2011 ഏപ്രിൽ 3, ഞായറാഴ്‌ച

കഥ / വേഷം


ങ്ങനെയൊക്കെ കൂട്ടിക്കിഴിച്ചിട്ടും ഒരു വഴിയും കാണുന്നില്ല. അമ്പതും നൂറും എന്നൊക്കെ പറയാന്‍ എളുപ്പമാണ്. 
'കുട്ട്യാളെ കെട്ടിക്കലും പുരപ്പണീം നീട്ടിക്കൊണ്ടു പോകുന്നത് പൊട്ടത്തരാ.. ഇന്ന് പത്തിന് നടക്കുന്നത് നാളെ ഇരുപത്തഞ്ചിനും നടക്കൂലാ..'
'കുറച്ചു കൂടി താഴേക്ക്‌ വര്വോ..' ? 
'അല്ല; ഞാനൊരു കാര്യം ചോയിക്കട്ടെ .. ങ്ങക്ക് ഇപ്പൊ എത്തര വയസ്സായി?
ങ്ങക്ക് വേണോ നൂറും നൂറും..'?

'മൂത്തവളെ പറഞ്ഞു വിട്ടതിന്റെ കടം തന്നെ തീര്‍ന്നിട്ടില്ല. അതിനിടക്ക് എവിടുന്നുണ്ടാക്കാനാ ന്റെ അലവ്യേ ഇത്തര വല്യേ ഒരു സംഖ്യ.. '? സ്വര്‍ണ്ണ ത്തിനൊക്കെ ഇപ്പൊ എന്താ വെല..?  
'ഇത് തന്നെ ഓളെ ഓന് പറ്റിയത് കൊണ്ടാ .. ഇബടെ നാട്ടില് വേറെ പെണ്ണൊന്നും കിട്ടാണ്ടായിട്ടില്ല. ഒന്നേ എനിക്ക് കേള്‍ക്കേണ്ടൂ.. ഇത് വേണോ വേണ്ടേ'? രണ്ടാലൊന്ന് നാളെ പറയണം .. അവര്‍ക്ക് വിവരം കൊടുക്കാനുള്ളതാ..'

പിറ്റേന്ന് ഭാര്യയോട്‌ യാത്രപോലും പറയാതെയാണ് അയാളിറങ്ങിയത്.
കല്യാണത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയില്‍ ഭാര്യ അയാളോട് ചോദിച്ചു:
'എന്ത് കണ്ടിട്ടാ നിങ്ങളിതിനു സമ്മതിച്ചത്..'?
'എല്ലാം നടക്കും..'

പറഞ്ഞപോലെ എല്ലാം ഭംഗിയായി നടന്നു. 

കല്യാണത്തിന്റെ അന്നും പിന്നീടും പലപ്പോഴും ഭാര്യയോട്‌ പോലും പറയാതെ അയാള്‍ എങ്ങോട്ടോ അപ്രത്യക്ഷനാവാറുണ്ടായിരുന്നു ..!
00




2011 മാർച്ച് 29, ചൊവ്വാഴ്ച

കഥ / ഛിദ്രം


റയത്തിറ്റിയ വെയില്‍വിങ്ങലിലേക്ക് കണ്ണെറിഞ്ഞ് അവരിരുന്നു. മുറ്റത്ത് അവിടവിടെ നെടുവീര്‍പ്പുകള്‍പോലെ കുറെ കരിയിലകള്‍ വീണുകിടക്കുന്നു. ഒന്ന് രണ്ടു കുഞ്ഞിക്കിളികള്‍ തെങ്ങോലത്തലപ്പില്‍ നിന്ന് പറന്നുവന്ന് എന്തിലോ ഒന്ന് കൊത്തി തിരിച്ചു പറന്നു. പിന്‍പുറത്ത് മുറുകെ കെട്ടിയ സ്കൂള്‍ ബാഗുമായി നാലഞ്ചു കുട്ടികള്‍ ബസ്സ്‌കാത്തു നില്പുണ്ട്. അവരെ യാത്രയാക്കാന്‍ പ്രഭാതത്തിടുക്കത്തില്‍ നിന്ന് തത്ക്കാലം കൈ കഴുകി , കൂടെവന്ന അമ്മമാര്‍ ലോഹ്യംപറഞ്ഞു സമയം കളയുന്നു.

അദ്ദേഹം വിളിച്ചുവോ എന്ന് അവര്‍ക്ക് സംശയം തോന്നി. ഒന്ന് ചെവിയോര്‍ക്കുകയും അതിന്നവസാനം നിരാശയുടെ ആത്മഹത്യാമുനമ്പിലേക്ക്‌ ചിന്തകള്‍ അവരെ കൂട്ടിക്കൊണ്ട്  പോകുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ വിളി തീരെ പ്രതീക്ഷിക്കാതെ ഇടയ്ക്കിടെ  കടന്നുവന്ന് അവരെ കൊതിപ്പിച്ചു കൊണ്ടേയിരുന്നു.


അറിയാതെ വിളി കേട്ട് പോകും . 
' ദാ, വര്ണൂ..'

'ചായ എടുത്തു വെച്ചിട്ടുണ്ട് ; മ്മാ ഞാന്‍ മുറ്റം തൂക്കാനിറങ്ങുവാ..'
പണിക്കാരത്തിക്കുട്ടി അല്പം തമിഴ് ചുവയോടെ വിളിച്ചു പറയുന്നത് കേട്ടു. 
 ' ദാ, വര്ണൂ..' അവര്‍ അയാളുടെ വിളിക്ക്  എന്ന പോലെ ഉത്തരം  പറഞ്ഞു.

ഒരാഴ്ച ആയതേയുള്ളൂ അവള്‍ വന്നിട്ട്. ഗൂഡല്ലൂരില്‍ നിന്ന് അനിയത്തി ഏര്‍പ്പാടാക്കിത്തന്നതാണ്. അവളെ മസിനഗുഡിയിലേക്കാണ് കെട്ടിച്ചത്. പണിക്കാരത്തികളെ  കുറെ നോക്കിയതാണ് ഇവിടെ. കുടിപ്പണിക്കൊന്നും ഇപ്പൊ ആളെ കിട്ടില്ല. സുറുമിക്കായിരുന്നു ഒരാളെ കിട്ടാഞ്ഞിട്ട്  വലിയ  പൊറുതികേട്‌. അവള് പോയാപ്പിന്നെ എന്റെടുത്ത്‌ ആരാണ്ടാവാ .. എന്ന ബേജാറിലായിരുന്നു അവള്‍. ഈ കുട്ടി വന്നപ്പോഴാണ് അവളൊന്നടങ്ങിയത് .. 

അന്നെന്തുകൊണ്ടോ അവരുടെ ഓര്‍മ്മകളിലേക്ക് അദ്ദേഹം പിന്നെയും പിന്നെയും വന്നും 
പോയും കൊണ്ടിരുന്നു.

ഒരിക്കല്‍,മുറ്റത്ത്‌ രണ്ടുകസേരകള്‍ ചേര്‍ത്തിട്ട് രണ്ടാളും എന്തോ കൊറിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിലാക്കിളികള്‍ നിലത്തിറങ്ങി തൊട്ടുമണ്ടിക്കളിക്കുന്നുണ്ട്.  അകലെ ആകാശത്ത് നിറയെ നക്ഷത്രപ്പൊട്ടുകള്‍.അവയെ കൌതുകത്തോടെ നോക്കിയിരിക്കുമ്പോള്‍, അദ്ദേഹം പറഞ്ഞു:
''ആകാശവും കടലും വെറുതെ നോക്കിയിരുന്നാല്‍ മാത്രം മതി ഹൃദയം വിശാലമാകാന്‍. പ്രകൃതിക്കും ജീവനുണ്ട്. വെയിലുംമഴയും  മഞ്ഞുംകുളിരും രാത്രിയുംനിലാവുമൊക്കെ പ്രകൃതിയും ആസ്വദിക്കുന്നുണ്ട്. പ്രകൃതി  കിനാവുപോലും കാണുന്നുണ്ട്. കാറ്റില്ലാത്ത സമയങ്ങളില്‍ പൊരിവെയിലത്ത് മരങ്ങള്‍ തപം ചെയ്യുന്നത് കണ്ടിട്ടില്ലേ? പ്രകൃതിയിലുള്ളവയെയൊക്കെ ഇണ കളായിട്ടാണത്രെ സൃഷ്ടിച്ചിരിക്കുന്നത്...''


പലപ്പോഴും കടല്‍ കാണാന്‍ പോയിട്ടുണ്ട്. ഇളകിയാര്‍ത്തുവരുന്ന തിരകളിലേക്ക് അങ്ങനെ നോക്കിയിരിക്കും.
'ജീവിതം എഴുതിവെച്ച രണ്ടു പുസ്തകങ്ങളാണ് കടലും ആകാശവും..' അദ്ദേഹം പറയും.
ചില ചിന്തകളൊന്നും തനിക്കു പിടികിട്ടില്ല. ചിലതിനോട് വിയോജിക്കും. വിമര്‍ശനങ്ങള്‍ ഇഷ്ടമായിരുന്നു. 'മനസ്സറിയുന്നവരുടെ വിമര്‍ശനങ്ങള്‍ പുരോഗതിയിലേക്ക്  കേറിപ്പോവുന്ന ഗോവണിയാണ്. അത്തരം ഒരാളുടെ സാന്നിധ്യം വിജയിയുടെ വിഴിയിലെവിടെയെങ്കിലും ഉണ്ടാകും. അത് തീര്‍ച്ചയാണ്. .' ഇടയ്ക്കിടെ പറയും.
വല്ലാത്തൊരു സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. ഒരു പാട് ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒന്നിച്ചു കഴിയുന്ന ചെറിയ തറവാട്ട്‌ വീട്ടിലും വിശാലമായ ഒരു ലോകമുണ്ടായിരുന്നെന്ന് തോന്നിയിരുന്നു.
'പ്രേമിച്ചല്ല വിവാഹം കഴിക്കേണ്ടത്‌. വിവാഹ ശേഷമാണത് തുടങ്ങേണ്ടത്..' പലപ്പോഴും അദ്ദേഹം ഓര്‍മ്മിപ്പിക്കും.

ആദ്യത്തേത് പെണ്‍കുട്ടിയാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു:
'നമുക്ക് വേണ്ടിയുള്ള ജീവിതം കഴിഞ്ഞു. ഇനി കുട്ടികള്‍ക്ക് വേണ്ടിയാണ് ..'

ഒരു ദിവസം, സുഖകരമായ ഉറക്കിന്റെ കടല്‍ തീരത്തൂടെ അങ്ങനെ നടക്കുകയാണ്. അലയടിച്ചു തീരം തേടി വരുന്ന തിരകള്‍. അദ്ദേഹത്തിന്‍റെ ചുമലിലേക്ക് തലചേര്‍ത്തു വെച്ച് തോളിലൂടെ കയ്യിട്ടു  പരിസരം മറന്നങ്ങനെ ഇരിക്കുമ്പോള്‍, തിരകള്‍ കണങ്കാലും നനച്ച് സാരിയുംപുണര്‍ന്ന് പിന്നെയും പിന്നെയും മുകളിലേക്ക് നനഞ്ഞു കേറി. വല്ലാത്തൊരനുഭൂതിയോടെ കണ്ണുകള്‍ ഇറുകെ അടച്ചിരുന്നു.

ഇടയ്ക്കെപ്പോഴോ തിരകളുടെ നിറം കലങ്ങുന്നതും
മെല്ലെമെല്ലെ ചെമന്നുവരുന്നതും കണ്ടു.. അപ്പോഴേക്കും കൈവിട്ടുപോയിരുന്നു. ചകിതയായി നാലുപാടും നോക്കുമ്പോള്‍ എവിടെയും അദ്ദേഹത്തെ കാണ്മാനില്ല..! ഒരു നിലവിളി തൊണ്ടയില്‍കുരുങ്ങി വിയര്‍ത്തുകുളിച്ച് കണ്ണുകള്‍ തുറന്നു..

വല്ലാത്ത ദാഹം. അല്പം വെള്ളം കുടിക്കാന്‍ വേണ്ടി കട്ടിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഭീതിയുടെ വവ്വാല്‍കൂട്ടങ്ങളെ ഒന്നിച്ച് കൂട് തുറന്നുവിട്ട് കോളിംഗ് ബെല്‍ ശബ്ദിക്കുന്നത്‌ കേട്ടു.
ആരാണ് ഈ അസമയത്ത്?
പുറത്തെ ലൈറ്റിട്ട് ആകാംക്ഷയുടെ ജനല്‍പാളികള്‍ തുറന്ന്നോക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ അനിയന്‍ സഫറും ഒന്ന് രണ്ടു സുഹൃത്തുക്കളുമാണ്!
'എന്തേ ഇന്നേരത്ത്?  എന്ന ചോദ്യം പുറത്തേക്കു വരുംമുന്‍പേ ' ഇടതു കൈ വേദനിക്കുന്നു എന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോയതായിരുന്നുത്രേ .. ഡോക്ടര്‍ എത്തി പരിശോധിക്കും മുമ്പ്...'

നിന്ന നില്പില്‍ വീണത്‌ മാത്രം ഓര്‍മ്മയുണ്ട്.

ഒരാഴ്ചയോളം കാത്തിരിക്കേണ്ടി വന്നു. ആത്മാവ് വേര്‍പെട്ട ആ മുഖമൊന്നു കാണാന്‍. മക്കളൊക്കെ യും നിര്‍ബന്ധിച്ചു. ഒരു നോക്ക് കണ്ടിട്ട് മതി..

'ഉള്ളത് കൊണ്ട് ഓണം പോലെ നമുക്കങ്ങ് കഴിയാമെടീ..' പലപ്പോഴും അദ്ദേഹം പറഞ്ഞിരുന്നു. നിര്‍ബന്ധം പിടിച്ചത് താനായിരുന്നു. വിട്ടുപോകാന്‍ മനസ്സുണ്ടായിട്ടായിരുന്നില്ല..
'ഇക്കാര്യത്തില്‍ പ്രായോഗികചിന്ത നിന്റേതു തന്നെ.സമ്മതിച്ചിരിക്കുന്നു..' ഒരു ചെറിയവീടും സൌകര്യങ്ങളുമൊക്കെ ആയപ്പോള്‍ അദ്ദേഹം പറഞ്ഞു. ലീവിന് വരുമ്പോഴോക്കെയും പെരുന്നാളായിരുന്നു.

'വല്ല കൈത്തൊഴിലും പഠിച്ചോ. ഞാനെങ്ങാനും തട്ടിപ്പോയാല്‍..' ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. വായ പൊത്തി,  'ആ കരിനാക്ക് കൊണ്ടൊന്നും  പറയണ്ട ' എന്ന് പരിഭവപ്പെട്ടപ്പോള്‍ 'നിന്റെ മനക്കട്ടിയൊന്ന് ടെസ്റ്റ്‌ ചെയ്തതാണെടി പെണ്ണും പിള്ളേ..' എന്ന് കളിയാക്കി.
'മക്കളെയൊക്കെ ഒരു വഴിക്കാക്കിയിട്ട് നിന്നെക്കൊണ്ടൊരു പോക്കുണ്ടെനിക്ക് '
'അപ്പൊ നിര്‍ത്തി പോരാനൊന്നും പരിപാടിയില്ലേ?
'ഞാന്‍ കണ്ടതൊക്കെ നിന്നേം കാണിക്കണം ..'

ഒടുവില്‍, ഒന്നും കാണിച്ചു തരാന്‍ നില്‍ക്കാതെ പറക്കമുറ്റാത്ത നാല് മക്കളെയും തന്നെയും ഇരുട്ടില്‍ ഒറ്റക്കാക്കി ഒരു വാക്ക് പോലും പറയാതെ..

വര്‍ഷങ്ങളെത്രയാണ് ഒറ്റയ്ക്ക് നടന്നു തീര്‍ത്തത്?

മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട ഘട്ടം ഏതാണെന്നറിയാമോ നിനക്ക്? അദ്ദേഹം ഒരു ദിവസം ചോദിച്ചു. 'എനിക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം അറിയില്ല'
'അറിയണം , മൂത്ത് നരച്ച് മുക്കിയും മൂളിയും കഴിയുന്ന ഒരു കാലം വരാനുണ്ട്. നീ മുത്ത്യമ്മീം ഞാന്‍ തന്തക്കൊരണ്ടീം ആവുന്ന കാലം. അന്ന് ഞമ്മളെ ആര്ക്കും പറ്റൂലാ മക്കള്‍ക്ക്‌  തന്നെ പറ്റൂല.. പിന്നല്ലേ ബാക്കിള്ളോര്ക്ക് ! അന്ന് രണ്ടിലാരെങ്കിലും ഒരാള്‍ നേരത്തെ പോയോ , പിന്നത്തെ കാര്യം പറയാനും ഇല്ല..'

അദ്ദേഹം നേരത്തെ പോയി.. തന്നെ ഒറ്റയ്ക്കാക്കി.

പലരും നിര്‍ബന്ധിച്ചു. അത്ര പ്രായമൊന്നും ആയിട്ടില്ല. വെറുതെ എന്തിനു ബാക്കിയുള്ള ജീവിതം നഷ്ടപ്പെടുത്തുന്നു?
അയല്‍പക്കത്തെ സഫിയത്താത്ത  പോലും പറഞ്ഞു: നമ്മള് പെണ്ണുങ്ങള് തനി പൊട്ടത്തികളാ.. ന്റെ കാര്യം നോക്ക് . അന്ന് ആരൊക്കെ പറഞ്ഞതാ.. ഞാനും അന്റെ മാതിരി ഞ്ഞി ആരും മാണ്ടാ ന്ന് വെച്ച് .. ന്ന്ട്ട് പ്പോ എന്ത് ണ്ടായി?
ഞമ്മളെ ചാഴിക്കോടന്‍ കുഞ്ഞാന്റെ മാളുമ്മ മരിച്ചിട്ട് നാല്പതും കൂടി കയ്യ് ണീന്റെമുമ്പാ ഓന്‍  വേറെ  പെണ്ണ് കെട്ട്യേത്.. ആണ്ങ്ങള് അങ്ങനെണ്.. ജീവിതംന്ന് പറീണത്‌  ഒരു വട്ടെ കിട്ടൂ കുട്ട്യാളൊക്കെ ചെറകും തുങ്ങലും വെച്ചാ അങ്ങ്ട്ട് പാറിപ്പോകും.. പിന്നെ സങ്കടപ്പെട്ടിട്ടൊന്നും കാര്യം ണ്ടാവൂലാ..

തന്റെ തീരുമാനം ഉറച്ചതായിരുന്നു.ഇല്ല ; ഇനിയീ ജീവിതത്തിലേക്ക് മറ്റൊരാള്‍.. ജീവിതത്തിന്റെ ഗതി തന്നെ മാറുകയായിരുന്നു പിന്നെ..
കണ്ണീരുണങ്ങാത്ത മുഖവുമായി ലേഡീസ് ടൈലറിംഗ് സെന്ററിലേക്ക് പോയിത്തുടങ്ങി. മക്കളെ പഠിപ്പിക്കലും അവരെ ഒരു കരക്കെത്തിക്കലും മാത്രമായി പിന്നത്തെ ചിന്ത മുഴുവനും.

വല്ലാതെ തളരുമെന്നു തോന്നുമ്പോഴൊക്കെ  അദ്ദേഹത്തെക്കുറിച്ച് ഓര്‍ത്തു. മക്കള്‍ക്ക്‌ വേണ്ടി മാത്രം പകലുണര്‍ന്നു. രാവസ്തമിച്ചു.

പുറത്തുപോയി പരിചയമില്ലാത്ത തനിക്കു ഇപ്പോള്‍ എങ്ങോട്ടും തനിച്ചു പോകാമെന്നായി. എവിടേക്കും കേറി ചെല്ലാന്‍ ധൈര്യം കിട്ടി. കുട്ടികളെ ചേര്‍ക്കാന്‍ പോകാനും അരി പൊടിപ്പിക്കാനും പ്രോഗ്രസ് കാര്‍ഡ് ഒപ്പിടാനും കറണ്ട് ബില്ലടക്കാനും മാവേലിസ്റ്റോറിനു മുമ്പില്‍ ക്യൂ നില്‍ക്കാനും ഒക്കെ പഠിച്ചു. ചിലരൊക്കെ നെറ്റി ചുളിച്ചു. അതൊന്നും കാര്യമാക്കിയില്ല.

ഒരിക്കല്‍, അയാളെ കണ്ടു. ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു. കൂടെ പഠിച്ചയാളാണ്. പ്രേമമെന്നൊക്കെ പറഞ്ഞു കുറെ പിറകെ നടന്നിട്ടുണ്ട് . വിവരങ്ങളൊക്കെ ചോദിച്ചു. എല്ലാം പറഞ്ഞു. അയാളെ കുറിച്ചൊന്നും തിരിച്ചുചോദിച്ചില്ല. കല്യാണം കഴിക്കാതെ കഴിയുകയാണെന്ന് ആരോ പറഞ്ഞ് കേട്ടിരുന്നു.

മോനിന്നലെയും വിളിച്ചിരുന്നു. അവനും ഭാര്യക്കും സുഖമാണ്. കുവൈത്തിലെ ഏതോ വലിയ കമ്പനിയിലെ ജോലിക്കാരനാണ്. ലീവൊന്നും കിട്ടില്ല. കുട്ടികളും കുടുംബവുമൊക്കെയായി അവര്‍ അവിടെ സസുഖം കഴിയുന്നു.
'എന്താവശ്യമുണ്ടെങ്കിലും പറയണം..'
'ഉമ്മാക്ക് എന്ത് ആവശ്യാ മോനെ ഉള്ളത്..'? അവര്‍ തിരിച്ചു ചോദിക്കും.
വല്യോളും കുട്ടികളും ജിദ്ദയിലാണ്. അവളും ഇടക്കൊക്കെ വിളിക്കും . അവരൊക്കെ ഇടക്കിങ്ങനെ വിളിക്കുന്നത്‌ തന്നെ വലിയ കാര്യമാണ്...!
രണ്ടാമത്തെ മോന്‍ ഒരു കൊല്ലമായിട്ടെയുള്ളൂ ഭാര്യയെ കൊണ്ട് പോയിട്ട്. അവരും വിളിക്കാറുണ്ട്.
'അസുഖം ഒന്നൂം ല്ലല്ലോ..'  എന്നേ എല്ലാര്‍ക്കും ചോദിക്കാനുള്ളൂ.

ഒരാഴ്ച കൂടി കഴിഞ്ഞാല്‍ സുറുമിയും പോകുകയാണ്. അവള്‍ കൂടെ പോയാല്‍..
പോവേണ്ടെന്നു പറയാന്‍ പറ്റുമോ? അവരുടെ ഭര്‍ത്താക്കന്മാര്‍ കണ്ടതൊക്കെ കാണാന്‍ അവര്‍ക്കും ഉണ്ടാവില്ലേ പൂതി?

അവള്‍ കുറച്ചുകാലമായിട്ട് പോകാനുള്ള ഓടിപ്പാച്ചിലില്‍ ആയിരുന്നു. അവളുടെ നിര്‍ബന്ധത്തിനാണ് ഈ കൊണ്ട്പോക്ക്. അതും പറഞ്ഞ് ഫോണ്‍ ചെയ്യുമ്പോഴോക്കെ വഴക്കാണ്.
ഉമ്മാന്റെ അടുത്ത് പിന്നെ ആരാ ഉണ്ടാകുക? എന്നൊക്കെ അവന്‍  ചോദിക്കുന്നത് അവളുടെ മറുപടിയില്‍ നിന്ന് മനസ്സിലായിട്ടുണ്ട്.
സ്വന്തം മക്കള്‍ക്കില്ലാത്ത ആധി മരുമക്കള്‍ക്ക്!
അതോര്‍ക്കുമ്പോള്‍ അവര്‍ക്ക് ചിരി വരും.
'എല്ലാരും ഗള്‍ഫില്‍ എത്തി. എനിക്ക് മാത്രം അതിനു ഭാഗ്യം ഇല്ല..' എന്ന കേസായിരുന്നു അവള്‍ക്ക്. അതും പറഞ്ഞ് എപ്പോഴും മൂക്കൊലിപ്പിക്കും.. ഇനിയിപ്പോള്‍ അവള്‍ക്കും പരാതിയില്ല.

സുറുമി പോയതിന്റെ അന്ന് അവര്‍ക്ക് വല്ലാത്ത അസ്വസ്ഥതയായിരുന്നു.ഉറക്കംവരാതെ  തിരിഞ്ഞുംമറിഞ്ഞും കിടന്നു.

താഴെ നിലത്ത് പായ വിരിച്ച് പണിക്കാരത്തി കുട്ടി കിടക്കുന്നുണ്ട്.
പാവം.. ഇത്ര ചെറുപ്പത്തിലെ ആരാന്റെ വീട്ടിലെ പാത്രം മോറാനാണ് അതിന്റെ വിധി. വന്നപ്പോള്‍ ആകെ ഒരു കോലമായിരുന്നു.. നാലഞ്ച് ചുരീദാറും മിഡിയും മാക്സിയുമൊക്കെ കിട്ടിയപ്പോള്‍ ആ മുഖത്ത് കണ്ട സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. സുന്ദരിക്കുട്ടിയാണ്.. ഓരോരുത്തരുടെ ഓരോ യോഗങ്ങള്‍..
'അന്റെ പ്പീം ഇമ്മീം ഒക്കെ ണ്ടോ കുട്ട്യേ?'
അവളോട്‌ ഒന്നും ചോദിച്ചിട്ടില്ലായിരുന്നു.
'ണ്ട്. രണ്ടാളും രണ്ടോട്ത്താ.. ഞാനും ന്റെ കാക്കൂം ന്റെ താഴെള്ള രണ്ടു അനിയത്തിമാരും മ്മീം ഒര് വാടകപ്പെരീലാ ഇപ്പ ഞങ്ങക്ക് ഒന്നും തരൂലാ. വേറെ പൊണ്ടാട്ടിയൊക്കെണ്ട് പ്പാക്ക്. ചീത്തയാ .. കള്ളും കുടിച്ചു എടക്ക് മ്മാന്ടടുത്തു വരും. ചീത്ത പറീം തല്ലൂം ഒക്കെ ചെയ്യും.. ഞങ്ങക്ക് അയാളെ കാ ണ് ണതേ പേടിയാ..ഉമ്മ ആണ് പറഞ്ഞത് ഇനി ന്റെ കുട്ടി ഇബടെ നിന്നാല്‍ ശെരി ആവൂലാ. ജ്ജെങ്കിലും എവിടെയെങ്കിലും പോയി ജീവിച്ചോ..'

കുറച്ചു കഴിഞ്ഞപ്പോള്‍ ഇരുട്ടില്‍ നിന്ന് ഒരു തേങ്ങല്‍ കേട്ടു.

'നീ കരയുകയാണോ ന്റെ കുട്ട്യേ? എന്തേ..?
'ച്ച് ഒറ്റയ്ക്ക് കെടന്നിട്ട്‌ പേടി ആവാ മ്മാ .. ഞാന്‍ ങ്ങളെ അടുത്ത് ക്ക് കേറി കടക്കട്ടെ.."?
'അതിനെന്താ .. ഇനി എനിക്ക് ഒരു കുട്ടി അല്ലേ ഉള്ളൂ.. അത് നീയാ..'
അവള്‍ സന്തോഷത്തോടെ അവരുടെ അടുത്തേക്ക് കേറിക്കിടന്നു.. അവര്‍ അവളെ മാറോടു ചേര്‍ത്ത് മുടിയിഴകളില്‍ തലോടി..
അന്ന്, വളരെ കാലത്തിനു ശേഷം അയാള്‍ വന്നു. കുറെ നേരം അവരെ തന്നെ നോക്കി നിന്നിട്ട് പറഞ്ഞു:
'കടല് കാണാന്‍ പോകാന്‍ കഴിയില്ലായിരിക്കും .. ഇടയ്ക്കു ആകാശമെങ്കിലും കാണണം...'
അവര്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ ചുറ്റും കനത്ത ഇരുട്ടായിരുന്നു.
00

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്