2014, ജൂൺ 24, ചൊവ്വാഴ്ച

ലാളന അതിര് വിടുമ്പോള്‍


ഒരു മാഗസിനിലേക്കു ലേഖനം ചോദിക്കാനാണ് ഞാനും സഹപ്രവ ര്‍ത്തകനും സുഹൃത്തുമായ നൌഷാദ് മാഷും അദ്ദേഹത്തെ കാണാന്‍ ചെല്ലുന്നത് .
അറിയപ്പെടുന്ന ചരിത്രകാരന്‍ . അദ്ധ്യാപക ന്‍ , ഗ്രന്ഥ ക ര്‍ത്താവ് തുടങ്ങിയ വിശേഷണങ്ങള്‍ ഒക്കെയുള്ള വ്യക്തിയാണ് . പേര് പറയുന്നില്ല .

ഒരു ചരിത്ര ലേഖനം വേണം .
അത് നേരിട്ട് ആവശ്യപ്പെടാനാണ് ഞങ്ങള്‍ അദ്ദേഹത്തെ കാണുന്നത് .

അന്ന് ഒരു അവധി ദിവസമായതിനാല്‍ അദ്ദേഹം വീട്ടിലുണ്ട് .
കൊച്ചു ഗ്രാമത്തിലെ അങ്ങാടിയില്‍ നിന്ന് ഒരു ഓട്ടോ പിടിച്ചാണ്
ഞങ്ങ ള്‍ പോയത് . കുറച്ചു ഉള്ളോട്ടാണ് വീട് .

ഓട്ടോക്കാരന് വീടറിയാം .
അധികമൊന്നും ഓടേണ്ടി വന്നില്ല .
ഓട്ടോയില്‍ നിന്നിറങ്ങി വീട്ടിലേക്കു കേറി കോളിംഗ് ബെല്‍ അമര്‍ത്തി .
വാതില്‍ തുറന്നത് അദ്ദേഹം തന്നെ .

കൂടെ രണ്ടു കുട്ടികള്‍ അദ്ദേഹത്തോടൊപ്പം ഉണ്ട് . ഇടത്തും വലത്തുമായി . കൊച്ചു കുട്ടികളാണ് . ഒരു ആണും ഒരു പെണ്ണും .

ഞങ്ങളോട് ഓഫീസ് റൂമില്‍ ഇരിക്കാന്‍ പറഞ്ഞു അദ്ദേഹം അടുക്കളയിലേക്ക് പോയി .
ഞങ്ങള്‍ അദ്ദേഹം വരുന്നതും കാത്തിരുന്നു .

അല്പം കഴിഞ്ഞു അദ്ദേഹം വന്നു .
കൂടെ രണ്ടവയങ്ങള്‍ എന്ന പോലെ കുട്ടികളും ഉണ്ട് .

അദ്ദേഹം നല്കിയ ലൈം ജ്യൂസ് മൊത്തിക്കുടിച്ചു ഞങ്ങ ള്‍ വിഷയം അവതരിപ്പിച്ചു .
സൌകര്യം പോലെ എഴുതി തന്നാല്‍ മതി . എന്നാലും വല്ലാതെ വൈകരുത് .

അപ്പോള്‍ അദ്ദേഹം പറഞ്ഞു : ഞാന്‍ പറഞ്ഞു തരാം . നിങ്ങള്‍ എഴുതി എടുത്താല്‍ മതി . അത് നല്ല ഒരു ആശയമായി തോന്നി . ഒറ്റയടിയ്ക്ക് കാര്യം നടക്കും . ഇനി വരികയും വേണ്ട .

അദ്ദേഹം പേപ്പറും പേനയും റൈറ്റിംഗ് പാഡും ഒക്കെ തന്നു .

ഒരു അദ്ധ്യാപകന്‍ കുട്ടികള്‍ക്ക് നോട്ട് എഴുതാന്‍ പറഞ്ഞു കൊടുക്കും പോലെ പതുക്കെ പതുക്കെ നിര്‍ ത്തി നല്ല ഒഴുക്കൊടെയാണ് അദ്ദേഹം പറയുന്നത് .

പാരഗ്രാഫ് വരുമ്പോള്‍ അതും പറഞ്ഞു തരും . എഴുതി എടുക്കുന്നത് നൌഷാദ് മാഷാണ് . ഞാനാകട്ടെ ആ കുട്ടികളെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ് .

അവര്‍ ഒരു കളിപ്പാവയെ പോലെ യാണ് അയാളെ 'കൈകാര്യം' ചെയ്തു കൊണ്ടിരിക്കുന്നത് . സംസാരിക്കുന്നതിനിടെ ഒരാള് അയാളുടെ മുടി പിടിച്ചു വലിക്കുന്നു .
താടിയിലെ രോമങ്ങള്‍ പിഴുതെടുക്കാന്‍ ശ്രമിക്കുന്നു ,
ചെവി തിരുമ്മുന്നു .

മറ്റൊരാള്‍ വേറെ ഒരു വശത്ത്‌ നിന്ന് അയാളുടെ മൂക്കിലൂടെ വിരലിടുന്നു . ചുണ്ടുകള്‍ പിടിച്ചു വക്രിച്ചു കളിക്കുന്നു .
ഇടയ്ക്കിടെ അയാളുടെ സംസാരം മുറിഞ്ഞു പോകുന്നു .
എന്നിട്ടും അദ്ദേഹം മക്കളോട് ഒരു വാക്ക് പറയുന്നില്ല . ക്ഷമ കേടു കാണിക്കുന്നില്ല , അവരെ അടുക്കളയിലെ ഭാര്യയുടെ അടുത്തേക്ക്‌ കൊണ്ട് പോയി കൊടുക്കുന്നില്ല .


കുട്ടികള്‍ അയാളെ പിച്ചുകയും മാന്തുകയും നുള്ളുകയും മൂക്കിലൂടെ വിരല്‍കടത്തി കൈക്രിയകള്‍ നടത്തുകയും ചെയ്തു കൊണ്ടേയിരുന്നു . ഒരക്ഷരം പോലും അവരോടു പറയുകയോ 'വേണ്ട' എന്ന് വിലക്കുകയോ ചെയ്യാതെ അയാള് നോട്ട് പറഞ്ഞു തന്നു കൊണ്ടേയിരുന്നു .

വല്ലാത്ത അതിശയം ആണ് ഞങ്ങള്ക്ക് തോന്നിയത് .
ഒടുവില്‍ എഴുതിയെടുക്കല്‍ കഴിഞ്ഞു അതിനു പറ്റിയ ഒരു ശീര്‍ഷ കം അദ്ദേഹത്തിന്‍റെ കൈപ്പടയില്‍ തന്നെ എഴുതി താഴെ പേരും ഒപ്പും അഡ്രസ്സും വെച്ച് തിരികെ തന്നു .

വ ര്‍ഷങ്ങ ള്‍ക്ക് മുമ്പ് കണ്ട ആ രംഗം ഇന്നും ഞാനിടക്കിടെ ഓര്‍ ക്കാറുണ്ട് .

നമ്മുടെ കുട്ടികളെ നമ്മേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരാളും ഈ ലോകത്ത് ഉണ്ടാവില്ല . അവരുടെ കളിയും ചിരിയും കുസൃതികളും തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ആനന്ദം .
പക്ഷേ എല്ലാറ്റിനും ചില സമയവും സന്ദര്‍ഭവും ഉണ്ട് .

മറ്റെന്തിനുമെന്ന പോലെ മക്കളെ ലാളിക്കുന്നതിനും കൊഞ്ചിക്കുന്നതിനും അവരോടൊപ്പം കളികളില്‍ ഏര്‍ പ്പെടുന്നതിനും നേരവും കാലവും സാഹചര്യവും പരിസരവും നോക്കുന്നത് നല്ലതാണ് .

വീട്ടില്‍ അതിഥി കള്‍ വരുമ്പോഴും നമ്മളും കുട്ടികളും അതിഥി കള്‍ ആയി മറ്റു വീടുകളില്‍ പോകുമ്പോഴും പാലിക്കേണ്ട ചില മര്യാദ കളുണ്ട് . അത് നമ്മുടെ മക്കളെ പരിശീലിപ്പിക്കുകയും അവര്‍ ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും വേണം . മനസ്സിലാകാത്ത പ്രായത്തില്‍ ആണ് എങ്കില്‍ അത്തരം ഘട്ടങ്ങളില്‍ നാം അവരെ നന്നായി ശ്രദ്ധിക്കുക തന്നെ വേണം .

നാം മറ്റൊരു വീട്ടിലേക്കു പോകും മുമ്പ് നമ്മുടെ കുട്ടികള്‍ക്ക് ചില നിര്‍ദേശങ്ങള്‍ കൊടുക്കുന്നത് നന്നായിരിക്കും .
അല്ലെങ്കില്‍ ഒരു പക്ഷേ കുട്ടികളുടെ കൈക്രിയകള്‍ കാരണം നല്ല ബന്ധങ്ങള്‍ പോലും വഷളാകാന്‍ അത് മതിയാകും . വിരുന്നു ചെന്ന വീട്ടിലെ ഒരു കളിപ്പാട്ടം നമ്മുടെ കുട്ടി പൊട്ടിച്ചാല്‍ മതി ഒരു പക്ഷെ ഒരു നല്ല ബന്ധം തകരാന്‍ .

ഓരോ വീട്ടിലും ഓരോ സംസ്ക്കാരം ആയിരിക്കും .
വീടും അകവും പുറവും പൊന്നു പോലെ നോക്കുന്ന കുടുംബിനികള്‍ ഉള്ള വീടുകളിലേ ക്കാവും ഒരു പക്ഷെ നാം പോകുന്നത് .

അവിടെയുള്ള ഒരു സാധനവും എടുക്കുകയോ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത് എന്ന് കുട്ടികള്‍ക്ക് ശക്തമായ നിര്‍ ദേശം നല്‍കണം .

ചില കുട്ടികളുടെ സ്വഭാവം എവിടെ എന്ത് കണ്ടാലും അത് അവര്‍ക്ക് വേണം . കിട്ടിയില്ലെങ്കില്‍ കരച്ചിലോടു കരച്ചിലാവും . വിരുന്നു ചെന്ന വീട്ടിലെ കുട്ടിയുടെ കളിപ്പാട്ടം ഒക്കെയാവും ഇങ്ങനെ കരഞ്ഞു സ്വന്തമാക്കാന്‍ നോക്കുക . അത്തരം വാശികളെ ഒരിക്കലും ഒരുനിലക്കും പ്രോത്സാഹിപ്പിക്കരുത് .

നമ്മുടെ വീട്ടിലേക്കു വരുന്ന അതിഥി കളോട് എങ്ങനെ പെരുമാറണം എന്ന് നമ്മുടെ കുട്ടികളോടും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം .

കുട്ടികളുമായി മറ്റു വീടുകളിലേക്ക് പോകുമ്പോള്‍ കുട്ടികളെ ഒരിക്കലും അവരുടെ പാട്ടിനു വിടരുത് . അവരുടെ മേല്‍ ഒരു കണ്ണ് വേണം എ പ്പോഴും .

നമ്മുടെ വീട്ടില് നമ്മള്‍ കുട്ടികളെ എപ്പോഴും ശ്രദ്ധിക്കും . പക്ഷേ വിരുന്നു പോകുമ്പോള്‍ പൊതുവേ വിരുന്നു ചെന്ന വീട്ടിലെ കുടുംബിനിയുമായി ഭാര്യ സംസാരിച്ചിരിക്കും കുടുംബ നാഥനുമായി ഭ ര്‍ത്താവും .
കുട്ടികള്‍ അവിടെ എന്തൊക്കെ ചെയ്യുന്നു എന്ന് ശ്രദ്ധിക്കാറെ ഇല്ല .

ഇനി നമുക്ക് അതിനു കഴിയില്ലെങ്കില്‍ നമ്മുടെ തന്നെ മുതിര്‍ ന്ന ഒരു കുട്ടിയെ അവരെ ശ്രദ്ധിക്കാന്‍ ചട്ടം കെട്ടാം . ഇങ്ങോട്ട് വിരുന്നു വരുന്ന കുട്ടികളെ യും ശ്രദ്ധിക്കാന്‍ അങ്ങനെ ഒരാളെ ഉത്തരവാദിത്തം എല്പ്പിക്കാം നേരത്തെ തന്നെ . ഇത് ഒരു ചെറിയ കാര്യമായി അവഗണിക്കെണ്ടതല്ല .
കാരണം ഇത്തരം വിരുന്നു പോകലുകള്‍ തീരാ നഷ്ടങ്ങളിലേക്കും തോരാത്ത കണ്ണീരിലേ ക്കും വരെ പോയ സംഭവങ്ങള്‍ ഉണ്ട് .

നമ്മുടെ പ്രശസ്ത പിന്നണി ഗായിക ചിത്രയുടെ പുന്നാര മോള്‍ നഷ്ടപ്പെട്ടത് ഒരു ആഘോഷ വേളയിലെ ചെറിയ ഒരു അശ്രദ്ധ കാരണമായിരുന്നു .

എന്റെ റൂം മേ റ്റിന്റെ ഒരു മകനെ അദ്ദേഹത്തിനു നഷ്ടമായത് നാലാം വയസ്സിലാണ് . ഒരു വിരുന്നു പോക്കിനാണ് അവന്‍ എന്നെന്നേക്കുമായി അവരെ വിട്ടു പോയത് . ഇന്നലെ കൂടി അക്കാര്യം പറഞ്ഞു അദ്ദേഹം പൊട്ടിപ്പൊട്ടി ക്കരഞ്ഞത് ഇപ്പോഴും എന്റെ കണ്ണി ലുണ്ട് .

ചാലിയാറിന്റെ തീരത്താണ് അദ്ദേഹത്തിന്‍റെ ഭാര്യയുടെ അനിയത്തിയുടെ വീട് . അനിയത്തിയുടെ കുട്ടികളും അദ്ദേഹത്തിന്‍റെ കുട്ടിയും മുറ്റത്തിറങ്ങി കളിച്ചു . കളി കുറച്ചു ദൂരേക്ക്‌ പോയി . പുഴക്കരയിലെത്തി .

പിന്നെ കൂട്ട കരച്ചില്‍ കേട്ട് ചെന്ന് നോക്കുമ്പോള്‍ നാല് വയസ്സുകാരനെ കാണുന്നില്ല . മൂന്നു ദിവസം കഴിഞ്ഞാണ് ആ കുട്ടിയെ കിട്ടിയത് .

പടച്ചവന്‍ തന്ന മക്കളെ അവന്‍ എപ്പോഴാണ് തിരിച്ചെടുക്കുക എന്ന് പറയാന്‍ കഴിയില്ല
പക്ഷേ നമ്മുടെ ഒരു അശ്രദ്ധ കാരണം നമ്മുടെ കുട്ടിക്ക് വല്ലതും സംഭവിച്ചാല്‍ ആ വേദനയും കണ്ണീരും ജീവിത കാലത്ത് ഒരിക്കലും തോരില്ല .. !!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്