2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഉമ്മ സ്വര്‍ഗത്തിലായിരിക്കും




തുറന്നു കിടക്കുന്ന ഒറ്റപ്പൊളി വാതിലിന്റെ ഉമ്മറപ്പടിയില്‍ ‍അസ്വസ്ഥയായി നില്ക്കുകയാണ് ഞാന്‍  ചെല്ലുമ്പോള്‍  ഉമ്മ. വെള്ളക്കുപ്പായം. മാറില്‍  ചുവന്ന നൂല് കൊണ്ട് ഈരിഴയില്‍  തുന്നിപ്പിടിപ്പിച്ച ഇരട്ടവരിപ്പാവ്. വെള്ളിയരഞ്ഞാണത്തിന്റെ ശക്തമായ പിടിയില്‍   നിന്ന് കോന്തലയടര്‍ത്തി കുതറി മാറാന്‍   ശ്രമിക്കുന്ന കറുത്ത തുണി. ഇപ്പോള്‍‍ അടര്‍ന്നു വീഴുമെന്ന മട്ടില്‍  അലസമായി കിടക്കുന്ന വെള്ളത്തട്ടം . തലയില്‍‍ ചുരുട്ടിക്കൂട്ടിയ ഒരു പഴയ പായ. പായയില്‍ നിന്ന് പുറത്തേക്കു ചാടാന്‍ വെമ്പി  മുഷിഞ്ഞ തലയണ. 
ഒതുക്കുകല്ലുകള്‍ ‍ ഇറങ്ങാനുള്ള ശ്രമത്തിലാണ്. അതിനു അനുവദിക്കാതെ അനുനയത്തില്‍ പെങ്ങള്‍  മാളു കൈകളില്‍ മുറുകെ പിടിച്ചിട്ടുണ്ട്.
"'മ്മ ഇങ്ങട്ട് പോരിന്‍ .. അങ്ങട്ട് ഇറങ്ങാന്‍ പറ്റൂല. വണ്ടി വരും.."
''ജ്ജ്  ഞ്ചെ കജ്ജു മ്മന്നു വിടണ് ണ്ടോ പാത്തുമ്മാ . ഞാന്‍ പോവാണ് ഞ്ചെ കുടീക്ക്.."
"മ്മാ ഇത് തന്നല്ലേ ഞമ്മളെ കുടി.."?
"ഇവ്ടുന്നു ഞമ്മള് എങ്ങട്ടു  പോകാനാ.. മാളുവിന്റെ ആ വാക്കുകള്‍  അവസാനിച്ചത്‌ എന്നിലാണ്.
"ആരാ ഈ വന്ന് ക്ക്‌ണത് ന്ന് നോക്കാണിമ്മാ.."
'ആരാ..'
അപ്പോഴേക്കും ഞാന്‍‍ ആ കൈ കവര്‍ന്നിരുന്നു.
"ഉമ്മാ.."
'എന്തേ..' വിളികേട്ടു.
'ങ്ങ് ട്ട്‌ പോരിന്.., ഞാന്‍ ങ്ങക്ക് മുട്ടായി കൊണ്ടന്ന് ട്ട്‌ ണ്ട്..' 
ഒരു കൊച്ചു കുട്ടിയെ പോലെ മിഠായി എന്ന് കേട്ടപ്പോള്‍‍ ആ മുഖം പ്രസന്നമായി.
കുഴിയിലേക്ക് താഴ്ന്നുപോയ തളര്‍ന്ന കണ്ണുകള്‍ ഒന്ന് തിളങ്ങി.
ഉമ്മ എന്റെയൊപ്പം അനുസരണയോടെ അകത്തേക്ക് നടന്നു പോന്നു.
ഞാന്‍ പൊതി കയ്യില്‍ വെച്ച് കൊടുത്തു.
'ആര്‍ക്കും കൊടുക്കണ്ട. ങ്ങള് ഒറ്റയ്ക്ക് തിന്നളോണ്ടൂ..'


അത് മിഠായി ആയിരുന്നില്ല. ജിലേബിയായിരുന്നു. ചെമന്ന പൂ പോലെയുള്ള മധുരമിറ്റി
വീഴുന്ന ജിലേബി. ഉമ്മാക്ക് ഏറെ ഇഷ്ടമുള്ള പലഹാരം. ഒരു കൊച്ചു കുട്ടിയുടെ ആവേശത്തോടെ ഉമ്മ പൊതിയടര്‍ത്തി തിന്നു തുടങ്ങി.
ഒന്ന്, രണ്ട്, മൂന്ന്.. പിന്നെയും പിന്നെയും തിന്നുകയാണ്.


ഒടുവില്‍ ഞാന്‍ പറഞ്ഞു:
"ഞ്ഞി പാത്തു വെച്ചളീം. കൊറച്ചു കഴിഞ്ഞിട്ട് തിന്നാം.."
ഉമ്മ അനുസരിച്ചു.
'മ്മാ ങ്ങള് ചോറ് വെയ്ച്ചോ..'?
'ഇല്ല മനേ ഈ പാത്തുമ്മ ച്ച്‌ ന്ന് ചോറെന്നെ തന്നിട്ടില്ല.'
'അപ്പമ്മാ ഞാനിപ്പളല്ലേ ങ്ങക്ക് ചോറ് വാരി തന്നത്? ഇത്തര വേഗം ങ്ങള് മറന്നോ..?
'നൊണ പറയാതെ പൊയ്ക്കോ ജ്ജ് ഞ്ചെ  മുമ്പിന്ന്..'
'ആരാ ഈ വന്ന് ക്കുണ് ന്ന് ങ്ങക്കറിയോ..?"
'പിന്നെ അറിയാണ്ടെ..'
'ന്നാ ഒന്ന് പറഞ്ഞാണീ..'
'അത് ഞമ്മളെ മയമ്മദല്ലേ..'?
'ഏത് മയമ്മദ്?'
'പൊയ്ക്കോ ജ്ജ് ഞ്ചെ മുമ്പിന്ന് ചെലക്കാതെ..'


എന്റെ കണ്ണ് നിറഞ്ഞു. പത്തുമക്കളില്‍ ഏറ്റവും അവസാനത്തെ കുട്ടിയായ എന്നെ എന്റെ ഉമ്മ തിരിച്ചറിയുന്നില്ല. ഭക്ഷണം കഴിച്ചതോര്‍മ്മയില്ല. സ്വന്തം പേര് പോലും ആ ഓര്‍മ്മയിലെവിടെയും മുനിഞ്ഞു കത്തുന്നില്ല.


ഒടുക്കത്തെ കുട്ടിയായതുകൊണ്ട് പത്തു മക്കളില്‍ ഏറ്റവും കൂടുതല്‍ അമ്മിഞ്ഞ കിട്ടിയതും ഉമ്മയുടെ മാറില്‍‍ ആ ചൂട് പറ്റി കൂടുതല്‍ കിടക്കാന്‍ അവസരം കിട്ടിയതും എനിക്ക് മാത്രമാണ്. സ്കൂള്‍ വിട്ടു വന്ന് ഉമ്മാന്റെ ഒക്കത്ത് കേറി മുല കുടിക്കുന്ന കുട്ടി എല്ലാവര്‍ക്കും കൌതുകമായിരുന്നു.


പെങ്ങന്മാരോക്കെ കളിയാക്കും. "ഒന്നിനാത്തരം പോന്ന ചെറുക്കന്‍ ഇപ്പളും മൊല കുടിക്കാത്തരെ..നാണോം മാനോം ഉസരും പുളീം ണ്ടോ അനക്ക്. പോരായില്ലല്ലോടാ പൊട്ടാ.."
'ഐന് ങ്ങക്കെന്താ ചേതം ? ഞ്ചെ മ്മാന്റെത്   അല്ലെ? ഇല്ലെ മ്മാ..'


അതുകേള്‍ക്കുമ്പോള്‍ ഉമ്മ ചിരിക്കും. കാണാന്‍  നല്ല ചേലുള്ള ചിരി.


സ്കൂള്‍വിട്ടു വന്ന് മുലകുടിച്ചിരുന്നുവത്രേ ഞാന്‍ ..!


ഇന്നും എന്റെ വീട്ടില്‍ എന്നെ കളിയാക്കാനുള്ള ഒരു വടി അതാണ്.  മറ്റാര്‍ക്കും മതിയാവോളം മുലപ്പാല്‍ കിട്ടിയിട്ടില്ല. ഉമ്മാന്റെ ഒപ്പം കിടക്കാനും കഴിഞ്ഞിട്ടില്ല. വര്‍ഷാവര്‍ഷം ഉമ്മ പെറ്റു കൊണ്ടേയിരുന്നു. ഒന്നും രണ്ടും മൂന്നുമൊന്നുമല്ല . പന്ത്രണ്ടു വട്ടം..!  രണ്ടെണ്ണം പിറവിയിലെ പോയി. ദുരിതം കാണാനും കേള്‍ക്കാനും നില്‍ക്കാതെ..


മുല കുടിച്ച് കൊതി തീരും മുമ്പേ, ഉമ്മ അടുത്ത കുട്ടിയെ പെറ്റിട്ടുണ്ടാവും . പുതിയ കുട്ടി വരുന്നതോടെ, പഴയ കുട്ടിയുടെ അവകാശം തീര്‍ന്നു. പിന്നെ അടുത്തയാളുടെ ഊഴമാണ്.  എനിക്ക് ശേഷം  മറ്റൊരവകാശി വരാത്തത് കൊണ്ട് അമ്മിഞ്ഞയിലുള്ള എന്റെ അവകാശം ഒരു പാട് കാലം നീട്ടിക്കിട്ടി. ഭാഗ്യം! പകുതി വിശപ്പ്‌ മുല കുടിച്ചു തീര്‍ക്കാം.


കൂടുതല്‍ മുലപ്പാല്‍ ‍ കുടിച്ച കുട്ടി വലിയ ബുദ്ധിമാനും ശക്തനുമൊക്കെയായിരിക്കുമെന്ന് എവിടെയെങ്കിലും വായിക്കുമ്പോള്‍ , വിശ്വാസം വരാതെ ഞാന്‍ എന്നെ തന്നെ ഒന്ന് നിരീക്ഷിക്കും. ഒരു പക്ഷെ എനിക്ക് മുലപ്പാലിലൂടെ എന്റെ ഉമ്മ പകര്‍ന്നു തന്നത് സ്നേഹം മാത്രമായിരിക്കും. മറ്റൊന്നും തരാന്‍ ഉമ്മാക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. പോഷകങ്ങളടങ്ങിയ ഭക്ഷണം പോയിട്ട് വയറു നിറച്ചു ചോറ് പോലും കഴിക്കാനാവാതെ , ഒന്ന് സമാധാനത്തോടെ പ്രസവിച്ചു കിടക്കാന്‍ വരെ സാധിക്കാതിരുന്ന എന്റെ ഉമ്മയുടെ അമ്മിഞ്ഞയിലെവിടുന്നാണ് പോഷക സമൃദ്ധി ലയിച്ചു ചേരുന്നത്?

വലിയ വീട്ടിലെ കുട്ടിയായിരുന്നു ഉമ്മ. മൂന്നു പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ആങ്ങള. ഉപ്പ മമ്മു ഹാജി നാട്ടിലെ പ്രമാണിയും കാരണവരും. വയലും തോട്ടവും തൊടിയും കൊയ്ത്തും മെതിയും പണിക്കാരുമൊക്കെയുള്ള വീട്. ഒന്നിനും ഒരു കുറവുമില്ല. മമ്മു ഹാജിയുടെ പെണ്‍കുട്ടികളില്‍  ഏറ്റവും സുന്ദരിയായിരുന്നു ഉമ്മ. കറുത്തിരുണ്ട് ഇടതൂര്‍ന്ന് തഴച്ചു വളര്‍ന്ന  നീളമുള്ള മുടി. ചുവന്നു തുടുത്ത വട്ട മുഖം. ചേലുള്ള ചുണ്ടും ചിരിയും. മുടി അഴിച്ചിട്ടാല്‍ നിതംബം വരെയുണ്ടായിരുന്നു. തലമുടി നിറയെ ചക്കിലാട്ടിയ വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ച്, മുടി ചീകിക്കൊടുക്കാന്‍ വരെ പണിക്കാരത്തികള്‍ . അടുക്കളയില്‍ സഹായിക്കാന്‍  വാല്യേക്കാരത്തികള്‍ 


പാടത്തും പറമ്പിലും വയല്‍ വരമ്പിലുമായി ഒരു തുമ്പിയെ പോലെ  പാറിപ്പറന്നു നടന്നു.
സമൃദ്ധിയുടെ ബാല്യം കഴിഞ്ഞ് കൌമാരത്തിലെത്തും മുന്‍പേ, അന്വേഷണങ്ങള്‍ വന്നു തുടങ്ങി. പണക്കാരും ജോലിക്കാരും അത്യാവശ്യം വഴിയും വകയും ഉള്ളവരുമൊക്കെ  വന്നു കുട്ടിയെ  കണ്ടു; ഇഷ്ടപ്പെട്ടു. പക്ഷെ മമ്മു ഹാജി നോക്കിയത് അതൊന്നുമായിരുന്നില്ല. നോമ്പും നിസ്ക്കാരവുമായിരുന്നു. 'പടച്ചോനെ  പേടിയുള്ള'
ഒരാള്‍ ...!  മമ്മു ഹാജിയുടെ ഒരേ ഒരു ഡിമാന്റ് അത് മാത്രമായിരുന്നു !
കഞ്ഞിക്കു വകയില്ലെങ്കിലും വേണ്ടില്ല. ഒരു വഖ്ത് നിസ്ക്കാരം പോലും കളയാത്ത ആളായിരിക്കണം ചെറുക്കന്‍ . 


ഒടുവില്‍ അങ്ങിനെ ഒരാളെ തന്നെ കണ്ടെത്തി. മമ്മു ഹാജിയുടെ സ്വര്‍ഗത്തില്‍ നിന്ന് മുഹമ്മദ്‌ മൊല്ലയുടെ നരകത്തിലേക്കാണ്‌ ഉമ്മ വലതുകാല്‍ വെച്ച് കയറിയത്.
ഒരു ചായക്കടക്കാരനായിരുന്നു ഉപ്പ. തുണിയിലും കുപ്പായത്തിലും മൂത്രമൊഴിക്കുമെന്നു കരുതി മക്കളെ പോലും എടുക്കാത്ത, ഉമ്മ വെക്കാത്ത, അഞ്ചു വഖ്തും പള്ളിയില്‍ നിന്ന് തന്നെ നിസ്ക്കരിക്കണമെന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്ന തനി സാത്വികന്‍ .

വര്‍ഷാവര്‍ഷമുള്ള പേറും മക്കളെ പോറ്റാനുള്ള ആധിയും തീരാത്ത ദാരിദ്ര്യവും ഉമ്മയെ വല്ലാതെ തളര്‍ത്തി. കുത്തരി ചോറ് തിന്നു മടുത്തിരുന്ന അവര്‍ക്ക് റേഷന്‍ ഷോപ്പില്‍ നിന്ന് കിട്ടുന്ന 'കൊലകൊമ്പന്‍ ' അരിയുടെ ചോറ് പോലും കിട്ടാക്കനിയായി.
മക്കള്‍ക്ക്‌ വറ്റൂറ്റിക്കൊടുത്ത് വെറും കഞ്ഞി വെള്ളം മാത്രം കുടിച്ച് ഉമ്മ കിടന്നു. മക്കളുടെ വിശന്ന വയറോര്‍ത്തു തന്റെ  വിശപ്പ്‌ മറന്നു. സ്വന്തം വീട്ടിലേക്ക് ഇടയ്ക്കിടെ ഓടിപ്പോയി വല്ലതുമൊക്കെ കൊണ്ട് വന്നു അവര്‍ മക്കളുടെ വിശപ്പടക്കി.


ഒടുവില്‍ മറ്റൊരു ഗതിയുമില്ലാതെ മമ്മു ഹാജി എന്ന ജന്മിയുടെ പുന്നാര മോള്‍ ആരാന്റെ പണിക്കു പോയി തുടങ്ങി. ഞാറു നടാനും കൊയ്യാനും മെതിക്കാനുമൊക്കെ. കൂലിയായി കിട്ടിയിരുന്നത് നെല്ലായിരുന്നു. നെല്ല് കുത്തി വെളുപ്പിച്ചു മക്കളെ പോറ്റി. കുട്ടികള്‍ വര്‍ധിക്കും തോറും പട്ടിണിയും വര്‍ധിച്ചു. ആണ്ടു തോറും നടന്നു വരാറുള്ള 'പ്രസവ മഹാമഹം' ഒരു മുടക്കവുമില്ലാതെ തുടര്‍ന്നു.


മക്കള്‍ കട്ടയില്‍ കിടന്നു കതിര് വരാന്‍ തുടങ്ങി. 'ഞ്ചെ മക്കളാണ് ഞ്ചെ മൊതല് ' എന്ന് ഇടയ്ക്കിടെ പറഞ്ഞു അവര്‍ സമാധാനിച്ചു ;  നെടുവീര്‍പ്പിട്ടു..

ആണ്‍ മക്കളില്‍ മൂന്നാമത്തെയാളാണ് ആദ്യം കടല്‍ കടന്നത്. ഉമ്മര്‍ . അതിന്റെ ഗുണം കണ്ടു തുടങ്ങി. ഉമ്മ പണിക്കു പോക്ക് നിര്‍ത്തി. ക്ഷാമം മെല്ലെ മെല്ലെ പടികടന്നു പോയി. ക്ഷേമം മടിച്ചു മടിച്ചാണെങ്കിലും വീട്ടിലേക്ക് കേറി വന്നു.


അതിനിടെ ഉപ്പയെ ഉമ്മര്‍ ഹജ്ജിനു കൊണ്ട് പോയി. ഉമ്മാക്കുമുണ്ടായിരുന്നു പൂതി. ഒപ്പം പോവാന്‍ . പക്ഷെ രണ്ടാളെയും ഒന്നിച്ചു കൊണ്ട് പോകാന്‍ ഉമ്മറിന് കഴിയുമായിരുന്നില്ല.


ഉപ്പ ഹാജിയായിട്ടും കുറെ കഴിഞ്ഞാണ് ഉമ്മാക്ക് ആ ഭാഗ്യം കിട്ടിയത്. സത്യത്തില്‍ അതൊരു ഭാഗ്യമായിരുന്നില്ല. പാപമുക്തയായി ഒരു ഉമ്മ പ്രസവിച്ച കുഞ്ഞിനെപോലെ തിരിച്ചു വരാന്‍ പോയ ഉമ്മ എല്ലാ അര്‍ത്ഥത്തിലും ഒരു കൊച്ചു കുട്ടിയെ പോലെയാണ് തിരിച്ചു വന്നത്..!


യാത്രാരേഖകളും മറ്റും ശരിയാക്കാന്‍ ഒരു ബന്ധുവിനെയാണ് ഉമ്മര്‍ ഏര്‍പ്പാട് ചെയ്തത്. അന്ന് അയാള്‍ ഒരു ട്രാവല്‍സ് എജെന്റ് ആയിരുന്നു. അയാളെ ഏല്‍പ്പിച്ചാല്‍ കാര്യമൊക്കെ എളുപ്പമാവും എന്ന് കരുതിക്കാണും. ബോംബെയില്‍ നിന്നാണ് ഫ്ലൈറ്റ് . ബോംബെ വരെ മൂത്ത മകന്‍ അബ്ദു കൂടെ പോവുക. ബോംബയില്‍ നിന്ന് കയറ്റി വിട്ടു ജിദ്ദയില്‍ ചെന്നിറങ്ങുക. അവിടെ എയര്‍ പോര്‍ട്ടില്‍ ഉമ്മയെ സ്വീകരിക്കാന്‍ ഉമ്മര്‍ ഉണ്ടാവും. അങ്ങനെയായിരുന്നു പ്ലാന്‍ .


പക്ഷെ ബോംബയില്‍ ചെന്നപ്പോഴാണ് കാര്യം അറിയുന്നത്. കുവൈത്ത് എയര്‍ ലൈന്സിനാണ് ടിക്കറ്റ് ഓക്കേ യാക്കിയിരിക്കുന്നത് . ബന്ധു അക്കാര്യം മറച്ചു വെച്ചിരിക്കുകയായിരുന്നു.


കുവൈത്തില്‍ നിന്ന് വിമാനം മാറിക്കയറണം. അഞ്ചു മണിക്കൂര്‍ കുവൈത്തില്‍ വൈറ്റിങ്ങും ഉണ്ട്..!
ഉമ്മയെ ഏല്‍പ്പിക്കാന്‍ പറ്റിയ ഒരാളെ അന്നേരം പെട്ടെന്ന് കണ്ടെത്താന്‍ അബ്ദുവിന് കഴിഞ്ഞില്ല.


ഒടുവില്‍ , ഉമ്മയുടെ ബാഗിന്മേല്‍ ഉമ്മറിന്റെ  പേരും  നമ്പരും അഡ്രസ്സും വലിയ അക്ഷരത്തില്‍ എഴുതി ഉമ്മയെ യാത്രയാക്കാനെ അബ്ദുവിന് കഴിഞ്ഞുള്ളു.


ഏറിപ്പോയാല്‍ മേലാറ്റൂര്‍ വരെയേ ഉമ്മ അന്ന് യാത്ര ചെയ്തിട്ടുണ്ടാവൂ. പെണ്മക്കളെ കെട്ടിച്ചയച്ച പാതിരിക്കോട്, പൊട്ടിയടുത്താല്, കൊളപ്പറമ്പ്, ഇവിടെയൊക്കെ പോയിട്ടുണ്ട് എന്നല്ലാതെ മറ്റെങ്ങും ഉമ്മ അധികം പോയിട്ടില്ല. ആ ഉമ്മയാണ് സഹായിക്കാന്‍ ആരുമില്ലാതെ, കാതങ്ങളേറെ, ഒറ്റയ്ക്ക്, ഒരാണ്‍ തുണയില്ലാതെ, യാത്ര ചെയ്യുന്നത്. അതും ജീവിതത്തിലോരിക്കലും കയറിട്ടില്ലാത്ത വിമാനത്തില്‍ ..


കുവൈത്ത് എയര്‍ പോര്‍ട്ടില്‍ വിമാനം ലാന്റ് ചെയ്തപ്പോള്‍ ഉമ്മ കരുതിയത്‌  ജിദ്ദയില്‍ എത്തി എന്നാണ്. വിചാരിച്ച പോലെ മകന്‍ ഉമ്മറിനെ എവിടെയും കാണുന്നില്ല. ഉമ്മ ആകെ പരിഭ്രമിച്ചു. ഉമ്മറിനെ ഉറക്കെ വിളിച്ചു കരഞ്ഞു. നാല് പാടും തിരഞ്ഞു. ആ ഞെട്ടല്‍    വെപ്രാളത്തിലേക്കും വല്ലാത്ത ഒരു വിഭ്രമാവസ്ഥ യിലേക്കും ഉമ്മയെ കൂട്ടിക്കൊണ്ടു പോയി.


ഒടുവില്‍ ഭാഗ്യത്തിന് , ഒരു മലയാളി, ഉമ്മയുടെ ദയനീയാവസ്ഥയും ബാഗിലെഴുതിയ നമ്പരും പേരും കണ്ട്‌ അടുത്തു ചെന്ന് ഉമ്മയുടെ കൈക്ക് പിടിച്ചു!


അദ്ദേഹം സ്വന്തം ഉമ്മയെ ആ നേരം ഓര്‍ത്തു കാണും.


ഇത് കൂടിയായപ്പോള്‍ , ഉമ്മ കൂടുതല്‍ പേടിച്ചു. ഒരു അപരിചിതനായ മനുഷ്യന്‍ വന്നു കയ്യില്‍ പിടിക്കുന്നു. ഉമ്മ വിചാരിച്ചു കാണും! ഉമ്മയുടെ മട്ടും മാതിരിയും കണ്ട്‌ അദ്ദേഹത്തിന് പെട്ടെന്നൊരു ആശയം തോന്നി. അദ്ദേഹം ഉമ്മാന്റെ മകന്‍ ഉമ്മറായി  അഭിനയിച്ചു.
'മ്മാ ഞാന്‍ ങ്ങളെ മകന്‍ ഇമ്മറു തന്നെ ആണ്. ങ്ങക്ക് ഞ്ഞെ മനസ്സിലായിലെ..'?,
എന്നൊക്കെ പറഞ്ഞു ഉമ്മയെ ഒരു വിധം അയാള്‍ ഒപ്പം കൂട്ടി.


ഹജ്ജു കഴിഞ്ഞു തിരിച്ചു വന്നത് അങ്ങോട്ട്‌ പോയ ഞങ്ങളുടെ ഉമ്മയല്ല!

പിന്നെപ്പിന്നെ ഉമ്മയുടെ ഓര്‍മ്മ പതറാനും ചിതറാനും തുടങ്ങി. ചിലരെ തിരിച്ചറിയുന്നില്ല. പേരുകള്‍ പരസ്പരം മാറുന്നു. എന്നെ അബുവെന്നും അബുവിനെ ഉമ്മറെന്നും സൈനയെ ആയിശയെന്നും വിളിക്കുന്നു. ഉമ്മാക്ക് എത്ര മക്കളുണ്ടെന്ന് ചോദിച്ചാല്‍ പലപ്പോഴും പല സംഖ്യ പറയുന്നു. ഓര്‍മ്മയുടെ അടരുകളില്‍ അപശ്രുതിയും താളക്കേടും കണ്ട്‌ തുടങ്ങി.


ചികിത്സ ഒരു പാട് ചെയ്തു. ആയുര്‍വ്വേദം, അലോപ്പതി, ഹോമിയോപ്പതി.. പോരാത്തതിന് പേടിക്കുള്ള മറ്റു ചികിത്സാ മുറകളും. പക്ഷെ ഞങ്ങളുടെ പഴയ ഉമ്മയെ മെല്ലെ മെല്ലെ ഞങ്ങള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. ദീര്‍ഘമായ ആറേഴു കൊല്ലം ഞങ്ങളെയൊന്നും തിരിച്ചറിയാതെ , പായും തലയിണയും ചുരുട്ടിക്കൂട്ടി തലയില്‍ വെച്ച് 'ഞമ്മളെ കുടീക്ക്‌ പോകുക' തന്നെയായിരുന്നു ഉമ്മ.


ഒരു ശനിയാഴ്ച ദിവസം. ഉമ്മാക്ക് അസുഖം അല്പം കൂടി. കരുവാരകുണ്ടിലെ കെ.ജെ.ഹോസ്പിറ്റലിലെ ഉമ്മര്‍ ഡോക്ടറുടെ അടുത്തേക്ക് ഞങ്ങള്‍ - പെങ്ങള്‍ മാളുവും ഞാനും- ഉമ്മയെ കൊണ്ട് പോയി. 'ഒരാഴ്ച നമുക്ക് ഉമ്മയെ ഇവിടെ കിടത്താം ' എന്നായി ഡോക്ടര്‍ .


ഭക്ഷണം ഇറങ്ങുന്നില്ല. ട്യൂബ് വഴി മൂക്കിലൂടെയാണ് കഞ്ഞി കൊടുക്കുന്നത്. കണ്ട്‌ നില്ക്കാന്‍ കഴിയുന്നില്ല. ഒന്ന് രണ്ട് ദിവസം അങ്ങിനെ കഴിഞ്ഞു. ഒടുവില്, സഹിക്കവയ്യാതെ, ഞാന്‍ ഡോക്ടറുടെ റൂമിലേക്ക്‌ കേറി ചെന്നു. ഒരു ചോദ്യമേ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുണ്ടായിരുന്നുള്ളൂ.
 'ആ ട്യൂബ് എന്ന് എടുത്തു മാറ്റാന്‍  കഴിയും..' ?
അദ്ദേഹം കൂടുതലൊന്നും  ആലോചിക്കാതെ കൃത്യമായി എന്നോട് പറഞ്ഞു:
'അടുത്ത വ്യാഴാഴ്ച എന്തായാലും മാറ്റാം..'


ആ പറഞ്ഞത് കൃത്യമായിരുന്നു..!!
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടടുത്ത സമയം ട്യൂബ് എടുത്തു മാറ്റി..!


രോഗങ്ങളും, പട്ടിണിയും പ്രസവവും പ്രാരാബ്ധവുമൊന്നുമില്ലാത്ത ഒരു ലോകത്തേക്ക് ഉമ്മ ഞങ്ങളെയൊക്കെ ഇട്ടേച്ചു പറന്നു പോയി.


ഒരു കാര്യം തീര്‍ച്ചയാണ്. പരലോകത്ത് എന്റെ ഉമ്മാക്ക് സ്വര്‍ഗം തന്നെ കിട്ടും. 
കാരണം എന്റെ ഉമ്മ ജീവിത കാലം മുഴുവനും നരകത്തിലായിരുന്നുവല്ലോ..

79 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. padachon aa ummayude ahiram velichamaakki kodukkatte....

    മറുപടിഇല്ലാതാക്കൂ
  2. അയ്യോ കണ്ണ് നിറഞ്ഞു പോയി...എത്ര പേരാണ് ഉമ്മയെ ചവിട്ടി പുറത്താക്കുന്നത് അവരുടെ ഭാവി ഇരുള്‍ അടഞ്ഞത് തന്നെ എന്നതില്‍ സംശയം ഇല്ലാ...

    മറുപടിഇല്ലാതാക്കൂ
  3. മക്കള്‍ക്കായി ഉരുകി തീരുന്ന മെഴുകു തിരികളാണ് പണ്ടത്തെ ഉമ്മമാര്‍ ...വിജ്ഞാനം എത്തിപ്പെടാത്ത നിഷ്കളങ്കര്‍ ....അവര്‍ക്കില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് സ്വര്‍ഗ്ഗം ?...(സമാനമായ കുടുംബ പശ്ചാത്തലങ്ങള്‍ ഇപ്പോഴും കാണാം )

    മറുപടിഇല്ലാതാക്കൂ
  4. എന്റെയും കണ്ണു നിറഞ്ഞു. ആ ഉമ്മാക്ക് പരലോക സുഖത്തിന് പ്രാർഥിക്കാം...

    മറുപടിഇല്ലാതാക്കൂ
  5. ഉമ്മക്കൊപ്പം നമുക്കെല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂടാനാവട്ടെ..

    മറുപടിഇല്ലാതാക്കൂ
  6. മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം കിട്ടാതിരിക്കില്ലാ...നമുക്ക് പ്രാര്‍ത്ഥിക്കാം....രണ്ടിറ്റു കണ്ണുനീരോടെ....

    മറുപടിഇല്ലാതാക്കൂ
  7. മുന്പ് വായിച്ചതാനെങ്കിലും ഇനിയും വായിക്കാനുള്ള ശക്തിയില്ല എങ്കിലും വായിച്ചു മാതൃത്വത്തിന്റെ ആ സ്നേഹത്തിനു മുന്‍പില്‍ പ്രാര്‍ത്ഥന അല്ലാതെ പകരം നല്‍കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല

    റബ്ബ് നമ്മെയും കുടുംബത്തെയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ .. (ആമീന്‍ )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വാക്കുകല്‍ക്കതീത്മാണ് ഈ എഴുത്ത് പകരുന്ന വികാരം.
      ആ ഉമ്മയോട് ചെയ്യുന്ന ഒരു സുകൃതമാണ് ഹൃദയത്തില്‍ നിന്നും വരുന്ന ഈ വാക്കുകള്‍.,.അവരെയും നമ്മുടെ എല്ലാവരുടെയും മാതാപിതാക്കളെയും പടച്ചവന്‍ പരലോകത്തില്‍ സുഖവും സമാധാനവും നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.,,,,ആമീന്‍

      ഇല്ലാതാക്കൂ
  8. REALLY TOUCHING ...ITS TRUE I AM WITH TEARS..
    YOU HAVE LANGUAGE.AND A HEART

    മറുപടിഇല്ലാതാക്കൂ
  9. നിറ കണ്ണുകൾ സാക്ഷി.. ആ ഉമ്മയുടെ പരലോക ജീവിതം സ്വർഗ്ഗമാക്കി കൊടുക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  10. പഴുത്ത ഇല വീഴുമ്പോള്‍ നമുക്കെന്തുമാകം. കരുതിയിരിക്കുക നമുക്ക് താങ്ങായി ഒരു മാളുപോലും ഉണ്ടാകില്ല.

    മറുപടിഇല്ലാതാക്കൂ
  11. വായിച്ചു.
    ഉമ്മാക്ക് പരലോക സുഖം ലഭിക്കട്ടെ..!

    മറുപടിഇല്ലാതാക്കൂ
  12. ഹൃദയത്തില്‍ തട്ടിയുടക്കി. ഉമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  13. സ്വാഭാവികമായ സത്യങ്ങള്‍ അങ്ങനെ തന്നെ
    പറഞ്ഞു തന്നു .മനസ്സില്‍ ഒരു വിങ്ങല്‍ ആയി പാവം ഉമ്മ .ellaa makkalkkum കാണും മറക്കാനാവാത്ത ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഈ ഓര്‍മ്മകള്‍ .

    മറുപടിഇല്ലാതാക്കൂ
  14. നാലാം ക്ലാസ് വരെ മുല കുടിച്ച ഒരു മകന് ഉമ്മാക്ക് നല്‍കാവുന്ന ഏറ്റവും നല്ല പ്രാര്‍ഥനയാണ് ഈ കുറിപ്പ്. ഈ വരികളിലൂടെ ഉമ്മ ജീവിക്കുകയാണ്.

    മറുപടിഇല്ലാതാക്കൂ
  15. അതെ, ഈ ഉമ്മ സ്വര്‍ഗവാസി തന്നെ, ഇങ്ങിനെ ഒരു മകന്‍ ആ ഉമ്മ ചെയ്ത സുകൃതം...

    മറുപടിഇല്ലാതാക്കൂ
  16. മാഷേ, നൊമ്പരപ്പെടുത്തിയ എഴുത്ത്. ഉമ്മക്കൊപ്പം നമുക്കെല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂടാനാവട്ടെ..

    മറുപടിഇല്ലാതാക്കൂ
  17. മുന്‍പ് വായിച്ചിരുന്നു.അന്ന് വായിച്ചപ്പോള്‍ ഈ സംഭവങ്ങള്‍ ദിവസങ്ങളോളം മനസ്സില്‍ നിന്ന് മായാതെ കിടന്നിരിന്നു .മാഷിന്റെ വിശ്വാസം പോലെ തന്നെ ആ ഉമ്മാക്ക് സ്വര്‍ഗം ലഭിക്കട്ടെ .മനസ്സില്‍ നന്മ മാത്രം ഉള്ള നമ്മുടെ ഒക്കെ ഉമ്മമാരെ സര്‍വ്വശക്തന്‍ നാളെ സ്വര്‍ഗപൂന്തോപ്പില്‍ ഒരുമിച്ചു കൂട്ടുമാരാക്കട്ടെ .

    മറുപടിഇല്ലാതാക്കൂ
  18. ഒരു നൊമ്പരമായി മനസ്സില്‍ മായാതെ ഉമ്മയുടെ മുഖം...

    മറുപടിഇല്ലാതാക്കൂ
  19. എന്റെ കണ്ണുകളെ തടുക്കാനായില്ല.. ഒന്നും എഴുതാനുമില്ല... ഉമ്മാടെ കാലടിപ്പാടിലാണ് സ്വർഗമെന്നോർക്കാൻ മറന്നുപോയ മക്കൾ അധികരിക്കുന്ന ആധുനിക യുഗത്തിൽ ഈ പ്രാർത്ഥനകൾ ഉമ്മാക്കും മകനും തുണയാവട്ടെ

    മറുപടിഇല്ലാതാക്കൂ
  20. കണ്ണ് നനയിക്കുന്ന ഓര്‍മ്മക്കുറിപ്പ്‌. ഹൃദയ സ്പര്‍ശിയായ ഈ പങ്കു വെക്കല്‍ ത്യാഗിയായ ഉമ്മയുടെ പുത്ര വാത്സല്യത്തിന് നല്‍കുന്ന സ്നേഹോപഹാരമാണ്. ഉമ്മയുടെ ഓര്‍മ്മകളില്‍ നൊമ്പരപ്പെടുന്ന മനസ്സിന്റെ പ്രാര്‍ത്ഥന ഫലിക്കട്ടെ. ഉമ്മക്ക്‌ സ്വര്‍ഗം ലഭിക്കട്ടെ. പ്രാര്‍ഥനയില്‍ പങ്കു ചേരുന്നു.

    മറുപടിഇല്ലാതാക്കൂ
  21. കണ്ണു നിറഞ്ഞുപോയി....പടച്ചവനേ..ഉമ്മാനെ നീ സ്വര്‍ഗത്തില്‍ കടതെണമേ.....

    അമീര്‍ കല്ലുംപുറാം ...

    മറുപടിഇല്ലാതാക്കൂ
  22. പ്രായമായ മാതാപിതാക്കളുണ്ടായിട്ടും സ്വർഗ്ഗത്തിലെത്താൻ കഴിയാത്തവർക്ക് ശാപമുണ്ടാവട്ടെ എന്ന പ്രാമാണിക വാക്ക് ഏറെ ചിന്തിപ്പിക്കേണ്ടതാണ്.

    മറുപടിഇല്ലാതാക്കൂ
  23. ശരിക്കും കണ്ണ് നിറഞ്ഞു പോയീ ...

    പടച്ചവനേ..ഉമ്മാനെ നീ സ്വര്‍ഗത്തില്‍ കടതെണമേ.....
    കൂടെ ഞങ്ങളെയും ...

    മറുപടിഇല്ലാതാക്കൂ
  24. വായിച്ചവരുടെയൊക്കെ കണ്ണ് നനയിച്ചെന്നു ഹൃദയപൂര്‍വം അറിയുന്നു. നല്ല വാക്കുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  25. മുന്പ് മനോരമ ഓണ്‍ലൈനില്‍ വായിച്ചിരുന്നു .
    ഇന്ന് വീണ്ടും വായിച്ചു കണ്ണ് നിറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  26. പരിശുദ്ധനായ റബ്ബ് അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഉമ്മക്കായി ഒരിടം എന്തായാലും ഒരുക്കിയിട്ടുണ്ടാവും.അവൻ ഉമ്മയുടെ എല്ലാ പാപങ്ങളും പൊറുത്ത് മാപ്പാക്കി കൊടുക്കുമാറാകട്ടെ.ആമീൻ.

    മറുപടിഇല്ലാതാക്കൂ
  27. ഉമ്മസ്വര്‍ഗത്തില്‍ തന്നെആയിരിക്കട്ടേ..

    മറുപടിഇല്ലാതാക്കൂ
  28. ഒഴുകുകയായിരുന്നു, ഹൃദയം തൊട്ടുതൊട്ടങ്ങിനെ നീങ്ങിയ ഒരു കണ്ണീര്‍പ്പുഴയിലൂടെ..വീട്ടാക്കടങ്ങളുടെ കണക്കുപുസ്തകത്തെയും ഉരിഞ്ഞെറിയേണ്ട അഹംബോധത്തെയും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ഓരോ വരികളും.നമുക്ക് ഉരുവിട്ടുറപ്പിക്കാം,'ഞാന്‍ വെറും മനുഷ്യനാണ്'എന്ന സത്യസാകഷ്യം..!! പ്രാര്‍ത്ഥനകള്‍..!!

    മറുപടിഇല്ലാതാക്കൂ
  29. അമ്മമ്മാരുടെ ഇഹലോകം എന്നും സ്വര്‍ഗം തന്നെ ആയിരിക്കും.... ഹൃദയത്തില്‍ തൊട്ട ഈ എഴുത്തിനു നന്ദി.....

    മറുപടിഇല്ലാതാക്കൂ
  30. വായിച്ചു...ഇവിടെ എന്ത് എഴുതണം എന്ന് എനിക്കൈയില്ല. എല്ലാ ഉമ്മമാരെയും പടച്ചവന്‍ അനുഗ്രഹിക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  31. ഞാന്‍ പോവാണ് ഞ്ചെ കുടീക്ക്‌...
    :-(

    മറുപടിഇല്ലാതാക്കൂ
  32. ഒരു വാക്ക് പോലും എഴുതാന്‍ കഴിയുന്നില്ല. സങ്കടം.. സങ്കടം... കുറച്ചു നേരം കരയട്ടെ ഞാന്‍....

    മറുപടിഇല്ലാതാക്കൂ
  33. ഹൃദയത്തെ തൊടുന്ന ഉമ്മയും..എഴുത്തും.

    മറുപടിഇല്ലാതാക്കൂ
  34. വാക്കുകല്‍ക്കതീത്മാണ് ഈ എഴുത്ത് പകരുന്ന വികാരം.
    ആ ഉമ്മയോട് ചെയ്യുന്ന ഒരു സുകൃതമാണ് ഹൃദയത്തില്‍ നിന്നും വരുന്ന ഈ വാക്കുകള്‍.

    ഉമ്മയുടെ സ്വര്ഗ്ഗപ്രാപ്തിക്കായി പ്രാര്‍ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  35. കുറെ മുമ്പ് തന്നെ മനോരമ ഓണ്‍ലൈനില്‍ നിന്നും വായിച്ചു കണ്ണ് നീര്‍ വാര്‍ത്തതാണ്. കഥ പറഞ്ഞു കൊടുത്തപ്പോള്‍ ഭാര്യക്കും കരച്ചില്‍ വന്നു. എനിക്കിനി ഇരിങ്ങാട്ടിരിയെ കാണുമ്പോള്‍ ഉമ്മയെ ഓര്മ വരുമാറു ഉമ്മ വീണ്ടും മനസ്സില്‍ പതിഞ്ഞിരിക്കുന്നു. സ്വര്‍ഗം ഉണ്ടെന്നു പറയുന്നത് ആ ഉമ്മയുടെ കാല്‍ച്ചുവട്ടില്‍ തന്നെ....അവരെയും നമ്മുടെ എല്ലാവരുടെയും മാതാപിതാക്കളെയും പടച്ചവന്‍ പരലോകത്തെങ്കിലും സുഖവും സമാധാനവും നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  36. 'ഉമ്മ എന്ന സ്നേഹ നിധി' അതിനു പകരമായിട്ട് എന്തെങ്കിലും ഉണ്ടോ ? സഹോദരന്‍ ഉസ്മാന്‍ നിങ്ങള്‍ക്ക് ഉമ്മയെ പുണ്യ ഭൂമി കാണിക്കാനുള്ള യോഗം ഉണ്ടായി. എനിക്കതിനു കഴിഞ്ഞില്ല. രണ്ടു പ്രാവശ്യം പണം അടച്ചു വെങ്കിലും വിധി വിപരീതമായിരുന്നു. ആദ്യത്തെ പ്രാവശ്യം എല്ലാം ശരിയായതിന് ഉമ്മയുടെ ഒരു വശം തളര്‍ന്നു. രണ്ടാമത്തെ പ്രാവശ്യം വീണു തോളെല്ലിന് പരിക്ക് പറ്റി. ഇപ്പോള്‍ അനങ്ങാതെ കിടക്കുകയാണ്. എപ്പോഴെങ്കിലും ഒന്ന് കണ്ണ് തുറന്നാല്‍ ആയി. ഇതെഴുതുമ്പോള്‍ എന്റെ കണ്ണ് നിറയുകയാണ്. ഹജ്ജ് ചെയ്യാന്‍ ഇത്ര ഏറെ ആഗ്രഹിച്ച ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ഇപ്പോഴത്തെ കിടത്തം കാണുമ്പോള്‍ എനിക്ക് തോന്നും, "നിന്നെയൊക്കെ ഞാന്‍ പറ്റി ച്ചില്ലെടാ എന്ന് പറയുന്നത് പോലെ". ഇത് വായിക്കുന്നവര്‍ എന്റെ ഉമ്മാക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.

    മറുപടിഇല്ലാതാക്കൂ
  37. ഇന്നാണ് ഫുള്‍ വായിക്കാന്‍ സമയം ഉണ്ടായത്
    വളരെ നല്ല വിവരണം
    ഉമ്മമാര്‍ക്കു വേണ്ടിയും ..മാഷെ ഉമ്മാകു വേണ്ടിയും നമുക്ക് പ്രാര്‍ഥിക്കാ

    മറുപടിഇല്ലാതാക്കൂ
  38. ഇങ്ങനെ സങ്കടപ്പെടുത്തരുത്. കുറച്ച് കഴിഞ്ഞ് വന്ന് വല്ലതും എഴുതാൻ ശ്രമിയ്ക്കാം. ഇപ്പോ അതിനുള്ള ശേഷിയില്ല.

    മറുപടിഇല്ലാതാക്കൂ
  39. ആ ഉമ്മയെ الله സ്വര്ഗ്ഗാവകാശികളുടെ കൂട്ടത്തില് കൂട്ടി അനിഗ്രഹിക്കുമാറാകട്ടേ....

    മറുപടിഇല്ലാതാക്കൂ
  40. മാഷേ നനവാര്‍ന്ന മിഴിയോടെ എഴുതുന്നു ഈ അടുത്തകാലത്തൊന്നും ഇത്ര വൈകാരികതയുണ്ടാക്കുന്ന ഒരു പോസ്റ്റു വായിച്ചിട്ടില്ല .
    ഇനിഒരു മറുകുറി: ഭാര്യയും കുട്ടികളെയും അല്ലലില്ലാതെ പോറ്റുകയും,മക്കളെ ഏറെ സ്നേഹിക്കുകയും വാല്‍സല്ലിക്കുകയും ചെയ്യുന്നത് മനുഷ്യധര്‍മ്മമാണ് ,ഇസ്ലാം പഠിപ്പിക്കുന്നതും മറ്റൊന്നല്ല . സ്വന്തം കുഞ്ഞിന്റെ മൂത്രംപുരണ്ടു പ്രാര്‍ത്ഥനകള്‍ മുടങ്ങും എന്നുപറയുന്ന വാപ്പയെ കൊണ്ട് പരിശുദ്ധിയുടെയും ,ത്യാഗത്തിന്റെയും നിറവിളക്കായ ഈ ഉമ്മയെ നിക്കാഹു കഴിപിക്കുകവഴി മമ്മു ഹാജി ,നിക്കാഹു കഴിച്ച വാപ്പകും പടച്ചോന്റെ ഭാകത്ത് കടുത്ത ശിക്ഷകിട്ടും .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങനെപറയാവോന്നറിയില്ല. കാരണം പടച്ചോന്‍ വലിയവനാണല്ലോ..മാത്രോമല്ല,ഈ കഷ്ടപ്പെട്ടവര്‍ക്കൊന്നും മറ്റുള്ളവര്‍ക്ക് ശിക്ഷ കിട്ടാന്‍ താല്‍പര്യോം കാണില്ല...

      ഇല്ലാതാക്കൂ
  41. Nammude ellvarudeyum umma mareyum allahu sorgam nalki anugrahikkattey

    മറുപടിഇല്ലാതാക്കൂ
  42. തികച്ചും അവിചാരിതമായിട്ടാണ് തന്റെ ഈ ബ്ലോഗ്‌ വായിക്കാനായത്, ആദ്യം ഒക്കെ നമ്മള്‍ തന്നെ ഒന്ന് വലിയ ടൌണില്‍ പോകുമ്പോള്‍ നമുക്കുണ്ടാകുന്ന അങ്കലാപ്പ് , പിന്നെ ഈ ഉമ്മയുടെ അവസ്ഥ പറയണോ. പിന്നെ ഓരോരുത്തര്‍ക്ക് ഓരോന്ന് എഴുതിവെച്ചു കാണും ... വിധിയെ തടുക്കാന്‍ ആര്‍ക്കും ആകില്ലല്ലോഅനിയാ ...ഉമ്മയുടെ ആഖിരം വെളിവാക്കി കൊടുക്കട്ടെ ... അവര്‍ക്ക് പടച്ച റബ്ബ് എല്ലാം പൊറുത്തു കൊടുക്കട്ടെ .....
    എന്റ ഉമ്മ ഇപ്പോള്‍ ഉംറ ക്ക് പോയി. അടുത്ത ജോഗ്ഷനില്‍ പോകണമെങ്കില്‍ പോലും ഒരാള്‍ സഹായത്തിനു വേണം . ഇതുപോലെ ഒരിക്കല്‍ ഹജ്ജിനും പോയി വന്നു . ഒറ്റയ്ക്ക് പറഞ്ഞയക്കാന്‍ ഇഷ്ടമുണ്ടായിട്ടല്ല, ഇത്തരം കാര്യങ്ങള്‍ ഒന്നും നീട്ടി വേക്കാനാകില്ലല്ലോ..

    മറുപടിഇല്ലാതാക്കൂ
  43. വായന വ്യക്തിപരമായ കുറെ ഓര്‍മ്മകള്‍ ഉണര്‍ത്തി ,ഞാനും പ്രാര്‍ഥിക്കുന്നു മക്കള്‍ക്ക് വേണ്ടി മാത്രം ജീവിച്ച,ജീവിക്കുന്ന എല്ലാ ഉമ്മമാര്‍ക്കും വേണ്ടി ,

    മറുപടിഇല്ലാതാക്കൂ
  44. Ummayude kaalinnadiyilaanu nammude swargam. ee umma nadannu poya vazhiyum swargam thanne.

    മറുപടിഇല്ലാതാക്കൂ
  45. ഈ വായന എന്നെ ഒരുപാടു കാര്യങ്ങള്‍ ഉണര്‍ത്തി ........
    നമുക്ക് ആ ഉമ്മാക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം ...........

    മറുപടിഇല്ലാതാക്കൂ
  46. ഉസ്മാൻ ഭായി ... മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച ആ ഉമ്മ മനസ്സിൽ എന്നും തങ്ങി നിൽക്കും ആ ഉമ്മാടെ മഹുഫിറത്തിനു വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു.അല്ലാഹു അവർക്ക് സ്വർഗ്ഗം കൊടുക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  47. ഉസ്മാന്‍ ബായ് കണ്ണ് നിറഞ്ഞു പോയി......... ആ ഉമ്മാടെ മഹുഫിറത്തിനു വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു.അല്ലാഹു അവർക്ക് സ്വർഗ്ഗം കൊടുക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  48. കുടലെരിയുന്ന കടുത്ത വറുതിയിലും
    ഇട നെഞ്ചിലെ ഞരമ്പ് വലിച്ചു മുറുക്കി
    നിണം പിഴിഞ്ഞ് നറുംമുലപ്പാലില്‍ നിന്നെ ഊട്ടിയവള്‍

    കടുത്ത രോഗപീഡയിലും ആതുരാലായത്തിന്റെ
    പടിവാതിലില്‍ കുനിഞ്ഞിരുന്നു,
    ചുമച്ചും,
    രക്തം തുപ്പിയും,
    നിനക്കുവേണ്ടി കാവലിരുന്നവള്‍.

    അവള്‍
    ഉറക്ക മൊഴിച്ചതും,
    സ്വപ്നം കണ്ടതും
    നിനക്ക് വേണ്ടി.
    പൊട്ടിക്കരഞ്ഞത്‌ നിന്റെ വേദനയില്‍.
    വേദനകള്‍ മറന്നത് നിന്റെ പുഞ്ചിരിയില്‍.

    ഒരു വൃദ്ധസദനവും നിനക്കുപകരമാവില്ല.
    ഒരു ആയയും നിന്റെ വേദന തിരിച്ചറിയില്ല
    ഒരു കുന്നോളം പൊന്നു നീ നല്കിയാലും
    അത് അവരുടെ ഒരു നിശ്വാസത്തിനു പകരമാവില്ല

    പൊന്നു വേണ്ട, പണം വേണ്ട
    ആഡംമ്പരങ്ങള്‍ ഒന്നുമേ വേണ്ട
    വേണ്ടത് ഇത്ര മാത്രം.
    നിന്റെ ഹൃദയം. മനസ്സ് നിറഞ്ഞ ഒരു പ്രാര്‍ത്ഥന.
    അതില്‍ എല്ലാമുണ്ട്
    എല്ലാം.....

    മറുപടിഇല്ലാതാക്കൂ
  49. വാക്കുകൾക്കതീതമായ വികാരം പകർന്ന, അപൂർവ്വമായി മാത്രം ഹൃദയത്തിൽ ഉടക്കിപ്പോരുന്ന ചില വായനകളിൽ ഒന്നായിത്തീർന്ന ഈ ഓർമ്മക്കുറിപ്പിനു നന്ദി... ഒപ്പം സ്നേഹനിദിയായ ആ ഉമ്മാക്ക് വേണ്ടി ഒരായിരം പ്രാർത്ഥനകളും...

    മറുപടിഇല്ലാതാക്കൂ
  50. അജ്ഞാതന്‍2011, ഓഗസ്റ്റ് 8 4:29 AM

    മാഷേ, നൊമ്പരപ്പെടുത്തിയ എഴുത്ത്. ഉമ്മക്കൊപ്പം നമുക്കെല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂടാനാവട്ടെ..

    മറുപടിഇല്ലാതാക്കൂ
  51. ഞാനിത് മൂന്നാമത്തെ തവണയാണ് വായിക്കുന്നത്. ഇന്നെങ്കിലും കണ്ണില്‍ വെള്ളം നിറയാതെ വായിക്കണം എന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. - താജുദ്ദീന്‍

    മറുപടിഇല്ലാതാക്കൂ
  52. മാഷേ..ങ്ങളെ ബ്ലോഗ്‌ ല് ഞമ്മള്‍ ആദ്യായിട്ട് വര്വാന്. ബ്ലോഗ്‌ കണ്ടപ്പം അതിര്‍പ്പം തോന്നി. ഞമ്മളെ നാട്ട് ബാസയിലോക്കെ എകുതി പിടിപ്പിക്കാന്‍ ബാല്യ പണിയല്ലെ...? ന്നാലും ചേല് അതാ കെട്ടാ.....എന്തായാലും ഞമ്മള് എടക്ക് ബരാം....അള്ള കാക്കട്ടെ മാഷേം കുടുമ്മതേം...ആമീന്‍...

    മറുപടിഇല്ലാതാക്കൂ
  53. സത്യമായും ഈ പോസ്റ്റ്‌ വായിച്ചപോള്‍ എന്തെന്നില്ലാത്ത ഒരു അവസ്ഥ.............എന്നും ഉമ്മമാരെ പുറത്താക്കുന്ന മക്കളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇത് പോലെ ഉമ്മയെ സ്നേഹിക്കുന്നവരെ കുറിച്ച അറിയുനത്തില്‍ സന്തോഷം. ഇന്ഷാ അല്ലഹ് നിങ്ങളുടെ ഉമ്മാക് സ്വര്‍ഗം കിട്ടും. എന്ന് മാത്രമല്ല ഉമ്മയെ ഇത്ര മാത്രം സ്നേഹിക്കുന്ന നിങ്ങളെ പടച്ചവന്‍ ഒരിക്കലും കൈവിടുക ഇല്ല......

    മറുപടിഇല്ലാതാക്കൂ
  54. നിഷ്കളങ്കരായ പഴയ കാല ഉമ്മമാര്‍!...
    സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവര്‍...

    അല്ലാഹുവേ നമ്മെയും നമ്മുടെ ഉമ്മമാരെയും നീ സ്വര്‍ഗ്ഗത്തില്‍ നിന്റെ അനുഗ്രഹീതരുടെ കൂടെ കൂട്ടേണമേ!...

    മറുപടിഇല്ലാതാക്കൂ
  55. snehikkan matharam ariyunna ummama ennathe kuttikalkku athundo orma ummaye snehikkoo sworgam nedoooooooooooooooo

    മറുപടിഇല്ലാതാക്കൂ
  56. പരലോകത്ത് എന്റെ ഉമ്മാക്ക് സ്വര്‍ഗം തന്നെ കിട്ടും. !
    കാരണം എന്റെ ഉമ്മ ജീവിത കാലം മുഴുവനും നരകത്തിലായിരുന്നുവല്ലോ..കണ്ണുകള്‍ നിറഞ്ഞു പോയി -ആ ഉമ്മാക്ക് വേണ്ടി ദു-ആ ചെയുന്നു.

    മറുപടിഇല്ലാതാക്കൂ
  57. ഇക്കാ...മലയാള നാടിലെ ബ്ലോഗ് ലിങ്കിലൂടെയാണ് ഇവിടെത്തിയത്..ഓഫീസിലായിരുന്നിട്ടും ഈ പോസ്റ്റ് ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു..കണ്ണു നിറഞ്ഞു..പെട്ടെന്ന് ഒരു നിമിഷം നാട്ടില്‍ സ്വന്തം വീട്ടിലെത്തിയ പ്രതീതി.എനിക്കുമുണ്ട് ഒരു ഉമ്മ..ഇതുപോലെ വിജ്ഞാനം എത്തിപ്പെടാത്ത നിഷ്കളങ്കയായ ഉമ്മ. .........
    പ്രാര്‍ത്ഥിക്കുന്നു ആ ഉമ്മയുടെ ആഹിറ ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ ഒപ്പം നമുക്കിടയില്‍ അസുഖം കൊണ്ട് കഷ്ടപ്പെടുന്ന ഉമ്മമാര്‍ക്കും അല്ലാഹു ആയുരാരോഗ്യ സൌഭാഗ്യം നല്‍കട്ടെ എന്നും പ്രാര്‍ത്തിക്കുന്നു ആമീന്‍...

    ഹനീഫ് ചെറുതാഴം.

    മറുപടിഇല്ലാതാക്കൂ
  58. താങ്കളെയും കൃതികളെയും പറ്റി കേട്ടിരുന്നുവെങ്കിലും ഇപ്പോഴാണ് ബ്ലോഗ്‌ വായിക്കാന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്ലാഹി സെന്ററില്‍ ഫോക്കസ് ജിദ്ദയുടെ കീഴില്‍ സംഘടിപ്പിച്ച മാധ്യമ ശില്പ ശാലയില്‍ താങ്കളുടെ അവതരണ ശൈലി നന്നായി ഇഷ്ടപ്പെട്ടു. ഉമ്മയെ കുറിച്ച് എഴുതിയത വായിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. ഉമ്മമാരുടെ ഈ ത്യാഗം കൊണ്ട് തന്നെയാകാം അവരുടെ കാലിന്‍ കീഴിലാണ് സ്വര്‍ഗം എന്ന് നാം പഠിച്ചിട്ടുള്ളത്. എന്ത് ചെയ്യാം വയസ്സായ‍ മാതാ പിതാക്കളെ വൃദ്ധ സദനത്തിലേക്ക് അയച്ചും, മക്കള്‍ ജീവിച്ചിരിക്കെ ആരും നോക്കാനില്ലാതെ മാതാ പിതാക്കള്‍ നരകിച്ചു ജീവിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാം കേള്‍ക്കാരുണ്ടല്ലോ. പടച്ചവന്‍ നമുക്കെല്ലാം നല്ല ബുദ്ധി നല്കുമാരാകട്ടെ - ആമീന്‍.

    മറുപടിഇല്ലാതാക്കൂ
  59. ഉമ്മമാരുടെ മനസ്സ് എന്നും നിഷ്കളങ്കമാണ് ...മക്കളുടെ ഓരോ വേദനയും ദുഖവും സ്വന്തം വേദനയും ദുഖവും പോലെ അവര്‍ അനുഭവിക്കുന്നു ...സന്തോഷങ്ങളിലും അവര്‍ ഒരു പോലെ ആനന്ദിക്കുന്നു ..

    മാതാവിനെ വൃദ്ധസദനങ്ങളില്‍ ആക്കുന്ന ക്രൂരന്മാരായ മക്കളെ .... നിങ്ങള്‍ക്ക് നഷ്ടമാവുന്നത് ഒരു അനുഗ്രഹം ആണ് ..മാതാവ് എന്ന അനുഗ്രഹം,

    വായിച്ചപ്പോള്‍ അല്പം മനസ്സൊന്നു ഇടറി ..കണ്ണില്‍ അല്പം കണ്ണുനീര്‍ തുള്ളികള്‍ ...നമ്മുടെ സ്നേഹമതികളായ ഉമ്മമാരെ അകന്ന്‍ ഈ മണലാരണ്യത്തില്‍ താമസിക്കുമ്പോള്‍ എന്നും അവരെ നാം ഓര്‍ക്കുന്നു ..അടുത്ത ലീവിന് വേണ്ടി ....

    മറുപടിഇല്ലാതാക്കൂ
  60. ഇരിങ്ങാട്ടിരി മാഷേ കലക്കി..ഹൃദയസ്പര്‍ശിയായ രചന...ഞാന്‍ ശിഷ്യപ്പെട്ടു..

    ഉമ്മയെന്ന വാക്കിന്റെ അര്‍ഥം പോലും ഇന്ന്‍ പലര്‍ക്കും അറിയില്ല..ഈ കാലത്ത് ഇതുപോലത്തെ കൃതികള്‍ അത്യാവശ്യമാണ്..

    നമ്മെയും ഇതുപോലത്തെ എല്ലാ ഉമ്മമാരെയും സര്‍വശക്തനായ അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുമാറാകട്ടെ...-ആമീന്‍

    മറുപടിഇല്ലാതാക്കൂ
  61. പ്രിയ സ്നേഹിതാ താങ്കളുടെ രചന വളരെ ഇഷ്ടമായി. അടുത്ത കാലത്ത് ഞാന്‍ വായിച്ച ഏറ്റവും ഹൃദയസ്പര്‍ശിയായ ലേഖനം ആയിരുന്നു ഇത്. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  62. അജ്ഞാതന്‍2012, ഏപ്രിൽ 8 1:14 PM

    രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  63. അജ്ഞാതന്‍2012, ഏപ്രിൽ 8 1:24 PM

    ഇക്കാ...കണ്ണ് നിറഞ്ഞു പോയി....
    ഉമ്മമാരുടെ മനസ്സ് എന്നും നിഷ്കളങ്കമാണ് ..അവര്‍ക്കില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് സ്വര്‍ഗ്ഗം ?
    ആ ഉമ്മയുടെ ആഹിറ ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ......
    ഒപ്പം നമുക്കിടയില്‍ അസുഖം കൊണ്ട് കഷ്ടപ്പെടുന്ന ഉമ്മമാര്‍ക്കും അല്ലാഹു ആയുരാരോഗ്യ സൌഭാഗ്യം നല്‍കട്ടെ എന്നും പ്രാര്‍ത്തിക്കുന്നു ആമീന്‍..

    മറുപടിഇല്ലാതാക്കൂ
  64. Innale(3/1/13) Dharshana Channelil Bloger of the week aayi ningale thiranheduthatharinhu, angeneyaanu ithu vaayikaanaythu...ente "INNI"ye(ummaye) nhan orthu poyi. Nammude ummamaar innu swargatilaakum theercha..Iniyum ezhuthanam..bgavugangal...cddiq.

    മറുപടിഇല്ലാതാക്കൂ
  65. നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പ്..ഉമ്മമാരെ പുറന്തള്ളുന്ന ഒരുപാട് പേരുണ്ടീ സമൂഹത്തിൽ. അവരൊക്കെ വായിച്ച് പഠിക്കേണ്ട ഒരു കുറിപ്പ്..
    ഈ പോസ്റ്റിന്റെ ലിങ്ക് തന്നതിനു പ്രത്യേക നന്ദി മാഷേ..

    മറുപടിഇല്ലാതാക്കൂ
  66. ഇപ്പോഴാണ് ഇതു കണ്ടത് ..വായിച്ചു ...
    വികാരത്തള്ളലില്‍ എന്തെഴുതണം എന്നറിയില്ല .....

    മറുപടിഇല്ലാതാക്കൂ
  67. വാക്കുകല്‍ക്കതീത്മാണ് ഈ എഴുത്ത് പകരുന്ന വികാരം.
    ആ ഉമ്മയോട് ചെയ്യുന്ന ഒരു സുകൃതമാണ് ഹൃദയത്തില്‍ നിന്നും വരുന്ന ഈ വാക്കുകള്‍.,.അവരെയും നമ്മുടെ എല്ലാവരുടെയും മാതാപിതാക്കളെയും പടച്ചവന്‍ പരലോകത്തില്‍ സുഖവും സമാധാനവും നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.,,,,ആമീന്‍

    മറുപടിഇല്ലാതാക്കൂ
  68. വായനക്കിടെ ചില വരികള്‍ മനസ്സില്‍ കൊണ്ട്..വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണ്നീര്‍ കണ്‍പോളകളില്‍ കൊണ്ട്..ആ ഉമ്മാന്റെ കബറിടം സ്വര്‍ഗ്ഗ പൂന്തോപ്പാക്കി മാറ്റേണമേ...

    മറുപടിഇല്ലാതാക്കൂ
  69. മനസ്സിനെ വല്ലാതെ ഉലച്ച വരികള്‍. ...... മാഷേ അങ്ങയോടുള്ള ആദരവും ബഹുമാനവും നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ, രോഗാവസ്ഥയിലായ ഉമ്മയുടെ ഭാവവും സ്വഭാവവും ഇവിടെ അവതരിപ്പിക്കെണ്ടിയിരുന്നില്ല. അതൊക്കെ നമ്മുടെ സ്വകാര്യ ദു:ഖങ്ങളായി മനസ്സില്‍ സൂക്ഷിക്കേണ്ടാതായിരുന്നില്ലേ.?
    പ്രാര്‍ഥിക്കുന്നു ആ ഉമ്മാക്ക് വേണ്ടി.

    മറുപടിഇല്ലാതാക്കൂ
  70. ഇക്കാ...കണ്ണ് നിറഞ്ഞു പോയി.... :-(

    മറുപടിഇല്ലാതാക്കൂ
  71. അല്ലാഹുവെ,,,
    വായിച്ചപ്പോ വല്ലാതെ വിഷമിച്ചു പോയി മാഷെ.,എത്രയെത്ര മക്കളാണ് ഇന്ന് സ്വന്തം മാതാപിതാക്കളെ വീട്ടിൽ നിന്നും പുറത്താക്കുന്നത്.അവർക്ക് നീ നേർവഴി കാണിച്ചു കൊടുക്ക് തമ്പുരാനെ.ഞങ്ങളെല്ലാം ഇന്നും മാതാപിതാക്കളുടെ തണലിൽ ജീവിക്കുന്നവരാണ്.മരണം വരെ അങ്ങിനെ തന്നെ തുടരാനുള്ള ഭാഗ്യം നല്കണേ നാഥാ. ആ ഉമ്മാക്ക് നീ സ്വർഗം നല്കണേ നാഥ. ഞങ്ങളുടെ എല്ലാവരുടെയും ഉമ്മമാർക്ക് നീ സ്വർഗം പ്രധാനം ചെയ്യണേ തമ്പുരാനെ...അവർ ഞങ്ങൾക്ക് വേണ്ടി അനുഭവിച്ച കഷ്ട്ടതകൾക്ക് മറ്റൊന്നും പകരമാവില്ല ,ഈ പ്രാര്തനയാല്ലാതെ...

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്