2012, മാർച്ച് 3, ശനിയാഴ്‌ച

ഹിറാസ്ട്രീറ്റില്‍ ഒരു വെളുപ്പാന്‍കാലത്ത്








വെളിച്ചം കണ്ണ് തിരുമ്മി എഴുന്നേറ്റുവരുന്നേയുള്ളൂ.   
വേപ്പുമരങ്ങള്‍  ഉറക്കച്ചടവ് വിട്ടുമാറാതെ 
പുതിയ ഒരു ദിവസത്തിന്റെ ഉന്മേഷത്തിലേക്ക് കണ്ണുതുറന്നു  നില്പ് തുടങ്ങിയിട്ടുണ്ട്. 
ഇരുട്ട് പടിയിറങ്ങി പോയതറിയാതെ സ്ട്രീറ്റ് ലൈറ്റുകള്‍
വെറുതെ ചിരിച്ചു കൊണ്ടിരിക്കുകയാണ്. ചവറ്റുകൊട്ടക്കരികില്‍ , 
സമൃദ്ധി കടിച്ചീമ്പിവലിച്ചെറിഞ്ഞ, കോഴിക്കാലുകളില്‍ ‍നിന്ന് ശേഷിച്ച ഇറച്ചി നാരുകള്‍
കടിച്ചു കുടഞ്ഞു, ചിറിതുടക്കുന്നു ഏതാനും പൂച്ചക്കുട്ടികള്‍ ‍.. 
ഖുമാമ (വേസ്റ്റ് ബോക്സ്‌ ) യിലേക്ക് തലയിട്ടു ഇന്നലത്തെ വിഴുപ്പില്‍
നിന്ന് ഇന്നത്തെ പകല്‍   പരതുകയാണ്‌ പാറക്കറുപ്പുള്ള  പാവം ഒരമ്മ. 
പിറകില്‍ കുറുകെകെട്ടിയ അമ്മ ത്തൊട്ടിലില്‍ പരിസരം മറന്നു ഉറങ്ങുകയാണ് 
അവളുടെ ചുരുണ്ട മുടിയുള്ള കാര്‍വര്‍ണ്ണന്‍ കുട്ടി.


സുഭിക്ഷതയുടെ എണ്ണപ്പാടങ്ങളില്‍ നാട്ടിലെ പോലെ പാവങ്ങള്‍
ഉണ്ടാവില്ലെന്നയിരുന്നു വിചാരം. വിശപ്പിനും ദാരിദ്ര്യത്തിനും 
സ്വന്തമായി ഒരു നാടുമില്ലെന്ന തിരിച്ചറിവുണ്ടാകുന്നത് വളരെ വൈകിയാണ്. 


നിരത്ത് വിജനമാണ്. ഇടയ്ക്ക്, മടിയനായകുട്ടി സര്‍ക്കാര്‍സ്കൂളിലേക്ക് പോകുംപോലെ
ചിണുങ്ങിനീങ്ങുന്ന അപൂര്‍വ്വം  ചില വാഹനങ്ങള്‍ ..   
എ . സി. പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ചൂടിനു കുറവൊന്നുമില്ല.
കാര്‍ ഇത്തിരി പഴയതാണ്. 


അടുത്ത നാട്ടില്‍ പോക്കിന് കിട്ടിയ കാശിനു ആര്‍ക്കെങ്കിലും  കൊടുക്കണം. 
തിരിച്ചുവന്നിട്ട് ചിന്തിക്കാം ബാക്കി കാര്യങ്ങളൊക്കെ.
കൂട്ടത്തില്‍ ‍ രണ്ടു ടയറുകള്‍ തനി മൊട്ടയായിരിക്കുന്നു.
ഒരാള്‍  മുന്നിലും, മറ്റെയാള്‍  പിന്നിലും. 


എന്നാണാവോ അവര്‍  പാതിവഴിയില്‍ സേവനംമതിയാക്കി 'ടാറ്റാ' പറയുന്നത്. 
മുമ്പൊരിക്കല്‍ ഒരുടയര്‍ പഞ്ചറായതാണ്. അന്ന് സ്പെയര്‍ടയര്‍കൊണ്ട് തല്‍ക്കാലം രക്ഷപ്പെട്ടു. 
അതിത് വരെ അടച്ചിട്ടില്ല. ഒരുപുതിയ ടയര്‍ ‍ വാങ്ങണമെന്നു കരുതിയിട്ടുകാലം കുറച്ചായി. 
എല്ലാം നീട്ടിവെക്കുന്ന ഈ ദുശ്ശീലം കൂടപ്പിറപ്പാണ്. എന്നാണാവോ പറ്റെ കുടുങ്ങുക.  
ഇന്ന് എന്ത് കൊണ്ടോ അങ്ങിനെ ഒരുചിന്ത അകത്തിരുന്ന് മീശപിരിച്ച് വല്ലാതെ വിരട്ടുന്നുണ്ട്.


ഉഷ്ണകാലം അതിന്റെ സര്‍വവിധ ഐശ്വര്യങ്ങളുമായി പൂത്തുനില്‍ക്കുന്ന കാലമാണിത്. 
ഇവിടുത്തെ തണുപ്പിനും ചൂടിനും പ്രത്യേകമായ ഒരു  കാര്‍ക്കശ്യമാണ്. 
രോമകൂപങ്ങളില്‍    സൂചിമുനപോലെ തുളഞ്ഞുകയറുന്ന തണുപ്പ്. 
തിളച്ചവെള്ളം തലവഴി കോരിയൊഴിക്കും പോലെയുള്ള ചൂട്. 
ഋതുഭേദങ്ങളുടെ ഈ വേഷപ്രച്ഛന്ന മത്സരം എന്തിനാണാവോ എന്ന് പലകുറി 
ഓര്‍ത്ത്‌  നോക്കിയിട്ടുണ്ട്. ഉത്തരം കിട്ടിയിട്ടില്ല.


നേരെത്തെ ഇറങ്ങിയത്‌ ഇന്നെങ്കിലും അവനെ കാണണമെന്ന  നിര്‍ബന്ധം  കൊണ്ടാണ്. 


അവന്‍  ജോലിക്കിറങ്ങും മുമ്പ്   അവിടെയെത്തണം. ഇനിയും നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല.
ഒന്നിച്ചുതാമസിക്കുന്ന കാലത്ത് അവന്റെ കഷ്ടപ്പാടോര്‍ത്ത് ഒരു സഹായമാകട്ടെ എന്ന് കരുതി 
മനസ്സലിഞ്ഞതാണ്.  


'വാങ്ങുന്ന ഒരാവേശം ആര്‍ക്കും  തിരികെ തരാനുണ്ടാവില്ല. 
കടം കൊടുക്കുന്നതോടെ ഒരുശത്രുവിനെ വിലക്ക് വാങ്ങിക്കുകയാണ്' 
എന്നൊക്കെ പറഞ്ഞു പലരും പരമാവധി പിന്തിരിപ്പിക്കാന്‍  നോക്കിയതാണ്. 


തിരികെ ചോദിയ്ക്കാന്‍ വിളിക്കുമ്പോള്‍  ഫോണെടുക്കാതെ കണ്ടുമുട്ടുമ്പോള്‍ 
നൂറുകൂട്ടം ഒഴികഴിവുകള്‍ പറഞ്ഞ് കണ്ടാലുംകണ്ടില്ലെന്നു നടിച്ച് മുങ്ങിക്കളയുന്നവരുടെയും 
പോക്കറ്റിലുള്ള കാശ്കൊടുത്ത്  അത് തിരികെകിട്ടാന്‍ ഭിക്ഷയാചിക്കേണ്ടി വന്നവരുടെയുമൊക്കെ 
ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ ഒരുപാടുണ്ട് പറയാന്‍ എല്ലാവര്‍ക്കും .


ചില സന്ദര്‍ഭങ്ങളില്‍  ‘നോ’ എന്ന് പറയാന്‍ കഴിഞ്ഞാല്‍ തന്നെ പല അബദ്ധങ്ങളില്‍  നിന്നും 
രക്ഷപ്പെടാനാവുമെന്ന തത്വമൊക്കെ അറിയാമായിരുന്നിട്ടും എന്തോ 'ഇല്ല' 
എന്ന് പറയാന്‍ കഴിഞ്ഞില്ല.


ഇന്ന് അവസാനത്തെ അവധി പറഞ്ഞതാണ്. കഴിയാഞ്ഞത് കൊണ്ടാവും. 
അവന്റെ അവസ്ഥ തനിക്കാണല്ലോ കൂടുതല്‍  അറിയുക.


ഒരേകദേശധാരണ വെച്ചാണ് പോകുന്നത്. കാറിപ്പോള്‍ ഹിറാസ്ട്രീറ്റിലൂടെ 
അബ്ഹൂര്‍ ജനൂബിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഇനിയുമുണ് ഒരുപാട് ഓടാന്‍ .
അടുത്തെത്താറാവുമ്പോള്‍ , അവനെ മൊബൈലില്‍ വിളിക്കണം.







പുതിയ പകല്‍ മേക്കപ്പ് കഴിഞ്ഞു അണിഞ്ഞൊരുങ്ങി സുന്ദരിക്കുട്ടിയായി 
ഇറങ്ങിവരുന്നേയുള്ളൂ.. വഴിയോരങ്ങളിലൊന്നും ആരെയും കാണുന്നില്ല.
ഏകാന്തത ഇഷ്ടമാണെങ്കിലും ഇത്തരം ഏകാന്തതകള്‍  ഒരു തരം ഭീതിയുടെ 
അനുദൈര്‍ഘ്യ തരംഗങ്ങളാണ് സൃഷ്ടിക്കുക. 


ചുറ്റും ആള്‍കൂട്ടമുണ്ടാവുമ്പോഴേതനിച്ചാവലിനു മധുരമുള്ളൂ. 
അല്ലാത്തപ്പോള്‍ ഏകാന്തത ഭീകരമാണ്.!

പൊടുന്നനെ, കാതടപ്പിക്കുന്ന വലിയ ഒരു ശബ്ദം കേട്ടാണ് ചിന്തക്ക് 'സഡന്‍ബ്രേക്ക്' വീണത്‌. 
കാര്‍  ഒന്ന് വെട്ടി  വലിയ ശബ്ദത്തോടെ ഒന്ന് കുലുങ്ങി. 
പാമ്പിഴയും മാതിരി ഒന്നുലഞ്ഞു.


പിന്നെ റോഡില്‍ എന്തോ ഉരഞ്ഞതിന്റെ അതിദയനീയമായ തേങ്ങി കരച്ചില്‍ ‍..!
ബ്രേക്ക് ചവിട്ടാതെ തന്നെ വണ്ടി നിന്നു..! 
ഡോര്‍  തുറന്നു നോക്കുമ്പോള്‍ 'അവന്റെ'കാറ്റുപോയിരിക്കുന്നു..! 
മറ്റാരുടേതുമല്ല; പിന്നിലെ മൊട്ടയുടെ...!!!

വരാനിരിക്കുന്ന ഈ  രംഗത്തിന്റെ റിഹേഴ്സലായിരുന്നു അല്പം മുമ്പ് 
മനസ്സില്‍ നടന്നിരുന്നത് എന്ന് വല്ലാത്ത  ഒരു ആധിയോടെ ഓര്‍ത്തു .  


വിജനമായ ഈ സ്ഥലത്ത് ഇങ്ങിനെ ഒരു അവസ്ഥ വരുമെന്ന് വിചാരിച്ചതല്ല . 
ഇനി എന്ത് ചെയ്യും? മാറ്റിയിടാനുള്ള ടയറും കാറ്റ് പോയതാണല്ലോ എന്റെ പടച്ചോനെ..

'വര്‍ഷ 'കള്‍ ‍ (വര്‍ക്ക്‌ഷോപ്പ് ) തുറക്കാനിനിയുമുണ്ട്  മണിക്കൂറുകള്‍ . 
ഈ 'മഹാനവര്‍കളെ'കെട്ടിവലിച്ചു കൊണ്ട് പോകാനും വേണ്ടേ അതിനു പറ്റിയ  ഒരു വണ്ടി? 


ടാക്സി പിടിച്ച് ടയര്‍ കൊണ്ട് പോയി പഞ്ചറടപ്പിക്കാമായിരുന്നു . 
അതിനു ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് ആരെയാണ് കിട്ടുക?


തനിക്കായി ഏത് വര്‍ക്ക് ഷോപ്പാണ്  ഇപ്പോള്‍  തുറന്നിട്ടിരിക്കുക? 


അന്നേരം മനസ്സില്‍  നിന്ന് ‘കടം’ എന്ന സങ്കടം ഇറങ്ങിപ്പോയി ആ കസേരയില്‍ 
 ‘ശകടം’ വന്നു കാലിന്മേല്‍ കാല് കയറ്റി വെച്ച് 
ഇരിപ്പുറപ്പിച്ചിരിക്കുന്നു.. 


അങ്ങിനെ ചിന്തിച്ചപ്പോള്‍   ആ സമയത്തും ഉള്ളില്‍  ചിരി പൊട്ടി.

ഒന്ന് രണ്ടു കാറുകള്‍ക്ക്  നേരെ കൈ നീട്ടി. മുഖത്തേക്ക് പോലും  നോക്കാതെ 
അവരൊക്കെ‘നെവര്‍ മൈന്റിന്റെ' ആക്സിലേറ്ററില്‍ ആഞ്ഞു കാല്‍വെച്ചു. 


'ഉജ്റ:' (ടാക്സി ) എന്ന ബോര്‍ഡ്  വെച്ച വല്ല കാറും വരണേ എന്ന് പ്രാര്‍ഥിച്ചു  
കൊണ്ട് നില്‍ക്കുമ്പോള്‍   വന്നു ഒന്ന് രണ്ടെണ്ണം. 
പക്ഷെ രണ്ടിലുമുണ്ട് നേരത്തെ ഇരിപ്പുറപ്പിച്ച യാത്രക്കാര്‍ !

ഒടുവില്‍ , ഇനിയെന്ത് ചെയ്യുമെന്നറിയാതെ നിന്ന് വിയര്‍ക്കുമ്പോള്‍ , 
അകലെനിന്ന് ഒരാള്‍ നടന്നു വരുന്നത് കണ്ടു. 
ഒരു മധ്യവയസ്ക്കന്‍ ‍. 
പ്രഭാത സവാരിക്കിറങ്ങിയ മട്ടും മാതിരിയും വേഷഭൂഷാദികളും. 
ആരോഗ്യ ദൃഡഗാത്രന്‍  . സുമുഖന്‍ ‍. 

വെട്ടിവെടിപ്പാക്കി നന്നായി പരിപാലിച്ചു പോരുന്ന തിങ്ങിയ താടി. 
മുഖത്ത് കാരുണ്യത്തിന്റെ നിറ പ്രസാദം. നന്മയുടെ പ്രകാശപ്പൊട്ടുകള്‍  
ലൈവായി  സംപ്രേക്ഷണം ചെയ്യുന്ന കണ്ണുകള്‍  


ഒരു മനുഷ്യനെ കാണുമ്പോഴേക്കും മനസ്സിങ്ങനെ നിറയുന്നോ? 
എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി. ‍   

ഹൃദയത്തിലിറ്റി വീഴുന്ന അഭിവാദ്യമധുരവുമായി  അദ്ദേഹം വെളുത്തു തുടുത്ത കരം നീട്ടി.
ഒരു ചൂടുള്ള ഹസ്തദാനത്തിന്റെ സ്നേഹശ്രുതി എന്നോണം : 
'കൈഫല്‍ ഹാല്‍..? (എന്തുണ്ട് വിശേഷം)തുളുമ്പി വീണു. 
'എഷ് ഫി മുശ്കില .. അയ്യു ഖിദ് മ: യാ മുഹമ്മദ്‌..? 
(എന്ത് പറ്റി? വല്ല സഹായവുംവേണോ?)
'ശുക്റന്‍ .. ഹയ്യാകല്ലാഹ് .. ( നന്ദി ; ദൈവം താങ്കളെ സുഖമായി ജീവിപ്പിക്കട്ടെ ) 
എന്ന ഉപചാരവാക്കുകളോടെ വിഷയം ഏതാനും വാചകങ്ങളില്‍ അദ്ദേഹത്തെ ധരിപ്പിച്ചു.

വല്ല മെക്കാനിക്കല്‍ പ്രോബ്ലവുമാണ് എന്നാണ് അദ്ദേഹം കരുതിയത്‌ എന്ന് തോന്നുന്നു. 
എക്സ്ട്രാ ടയര്‍ ‍ ഉണ്ടെങ്കില്‍ മാറ്റിയിടാന്‍ സഹായിക്കാമെന്നായി അദ്ദേഹം. 
ജാള്യതയോടെ  ഉള്ളത് തുറന്നു പറഞ്ഞു:

'അല്ലാഹുല്‍  മുസ്തആന്‍' (ദൈവം നിങ്ങളെ സഹായിക്കട്ടെ..) 
സലാം പറഞ്ഞ് അദ്ദേഹം നടന്നു നീങ്ങി.

വീണ്ടും അസ്വസ്ഥതയുടെ വിജനമായ തെരുവിലേക്ക്.
പിന്നെയും വാഹനങ്ങള്‍ക്ക് കൈകാണിച്ചു പരിഹാസ്യനായിക്കൊണ്ടിരുന്നു.


ഒരു പത്തുപതിനഞ്ചു മിനിട്ട് കഴിഞ്ഞു കാണും . 
അകലെ നിന്ന് അതിവേഗം പറന്നുവന്ന ഒരു ലക്ഷ്വറി  കാര്‍  തൊട്ടരികില്‍  
നിശ്ശബ്ദതയുടെ ഓരം ചേര്‍ന്ന്  നിന്നു. കാറില്‍ നിന്ന് ‌ശുഭ്രവസ്ത്രത്തിന്റെ 
കുലീനതയില്‍ നിന്ന്‌ ഒരാള്‍  ഇറങ്ങി വന്ന്‌ സലാം പറഞ്ഞു.  

വിസ്മയത്തിന്റെ ആകാശക്കണ്ണുമായി ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ.. 
അതയാള്‍  തന്നെ..!


നേരത്തെ വന്ന്‌ കുശലം ചോദിച്ചു പോയ ആള്‍ ...!


ആ കണ്ണുകളില്‍ 'വാഹനമൊന്നും കിട്ടിയില്ല അല്ലെ? ' 
എന്ന ഒരു ചോദ്യം വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു.
'ഫദ്ദല്‍  ഇര്‍കബിസ്സയ്യാറ:' (പ്ലീസ്, കാറില്‍ കേറൂ)

സ്റ്റെപ്പിനി ടയര്‍ കാറിന്റെ ഡിക്കിലിട്ട് അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലെ, 
വില കൂടിയ സുഗന്ധ ലേപനത്തിന്റെ ഊഷ്മളത മുറ്റി നില്‍ക്കുന്ന  
പതുപതുത്ത സ്നിഗ്ദ്ധതയില്‍ അദ്ദേഹത്തോടൊപ്പം..

ഒരു കാര്യം തീരുമാനിച്ചിരുന്നു. പുതിയ ഒരു ടയര്‍  വാങ്ങുക തന്നെ. 
അത് അദ്ദേഹത്തോട് പറയുക തന്നെ ചെയ്തു.

'നേരത്തെ തുറക്കുന്ന ഒരു 'വര്‍ഷ ' എനിക്കറിയാം..നമുക്ക് അങ്ങോട്ട്‌ പോകാം.
സ്വതസിദ്ധമായ അദ്ദേഹത്തിന്റെ വാക്കുകള്‍ മനസ്സ് അങ്ങിനെ പരിഭാഷപ്പെടുത്തി.
കാര്‍ കുതിച്ചു പാഞ്ഞു.

ഇപ്പോള്‍ , പുലര്‍ക്കാലത്തിന്റെ ഉറക്കച്ചടവില്‍  നിന്ന്‌ തെരുവ് സജീവതയിലേക്ക് 
ഉണര്‍ന്നു  തുടങ്ങിയിരിക്കുന്നു.

ഏറെ നേരത്തെ ഓട്ടത്തിന് ശേഷം ഒരു വര്‍ഷയുടെ  മുമ്പില്‍ കാര്‍ ‍ നിന്നു. 
അദ്ദേഹം പറഞ്ഞതു ശരിയായിരുന്നു .  അത് തുറന്നിരിക്കുന്നു. 


ഹൃദയപൂര്‍വ്വം  നന്ദി പ്രകാശിപ്പിച്ചു സലാം പറഞ്ഞു പിരിയാമെന്നാണ് കരുതിയത്‌. 
പുതിയ ടയര്‍ വാങ്ങി  ഒരു ടാക്സി പിടിച്ചു പോകാമെന്നും. 


അതിനുമുതിരുമ്പോള്‍  അതിശയത്തിന്റെ കൊടുമുടിയിലേക്ക് പിടിച്ചുയര്‍ത്തിക്കൊണ്ട് 
അദ്ദേഹം പറഞ്ഞു:
'ടയര്‍ വാങ്ങി വരൂ.. ഞാന്‍  കാറിലിരിക്കാം.'

പഴയ ടയര്‍  അടര്‍ത്തിയെടുത്ത് പുതിയത് ഫിറ്റ്‌ ചെയ്യാന്‍ കുറച്ചു സമയമെടുത്തു.


തിരിച്ചു വീണ്ടും അബ്ഹൂര്‍  ജനൂബിലേക്ക്..
ഇസ്തിരിയുടെ ചൂട് വിട്ടു മാറാത്ത ,  മഞ്ഞു തുള്ളിയുടെ വെണ്മ മുറ്റിയ മേല്‍ക്കുപ്പായം 
മടക്കിക്കുത്തി,  ടയര്‍ മാറിയിടാന്‍ സഹായിച്ച് അദ്ദേഹം വീണ്ടും 
വിസ്മയിപ്പിക്കുക തന്നെയായിരുന്നു..!

എല്ലാം കഴിഞ്ഞ്, കയ്യില്‍ പുരണ്ട അഴുക്കു കഴുകാന്‍ , 
അത്യാവശ്യത്തിനു കാത്തുവെച്ച വെള്ളകാനില്‍ നിന്നു അദ്ദേഹം കൈക്കുമ്പിളിലേക്ക് 
മെല്ലെ   പകര്‍ന്നത് സ്നേഹമായിരുന്നോ,
കാരുണ്യമായിരുന്നോ..?!

അന്നേരം നന്ദിയുടെയും കടപ്പാടിന്റെയും ഭാരം താങ്ങാനാവാതെ , 
കുനിഞ്ഞു പോയ ശിരസ്സുയര്‍ത്തി  ആമുഖത്തേക്ക് നോക്കുമ്പോള്‍  
അദ്ദേഹം ഒരു ചിരി ചിരിച്ചു.


ദൈവത്തിനു മാത്രമറിയാവുന്ന ഭാഷയായിരുന്നു ആ ചിരിക്ക്..!

27 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ആട് ജീവിതത്തിന്റെ നാട്ടില്‍ ഇങ്ങനെയും ഉണ്ട് ചില കഥകള്‍


    'നീ നിന്റെ സഹോദരന്റെ പ്രയാസം ദൂരീകരിച്ചാല്‍ ദൈവം നിന്റെ പ്രയാസം ദൂരീകരിക്കും '

    മറുപടിഇല്ലാതാക്കൂ
  2. ആടുജീവിതത്തിൽ നജീബിനെ കയറ്റിക്കൊണ്ടുപോയ ആ മഹാനായ കാറുകാരനും ഇതുപോലൊരു ദൈവദൂതനായിരുന്നില്ലേ...അതുപോലൊരു കാരുണ്യസ്പർശത്തെ മനോഹരമായി മാഷു പറഞ്ഞു...
    പക്ഷേ എങ്കിലും ആദ്യത്തെ ഒന്നുരണ്ട് പാരഗ്രാഫിൽ പരാമർശിച്ച ആ സ്ത്രീ ഇപ്പോഴും മനസ്സിലൊരു വ്യഥയായവശേഷിയ്ക്കുന്നു...മറ്റുള്ളവരിൽ നിന്നും സഹായം പ്രതീക്ഷിയ്ക്കുന്ന നാം മറന്നു കളയുന്നവരല്ലേ ഈ സാധുക്കളെ....

    ഒരു ദൈവദൂതനാകാൻ മാഷ്ക്കും സാധിയ്ക്കട്ടെ,എപ്പോഴെങ്കിലും...ആശംസകൾ...
    ഹരി ഓം.....

    മറുപടിഇല്ലാതാക്കൂ
  3. താങ്കള്‍ പറഞ്ഞത് ശരിയാണ്. നല്ലയാളുകള്‍ എല്ലാ നാട്ടിലുമുണ്ട്. മനുഷ്യനെ സ്നേഹിക്കുന്നവര്‍. മനുഷ്യത്വതിനു വിലകല്‍പ്പിക്കുന്നവര്‍. ആടുജീവിത മാതൃകകള്‍ ഒരിക്കലും ഇല്ലാതെയുമാകുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  4. ഹൃദയസ്പര്ശിയായിരിക്കുന്നു, പ്രത്യേകിച്ചും സമാനമായ സ്വാനുഭവവും കൂടിയുള്ളതിനാല്

    മറുപടിഇല്ലാതാക്കൂ
  5. വഴിയില്‍ കേടായ വണ്ടി കണ്ടാല്‍ അവിടെ നിര്‍ത്തി കാര്യം അന്വേഷിക്കുക, സഹായിക്കുക എന്നത് അറബികളുടെ ഏറ്റവും നല്ല ഗുണങ്ങളില്‍‍ ഒന്നാണ്. തുടക്കം ഒരു കഥ പോലെയാണ് വായിച്ചത്.

    മറുപടിഇല്ലാതാക്കൂ
  6. നന്നായി എഴുതിയിരിക്കുന്നു.
    ലേഔട്ടിനു എന്തോ പ്രശ്നം ഉള്ളപോലെ തോന്നുന്നു.
    അക്ഷരങ്ങൾ പല വലുപ്പത്തിലും ലവലിലും.

    മറുപടിഇല്ലാതാക്കൂ
  7. daivam palaroopathil varumennaanu.
    nannyirikkunnu....manassu niranju.
    anil(അനില്‍@ബ്ലോഗ് ) paranjathu sarithanne .enthanu lay out prob...??


    leelamchandran.blogspot.com

    മറുപടിഇല്ലാതാക്കൂ
  8. മനുഷ്യസ്നേഹം വറ്റിയിട്ടില്ല.അതിനിയും ഉറവയെടുക്കും.
    ആപത്ഘട്ടങ്ങളില്‍ സഹായമായി പ്രത്യക്ഷപ്പെടുന്ന ദൈവദൂതന്മാര്‍
    ആ മുഹൂര്‍ത്തം.......എനിക്കും ഓര്‍ക്കാനുണ്ട് മാഷെ......
    നല്ലൊരു രചന
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. ഇതു മാതിരിയുള്ള ആൾക്കാർ എല്ലായിടത്തുമുണ്ട്. അവരുടെ സമീപം നമ്മൾ എത്തിപ്പെടുന്നതിനെയാണ് ഭാഗ്യം ദൈവാനുഗ്രഹം എന്നൊക്കെ പറയേണ്ടത്.......നല്ല്ല കുറിപ്പ്.

    മറുപടിഇല്ലാതാക്കൂ
  10. ആട് ജീവിതത്തിന്റെ നാട്ടില്‍ ഇങ്ങനെയും ഉണ്ട് ചില കഥകള്‍

    നന്നായിട്ടുണ്ട് :)

    മറുപടിഇല്ലാതാക്കൂ
  11. അറബികള്‍, വണ്ടിയുടെ കാര്യത്തില്‍ ടയര്‍ മാറിയിടാനും, മണ്ണില്‍ പൂഴുന്നു പോയാലും ഒക്കെ സഹായിക്കുന്നത് പലതവണ ഞാന്‍ കണ്ടിട്ടുണ്ട്.
    അവരിലും നല്ലവരും, മോശക്കാരും ഉണ്ട്, എല്ലാ വിഭാഗത്തെയുംപോലെ!! :)

    മറുപടിഇല്ലാതാക്കൂ
  12. എവിടെയുമുണ്ട് നല്ലതും, കെട്ടതും .

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍2012, മാർച്ച് 4 4:24 PM

    nannaayi .irigaattiriyude kathaparayaanulla aa viruth orikkal koodi velicham kandu .aashamsakal

    മറുപടിഇല്ലാതാക്കൂ
  14. ഇത്തരം നന്മയുടെ കഥകള്‍ വായനക്കാരിലെക്കും നന്മ പടര്‍ത്തുന്നു. നന്മ വിജയിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  15. ഇങ്ങനെയും ചിലര്‍...
    മാഷേ... ചില ഭാഷ പ്രയോഗങ്ങള്‍ മനോഹരം...

    മറുപടിഇല്ലാതാക്കൂ
  16. നല്ലവര്‍ ഉണ്ട് പക്ഷെ അതിലേറെ അറബികള്‍ ചീത്ത സ്വഭാവത്തിന്റെ ഉടമകളായതിനാല്‍ പൊതുവെ അവരെ നാം പഴിക്കുന്നു എന്ന് മാത്രം.....

    മറുപടിഇല്ലാതാക്കൂ
  17. മുമ്പ് വായിച്ചിരുന്നോ എന്ന ഒരു തോന്നൽ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓര്‍മ്മയ്ക്ക്‌ നന്ദി .. മനോരമ ഓണ്‍ ലൈനില്‍ പ്രസിദ്ധീകരിച്ചതാണ് .. അവിടെ നിന്നായിരിക്കും :::)))

      ഇല്ലാതാക്കൂ
  18. ഉം..വഴി തെറ്റി എത്തിയെങ്കിലും നിരാശയായില്ല...
    ഇഷ്ടായി ട്ടൊ...ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
  19. ഉസ്മാന്‍ ജി, ഇപ്പോഴാണിത്‌ വായിച്ചത്‌,. എത്ര മനോഹരമായാണ്‌ താങ്കള്‍ ഈ അനുഭവക്കുറിപ്പ്‌ വിവരിച്ചിരിക്കുന്നത്‌. നന്‍മ വറ്റാത്ത മനുഷ്യര്‍ ഏത്‌ സമൂഹത്തിലും ഉണ്‌ട്‌ എന്നതിന്‌റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ഇത്തരം സംഭവങ്ങളിലൂടെ നമ്മെ ഒാര്‍മ്മിപ്പിക്കുന്നത്‌. എന്‌ടെ കാര്‍ പഞ്ചറായി ഞാന്‍ സ്വയം സ്റ്റെപ്പിനി ടയര്‍ മാറ്റിയിടുമ്പോള്‍ സഹായിക്കാന്‍ വന്ന ഒരു മിസിരിയെയാണ്‌ ഇത്‌ വായിക്കുമ്പോള്‍ എനിക്ക്‌ ഒാര്‍മ്മ വന്നത്‌. മനുഷ്യര്‍ നന്‍മയുള്ളവരാണ്‌ പക്ഷെ അവനോളം കാട്ടാളനും വേറെ ഇല്ല. ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  20. വളരെ നന്നായി വിവരിച്ചു, അനുഭവ കുറിപ്പ്.
    കുറച്ചു മാസം മുന്‍പ്, കൂട്ടുകാരന്റെ ഭാര്യ നാട്ടില്‍ നിന്നും വിസിറ്റില്‍ വന്നപ്പോള്‍ അവരുടെ ക്ഷണംസ്വീകരിച്ചു ഒരു ദിവസം ഉച്ച ഭക്ഷണത്തിനു അവരുടെ വീട്ടിലേക്കു പോകുന്ന വഴി , വണ്ടി മണലില്‍ താണ് പോയി . നിറഞ്ഞ ഉച്ചയുടെ ചൂടില്‍ തളര്‍ന്നു നില്‍ക്കുന്ന എന്നെയും കൂട്ടുകാരനെയും അതിശയിപ്പിച്ചു രണ്ടു അറബി പയ്യന്മാര്‍ എത്തി. അവരുടെ മിടുക്കുകൊണ്ട് പെട്ടന്നു വണ്ടിയു മെടുത്തു പോന്നു ...
    നന്മയുടെ വറ്റാത്ത ഉറവകള്‍ എല്ലായിടത്തും ഉണ്ട് ..
    ഹൃദ്യമായ വിവരണം

    മറുപടിഇല്ലാതാക്കൂ
  21. നന്മയുടെ ഉറവകള്‍ വറ്റാതിരിക്കട്ടെ ..

    മറുപടിഇല്ലാതാക്കൂ
  22. ആടു ജീവിതം വായിച്ചപ്പോള്‍ എല്ലാ അറബികളും മോശക്കാരെന്നു ഒരിക്കലും വിചാരിച്ചിട്ടില്ല.ദുഷ്ടരും ശിഷ്ടരും ചേര്‍ന്നതല്ലേ ഈ ലോകം.താങ്കളെ സഹായിച്ച മനുഷ്യന് എന്റെ പ്രണാമം.

    മറുപടിഇല്ലാതാക്കൂ
  23. കഥയിൽ നിന്നും തുടങ്ങി അനുഭവത്തിലേക്ക്. മനോഹരം. മാതൃകയാക്കാവുന്ന മനുഷ്യ ജന്മം തന്നെ അല്ലെ ആ വയോധികൻ..

    മറുപടിഇല്ലാതാക്കൂ
  24. സഹായിക്കുന്നവരും അന്യരെ സ്നേഹിക്കുന്നവരും ഇപ്പോഴും എണ്ണത്തില്‍ കൂടുതല്‍ ആയതിനാലാണ് ഈ ലോകം ഇങ്ങനെ നിലനില്‍ക്കുന്നത് ..ഇത് വായിക്കുന്ന ആരെങ്കിലും ഒരാള്‍ക്ക്‌ മറ്റൊരാളെ സഹായിക്കാനുള്ള ഊര്‍ജ്ജം കിട്ടിയാല്‍ അത് ഈ പോസ്റ്റ്‌ കൊണ്ടുള്ള ഒരു വലിയ സഹായം ,,,ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  25. 'നീ നിന്റെ സഹോദരന്റെ പ്രശ്നങ്ങൾ പരിഹരിച്ചാൽ ദൈവം നിന്റെ പ്രശ്നങ്ങളും പരിഹരിക്കും.'
    ഒരത്ഭുതവും തോന്നാത്ത തികച്ചും സാധാരണമായ,ഇന്ന് അസാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു കാര്യം. വളരെ നല്ല ഒരു അനുഭവം മാഷേ. സത്യം പറഞ്ഞാൽ ഇത്തരത്തിലുള്ള അനുഭവങ്ങളോ കഥകളോ വായിക്കുമ്പോൾ മനസ്സിലുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. സന്തോഷം മാഷേ.


    'വെട്ടിവെടിപ്പാക്കി നന്നായി പരിപാലിച്ചു പോരുന്ന തിങ്ങിയ താടി.
    മുഖത്ത് കാരുണ്യത്തിന്റെ നിറ പ്രസാദം. നന്മയുടെ പ്രകാശപ്പൊട്ടുകള്‍
    ലൈവായി സംപ്രേക്ഷണം ചെയ്യുന്ന കണ്ണുകള്‍.' ഇങ്ങനേയുള്ള വിവരണങ്ങൾക്ക് എനിക്കുള്ള കഴിവില്ലായ്മയാണോ എന്നറിയില്ല, എനിക്കിമ്മാതിരിയുള്ള വിവരണങ്ങൾ വായിക്കാൻ നല്ല ഇഷ്ടമാണ്. ആശംസകൾ മാഷേ.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്