സ്ക്ലൂസിവ് ന്യൂസ്‌ ' എന്ന കഥയെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു , 'വിനിമയ നിരക്കും പ്രവാസിയുടെ രക്തസമ്മര്‍ദ്ദവും ' എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു തുടങ്ങിയ ലോകോത്തര വിഷയങ്ങളാവും മിക്ക പത്ര സമ്മേളനങ്ങളുടെയും പ്രമേയം ..  ഈ പരിപാടികള്‍ക്കുമുണ്ട് 'പ്രസ്സ്‌ റിലീസിംഗും അവസാനം 'വയര്‍ ഫില്ലിങ്ങും '..!!


ഇയ്യിടെ ഒരു പത്ര സമ്മേളനത്തിന്റെ ഫോട്ടോ കണ്ടു . പണ്ടത്തെ ഒരു എസ്.എസ്.എല്‍ . സി ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ യാണ് ഓര്‍മ്മ വന്നത് . മൂന്നും നാലും ലൈനായി ബെഞ്ച്‌ ഒക്കെയിട്ടിരുന്നും  അതിന്മേല്‍ കേറി നിന്നും തറയില്‍ ചമ്രം പടിഞ്ഞിരുന്നും ഒക്കെയാണ് പത്രസമ്മേളന ഫോട്ടോ . ഈശ്വരോ രക്ഷതു .. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്ക് നന്നായറിയാം . എന്നാലും ഇവരോട് പൊറുക്കണമേ തമ്പുരാനെ ...!!


സാധാരണ പത്രങ്ങളുടെ നിലവാരം താരതമ്യം ചെയ്യുക വാര്‍ത്തകളിലെ കണിശത , സൂക്ഷ്മത , കൃത്യത , വേഗത, ജാഗ്രത , ഇവയൊക്കെ നോക്കിയാണ്. എന്നാലിവിടെ വാര്‍ത്ത വന്ന പേജ് , അനുവദിച്ച സ്പേസ് , തലക്കെട്ടിന്റെ വലുപ്പം , ഫോട്ടോയുടെ മിഴിവ് , മികവ്, ഫോട്ടോയില്‍ കാണുന്ന തലകളുടെ  എണ്ണം , എത്തി നോക്കുന്നവരുടെ ദൈന്യത ,  ഇവയൊക്കെയാണ് !!


കണ്ണ് പൊട്ടന്റെ വടി മാതിരിയാണ് ചിലര്‍ .  അവരെ എല്ലായിടത്തും  കാണാം .. ഒരു പക്ഷഭേദവുമില്ലാതെ ഓടിനടന്നു അവര്‍ പ്രസംഗിക്കും . രാവിലെ കായികം , ഉച്ചയ്ക്ക്  കല  , ഉച്ചയ്ക്ക് ശേഷം  മതേതരം , വൈകുന്നേരം സാഹിത്യം, സന്ധ്യക്ക് രാഷ്ട്രീയം , രാത്രിക്ക് തീവ്രവാദം .. 
ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഓരോ ടീസ്പൂണ്‍ വീതം നാലഞ്ച് നേരം !!

നമുക്ക് 'മല്ലു' എന്നും' മല്‍ബു' എന്നുമൊക്കെ പേര് വീണതിനു ആരെയെങ്കിലും കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? കൂസന്‍ താടി ഇങ്ങനെ ആയതിന് കൊറ്റനാടിനെ  പഴിച്ചിട്ട് എന്ത് കാര്യം ?



ഒരു ചെറിയ  കഥയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം .



കഥ 
കസേരക്കളി 


മൈക്ക്‌ പല്ലിറുമ്മി അയാളോട് മറ്റാരും കേള്‍ക്കാതെ പറഞ്ഞു :
'ഒന്ന് നിര്‍ത്തരുതോ ?
അത് കേട്ട ഭാവം പോലും നടിക്കാതെ അയാള്‍ കത്തിക്കേറി 
ക്ഷമ നശിച്ച് , ശൂന്യമായ കസേരകളില്‍ ഒന്ന് വേദിയിലേക്ക് ഓടിക്കേറി
അയാള്‍ക്ക്‌ ഒരു കുറിപ്പ് കൊടുത്തു . അതൊന്നു വായിച്ചു നോക്കുക പോലും ചെയ്യാതെ അയാളത് കീശയിലിട്ടു . 
ഒടുവില്‍ സഹികെട്ട് മൈക്കും ആളൊഴിഞ്ഞ കസേരകളും അയാളെ വളഞ്ഞു വെച്ച് പൊതിരെ തല്ലി .. തങ്ങളുടെ ഊഴവും കാത്ത് അക്ഷമയോടെ വേദി യിലിരിക്കുന്നവര്‍ക്കും കിട്ടി ആവശ്യത്തിലേറെ !!



സ്വയരക്ഷ പ്രകാരമുള്ള ഒരു മുന്നറിയിപ്പ് : 
ഞാന്‍ ഓടുകയാണ് .. ദയവു ചെയ്ത് ടാക്സി പിടിച്ചോ ബൈക്കിലോ എയര്‍ ഇന്ത്യയിലോ പിറകെ കൂടരുത് ..പ്ലീസ് ..!!












   

2012, നവംബർ 19, തിങ്കളാഴ്‌ച

പത്ത് ചെറുമണിക്കവിതകള്‍


1
അക്ഷരരുചിയാണക്ഷയ രുചി

2
പരിഭവവും ഒരു അനുഭവം തന്നെ


3

നാണിക്കേണ്ടിടത്തു മതി നാണം




4

ഇല്ലായ്മ മാത്രമല്ലല്ലോ വല്ലായ്മ



5

വൈരമുണ്ടോ സ്വൈരമില്ല



6

ഹോസ്പിറ്റല്‍ = കാശ് പറ്റല്‍



7

നാവ് നോവറിയണം.



8

ഉപായം കണ്ടു പിടിക്കണം 

അപായം കണ്ടു പഠിക്കണം


9

ഇന്ന് ബിരുദം മാത്രം പോരാ 

വിരുതും വേണം


10

അന്ന് ,

പുകയാത്ത അടുപ്പ് 
ഇന്ന് 
പുകയില്ലാത്ത അടുപ്പ് ..

2012, നവംബർ 13, ചൊവ്വാഴ്ച

വെറുതെ കൊറിക്കാന്‍ ചില കുറിക്കലുകള്‍










1
ചേരണം; അത് കൊള്ളാം
ചാരണം കൊള്ളാം
ഉച്ചാരണവും കൊള്ളാം
ചോരണമോ
എള്ളോളം കൊള്ളില്ല!

2

വേളിക്കു പോകാം,
വേളി കഴിക്കാം;
പക്ഷെ,
വേളിയും വേലിയും പൊളിക്കരുത്
വയ്യാവേലിയായിടും

3

മൌനം ഭൂഷണമല്ലാത്തിടത്തും
മൌനിയായ് ചമയുന്നതെത്ര മൌഡ്യം..!

4

ലക്ഷമെന്നാലിന്ന് വെറുമൊരു ഒച്ച
കോടിക്കാണ് മോടി
മോഡി വരുന്നുണ്ട് ഓടിക്കോ.

5

പൂവിടാന്‍ ഒരു കാലം
പൂചൂടാന്‍ ഒരു കാലം
പൂമൂടാന്‍ ഒരു കാലം

6

മഴയിലുമുണ്ട് മിഴി
മിഴിയിലുമുണ്ട് മൊഴി
ചൊല്ലാമൊരു മൊഴി;
മൊഴി ചൊല്ലല്ലേ..!

000

2012, നവംബർ 10, ശനിയാഴ്‌ച

എന്റെ അച്ഛനും ..? : ഷോര്‍ട്ട് ഫിലിം





എന്റെ ഒരു കൊച്ചു കഥ ,
'മിന്നല്‍ പിണര്‍ '  
ഷോര്‍ട്ട് ഫിലിം ആയപ്പോള്‍ :
--------------------------------------------------------






ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാര്‍ക്കും 
അഭിനന്ദനങ്ങള്‍ .. 

പ്രത്യേകിച്ച്  ഈ കഥ ആവശ്യപ്പെടുകയും  
രചനയും സംവിധാനവും  ഭംഗിയായി  നിര്‍വഹിക്കുകയും  
ചെയ്ത 
നവസംവിധായക പ്രതിഭ 

ശ്രീ. ജംനാസ് ടി  മുഹമ്മദിന്  ,  
പിന്നെ, 
ഇതില്‍ അഭിനയിച്ച 
അഭിനേതാക്കള്‍ക്ക് , 
നിര്‍മ്മാതാവിന് , 
ഗാന രചയിതാവിന് ,
അണിയറ പ്രവര്‍ത്തകര്‍ക്ക് ..





ഈ ഷോര്‍ട്ട് ഫിലിമിനു ആധാരമായ എന്റെ കഥ ഇവിടെ വായിക്കാം .. 
അഭിപ്രായങ്ങള്‍ എഴുതാം ..
ഹൃദയപൂര്‍വം ...
-----------------------------------------------------------

മിന്നല്‍പിണര്‍


മഴ കോരിച്ചൊരിയുകയാണ്.
കരണ്ട് പോയിരിക്കുന്നു.
ശക്തമായ കാറ്റില്‍ തുറന്നു കിടന്ന ഏതോ ജനല്‍ പാളികള്‍ ചേര്‍ന്നടയുന്ന ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത് .
ശക്തമായ മിന്നലുണ്ട്.
കാതടപ്പിക്കും വിധം ഇടി പൊട്ടുന്നുണ്ട്.

ജനല്‍പാളികള്‍ ചേര്‍ത്തടക്കുമ്പോഴാണ് അയാള്‍ ഓര്‍ത്തത്‌: 'മോള്‍ക്ക്‌ ഇടി പേടിയാണല്ലോ..
പ്ലസ്‌ വണ്ണിനു പഠിക്കുന്ന കുട്ടിയാണ്. പറഞ്ഞിട്ടെന്തു കാര്യം..'?

അയാള്‍ മകളുറങ്ങുന്ന മുറിയുടെ പാതി ചാരിയ കതകു മെല്ലെ തുറന്നു.

ഭാഗ്യം!
മോളുണര്‍ന്നിട്ടില്ല.
ഉണര്‍ന്നിരുന്നുവെങ്കില്‍ രണ്ടു ചെവിയും പൊത്തിപ്പിടിച്ചു ഓടി വരും.. വല്ലാതെ ചേര്‍ന്നിരിക്കും ... ഇടി ശമിക്കും വരെ.

പാവം.. നല്ല ഉറക്കത്തിലാണ്.

ഞെട്ടിയുണര്‍ന്നു അവള്‍ പേടിച്ചേക്കുമോ എന്ന് കരുതി അയാള്‍ അവളുടെ അരികെ കട്ടിലിലിരുന്നു..


ഇടിമിന്നലിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഞൊറികള്‍ക്കിടയിലൂടെ അവളുടെ ഓമന മുഖം അയാള്‍ അരുമയോടെ നോക്കിക്കണ്ടു.

ഒടുവില്‍ ,
അവളെ ഉണര്‍ത്താതെ,
വാത്സല്യപൂര്‍വ്വം ആ നെറുകയില്‍ ഒരുമ്മ നല്‍കാന്‍ മുതിരവേ, പെട്ടെന്ന് അവള്‍ ഞെട്ടിയുണര്‍ന്നു.!

മിന്നല്‍ വെളിച്ചത്തില്‍ അവ്യക്തമായി അവള്‍ കണ്ടു.. അച്ഛന്‍ ..!

ഒരു നിമിഷം!

അവള്‍ വല്ലാതാവുന്നതും പേടിച്ചരണ്ട്‌, അവളുടെ അമ്മ കിടക്കുന്ന മുറിയിലേക്ക് ഓടിക്കേറുന്നതും വാതില്‍ വലിച്ചടച്ചു കുറ്റിയിടുന്നതും അയാള്‍ ഒരു ഞെട്ടലോടെ അറിഞ്ഞു..!!!!

ഒരു മിന്നല്‍ പിണര്‍ അയാളുടെ ഹൃദയവും തകര്‍ത്ത് പൊട്ടിച്ചിതറി.
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്