2011 മാർച്ച് 24, വ്യാഴാഴ്‌ച

കയ്യാമവും 'കുയ്യാമ'യും പിന്നെ ചില ചുവന്ന അടയാളങ്ങളും

  


അറിഞ്ഞുകാണും 'ചുവന്ന അടയാളങ്ങള്‍' എന്നപേരില്‍ ഒരു പുസ്തകം ഇയ്യിടെ തിരുവനന്തപുരത്ത് പ്രകാശനം ചെയ്യപ്പെട്ടു. ഒരു പുസ്തകപ്രകാശനം നമ്മുടെ സാക്ഷരസുന്ദര കേരളത്തില്‍ അത്ര വലിയ സംഭവമൊന്നുമല്ല.

വായന മരിക്കുന്നു എന്ന് എല്ലാവരും മുറവിളിക്കുന്നുണ്ടെങ്കിലും  പുസ്തകങ്ങള്‍ ഇറങ്ങുന്നതിനു ഒരു  കുറവും  കാണുന്നില്ല നമ്മുടെ നാട്ടില്‍.. ആത്മകഥകളുടെ കാലമാണിത്.  'ചുവന്ന അടയാളങ്ങളും'  ആ ജനുസ്സില്‍ പെടുമെന്നാണ് അനുമാനിക്കേണ്ടത്. കഥകളും കവിതകളും നോവലുകളും വായിക്കുന്നതിനേക്കാള്‍ നമുക്കിഷ്ടം ആത്മകഥകളാണ്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് തരം കിട്ടിയാല്‍ ഒന്ന് ഒളിഞ്ഞുനോക്കാം എന്ന 'ചെറുതരി സുഖമുള്ള' ഒരു 'മാനസിക ' വശം ഇതിലുള്ളത് കൊണ്ടാവും എല്ലാവര്‍ക്കും ഇത്തരം പുസ്തകങ്ങളോടാണ് ഭ്രമം. ഈ വായനാമാന്ദ്യകാലത്തും നളിനിജമീലയും സിസ്റ്റര്‍ജസ്മിനും കള്ളന്‍പവിത്രനുമൊക്കെ  വായിച്ചു ആസ്വദിച്ചു  രസിച്ചു നമ്മള്‍. ദോഷം പറയരുതല്ലോ , ഇത്തരം  എരിവും പുളിയും മസാലയും നന്നായി സമാസമം അരച്ച് ചേര്‍ത്ത  പുസ്തകങ്ങള്‍ക്ക് ഒരു മാന്ദ്യവും ഇല്ലെന്നു മാത്രമല്ല  ഇനിയുമിവിടെ  നല്ല സ്കോപ്പുമുണ്ട്‌.

രാഷ്ട്രീയക്കാര്‍ പൊതുവേ വായിക്കാത്തവര്‍ ആയതുകൊണ്ടോ രാഷ്ട്രീയത്തില്‍ വായനക്ക് ഒരു പ്രസക്തിയുമില്ലാത്തത് കൊണ്ടോ എന്തോ, രാഷ്ട്രീയപുസ്തകങ്ങള്‍ അധികമൊന്നും പിറക്കാറില്ല നമ്മുടെ നാട്ടില്‍. ഇയ്യിടെ കുറഞ്ഞ കാലത്തിനുള്ളില്‍  കൂടുതല്‍ പതിപ്പുകളിറങ്ങിയ അബ്ദുള്ളക്കുട്ടി എന്ന 'മറുകണ്ടം ചാടിക്കുട്ടി'യുടെ 'നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി' എന്ന പുസ്തകം  ഇതിനൊരു അപവാദമാണ് എന്ന് മറക്കുന്നില്ല.

വാദവും വിവാദവും അപവാദവും നമുക്ക് പണ്ടേ ഇഷ്ടമാണ്. ആ ഗണത്തില്‍ പെട്ട എന്തും ഗുണംകെട്ടതാണെങ്കില്‍ കൂടി  നമുക്ക് പെരുത്ത്‌  തൃപ്തിയാകും. അത് പുസ്തകങ്ങള്‍ ആണെങ്കില്‍ കൂടി. ചാനലുകള്‍ അത്രത്തോളം നമ്മെ അതൊക്കെ കഷ്ടപ്പെട്ട്  ഇഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട് .! ഒരു വിവാദവും അപവാദവും ഇല്ലാത്ത ദിവസം 'ശ്ശൊ വല്ലാത്തൊരു മോശപ്പെട്ട ദിവസം..'! എന്ന വിഷമമായിരിക്കും  നമുക്ക്..

ഒരു പക്ഷേ അബ്ദുല്ലക്കുട്ടിയുടെ കട്ടിയില്ലാത്ത 'കുട്ടിപുസ്തക'ത്തിന്‌ ശേഷമിറങ്ങുന്ന അല്പം  'കട്ടിയുള്ള' ഒരു രാഷ്ട്രീയ പുസ്തകമായിരിക്കും ഇത്.  


പുതിയ പുസ്തകം പേര്സൂചിപ്പിക്കുന്ന പോലെ ചെമന്നതാണ്. അത് കൊണ്ട്  പേജുകളിലുടനീളം ചുവപ്പ് പടര്‍ന്നുകിടക്കുമെന്ന് ന്യായമായും ഉറപ്പിക്കാം. മാത്രമല്ല ഈപുസ്തകം പ്രസിദ്ധീകരിച്ചാല്‍ തനിക്കു ജീവഹാനിയുണ്ടാവാന്‍ സാധ്യത പോലുമുണ്ടെന്ന് ഗ്രന്ഥകാരന്‍ കാലേക്കൂട്ടി പറഞ്ഞിട്ടുണ്ട് . (ബുഷിനെ ഷൂകൊണ്ടെറിഞ്ഞ പത്രപ്രവര്‍ത്തകനോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് പിന്നെ കുറച്ചുകാലം ഷൂ ഏറ്  ഒരു ഫാഷനായി മാറിയിരുന്നു. ഇപ്പോള്‍ ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നതാണ് പുതിയ ട്രെന്‍ഡ് എന്ന് തോന്നുന്നു. കുഞ്ഞാലിക്കുട്ടി മുതല്‍ ഒ ഗ്രൂപ്പ് അബ്ദുല്ല (ശൈഖുനാ   'മുടി  വിഭാഗ'ത്തിന്റെ ഭാഷയില്‍ സീറോ അബ്ദുള്ള)   വരെ ഈ ഭീഷണി നേരിട്ടവരും നേരിട്ട് കൊണ്ടിരിക്കുന്നവരും നേരിടാനൊരുങ്ങിയിരിക്കുന്നവരുമാണ്. അക്കൂട്ടത്തില്‍ ഒരു ഷാജഹാനുമിരിക്കട്ടെ! ഏതായാലും   ചുവന്ന അടയാളങ്ങള്‍ അക്ഷരങ്ങളിലും പേജുകളിലും പരന്നു കിടന്നാലും  റോഡിലും തെരുവിലും അത് പടരാതിരിക്കട്ടെ  എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.


'ചുവന്നഅടയാളങ്ങളു'ടെ കര്‍ത്താവ് ആരെന്നു  വിശദമായി നാം പറഞ്ഞില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് നാമൊക്കെ  ഏറെ കേള്‍ക്കുകയും പരിചയപ്പെടുകയും ചെയ്ത    ഒരാളുടെതാണ് കൃതി.   പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.എസ്.
അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും  വലംകയ്യുമായിരുന്ന ശ്രീ കെ .എം.ഷാജഹാന്റെതാണ് പുസ്തകം. അന്ന്, എല്ലാ തെരഞ്ഞെടുപ്പു കാലത്തും നടന്നു വരാറുള്ള  പോലെ വി.എസിനെതിരെ ആസൂത്രിതമായി  ചരട് വലിയുണ്ടായപ്പോള്‍ ഇപ്പുറത്ത് അതിലേറെ ശക്തിയില്‍ 'കയറുവലി'യും വടംവലിയും  സംയുക്തമായി സംഘടിപ്പിച്ച് വിജയം വരിച്ച  ആളാണ്‌ ഷാജഹാന്‍. പക്ഷെ ഇന്ന് അദ്ദേഹം  വി.എസിനോടൊപ്പമില്ല. രാഷ്ട്രീയം അങ്ങനെയാണ്. ഇന്നത്തെ വേണ്ടപ്പെട്ട 'അളിയനാ'യിരിക്കും നാളത്തെ ഭേദപ്പെട്ട 'അളിഞ്ഞ'വന്‍. അന്ന് വി.എസിന്റെ ഒപ്പം നിന്നവരെ വെട്ടിനിരത്തിയതോ, മുഴച്ചുനിന്നത് തട്ടിനിരപ്പാക്കിയതോ  എന്തായാലും ഷാജഹാന്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ വരാന്തയില്‍പോലും ഇല്ലാത്ത ആളാണ്. അത് കൊണ്ട് തന്നെ ഈ പുസ്തകം  വിവാദമാകാനുള്ള സാധ്യത 'ഉന്തിക്കളയാന്‍'  വയ്യ.

ഈപുസ്തകത്തിന്റെ മറ്റൊരു പുതുമ ഇത്  പ്രകാശനം ചെയ്തത് സ്നേഹയാണ് എന്നതാണ്.. സ്നേഹ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ നമുക്ക് ആളെ പെട്ടന്നങ്ങ് പിടികിട്ടില്ല. രണ്ടക്ഷരമുള്ള മറ്റൊരുപേര് പറഞ്ഞാല്‍ നാമൊക്കെ അവളെ വേണ്ടതിലേറെ അറിയും. അച്ഛനുണ്ടായിട്ടും അച്ഛനില്ലാത്ത കുട്ടിയാണ് സ്നേഹ.  അമ്മ മുലപോലും കൊടുക്കാതെ മരിച്ചും പോയി. ശാരി എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. അവളുടെ കുട്ടിയാണ് സ്നേഹ. അവളുടെ അച്ഛനാരെന്നു ആര്‍ക്കുമറിയില്ല. ശാരിക്കറിയാമായിരുന്നു . പക്ഷെ പേര് വെളിപ്പെടുത്തും മുമ്പ് അവള്‍ പോയി. പിന്നെ ആ അച്ഛനെ അറിയാവുന്ന ഒരേ ഒരാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്‌. പക്ഷെ; ആ വി.ഐ.പിയെ  ഈ വി.ഐ.പി .  കൊന്നാലും പറയാന്‍ കൂട്ടാക്കില്ലെന്നു വേണം കരുതാന്‍. 

കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് കാടും മേടും താണ്ടിയ ഒരു   യുവവൃദ്ധനെ കണ്ട് യുവാക്കള്‍ പോലും അസൂയപ്പെട്ടു പോയിരുന്നു.. അക്കാലം വരെ ഒരു നിലയും വിലയുമില്ലാതിരുന്ന  'കയ്യാമ'ത്തി ന് അന്ന് മുതല്‍ വെള്ളിമൂങ്ങയെക്കാള്‍ മാര്‍ക്കറ്റായിരുന്നു.!



പക്ഷേ നാലരക്കൊല്ലം സുഖസുന്ദരമായി ഉറങ്ങിത്തൂങ്ങിയും ഗോലി കളിച്ചും ഗോഷ്ഠി കാണിച്ചും വലിച്ചു നീട്ടി  ഭരിച്ചിട്ടും പുളിച്ചു നാറിയ  'ഐസ് ക്രീം' തന്നെ പിന്നെയും പിന്നെയും എടുത്തു നാക്കിലും വാക്കിലും    വാരിവാരി തേച്ചിട്ടും മേമ്പൊടിക്കോ , തൂക്കമൊപ്പിക്കാനോ പോലും ശാരിയെന്ന  രണ്ടക്ഷരം ഉരിയാടാതിരിക്കാന്‍ പരമാവധി ശ്രമിച്ചു മുഖ്യന്‍ .

കോഴിക്കോടന്‍ ഐസ് ക്രീമിന്റെ അത്ര ടേസ്റ്റ് ഒരു പക്ഷെ  ഇതിനുണ്ടാവില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടാവും കിളിരൂര്‍  'ഐസ് ക്രീമി'നെ കുറിച്ച് ക്ക , ച്ച , ട്ട, ത്ത, പ്പ '  തുടങ്ങി മലയാള അക്ഷരമാലയിലെ ഇരട്ട അക്ഷരം വേണ്ട; 'ക, മ, ല, വ, ര, ഴ, എന്നതിലെ ഒരു ഒറ്റ അക്ഷരംപോലും വി.എസ്. എന്ന 'കയ്യാമക്കാരന്‍' മിണ്ടിയില്ല. പാവപ്പെട്ട  ശാരിയുടെ കുടുംബം നിയമസഭക്ക്മുമ്പില്‍ സമരം നടത്തുക പോലും ചെയ്തിട്ടും 'മൂന്നാര്‍ കുലുങ്ങിയാലും വി.എസ് കുലുങ്ങില്ല' എന്ന മട്ടില്‍ മൌനം പാലിച്ചു വിദ്വാനാവുകയാണ് വി.എസ്. ചെയ്തത്. പീഡന ക്കാരെയൊക്കെ കയ്യാമം വെച്ച് നടു റോഡിലൂടെ നടത്തിക്കും എന്ന് പറഞ്ഞ ആള്‍ വെറും ഒരു കുയ്യാമയെ പോലെ തല അകത്തേക്ക് വലിച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്റെ  'ശ്രീമതി  നാരായണീ'  എന്ന മട്ടില്‍  ഉറക്കം നടിച്ചു

അഞ്ചു വര്‍ഷത്തോളം  മനസ്സിനകത്ത്  പാസ് വേര്‍ഡ്‌ ഇട്ട് പൂട്ടി 'സേവ്' ചെയ്തു വെച്ച ആ വി.ഐ. പിയെ ഇനി എന്നാണാവോ അദ്ദേഹം  വെളിപ്പെടുത്താനും പിടികൂടാനും ആമം വെക്കാനും പോകുന്നത് .. ?

ഏറെ രസകരമായ ഒരു കാര്യം , അടുത്ത അഞ്ചു വര്‍ഷം കൂടി കിട്ടിയാല്‍  വി.ഐ.പിയെ പിടികൂടുമെന്ന് സ്വന്തം മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആരംഭ ശൂരത്വത്തില്‍   ഇന്നലെ അദ്ദേഹം പ്രസംഗിക്കുന്നത് കേട്ടു എന്നതാണ്. പഴയ ആ തന്ത്രം തന്നെ പൊടി തട്ടി  വീണ്ടും  പയറ്റുന്നു എന്നര്‍ത്ഥം.  കുപ്പിക്കും വീഞ്ഞിനും കുടിക്കുന്ന ആളിനും  ഒന്നും ഒരു മാറ്റവുമില്ല.  പഴയ വി.എസ്, പഴയ ശാരിയെ, പുതിയകുപ്പിയിലാക്കി  വീണ്ടും പുതിയ രാഷ്ട്രീയം  കളിക്കുന്നു.. അധികാരത്തിലിരുന്ന സമയത്ത് മനസ്സിലേക്ക് ഒരിക്കല്‍ പോലും കടന്നു വരാത്ത  ആ പേര് ഇപ്പോള്‍ അദ്ദേഹം ഓര്‍ത്ത്‌ തുടങ്ങിയിരിക്കുന്നു. അത്രയും നല്ലത്. വി.എസിന് പ്രായം ഏറിയെന്നും അനാരോഗ്യം ബാധിച്ചെന്നുമൊക്കെ പറയുന്നവര്‍ വെറും ശുംഭന്മാര്‍ ! നോക്കൂ , വി.എസിന് എന്തൊരു ഓര്‍മ്മ ശക്തിയാണ്...!

തെരഞ്ഞെടുപ്പ് വേളയില്‍ മാത്രം ഓര്‍ക്കാനും ഭരണം കിട്ടുന്നതോടെ സൗകര്യം പോലെ മറക്കാനുമുള്ള ഒരു പാവം പെണ്‍കുട്ടിയുടെ പേര് അല്ലാതെ മറ്റെന്താണ് ശാരി ?





എനിക്ക് ഒരു സഹപാഠിയുണ്ടായിരുന്നു.  വിജയന്‍. ആളിത്തിരി ഉറക്കം തൂങ്ങിയാണ്. ക്ലാസിലിരുന്നു നന്നായി ഉറങ്ങും.  പരീക്ഷക്ക് എല്ലാവരും കുത്തിയിരുന്നു പഠിക്കുമ്പോള്‍ വിജയന്‍ പഠിക്കില്ലെന്നു മാത്രമല്ല പഠിക്കാന്‍ ആരെയും അനുവദിക്കുകയുമില്ല. പക്ഷെ പരീക്ഷ പേപ്പര്‍ കിട്ടുമ്പോള്‍ ഒരു വിധം പാസ് മാര്‍ക്ക് വിജയനുണ്ടാകും. അത് കിട്ടാനുള്ള ചില ചെപ്പടി വിദ്യകള്‍   വിജയന് അറിയാം.
സത്യത്തില്‍  ആ വിജയനാണ് ഈ വി. എസ്.  പതിനൊന്നാം  മണിക്കൂറില്‍ യൂസഫലി എന്നാ ബ്യൂട്ടീഷ്യന്റെ കൈക്രിയയിലൂടെ വല്ലാതെ  'സ്മാര്‍ട്ട്‌ 'ആയും,  'അരിയെറിഞ്ഞു  ആയിരം കാക്കകളെ' കൂട്ടം കൂട്ടമായി വരുത്തിയും അഞ്ചു വര്‍ഷം കഴിഞ്ഞു വരുന്ന ജനകീയ പരീക്ഷയില്‍ വി.എസ്.  ജയിക്കാന്‍ നോക്കുന്നു. വലിയ വിദ്യാഭ്യാസമൊന്നും വി.എസിനില്ലെങ്കിലും ചെപ്പടി വിദ്യകളുടെ മാസ്റ്റര്‍ തന്നെയാണ് അദ്ദേഹം. പക്ഷേ എല്ലാ പരീക്ഷക്കും  കുറുക്കു വഴിയിലൂടെ ക്രിയ ചെയ്തു  ജയിച്ചു കയറാന്‍ കഴിയുമോ എന്ന് കണ്ടറിയുക തന്നെ വേണം.

ഏതായാലും ചുവന്ന അടയാളങ്ങള്‍  ഒരു സാധാരണ പുസ്തകം  അല്ല എന്ന് ഉറപ്പാണ്‌.  അത് പ്രകാശനം ചെയ്ത വ്യക്തി   ആര് എന്നത് തന്നെ പുസ്തകത്തിന്റെ പ്രസക്തിയും ഉള്ളടക്കവും  വിളിച്ചു പറയുന്നുണ്ട്.. ചുവന്ന അടയാളങ്ങള്‍ ചില അടയാളപ്പെടുത്തലുകള്‍ മാത്രമല്ല ചില  ചുവന്ന ഓര്‍മ്മപ്പെടുത്തലും കൂടിയാണെന്ന് സാരം ..! മലമ്പുഴയില്‍ വി.എസിനെതിരെ മത്സരിക്കുന്ന ലതിക സുഭാഷിന് കെട്ടിവെക്കാനുള്ള കാശ് നല്‍കിയത് സ്നേഹയാ ണെന്നും ഇതിനോട് ചേര്‍ത്ത് വായിക്കാം ..

അടിവര  : കയ്യാമവും 'കുയ്യാമ'യും തമ്മിലെന്ത് ബന്ധം? 
------------------------------------------------------------
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍   

2011 മാർച്ച് 13, ഞായറാഴ്‌ച

ഒറ്റ മരച്ചില്ലയില്‍ നെറ്റിയില്‍ പൂവുള്ള പക്ഷി


യാത്ര ഹരമുള്ളകാര്യമാണ്. വിനോദയാത്രയാകുമ്പോള്‍ വിശേഷിച്ചും. തലേന്ന് തുടങ്ങും  ആവേശത്തിമര്‍പ്പ്. എത്രയൊക്കെ തയ്യാറെടുപ്പ്  നടത്തിയാലും പിന്നെയുമെന്തോ മറന്നപോലെ. തലേന്ന് നേരത്തെ കിടന്നു നേരത്തെ ഉണരണമെന്ന് കരുതും. പറഞ്ഞിട്ടെന്ത്? കണ്ണുകളെത്ര ഇറുകെഅടച്ചാലും രക്ഷയില്ല. നിദ്രാദേവി പോയിട്ട് സുഭദ്രാദേവിപോലും കടാക്ഷിക്കുകയില്ല. അതങ്ങനെയാണ്. നിറഞ്ഞ സന്തോഷമുണ്ടാകുമ്പോള്‍ അവള്‍ ആ പരിസരത്തൊന്നും വരില്ല.
വിദ്യാര്‍ഥി ജീവിതത്തിലെ എന്നും ഓമനിക്കുന്ന മിഴിവുള്ള ഓര്‍മ്മകളാണത്രെ ഓരോ വിനോദയാത്രയും. പക്ഷെ , നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പഠന കാലത്ത് ഒരിക്കല്‍പോലും ആ ഭാഗ്യം കിട്ടിയില്ല.
പിന്നെയും ഏറെക്കാലം കഴിഞ്ഞാണ്  ആ സൌഭാഗ്യദേവത  എന്നെ കാര്യമായൊന്നു പരിരംഭണം ചെയ്യുന്നത്.

അങ്ങനെ ജീവിതത്തിലെ ആദ്യത്തെ വിനോദയാത്രക്ക് ഒരുങ്ങുകയാണ്. ഇന്നത്തെ വിദ്യാര്‍ഥി നാളത്തെ അദ്ധ്യാപകന്‍ എന്ന് കൃത്യമായി പറയാന്‍ പറ്റുന്ന പ്രായം. പക്ഷെ,  മൊട്ടയടിച്ചവന്റെ തലയില്‍ കല്ല്‌ മഴ പെയ്തെന്നു പറഞ്ഞപോലെ, ആറ്റുനോറ്റുണ്ടായ വിനോദയാത്ര കോമഡിയില്‍ തുടങ്ങി ട്രാജഡിയില്‍ കലാശിക്കുകയാണ് ചെയ്തത്. അങ്ങോട്ട്‌ പോയ മനസ്സുമായല്ല തിരിച്ചിങ്ങോട്ട് പോന്നത്.
ടീച്ചിംഗ് പ്രാക്ടീസും കമ്മീഷന്‍വരവുമൊക്കെ കഴിഞ്ഞ് സര്‍വതന്ത്ര സ്വതന്ത്രരായാണ് ഞങ്ങള്‍ നാല്പത്തി രണ്ടോളം 'പാവം ട്രൈനികള്‍' ടൂറിനിറങ്ങുന്നത്.

മൈസൂര്‍ - ഊട്ടിയിലെക്കാണ് യാത്ര. ഏതു ടൂത്ത് പേസ്റ്റിനും കോള്‍ഗേറ്റ് എന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്പോലെ ഏതു ടൂറും അന്നൊക്കെ മൈസൂര്‍ -  ഊട്ടിയായിരുന്നു.
ഞങ്ങളുടെ സംഘം കൈകൊട്ടിപ്പടിയും കലാപരിപാടികള്‍ അവതരിപ്പിച്ചും ആര്‍ത്തുല്ലസിച്ചും മൈസൂരിലെത്തി കാഴ്ചകളുടെ ഇന്‍ബോക്സ് തുറന്നുതുടങ്ങി. വൃന്ദാവനവും ടിപ്പുവിന്റെ കോട്ടയും മൈസൂര്‍പാലസും രവിവര്‍മ്മ ചിത്രങ്ങളുമൊക്കെയായി വിഭവസമൃദ്ധമായ നയനസദ്യ തന്നെയുണ്ടു. ഏറ്റവും അവസാനമാണ് മൃഗശാലയിലേക്ക് അന്തര്‍ഗമനം നടത്തുന്നത്.

ലൈലയും സുനന്ദയും അസീസും സതീഷുമൊക്കെ ഏതോ മായികലോകത്തെത്തിപ്പെട്ടപോലെ നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞും പൊട്ടിച്ചിരിച്ചും കയ്യിലുള്ള എല്ലാനമ്പരുകളും പുറത്തെടുത്തും പരമാവധി ആഘോഷിക്കുന്നുണ്ട്. ലൈല മുമ്പൊന്നുമില്ലാത്തവിധം വല്ലാതെ അടുത്ത് വരാനും സ്വതന്ത്രമായി സംസാരിക്കാനുമൊക്കെ ഇത്തിരി ഇഷ്ടം കാണിക്കുന്നുണ്ടോ എന്നൊരു സംശയം. മനസ്സിന്‍ കവിളില്‍ കുളിരുമ്മ പതിയുമ്പോള്‍, പ്രണയാധരങ്ങള്‍ ചുവന്നു തുടുക്കുമായിരിക്കും. അങ്ങനെ ഒരു നല്ല വാചകം അന്നേരം വെറുതെ ഞാന്‍ മനസ്സിലെഴുതിയിട്ടു.

മൃഗശാലയിലൂടെ മുന്‍ഗാമികളെയും കുടുംബക്കാരെയും സംബന്ധക്കാരെയു മൊക്കെ വിശദമായി നടന്നു കാണുകയാണ്.  യാഷിക്ക ക്യാമറകള്‍ കണ്ണടച്ച് തുറക്കുന്നു. മൊബൈലുകളൊന്നും അന്നില്ല. നിറയെ സന്ദര്‍ശകരാണ്‌. സ്ത്രീകളും കുട്ടികളും തന്നെയാണ് കൂടുതലും. പോരാത്തതിന് മിഥുനങ്ങളും കര്‍ക്കിടകങ്ങളുമൊക്കെയുണ്ട്.യുണിഫോമിട്ട സ്കൂള്‍ കുട്ടികളും അവരെ മേക്കാന്‍ സാരിത്തലപ്പ് ആലില വയറിനുകീഴെ ഭദ്രമായി തിരുകി വെച്ച് , തെരുവോരത്ത് നിന്ന് വാങ്ങിയ പൂ പിടിപ്പിച്ച  തൊപ്പിയൊക്കെ  വെച്ച് , മീരാജാസ്മിന്‍ സ്റ്റൈലില്‍ കുറെ ടീച്ചര്‍മാരും ..

മൃഗങ്ങളില്‍ നിന്ന് ടീച്ചര്‍മാരിലേക്കും പൂ തുന്നിയ തൊപ്പി കളിലേക്കും   യൂണിഫോം ധരിച്ച കുട്ടികളിലേക്കുമൊക്കെ കാഴ്ചയുടെ വാനരന്മാര്‍ മാറിമാറി പടര്‍ന്നു കേറുന്നതിനിടെ, എന്റെ മുമ്പിലൂടെ വല്ലാതെ കലപില കൂട്ടിക്കൊണ്ടു രണ്ടു പുതുമിഥുനങ്ങള്‍ കൊക്കുരുമ്മി പോകുന്നത് കണ്ടു.

മധുവിധുവിന്റെ മരം പെയ്യുന്നുണ്ട് ആ മുഖഭാവങ്ങളില്‍ നിന്നിപ്പോഴും.അവളെ കണ്ടാല്‍ ഒരു മലയാളി മാലാഖക്കുട്ടിയുടെ കട്ടുണ്ട്. അവന്‍ ഒരു കരുമാടിക്കുട്ടന്‍.മീശയുടെ സ്ഥാനത്ത് കറുത്ത  നേരിയ ഒരു വര. തടിച്ചുമലച്ച ചുണ്ടുകളിലും കറുപ്പ് കുടികെട്ടി പാര്‍ക്കുന്ന നീണ്ട  മുഖത്തും പക്ഷെ സ്നേഹത്തിന്റെ പ്രകാശപ്പൊട്ടുകള്‍ സമൃദ്ധമായി ചിതറിക്കിടപ്പുണ്ട്.

വെളുത്തു കൊലുന്നനെയുള്ള അവള്‍ ചിരിക്കുമ്പോഴും വര്‍ത്തമാനം പറയുമ്പോഴും അരിമുല്ല വിരിയുന്നുണ്ട്. നിതംബം വരെ തൂങ്ങി കിടക്കുന്ന ഇടതൂര്‍ന്ന മുടിത്തുമ്പത്ത് കുണുങ്ങിക്കുണുങ്ങിയുള്ള നടത്തത്തിനൊപ്പിച്ചു ഊയലാടുന്ന മുടിപ്പൂവ്. അത് കാണുന്നവരോടൊക്കെ ലോഹ്യം പറയുന്നുണ്ട്. ചിലരോട് കണ്ണിറുക്കി കാണിക്കുന്നുമുണ്ട്. അവളുടെ ചുമലില്‍ ആവശ്യത്തെക്കാള്‍ കൂടുതല്‍ അലങ്കാരത്തിനാണെന്നു തോന്നിപ്പിക്കുന്ന ഒരു വാനിറ്റിബാഗ്‌ അലസമായി തൂങ്ങിക്കിടക്കുന്നു. സംഘഗാനം ആലപിക്കുന്ന കുട്ടികള്‍ അവരവരുടെ തുടയില്‍തട്ടി താളംപിടിക്കും മട്ടില്‍ അതങ്ങനെ താളാത്മകമായി തപ്പുകൊട്ടി അവളുടെ കൂടെനടക്കുന്നു. അവളുടെ  മുടിയിഴകള്‍ക്ക് പൂക്കുട ചൂടിക്കൊടുത്തു കൂടെപോകുന്ന ഈരിഴയില്‍ കോര്‍ത്ത മുല്ലപ്പൂമാല മുടിപ്പുറത്ത്  മയങ്ങിക്കിടപ്പാണ്. പോക്കുവെയിലേറ്റ് അവയുടെ കണ്ണുകള്‍ കൂമ്പിയിരിക്കുന്നു. നിറയെ മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു പടര്‍ന്നു കിടക്കുന്ന ഭംഗിയുള്ള സാരിയില്‍ കാറ്റിന്റെ വിരല്‍ത്തലപ്പുകള്‍ വെറുതെ വികൃതി കാട്ടിക്കൊണ്ടിരിക്കുന്നു.



നീണ്ടു മെലിഞ്ഞ അവളുടെ കൈകളില്‍ ഇലകളടര്‍ത്തി മാറ്റാത്ത ഒരു പിടി  ഇളം കാരറ്റ്. മൃദു വാര്‍ന്ന അവളുടെ ഉള്ളം കയ്യില്‍ അച്ചടക്കത്തോടെ അവ പരസ്പരം സ്നേഹിച്ചു ചേര്‍ന്ന് കിടക്കുന്നു.
ഇടയ്ക്ക് അവയിലൊന്നില്‍ അവളൊന്നു കടിച്ചു. അത് തന്നെ അവനും കൊടുത്തു. അവളുടെ കൊച്ചരിപ്പല്ലുകള്‍ ക്ഷതമേല്‍പ്പിച്ച കാരറ്റിന്റെ ഇളം മേനിയില്‍ പിക്കാസു പോലെയുള്ള അവന്റെ പല്ലുകള്‍ കേറിയിറങ്ങുമ്പോള്‍ എവിടെയൊക്കെയോ ഒരു ഞെരിപിരി കൊള്ളല്‍..

പല പോസുകളിലായി ഫോട്ടോകളെടുത്തു കൊണ്ടിരിക്കുയാണ് അവര്‍.    നീണ്ട കൊക്കും നെറ്റിയില്‍  പൂവുമുള്ള പേരറിയാത്ത ഒരു പക്ഷിയെ മനസ്സിന്റെ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു ഞാനപ്പോള്‍.
'എക്സ്ക്യൂസ് മി മേ യു പ്ലീസ്‌ ടേക്ക് സം ഫോട്ടോസ്..' ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവളാണ്. രണ്ടുപേര്‍ക്കും ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കാനാണ്.

ഞങ്ങള്‍ അപ്പോള്‍ പലയിനം പക്ഷികളുള്ള വിശാലമായ ഒരു ശരികക്കൂടിനടുത്താണ്. ഒരു മയൂരസുന്ദരി ചിറകൊക്കെ വിടര്‍ത്തി , യുവജനോത്സവ വേദിക്ക്  പിറകില്‍ കുച്ചിപ്പുടി മത്സരത്തിന് കാത്തു നില്‍ക്കുന്ന സുന്ദരിക്കുട്ടിയെ പോലെ നടനത്തിനു റെഡിയായി നില്‍പ്പുണ്ട്‌.
രണ്ടു പേരും വല്ലാതെ ചേര്‍ന്ന് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. ക്യാമറക്കണ്ണിലൂടെ ഞാന്‍ അവരെ നോക്കുമ്പോള്‍, 'വടക്ക് നോ ക്കിയന്ത്ര'ത്തിലെ  ശ്രീനിവാസനെയും പാര്‍വതിയെയും ഒരുനിമിഷം എനിക്ക് ഓര്‍മ്മ വന്നു. കരിവിളക്കിനടുത്ത് ഒരു നിലവിളക്ക്! അപ്പോള്‍ മാമുക്കോയയുടെ റോളില്‍ ആരാണെന്ന ചോദ്യം മനസ്സെന്നോട് ചോദിച്ചു. ശരീരമാസകലം അനുരണനമുണ്ടാക്കിയ ഒരു ഉള്‍ച്ചിരിയോടെ ഞാന്‍ ആ ചോദ്യത്തെ വളരെ സമര്‍ത്ഥമായി നേരിട്ടു..

മാറില്‍ ചേര്‍ന്ന് നിന്നും കെട്ടിപ്പിടിച്ചും മടിയില്‍കിടന്നുമൊക്കെ മൂന്ന് നാലു സ്നാപ്പുകള്‍ എന്നെക്കൊണ്ടെടുപ്പിച്ചിട്ടൊടുവില്‍ അവള്‍ എനിക്ക് മധുരമുള്ള ഒരു താങ്ക്സ് തന്നു. കൂടെ വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു ചിരിയും.
പിന്നീട് എപ്പോഴോ അവരെനിക്കു നഷ്ടപ്പെട്ടു..!


കണ്ടാമൃഗത്തിന്റെയും വെള്ളാനകളുടെയും നാഗരാജാക്കന്മാരുടെയും കൌതുകക്കാഴ്ചകളിലാണ് എന്റെ കൂട്ടുകാരില്‍ പലരും. ചിലര്‍, സ്കൂള്‍ പടിക്കല്‍ ബസ്സ് കാത്തു നില്‍ക്കുന്ന വ്യത്യസ്ത ക്ലാസുകളിലെ സുന്ദരിക്കുട്ടികളെ പോലെ , കൊച്ചു വര്‍ത്തമാനം പറഞ്ഞു സമയം കളയുന്ന മാന്‍പേടകളെ കണ്ണ് നിറയെ കണ്ടു നില്പാണ്. വൃത്തികെട്ട വെള്ളത്തില്‍ കിടന്നു പുളയുന്ന ചീങ്കണ്ണികളെയും ഭീമന്‍ ആമകളെയും കണ്ടു നില്‍ക്കുന്നു മറ്റുചിലര്‍.

ഏറ്റവും ഒടുവില്‍ ഞങ്ങളെത്തിയത് രണ്ടുപുലികളെ സ്വതന്ത്രമായി സ്വൈരവിഹാരം നടത്താ നനുവദിച്ചു വിട്ടിരിക്കുന്ന വിശാലമായ ഒരിടത്താണ്.കാട്ടില്‍ വെച്ച് പുലികളെ കാണുന്ന വിധത്തിലാണ്  ആ പുലിക്കാഴ്ച സംവിധാനിച്ചിരിക്കുന്നത്‌.. ചുറ്റും വലിയ കിടങ്ങാണ്. നല്ല ഉയരത്തില്‍ മതില്‍ക്കെട്ട്. സുരക്ഷക്കെന്നോണം കെട്ടിയ മുള്‍വേലി. സന്ദര്‍ശകര്‍ ഏല്‍പ്പിച്ച പരിക്കും നിര്‍ദയമായ പീഡനവും മൂലം വേലി അവിടവിടെ അടര്‍ന്നു മാറിയിട്ടുണ്ട്.സന്ദര്‍ശകരേറെയും ഇവിടെയാണ്‌. ക്യാമറകളുടെ ഫ്ലാഷ് ലൈറ്റുകള്‍ തുരുതുരാ കണ്ണ് ചിമ്മി തുറക്കുന്നു.

ഇളിച്ചു കാട്ടിയും പല്ലിറുമ്മിയും 'കയ്യാലപ്പുറത്തു നിന്ന് ഗോഷ്ഠി കാണിക്കാതെ ധൈര്യമുണ്ടെങ്കില്‍ ഇറങ്ങി വാ അപ്പോള്‍ കാണിച്ചു തരാ'മെന്ന മട്ടില്‍ എല്ലാവരെയും രൂക്ഷമായി നോക്കി പേടിപ്പിച്ചും വലിയ ശബ്ദത്തില്‍ മുരണ്ടും വാ പിളര്‍ത്തിയും മനുഷ്യരോടുള്ള പക മുഴുവനും തീര്‍ക്കുകയാണ് അവ രണ്ടും.
എല്ലാവരെയും ശത്രുക്കളായി കാണരുതെന്നും 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ ..' എന്ന് പാടിയ സഹൃദയരുടെ പ്രതിനിധികളുമുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍ എന്നുമുള്ള  ഒരു  തമാശ എന്റെ മനസ്സിലപ്പോള്‍ പൂവിട്ടു.

പിന്നെടെപ്പോഴോ പുലിക്കാഴ്ച്ചകളില്‍ നിന്ന് കണ്ണെടുത്ത് ഞാന്‍ കാഴ്ചക്കാരിലേക്ക് നോക്കി . കളി കാണുന്നതിനെക്കാള്‍ എനിക്കിഷ്ടം കളി കാണുന്ന കാണികളെ കാണുന്നതാണ്. അത് സത്യത്തില്‍ അനുഭവിച്ചറിയേണ്ട , രസമുള്ള ഒരു കാഴ്ച തന്നെ..!

അപ്പോഴുണ്ട് നിലവിളക്കും കരിവിളക്കും എന്റെ തൊട്ടടുത്തു തന്നെ ജ്വലിച്ചു നില്‍ക്കുന്നു.!ക്യാമറ അവളുടെ കയ്യിലാണ്. ഏറെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടാണ് ഒടുവില്‍ അവള്‍ ക്യാമറ അവന് കൈമാറുന്നത്. കൂടുതല്‍ അടുത്തടുത്ത്‌ ചെന്ന് വ്യത്യസ്ത ആംഗിളുകളില്‍ ഫോട്ടോ എടുക്കുകയാണ് അവനിപ്പോള്‍.

വേലിയൊക്കെ മറികടന്നും വല്ലാതെ കുനിഞ്ഞും അഭ്യാസം കാണിച്ചും വളരെ സാഹസികമായി അവന്‍ ഫോട്ടോ എടുത്തു കൊണ്ടിരിക്കുകയാണ്.
ഒരുള്‍ വിളിയെന്നോണം , 'മോനേ, ദിനേശാ , അത് ആരോഗ്യത്തിന് ഹാനികരമാണല്ലോ..'  എന്ന ഒരു സദുപദേശവാചകം എന്റെ മനസ്സില്‍ കിടന്നു അന്നേരം കയറു പൊട്ടിച്ചു കൊണ്ടിരുന്നു.


പെട്ടന്നാണ് അത് സംഭവിച്ചത്! എങ്ങനെയോ അവന്റെ കാലൊന്ന് വഴുതി. വല്ലാതെ വേച്ചുപോയ അവന്‍ കമ്പിവേലിയില്‍ പിടിക്കാന്‍ ഒരു വിഫല ശ്രമം നടത്തി . അത് വളരെ ദയനീയമായി പരാജയപ്പെട്ടു. അവന്‍ വലിയ ശബ്ദത്തോടെ കിടങ്ങിലേക്ക്!
കുറെ കാലമായി കാത്തിരുന്ന് ഒരു ഇര കിട്ടിയ സന്തോഷത്തോടെ വല്ലാത്തൊരു തരം മുരളലുമായി പൊടുന്നനെ  രണ്ടു പുലികളും ഓടിവരുന്നതും നിമിഷ നേരം കൊണ്ട് കടിച്ചുപിടിച്ചു വലിച്ചിഴച്ചു അവനെ കൊണ്ടുപോകുന്നതുമാണ് പിന്നെ കാണുന്നത്.
അവള്‍, തൊണ്ടയില്‍ വെച്ച് തന്നെ മരിച്ചു പോയ ഒരു അര്‍ദ്ധനിലവിളിയോടെ അടുത്തുണ്ടായിരുന്ന ഏതോ ഒരു സ്ത്രീയുടെ കൈകളിലേക്ക് തളര്‍ന്നു വീഴുന്നത് കണ്ടു.
പുലികള്‍ രണ്ടും  അവനെ കടിച്ചു കീറാന്‍ പരസ്പരം മത്സരിക്കുകയാണ്. അവയുടെ മുരള്‍ച്ചയില്‍ മൃഗശാല വിറപൂണ്ടു നില്‍ക്കുന്നു. എവിടുന്നൊക്കെയോ ആളുകള്‍ ഓടി വരുന്നു..

മൃഗശാലയുടെ അധികൃതരും മറ്റും ഒച്ചയിട്ടും അനുനയിപ്പിച്ചും പുലികളെ  വല്ലവിധേനയും കൂട്ടിലടക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ്. ദീര്‍ഘനേരത്തെ അതിസാഹസികമായ ശ്രമങ്ങള്‍ക്കൊടുവില്‍ അവ രണ്ടും കൂട്ടിലേക്ക് കൂളായി കേറിപ്പോയി. ഒന്നും സംഭവിക്കാത്ത മട്ടില്‍ .

ഒടുവില്‍ അവനെ ചെന്നെടുക്കുമ്പോള്‍ കണ്ട കാഴ്ച ഇന്നും കണ്ണിലുണ്ട്. വയറു പിളര്‍ന്ന് കുടല്‍ മാലകള്‍ പുറത്തു ചാടി.. മാറിലും കൈകാലുകളിലും തലങ്ങും വിലങ്ങും രക്തം പുരണ്ട നഖക്കീറുകള്‍..
ചുവന്ന  പെയി ന്‍റു തട്ടിമറിഞ്ഞു മുഖത്ത് തൂവിയ പോലെ രക്തം ചാലുകള്‍ സൃഷ്ടിച്ച് ഒഴുകിയിറങ്ങുന്നു...
ഒന്നേ നോക്കിയുള്ളൂ..
'അയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്ന് ആരോ പറഞ്ഞു. രക്ഷപ്പെടുമോ ആവോ..'?
സതീഷും അസീസും പറയുന്നത് കേട്ടു. ലൈലയും സുനന്ദയുമൊക്കെ  വാക്കുകള്‍ കിട്ടാതെ പ്രകാശം കെട്ട മുഖവുമായി തകര്‍ന്നിരിക്കുന്നു..
വിനോദയാത്രയുടെ എല്ലാ മൂഡും തകര്‍ന്ന് , ഞങ്ങള്‍ പക്രംതളം ചുരമിറങ്ങുമ്പോള്‍   ഞങ്ങളുടെ ലക് ഷ്വറി വീഡിയോ കോച്ച് ബസ്സില്‍ ശ്മശാന മൂകത തളം കെട്ടിക്കിടന്നു.

അന്നേരം പുറത്തെ കനത്ത ഇരുട്ടില്‍ രാത്രിയുടെ ഒറ്റമരച്ചില്ലയിലിരുന്ന് കാതരയായ ഒരു പക്ഷി ഹൃദയം പൊട്ടി കരയുന്നുണ്ടായിരുന്നു....

00

 (വിനോദ യാത്രക്കിടെ ഇങ്ങിനെ വല്ല അനുഭവവും നിങ്ങള്‍ക്കുമുണ്ടായിട്ടുണ്ടോ?)


  
  
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്