വര : ഇസ്ഹാഖ് നിലമ്പൂര്‍ |
കോളിംഗ്ബെല്‍ ഒന്നുരണ്ടുവട്ടം ചിലച്ചിട്ടും അകത്ത് ആളനക്കമൊന്നും കേള്‍ക്കുന്നില്ല .
'ആരുമില്ലേ' എന്ന് ശങ്കിച്ച് വാതില്ക്കല് നില്ക്കുമ്പോള്
മുറ്റത്ത് ഇടതുവശം ചേര്‍ന്ന് അല്പം കെട്ടിപ്പൊക്കിയ കൊച്ചു പൂന്തോട്ടത്തില്‍ പേരറിയാത്ത ഒരുപാട് പൂക്കള്‍ 'ആരാ , എവിടുന്നാ, എന്ന ഉദ്വേഗം നിറഞ്ഞ കണ്ണുകളാല്‍ തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു അയാള്‍ .
പപ്പായ , പേരക്ക , വാഴ , ചേമ്പ് , മുരിങ്ങ , തുടങ്ങി ചില കൊച്ചുമരങ്ങളും കുറച്ചു ചെടികളും.
ഒക്കത്തും പോരാത്തതിന് കൈകളിലും പലപ്രായത്തിലുള്ള ചക്കക്കുട്ടികളുമായി ഒരു വരിക്കപ്ലാവ് .
തീ നിറമുള്ള നിറഞ്ഞ മാറിടങ്ങള്‍ പരമാവധി പുറത്തു കാണിച്ചു മൂന്നു നാലു ചെന്തെങ്ങുകള്‍ .
വട്ടത്തില്‍ പന്തലൊരുക്കി മണ്ണിനെ വാരിപ്പുണര്‍ന്ന്
രണ്ടു ഉങ്ങ് മരങ്ങള്‍ .
കാലുകള്‍ കൊണ്ടും കൊക്കുകള്‍ കൊണ്ടും എന്തൊക്കെയോ ചിക്കിപ്പരതുന്ന,
നെറ്റിയില്‍ പൂവുള്ള രണ്ടു ഇണ ക്കോഴികള്‍ .
അതിര്‍ത്തിയിലെ സൈനികനെ പോലെ നാലുപാടും സൂക്ഷ്മ നിരീക്ഷണം നടത്തി , ഒരു തള്ളക്കോഴി .. അതിന്റെ പിന്നാലെ പാലപ്പൂ നിറമുള്ള കുറെ കോഴിക്കുഞ്ഞുങ്ങള്‍ .
ഗേറ്റിനപ്പുറത്ത് വീടിനു മുമ്പിലൂടെ പോകുന്ന റോഡില്‍ വാഹനങ്ങളുടെ മരണപ്പാച്ചില്‍ .
പൈക്കുട്ടിയുടെ കയറും പിടിച്ച് എങ്ങോട്ടോ പോകുന്ന ഒരു പെണ്‍കൊടി .
അല്പമകലെ ഒരു കൊച്ചുവീടിന്റെ മുറ്റത്ത് മണ്ണുവാരിക്കളിക്കുന്ന വലിയ വയറും മെലിഞ്ഞ കൈകാലുകളുമുള്ള രണ്ടു കുട്ടികള്‍ .
വിശാലമായ മുറ്റത്തിന്റെ ഒരരികില്‍ അടിമുടി പൂത്തുനില്ക്കുന്ന മൂവാണ്ടന്‍ മാവിലെക്കാണ് പിന്നീട് കണ്ണുകള്‍ വലിഞ്ഞു കയറിയത്.
മുഴുവനും മാങ്ങയാവില്ല . എന്നാലും ..!
അന്ന് വീടുവെക്കാന്‍ മുറിച്ചുമാറ്റേണ്ടി വന്ന മാവിനെക്കുറിച്ചു അന്നേരം അയാള്‍ ഓര്‍ത്തു .
അതില്‍ നിറയെ ഉണ്ണി മാങ്ങകള്‍ ഉണ്ടായിരുന്നു .
ജെ.സി.ബിയുടെ തുമ്പിക്കൈകള്‍ 'അവളെ' മുരടോടെ കോരിയെടുത്ത് ദൂരേക്ക് എറിഞ്ഞ രംഗം ഇപ്പോഴും മനസ്സിലുണ്ട് ; ഒരു മുറിവായി.
ഒരനക്കവും കേള്‍ക്കുന്നിലെന്നായപ്പോള്‍ ബെല്ലില്‍ ഒന്നുകൂടി വിരലമര്‍ത്തി
സിറ്റൌട്ടിന്റെ ഇടതുവശം ചേര്‍ന്ന കിടപ്പുമുറിയുടെ ജനല്പാളികള് തുറന്നുകിടപ്പുണ്ട്.
ആളുണ്ടെന്നുറപ്പ്.
സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ വാതിലിന്റെ മാറിടത്തില്‍ ചേര്‍ന്നുകിടക്കുന്ന മണിച്ചിത്രത്താഴ് അപ്പോഴാണ് ശ്രദ്ധിച്ചത്.
ഇത് കിട്ടാന്‍ മസൂദും ഞാനും കറങ്ങാത്ത സ്ഥലങ്ങളില്ല . കറുത്ത സുന്ദരിയുടെ കഴുത്തിലെ സ്വര്‍ണ്ണ മാലപോലെ ഈ താഴ് വാതിലിന് ഒരഴക് തന്നെ. അയാള്‍ മനസ്സില്‍ പറഞ്ഞു.
ഡോറിനടുത്തേക്ക് ആരോ നടന്നു വരുന്ന കാലൊച്ച .
പ്രതീക്ഷിച്ച പോലെ വാതില്‍ തുറന്നത് അലീന .
'അല്ല ; ഇതാരാ .. കുറെ നേരമായോ വന്നിട്ട് ? ഞാന്‍ കുളിക്കുകയായിരുന്നു ..'
'വന്നതേയുള്ളൂ . ഞാനൂഹിച്ചു . ബാത്ത് റൂമിലോ മറ്റോ ആയിരിക്കും എന്ന്..'
'എന്തേ സൈറയെയും കുട്ടികളെയും കൂടി കൊണ്ടരാമായിരുന്നില്ലേ..'?
'കുട്ടികള്‍ക്ക് ക്ലാസ് ഉണ്ട് . പിന്നെ അത്യാവശ്യമായി മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ കൂടി പോവുകയും വേണം .'
'മസൂദ് വിളിച്ചിരുന്നില്ലേ..'
'വിളിച്ചിരുന്നു . ദിവസവും രണ്ടു പ്രാവശ്യമെങ്കിലും വിളിക്കും .'
'വന്നിട്ടിപ്പോ...'?
'ഒരാഴ്ച കഴിഞ്ഞു. വെറും നാല്പത്തഞ്ച് ദിവസം മാത്രല്ലേ ഉള്ളൂ..'
കുട്ടികള്‍ എവിടെ?
സ്കൂളില്‍ പോയി .. മോന് കോളേജിലും . വരുമ്പോഴേക്കും നാലു നാലര ആവും ..'
'ഉപ്പ എവിടെ'?
' ആ റൂമിലാണ് ..'
'ഞാന്‍ ചായയെടുക്കാം ..'
അലീന അന്ന് കണ്ടതിലേറെ ഇത്തിരി തടിച്ചിട്ടുണ്ട്. കുറച്ചു കാലം അവര്‍ അവിടെ ഉണ്ടായിരുന്നല്ലോ..
വീടിന്റെ അകസൌന്ദര്യം ആസ്വദിച്ച് മെല്ലെ പിതാജിയുടെ കിടപ്പുമുറിയിലേക്ക് നടന്നു.
മസൂദ് അങ്ങനെയാണ് വിളിക്കാറ് . പിതാജി.
വളഞ്ഞു പുളഞ്ഞു വീടിന്റെ മുകള്‍ത്തട്ടിലേക്ക് കേറിപ്പോവുന്ന സ്റ്റെയര്‍ കേസിലൂടെ കണ്ണുകള്‍ ഒരു നിമിഷം ഓടിക്കേറി.
തൊണ്ണൂറു വയസ്സ് കഴിഞ്ഞ പിതാശ്രീ ഇപ്പോഴും പത്രം വായിക്കുമെന്നും എല്ലാ കാര്യങ്ങളും സ്വന്തം ചെയ്യുമെന്നും മസൂദ് പറഞ്ഞിരുന്നു.
ഒരുള്‍ പ്രദേശത്തായിരുന്നു അവരുടെ തറവാട് .
വാഹനം പോലും എത്താത്ത സ്ഥലത്ത്.
മെലിഞ്ഞ ഒരു വയല്‍ വരമ്പാണ് അങ്ങോട്ടുള്ള 'എക്സ് പ്രസ് ഹൈവേ '.!
മസൂദ് ഏറ്റവും ഇളയതാണ് . എട്ടു ആണും , രണ്ടു പെണ്ണും .
പത്തു മക്കള്‍ . ഇപ്പോള്‍ പേരക്കുട്ടികളടക്കം കണക്കെടുത്താല്‍ നൂറ്റൊന്നു പേര് . ഇതൊരു സംഭവം തന്നെ ആണല്ലോ മസൂദ് . ഒരിക്കല്‍ അങ്ങനെ കൌതുകപ്പെട്ടത് അയാള്‍ ഓര്‍ത്തു.
ഒച്ചയനക്കി , ചാരിയിട്ട വാതിലില്‍ ചെറുതായി ഒന്ന് മുട്ടി തുറന്നു നോക്കുമ്പോള്‍ കട്ടിലില്‍ ആളില്ല .
എവിടെപ്പോയെന്ന ചോദ്യം മനസ്സിലുണരും മുന്‍പേ വിശാലമായ മുറിയില്‍ തെക്കോട്ട്
തുറന്നു വെച്ച ജനലിനു അഭിമുഖമായി ഒരു കസേരയില്‍ ഇരിക്കുന്നു അദ്ദേഹം .
മുമ്പില്‍ ഒരു കണ്ണാടി നാട്ടി വെച്ചിട്ടുണ്ട്.
കയ്യുള്ള ബനിയന് . കരയില്ലാത്ത വെള്ളത്തുണി. നിറയെ അറകളുള്ള പച്ച അരപ്പട്ട . മേഘത്തുണ്ടിന്റെ വെണ്മയില് തിങ്ങിയ താടി . മലയാള ഭാഷയിലെ 'ഠ' എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ , വെട്ടിത്തിളങ്ങുന്ന കഷണ്ടി. അതിന്റെ ഓരം ചേര്‍ന്ന് ഏതാനും മുടിനാരുകള്‍ അനുസരണയോടെ വീണു കിടക്കുന്നു.
വാതില്‍ തുറന്നതും ഒരാള്‍ അകത്തു കടന്നതും അറിഞ്ഞില്ലെന്നു തോന്നുന്നു.
അല്പം കേള്‍വിക്കുറവുണ്ടെന്നു മസൂദ് പറഞ്ഞിരുന്നല്ലോ..
തഴക്കം ചെന്ന ഒരു ബാര്‍ബറുടെ കൈകളിലെതെന്ന പോലെ കത്രിക ചലിച്ചു കൊണ്ടിരിക്കുന്നു!
അതിശയപ്പെട്ടു പോയി. ഈ പ്രായത്തിലും സ്വയമിങ്ങനെ...!!
താടിയും മീശയും ശരിയാക്കിക്കഴിഞ്ഞിട്ടു സ്വസ്ഥമായി സംസാരിക്കാമല്ലോ എന്ന് കരുതി കട്ടിലിന്റെ ഒരരികില്‍ അയാള്‍ ഇരുന്നു.
ശ്രദ്ധ തെറ്റി പോറലേല്‍ക്കരുതല്ലോ ..
കത്രിക പണി നിര്‍ത്തിയപ്പോള്‍ സമാധാനമായി .
പക്ഷെ വീണ്ടും വിസ്മയിപ്പിച്ചു കൊണ്ട് പിതാജി ഷേവിംഗ് സെറ്റ് കയ്യിലെടുത്തു.
ഇനിയെന്താണ് പടച്ചോനെ പരിപാടി?
ഇപ്പോള്‍ നടക്കുന്നത് സത്യം പറഞ്ഞാല്‍ തലമുണ്ഡനം ആണ്!
നേരില്‍ കാണുന്ന രംഗം വിശ്വസിക്കാനാവാതെ വീര്‍പ്പടക്കി നിന്നു .
നന്നേ ഇടുങ്ങിയ പോക്കറ്റ് റോഡിലൂടെ കാറോടിച്ചു പോകുന്ന ഒരു ഡ്രൈവറെ പോലെ സൂക്ഷ്മതയോടെ കൈകള്‍ ചലിക്കുന്നു..
പിതാജിയുടെ തലയില്‍ കൂടുതല്‍ മുടിയൊന്നും ഇല്ലാഞ്ഞത് നന്നായി. മടിത്തട്ടില്‍ വിരിച്ച തോര്‍ത്തു മുണ്ടിലും ഉടുത്ത ബനിയനിലും വെളുത്ത നൂലുപോലെ മുടിത്തുണ്ടുകള്‍ ചിതറി വീണു കിടക്കുന്നു.
എല്ലാം കഴിഞ്ഞു എണീക്കാനോരുങ്ങുമ്പോള്‍ ഒരു കൈ സഹായിക്കാനാഞ്ഞു . അങ്ങനെ ഒരാവശ്യം ഉദി ക്കുന്നെയില്ലെന്ന് ബോധ്യം വന്നപ്പോള്‍ സ്വയമൊഴിഞ്ഞു ..
മുഖാമുഖം കാണുന്നത് അപ്പോഴാണ് .
മുഖം നിറയെ നിലാവ് വീണു കിടക്കുന്നു . കണ്ണുകളില്‍ സംതൃപ്തിയുടെ തടാകം . ഹൃദയം തൊടുന്ന ഒരു ചിരി ചിരിച്ച് 'ദാ പ്പോ വരാം..' എന്ന ഭാവത്തില്‍ മുറിയോട് ചേര്‍ന്നുള്ള ബാത്ത് റൂമിലേക്ക് അദ്ദേഹം കേറിപ്പോയി വാതിലടച്ചു..
അപ്പോഴേക്കും അലീന ചായയുമായി എത്തി.
'എല്ലാം സ്വയം ചെയ്യും അല്ലെ..'
'ങാ , ആരുടേയും സഹായം വേണ്ടി വന്നിട്ടില്ല ഇത് വരെ. അതൊട്ട് ഇഷ്ടോം ല്ല '
'താടി ശരിയാക്കലും മുടി കളയലും ഒക്കെ ...'
ബാര്‍ബര്‍മാരെ വിളിക്കാനൊന്നും സമ്മതിക്കില്ല ..'.
അപ്പോള്‍ കേട്ടു അകത്തു നിന്ന് ഒരു വിളി.
'മളേ ....'
അതിന്റെ അര്‍ഥം മനസ്സിലായ പോലെ അലീന അലമാര തുറന്ന് ഒരു ജോഡി ബനിയനും തുണിയും എടുത്തു കൊണ്ടുപോയി കൊടുത്തു.
'തണുത്ത വെള്ളത്തിലൊക്കെ കുളിക്കുമോ..?
'പൈപ്പില്‍ ചൂട് വെള്ളവും ഉണ്ട്. ന്നാലും തണുത്ത വെള്ളം കൊണ്ടാ കുളി..'
ഏറിപ്പോയാല്‍ ഒരു പത്തു മിനിറ്റ് . കുളിച്ചു സുന്ദരനായി പിതാജിയെത്തി..
'കാക്കുട്ടിന്റെ ഒപ്പം ഉള്ള ആളാ .. രണ്ടാളും ഒരേ റൂമിലാണ്..'
അലീന നല്ല ശബ്ദത്തില്‍ പരിചയപ്പെടുത്തി.
'എവിടെ അന്റെ വീട്'.?
സ്ഥലം പറഞ്ഞു കൊടുത്തു.
കുറേക്കാലം ആയോ ഗള്‍ഫില്‍ ?
കൃത്യമായ വര്‍ഷം പറയാനുള്ള വിമ്മിട്ടത്തോടെ പരുങ്ങുമ്പോള്‍ അടുത്ത ചോദ്യം വന്നു.
'നിര്‍ത്തി പോരാനായില്ലേ..' ?
'കുട്ട്യാളെ കെട്ടിക്കാനൊക്കെയുണ്ട്'
''കുട്ട്യാളെ കെട്ടീക്കാനുന്ടെങ്കി പിന്നെ പോരാനോന്നും പറ്റൂല . ഇപ്പോഴത്തെ കാലത്ത് ഒരു കുട്ടിനെ ഇറക്കി വിടണം എന്നുണ്ടെങ്കി എത്തര ഉറുപ്പ്യ വേണം..സ്വര്‍ണ്ണ ത്തിനു വില കൂടുക തന്നെ അല്ലെ.. ഇന്നലത്തെ പത്രത്തില്‍ കണ്ടിലെ സര്‍വകാല റിക്കാര്‍ഡ് ആണത്രേ .. സ്വര്‍ണ്ണത്തിനു ഇങ്ങനെ കൂടുമ്പോ ന്നാ പെണ്ണിനെ ചോദിക്കാം വരുന്നോര് കൊറക്ക്വോ .. അതൊട്ടില്ല താനും . അവിടേം സര്‍വകാല റിക്കാര്‍ഡ് തന്നെ..!!
നഷ്ടങ്ങളൊക്കെ നഷ്ടം തന്ന്യാ .. പക്ഷേങ്കില് ചില നഷ്ടങ്ങളൊന്നും ഇല്ലാതെ നേട്ടങ്ങള്‍ ഉണ്ടാകൂല ..''
അപ്പോഴേക്കും പൊടിയരിക്കഞ്ഞിയും പയറുപ്പേരിയുമെത്തി .
'അസുഖം വല്ലതും ഉണ്ടോ പ്പോ.."?
'കാര്യമായി ഒന്നൂല്ല .. ഇത്ര ആയുസ്സ് തര്വ .. ദീനോം കേടും ഒന്നും ഇല്ലാണ്ടിരിക്ക്യാ . അത് തന്നെ വല്യ ഭാഗ്യം അല്ലെ? ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ല . ബാത്ത് റൂം ദാ ആ കാണ് ണതാ .
അവടെ ചൂട് വെള്ളോം ണ്ട് .. പച്ച വെള്ളോം ണ്ട് .. ഒന്നങ്ങ്ട്ടു തിരിച്ചാ മതി..'
ഓര്‍മ്മയ്ക്ക് ഒരു കൊറവും ഇല്ല. കാഴ്ചക്കും.
ഇപ്പൊ കൂടുതല്‍ ആള്‍ക്കാര്‍ക്കും മറവി രോഗാ .. കഴിഞ്ഞ മാസാ ന്റെ പഴേ ചങ്ങായി മമ്മദു മരിച്ചത്.
ഞങ്ങള്‍ രണ്ടാളും ഒന്നിച്ചാ ഹജ്ജിന് പോയത്. മക്കള്‍ കൊണ്ടോയതാ .
അല്ലെങ്കി ഞങ്ങക്കൊന്നും ആ ഭാഗ്യം കിട്ടൂലാ..
കുറെ കഷ്ടപ്പെട്ട ആളേര്ന്നു ഓന് . മക്കളൊക്കെ ഗള്ഫി പോയി സുഖായി വരേനൂ .. എന്ത് ചെയ്യാനാ അവസാന കാലത്ത് ഒന്നും ഓര്‍മ്മല്ലെയ്നൂ .. പാത്തുണതും തൂറുണതും ഒന്നും . ഈ സുഖങ്ങള്‍ ഒക്കെ അനുഭവിക്കുമ്പോ ഓര്‍മ്മ ഇല്ലാണ്ടായാല്‍ പിന്നത്തെ കാര്യം പറയണോ..
പിതാജി കഞ്ഞികുടിക്കുന്നതിനിടയിലും പറഞ്ഞു കൊണ്ടിരുന്നു ..
'ലോകം ഒക്കെ ഒരു പാട് മാറി. മനുസമ്മാരും . അതിനു ആരീം കുറ്റം പറഞ്ഞിട്ടൊന്നും കാര്യം ല്ല .
അന്നന്നത്തെ ചുറ്റുപാട് അനുസരിച്ച് ജീവിക്ക്യെ പറ്റൂ..
കാലത്തിന്റെ മുമ്പില്‍ നടക്കാന്‍ പറ്റീലെങ്കിലും ഒപ്പെങ്കിലും നടക്കണം .
ചില ആള്‍ക്കാരുണ്ട് .. അവര്‍ എല്ലാത്തിനും വാശി പിടിക്കും .. മക്കള്‍ നല്ല സൗകര്യം ള്ള
പുതിയ പൊരണ്ടാക്കും.. പക്ഷെ , തന്താര് അങ്ങോട്ട് പോകൂല ..
ഞാന്‍ ജനിച്ചു വളര്‍ന്ന പോരീന്ന് ഞ്ഞി മരിച്ചേ ഇറങ്ങൂ .. എന്ന് വാശി പിടിക്കും ..
അങ്ങനെ വാശി പിടിക്കേണ്ട വല്ല കാര്യോം ണ്ടോ ..
ആര്‍ക്കും ഒരു ഭാരം ആകാണ്ടേ ജീവിക്കാന്‍ പറ്റ്യാ പടച്ചോന് കണക്കാക്കിയ അത്ര കാലം ജീവിക്കാം .. അവയവങ്ങള്‍ക്ക് ഒരു കൊയപ്പവും ണ്ടാവരുത്. അവര്‍ പണി മുടക്ക്യാ കുടുങ്ങ്യെത് തന്നെ ..
ഒരു മന്സന്റെ ഏറ്റവും വല്യ ഭാഗ്യം അതാ.. '
കഞ്ഞി കുടി കഴിഞ്ഞു കയ്യും വായയും കഴുകി വന്നു കട്ടിലിലിരിക്കുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു..
തലയണക്കടിയില്‍ നിന്ന് മൊബൈലെടുത്ത് ചെവിയോടു ചേര്‍ത്ത് വെച്ച് ഉറക്കെ സംസാരിച്ചു തുടങ്ങി.. സുഖവിവരങ്ങള്‍ ചോദിച്ചറി യാനുള്ള വിളിയാണ് എന്ന് മനസ്സിലായി..
'ദമ്മാമ്മു ന്ന് വല്യോന്റെ മോനാ .. ഫവാസ് .. കുട്ട്യാള് ഇടക്കിങ്ങനെ വിളിക്കും .
ഇത് ണ്ടായതോണ്ട് എന്താ ഉപകാരം.. പണ്ടൊക്കെ മരിച്ചവിവരം പറയാനോ, ജനിച്ച വാര്‍ത്ത അറീക്കാനോ ആളാ പോയിനെ .. ആരെയെങ്കിലും പറഞ്ഞയക്കും..
ന്നാല് ഇപ്പോളോ ? അതിന്റെ ഒന്നും ആവശ്യം ഇല്ല .
പ്പോ കൊറച്ചു കാലമായിട്ടു കാക്കുട്ടി നെറ്റിലാ വിളി.
അങ്ങോട്ടും ഇങ്ങോട്ടും കാണൂം ചെയ്യാം .. വര്‍ത്തമാനം പറീം ചെയ്യാം ..
ലോകം അടുത്തുക്ക് ഇങ്ങോട്ട് വര്വാ ..
ഇതൊക്കെ കാണാനും അനുഭവിക്കാനും കയിഞ്ഞ ത് ഭാഗ്യം തന്നെ ആണ് ന്റെ കുട്ട്യേ ..
'ജ്ജ് വീടൊക്കെ ഉണ്ടാക്കിയോ..'?
'ങാ .. രണ്ടുകൊല്ലായി കുടിയിരുന്നിട്ട്..'
ഈ സ്ഥലമൊക്കെ ഒരു ഷാരഡി ന്റെതായിരുന്നു .. ഏക്കറു കണക്കിന് സ്ഥലം അങ്ങനെ കിടക്കേനൂ.. അന്ന് രാത്രിയിലൊക്കെ ഇതിലെ പോകാന്‍ പേടിയായിരുന്നു.. ഇപ്പോള്‍ കണ്ടില്ലേ വരിവരിയായി വീടുകളാ .. പഴേ പോലെ കൂട്ട് കുടുംബോം ജീവിതോം ഒന്നും ഇപ്പൊ ആര്‍ക്കും പറ്റൂലാ .. അതൊട്ട് നടക്കൂം ല്ല ..
പണ്ട് നല്ലോണം ണ്ടാക്കിയ തന്താരെ മക്കള്‍ പ്പോ അതൊക്കെ വിറ്റ് തിന്ന്യാണ് .. അന്നില്ലാത്തോല് ന്ന് ണ്ടാക്കുണൂം ണ്ട് .
കുട്ട്യാള് ഗള്‍ഫിലൊക്കെ പോയതോണ്ട് പഴയ മാതിരി പട്ടിണി ല്ലാണ്ടായി ..
മക്കള്‍ക്കൊക്കെ നല്ല വിദ്യാഭ്യാസവും കിട്ടി .. എവിടെ നോക്ക്യാലും പ്പോ കോളേജും സ്കൂളും ..
ഈ ജനലങ്ങ് ട്ട് തൊറന്നാ കാണാം .. രാവില അങ്ങോട്ടും ഇങ്ങോട്ടും സ്കൂള്‍ ബസ്സുകള്‍ അങ്ങനെ പോണൂ .. ഒന്നങ്ങുട്ടു പോകുമ്പോ , ഒന്നിങ്ങുട്ട്..
'അന്റെ ഉപ്പീം ഉമ്മീം ഒക്കെ ഉണ്ടോ..' ?
'ഉമ്മ ഉണ്ട് .. ഉപ്പ നേരത്തെ പോയി ..'
ഒരു മന്സന്റെ ഏറ്റവും വല്യ വെഷമം അതാ .. രണ്ടിലൊരാള്‍ നേരത്തെ പോകുക ന്ന് ള്ളത് .. നബീസു പോയപ്പളാ ഞാന്‍ തളര്‍ന്നത്.. ന്നെ നിര്‍ത്തി പടച്ചോന് ഓളെ കൊണ്ടോയി .. ഒരു കണക്കിന് അത് നന്നായി .. നേരെ തിരിച്ചായിരുന്നെങ്കിലോ ? ഓള്ക്ക് ങ്ങനെ ഒന്നും പിടിച്ചു നിക്കാന്‍ കഴിയൂലാ ..
പിതാജിയുടെ സംസാരം കേട്ട് സമയം പോയതറിഞ്ഞില്ല ..
ഇറങ്ങാനൊരുങ്ങുമ്പോഴാണ് അത് ശ്രദ്ധിച്ചത് !
പിതാജിയുടെ വെളുവെളുത്ത താടി രോമങ്ങള്‍ മെല്ലെ മെല്ലെ കറുത്ത് വരുന്നു.. !!
'ന്നാ ഞാന്‍ ഇറങ്ങട്ടെ .. എന്ന് പറഞ്ഞ് കൈകൊടുത്തു നിവരുമ്പോള്‍ ഒരു നിമിഷം അയാളുടെ കണ്ണുകള്‍ നാട്ടി നിര്‍ത്തിയ കണ്ണാടിയില്‍ ഉടക്കി..
വിശ്വാസം വരാതെ അയാള്‍ അയാളെ തന്നെ നോക്കി നിന്നു...!!
കഥ എന്ന ലേബല്‍ ഈ രചനക്ക് ചേരുമോ എന്നറിയില്ല ,
മറുപടിഇല്ലാതാക്കൂപക്കാ അനുഭവം എന്നും പറയാന്‍ പറ്റില്ല .
നിങ്ങള്‍ക്ക് വിലയിരുത്താം ..
"മാഷേ , രണ്ടു വര്‍ഷമായ എന്റെ പ്രവാസ ജീവിതത്തില്‍ ഒരുപാട് നാളുകള്‍ക്കുശേഷം ഇത്രയും ഹൃദ്യമായ ഒരു രചന വായിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം . നല്ല ആഖ്യാന ശൈലി . പെട്ടന്ന് നമ്മുടെ ബേപ്പൂര്‍ സുല്‍ത്താനെ ഒരമ വന്നു . ഈ രചനയെ ഏതു വിഭാഗത്തില്‍ പെടുത്തണം എന്ന് പറയാന്‍ മാത്രം ഈയുള്ളവന് ആളല്ല ..........ഒരുപാട് ഇഷ്ട്ടമായി ..........."
ഇല്ലാതാക്കൂഏതു ലേബലും ചേരും. നല്ല വായനാനുഭവം. കഥ നിറയേ ഒരു പോസിറ്റീവ് മൂഡ് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. നാടിന്റെ നല്ല മണവും ഗുണവും വേണ്ടുവോളമുണ്ട് താനും. അച്ചടി മാധ്യമങ്ങള്ക്കെത്തിച്ചാല് കുറേയധികം പേര് കൂടി വായിച്ചേനെ.
ഇല്ലാതാക്കൂഇഷ്ടമായി മാഷേ,
മറുപടിഇല്ലാതാക്കൂപേര് ഒത്തിരി ഇണങ്ങും, ആ പിതൃ മനസ്സ് അതിലും ഭംഗിയായി എങ്ങനെ പറയാന്‍!
ഇതിന്റെ നേരെ വിപരീതമായ ഒരു കഥ ഞാന്‍ എഴുതിയതിന്റെ (ഇലകൊഴിയുമ്പോള്‍) വിഷമം ഇതു വായിച്ചപ്പോള്‍ അങ്ങ് തീര്‍ന്നു കേട്ടോ.........
ഇങ്ങനെ പോസിറ്റീവ് ആയി ചിന്തിക്കുന്ന പ്രായമായവര്‍ വിരളം.
മറുപടിഇല്ലാതാക്കൂകാലത്തിനൊത്ത് നീങ്ങിയാല്‍ നമുക്ക് കാലത്തെയും തോല്‍പ്പിക്കാം, അല്ലെ
എത്ര സുന്ദരമായ വിവരണം..നാട്ടുകാഴ്ച്ക്കയില് തുടങ്ങി ദൃഡനിശ്ചയമുള്ള പിതാവിലൂടെ കഥ അവസാനിച്ചപ്പോള്‍ ഒരു നല്ല വായന സമ്മാനിച്ചു ഇക്ക. അഭിനന്ദനങ്ങള്‍.. മാന്പൂക്കളെ അറുത്തപ്പോള്‍ ഉണ്ടായ മനോവേദന വേദന നന്മയുള്ള മനസ്സിന്റെ പ്രതിഫലനമല്ലേ..
മറുപടിഇല്ലാതാക്കൂഗംഭീരമായ ഒരു നാട്ടുകാര്യം ട്ടോ ഉസ്മാനിക്കാ. ശരിക്കും നമ്മളൊരു വീട്ടീ ചെന്ന് അവിടുത്തെ വലിയാളോട് വർത്തമാനം പറഞ്ഞ ഒരു അനുഭവം. ശരിക്കും പിടിച്ചിരുത്തിക്കളഞ്ഞു.
മറുപടിഇല്ലാതാക്കൂപിന്നെ ഇക്കായുടെ കഥകളിൽ എനിക്കേറ്റവും ഇഷ്ടം ഈ വിശദീകരണങ്ങളാണ്. നല്ല രസമായി ഇങ്ങനെ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ എനിക്ക് അസൂയ തോന്നും. എനിക്കതിനൊന്നും കഴിയാത്തതിലുള്ള നിരാശയും.
അതെ സമയം അവ വലിയൊരു ജനതയുടെ ആശ്വാസ കേന്ദ്രവും ഹൃദയമില്ലാത്ത ചൂഷണ സമൂഹത്തിലെ ഹൃദയമുള്ള ആശയങ്ങളും ആയിരുന്നു..അത് ജനതയെ തലോടി അവരുടെ വേദനകളില്‍ ഇല്ലാത്ത ദൈവത്തിന്റെ പേരില്‍ ആണെങ്കിലും മരുന്ന് പുരട്ടി പക്ഷെ അവരരിഞ്ഞില്ല ആ മരുന്ന് പോലും തങ്ങളുടെ ചൂഷണത്തിന്റെ യഥാര്‍ഥ കാരണക്കാരില്‍ നിന്നും കാരണങ്ങളില്‍ നിന്നും തങ്ങളെ മറച്ചു പിടിക്കുകയാണെന്നു..കാരണം ഇത്രയും സുഭിക്ഷമായി കഴിയാനുള്ള വസ്തുക്കള്‍ ഭൂമിയില്‍ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് തങ്ങള്‍ പട്ടിണിയും ദുരിതവുമായി കഴിയുന്നതെന്ന് അവര്‍ ചിന്തിച്ചില്ല...അല്ലെങ്കില്‍ ദുരയുടെയും ഭരനാധിപന്മാരുടെയോം കൂട്ട് ചേര്‍ന്ന പൌരോഹിത്യം അവരോടു പറഞ്ഞു കൊണ്ടിരുന്നു, ഇതെല്ലം വിധി ആണെന്ന്.
പിന്നെ ഒരു സംശയം അവസാനം ഇക്കാ,ഈ മാനുപ്പാക്കയും പിതാജിയും വേറെ ആൾക്കാരല്ലല്ലോ ? അപ്പോൾ പിതാജി എന്ന് പറയാതിരുന്നപ്പോ ഒരു സംശയം. എന്തായാലും ഒന്നൂടി നോക്കട്ടേ.എനിക്ക് പിഴവ് പറ്റിയോ ന്ന്. എന്തായാലും ആശംസകൾ.
വളരെ നല്ലൊരു രചന.വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ സംതൃപ്തി
മറുപടിഇല്ലാതാക്കൂനിറഞ്ഞു നില്ക്കുന്ന പ്രതീതി മാഷെ.പിതാജി പ്രകാശഗോപുരമായി
തെളിഞ്ഞു വിളങ്ങുന്നു.
ആശംസകള്‍
ഞാൻ വീണ്ടും വായിച്ചു, ഞാനാകെ സംശയം കൊണ്ട് കുഴഞ്ഞ് മറിയുന്നു. ഇതിലെ അയാൾ ആരാ ? മാനുപ്പാക്ക ആരാ ? പിതാശ്രീ ആരാ ? ഈശ്വരാ നല്ല രസമുള്ള ഒരു വിവരണം വായിച്ചിട്ട് യ്ക്കിങ്ങനെ സംശയണ്ടായല്ലോ.
മറുപടിഇല്ലാതാക്കൂ'അയാള്‍' കഥാനായകന് ,
മറുപടിഇല്ലാതാക്കൂപിതാജിയും മാനുപ്പാക്കയും ഒരാള്‍ തന്നെ ..
സുഹൃത്ത് സ്വന്തം പിതാവിനെ പിതാജി എന്ന് വിളിക്കുന്നു ...
അതെ പോലെ നായകനും വിളിക്കുന്നു ..
സത്യത്തില്‍ മാനുപ്പാക്ക എന്നത് വൃദ്ധന്റെ പേരാണ് ..
ആകെ കണ്ഫ്യൂഷന് ആയോ ?
ജോസെലെറ്റ് എം ജോസഫ്
റോസാപൂക്കള്‍
Jefu Jailaf
c.v.thankappan
നന്ദി ..
ഒറ്റ വാക്കില്‍, കഥ നന്നായി
മറുപടിഇല്ലാതാക്കൂ! വെറുമെഴുത്ത് !
കഥ നന്നായി ,എഴുത്ത് നല്ല കുറെ ചിന്തകള്‍ പകര്‍ന്നു തന്നു ,,
മറുപടിഇല്ലാതാക്കൂനല്ല രചന ...വീട്ടിലേക്കുള്ള വഴിയോരക്കാഴ്ച്ചകളുടെ വര്‍ണ്ണന അതിമനോഹരം ...
മറുപടിഇല്ലാതാക്കൂഅനുഭവ സാകഷ്യം നേര് ചിത്രം ...
ഭാവുകങ്ങള്‍...
അനീസ് കൂരാട്
ശുഭചിന്തകളേകുന്ന ഈ കഥ വളരെ ഇഷ്ടായി.. എന്തൊരു നല്ല അവതരണം.
മറുപടിഇല്ലാതാക്കൂനല്ല കഥ വായിച്ചു. അവസാനത്തെ വരികള്‍ (നിറം മാറ്റം) ഇല്ലായിരുന്നെങ്കില്‍ എന്തായിരുന്നു പ്രശ്നം എന്ന് ഞാന്‍ ആലോചിക്കുകയാണ്. അതുവരെ റിയലിസ്റ്റിക് ആയി പറഞ്ഞുവന്ന കഥ പെട്ടെന്ന് സിംബോളിക് ആയതുപോലെ തോന്നി. ചിലപ്പോള്‍ എന്റെ ആസ്വാദനക്ഷമതയുടെ പോരായ്മയായിരിക്കാം.
മറുപടിഇല്ലാതാക്കൂഒരു വേള എനിക്കും പെട്ടെന്നൊരു മനുപ്പാക്ക വന്നപ്പോൾ ഒന്നും തിരിയാത്തതു പോലെയായി. കാരണം വൃദ്ധനാണു മനുപ്പാക്കയെന്ന് വിചാരിക്കാനായില്ല. കാരണം അദ്ദേഹത്തിന്റെ മുടിയെല്ലാം മുണ്ഠനം ചെയ്തു കഴിഞ്ഞതാണെന്ന് കഥയിൽ പറഞ്ഞിരുന്നല്ലോ. പിന്നെ സമാധാനിക്കാൻ ശ്രമിച്ചത്, വന്നയാളുടെ വെളുത്ത മുടി, വൃദ്ധന്റെ വാക്കുകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് കറുക്കാൻ തുടങ്ങിയതായിരിക്കുമെന്നായിരുന്നു. വന്നയാളായിരിക്കും മനുപ്പാക്ക എന്ന് അങ്ങനെ കരുതി. പക്ഷേ മുണ്ഠനം ചെയ്ത് മൊട്ടയാക്കിയ തലയിലെ മുടിയാണു കറുത്തതെന്ന് കമന്റിൽ കണ്ടപ്പോൾ പിന്നെയും കൺഫ്യൂഷൻ.
മറുപടിഇല്ലാതാക്കൂപോട്ടെ. വായന അൽപ്പം കഷ്ടതരമാക്കി. എന്തിനായിരുന്നു അങ്ങനെ?
ആശംസകൾ.
നിരീക്ഷണങ്ങള്‍ക്കും നിശിതമായ വായനക്കും നന്ദി ..
ഇല്ലാതാക്കൂമാനുപ്പാക്ക എന്ന വൃദ്ധന്റെ വാക്കുകള്‍ കേട്ടപ്പോള്‍ താനാണ് അദ്ദേഹത്തേക്കാള്‍ പ്രായം കൂടിയ ആള് എന്ന തിരിച്ചറിവ് നായകന് ഉണ്ടായി എന്ന കഥാന്ത്യം ആണ് ഉദ്ദേശിച്ചത് . അങ്ങനെ വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല എന്നത് ഈ കഥയുടെ പരാജയം തന്നെ .. തുറന്നെഴുതിയതിനു നന്ദി ..
"അയാളുടെ" ചിന്തകള്‍ വായനക്കാരനും ഉണ്ടായി.അയാളുടെ അത്ഭുതം വായനക്കാരനും പങ്കിട്ടു. അയാള്‍ക്കുണ്ടായ സംതൃപ്തി വായനക്കാരനും അനുഭവിച്ചു.
മറുപടിഇല്ലാതാക്കൂപണ്ട് നല്ലോണം ണ്ടാക്കിയ തന്താരെ മക്കള്‍ പ്പോ അതൊക്കെ വിറ്റ് തിന്ന്യാണ് .. അന്നില്ലാത്തോല് ന്ന് ണ്ടാക്കുണൂം ണ്ട് .
മറുപടിഇല്ലാതാക്കൂചെറിയ ഒരു കണ്ഫ്യൂഷന് എനിക്കും തോന്നി. പിന്നെ അഭിപ്രായം വായിച്ചപ്പോള്‍ ശരിയായി.
ഇതാണ് പിതാജി, ഇതാണ് മാതൃകാ പിതാജി. എല്ലാ കാര്യങ്ങള്‍ക്കും അഭിപ്രായവും, പോസിറ്റീവ് സമീപനവുമുള്ള ഇതുപോലെയുള്ള വയോജനങ്ങള്‍ സമൂഹത്തിന് ഒരിക്കലും ഭാരമാവില്ല. പരാതികളും പരിഭവങ്ങളുമായി കുട്ടിത്തത്തോടെ കാര്യങ്ങളെ സമീപിപ്പിക്കുന്ന അല്ലെങ്കില്‍ ജീവിതം അതു പോലെ പറയാനും പ്രവര്ത്തികാനും പ്രേരിപ്പിക്കുന്ന വയോജനങ്ങള്‍ക്ക് പിതാജി മാതൃകയാകട്ടെ എന്നാശംസിക്കുന്നു. വിവരണവും ആശയവുമെല്ലാം കുഴപ്പമില്ല കെട്ടോ ഞാന്‍ മുകളില്‍ പറഞ്ഞത് മൊത്തത്തിലുള്ള വിശകലനത്തില്‍ നിന്നും കഥാപാത്രം നല്കുന്ന സന്ദേശത്തെ കുറിച്ചാണ്. അത് ഭംഗിയായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂപ്രായമായവരുടെ വേദന മാത്രമാണ് എല്ലാരും എഴുതി കണ്ടത്.... ഇതില്‍ നേരെ തിരിച്ചു... അത് കൊണ്ട് തന്നെ വിഷയം മികച്ചു നില്കുന്നു....
ഇല്ലാതാക്കൂപിന്നെ മാഷിന്റെ ഭാഷ, രചന പാടവം... ഇതിനെ കുറിച്ചൊന്നും അഭിപ്രായത്തിന്റെ ആവശ്യം ഇല്ലല്ലോ... ആര്‍ക്കും ഉണ്ടാകില്ല....!
നല്ല വായന തന്നതിന് നന്ദി...
നന്മകള് നേരുന്നു...
അവസാനത്തെ ആ 'പഞ്ച് ലൈന്‍' വല്ലാതെ ഇഷ്ടമായി ഉസ്മാന്.. .
മറുപടിഇല്ലാതാക്കൂ@ അനില്‍കുമാര്‍ . സി. പി.
ഇല്ലാതാക്കൂ'പഞ്ച് ലൈന്‍ ഇഷ്ടമായതിനു' പ്രത്യേക നന്ദി
ഇത്രയും നല്ല വർത്തമാനങ്ങൾ കേട്ടിട്ടും മുടി കറുത്തില്ലെങ്കിൽ പിന്നെ.......ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
മറുപടിഇല്ലാതാക്കൂഒറ്റവാക്കിൽ നന്നായി എന്നു പറയാതെ രണ്ടു വാക്കിൽ ഇഷ്ടമായി, നന്ദി എന്നു പറയട്ടെ...
മറുപടിഇല്ലാതാക്കൂഇത് രണ്ട് തവണ വായിച്ചു,
മറുപടിഇല്ലാതാക്കൂഎഴുത്തിലെ ഒഴുക്ക് വായനക്കും ഒഴുക്കുണ്ടാക്കി......
ഒരു അനുഭവം എന്ന് പറയാം ,
ആ വായസയായ കഥാപാത്രത്തിന്റെ ചില വാക്കുകളിൽ ഇന്നിന്റെ ലോകം നാളെയുടെ മുന്നറിയിപ്പണ് എന്ന് മനസിലാക്കാം
മാഷേ...വായിക്കാന്‍ ഇത്തിരി വൈകി. പതിവ് പോലെ മനോഹരം... ഒട്ടും നിരാശപ്പെടുത്തിയില്ല... പോസിടീവ് ആയി കാര്യങ്ങളെ കാണുന്ന ഒരു സമൂഹത്തിനെ കുറിച്ചുള്ള പ്രത്യാശകള്‍ വീണ്ടും മുള പൊട്ടുന്നു. അത് തന്നെ സംഭവിക്കട്ടെ.... എത്രയും പെട്ടന്ന് ഇക്കഥ പ്രിന്റ് മീഡിയയില്‍ എത്തിക്കൂ...കൂടുതല്‍ പേര് വായിക്കട്ടെ...ആശംസകള്‍....!
മറുപടിഇല്ലാതാക്കൂകല ത്തിന്റെ വെതിയാനത്തെ കാലം മാറിയപ്പോളും മാറാതെ നിന്ന മനസ്സിന്റെ നന്മയെ അങ്ങനെ ഒരു നന്മ യുടെ നിറക്കൂട്ട് അതായിരുന്നു ഇതിലെ എന്റെ വായന
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടം ആയി....
മറുപടിഇല്ലാതാക്കൂഅവസാനത്തെ കാല്പനിക ഭാഗം ഇതിനെ ഒരു
കഥ ആക്കാനുള്ള കഥാകാരന്റെ നിര്‍ബന്ധ
ബുദ്ധി പോലെ തോന്നിച്ചു...അല്ലാതെ തന്നെ
മനസ്സില്‍ തട്ടിയ ഒരു കഥ ആകുമായിരുന്നു...
അഭിനന്ദനങ്ങള്‍..
thikachum vyathyasthamaaya chinthippikkunna kadha എനിക്ക് തോന്നുന്നത് വൃദ്ധ സദനങ്ങളില്‍ ആക്കുന്ന മക്കളെ കാലും കൂടുതല്‍ ഇത്തരത്തില്‍ മാതാ പിതാക്കളെ സ്നേഹിക്കുന്ന മക്കള്‍ തന്നെയാകും അങ്ങനെ തന്നെ ആകട്ടെ എന്നും പ്രാര്‍ത്ഥന...
മറുപടിഇല്ലാതാക്കൂകാലത്തിനൊപ്പം സഞ്ചരിക്കുന്ന പ്രായം കൊണ്ട് വൃദ്ധനും മനസ്സ് കൊണ്ട് യുവാവുമായ ഒരാളെ വര്‍ണ്ണിക്കാന്‍ "വെളുവെളുത്ത മുടിയൊക്കെ മെല്ലെ മെല്ലെ കറുത്ത് കറുത്ത് വരുന്നു..." എന്ന അവസാന വാചകം തന്നെ നല്ലത്... ആ ഒരു വരി കൊണ്ട് ഒരനുഭവക്കുറിപ്പ് പോലെ കൊണ്ടുവന്നു കഥയാക്കി മാറ്റിയ രീതിയെ പ്രോത്സാഹിപ്പിക്കാതെ വയ്യ... മാഷേ... വ്യത്യസ്തമായ ഒരാളെ പരിചയപ്പെടുത്തിയതില്‍ സന്തോഷം...
മറുപടിഇല്ലാതാക്കൂഒക്കത്തും പോരാത്തതിന് കൈകളിലും പലപ്രായത്തിലുള്ള ചക്കക്കുട്ടികളുമായി ഒരു വരിക്കപ്ലാവ് ,തീ നിറമുള്ള നിറഞ്ഞ മാറിടങ്ങള്‍ പരമാവധി പുറത്തു കാണിച്ചു മൂന്നു നാലു ചെന്തെങ്ങുകള്‍ ,വട്ടത്തില്‍ പന്തലൊരുക്കി മണ്ണിനെ വാരിപ്പുണര്‍ന്ന് രണ്ടു ഉങ്ങ് മരങ്ങള്‍
മറുപടിഇല്ലാതാക്കൂഅതീവ രസകരമായ ശൈലിയും അതിമനോഹരമായ അവതരണവും അതിനു അലങ്കാരമായി ഇഷ്ഹാഖിന്റെ വരയും കൂടി ചേര്‍ന്നപ്പോള്‍ ഗംഭീരമായി.
എങ്കിലും കഥയുടെ അവസാനം പെട്ടെന്ന് അതിഭാവുകതയിലേക്ക് ചുവടു മാറിയപ്പോള്‍ എന്തോ ഒരു കല്ലുകടി പോലെ തോന്നി. പിതാജി പൊടുന്നനെ മുന്നറിയിപ്പില്ലാതെ മാനുപ്പാക്കയായതും വടിച്ചു കളഞ്ഞ മുടി കറുക്കുന്നതുമെല്ലാം അതിന്റെ ഭാഗമായി കരുതുന്നു. കഥയില്‍ ഉടനീളം മാനുപ്പാക്ക എന്ന് പ്രയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ നന്നാവുമെന്ന് കരുതുന്നു. അതുപോലെ മുടി കറുക്കുന്നതിനു പകരം ചുക്കിച്ചുളിയുന്ന ശരീരമോ മറ്റോ ആവാമായിരുന്നു. ഉസ്മാന് ഇരിങ്ങാട്ടിരിയെപ്പോലെയുള്ള പ്രതിഭയെ തിരുത്തുക എന്നാ സാഹസം അല്ല. എങ്കിലും ഇനിയും നല്ല നല്ല കഥകള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും വരാനുണ്ടെന്നുള്ളത് കൊണ്ട് ഒരു എളിയ ശ്രമം എന്ന് മാത്രം.
@ എം.കെ . കടവത്ത്
മറുപടിഇല്ലാതാക്കൂതാടി രോമങ്ങള്‍ എന്നത് തലമുടിയായി മാറി എന്ന അപാകതയും മാനുപ്പാക്കയും പിതാജിയും തമ്മിലുള്ള കണ്‍ഫ്യൂഷനും പരിഹരിച്ച് ആ 'കല്ലുകടി' ഒരു വിധം മാറ്റിയിരിക്കുന്നു . ..
വായനക്കും 'തിരുത്തല്‍ വാദത്തിനും' നന്ദി ..
ഉസ്മാന് സാര്‍ .. താങ്കളുടെ രചനകളെ വലരെ ഗൌരവ പൂര്‍വ്വം അതിലുപരി താല്പര്യ പൂര്‍വ്വാം വായിക്കുന്ന ഒരാളാണ് ഞാന്‍ .. മുഖ്യധാര എഴുത്തുകാരിലെ പ്രശസ്തരില്‍ നിന്ന് പോലും നമുക്ക് പലപ്പോഴും ഒപ്പി എടുക്കാന്‍ പറ്റാത്ത രീതിയിലുള്ള ഹൃദ്യമായ രചനകള്‍ ...
മറുപടിഇല്ലാതാക്കൂആനുകാലികങ്ങളുടെ അപ്പോസ്തലന്മാര് ഔന്നത്യത്തിന്റെ പൊന്നാടയണിക്കുന്ന പ്രമുഖരുടെ എഴുത്തുകളെക്കാളും എനിക്ക്ഷ്ടം താങ്കളെ പോലെയുള്ളവരുടെ എഴുത്തുകളാണ്...
ഇത്തരം രചനകള്‍ തുടരുക..ഞങ്ങള്‍ക്ക് വേണ്ടി...
-സാദിഖ് ഉദുമ പടിഞ്ഞാര്‍
ഒരു വല്ലാത്ത സുഖം ...അതെ പറഞ്ഞറിയിക്കാനാവാത്ത ഒരു ആനുഭൂതി ...ഓരോരുത്തരും സ്വയം ആഗ്രഹിച്ചു പോകും തങ്ങളുടെ വാര്‍ദ്ധക്യവും ആ പിതാജിയുടേത് പോലെ ആയിരുന്നെന്കിലെന്നു.... പിതാജിയുടെ വെളുവെളുത്ത താടി രോമങ്ങള്‍ കറുത്ത് വരുന്നതായി തോന്നി എന്ന അവസാന വാചകം തന്നെ ഈ സന്തോഷത്തിന്റെ ഏറ്റവും വലിയ ഉദാഹരണം...ഇത്രയ്ക്കു സന്തോഷവാനായ ആള്‍ക്ക് ചെറുപ്പം കൂടികൂടി വരികയെ ഉള്ളൂ...എടുത്തു പറയേണ്ട മറ്റൊരു സംഗതി പശ്ചാത്തല വിവരണം..മാഷിന്റെ മിക്ക രചനകളിലും ഇത് കാണാറുണ്ട് എങ്കിലും ഇതില്‍ അവ വല്ലാതെ മികവുറ്റതായി അനുഭവപ്പെട്ടു...ഒരു വായനക്കാ രനുണ്ടാവുന്ന ഈ അനുഭവപ്പെടല്‍ തന്നെയാണ് ഒരു സൃഷ്ടിയുടെ ഏറ്റവും വലിയ മേന്മയും...നന്ദി മാഷേ മനസ്സ് നിറഞ്ഞ ഒരു വായന സമ്മാനിച്ചതിനു
മറുപടിഇല്ലാതാക്കൂമുഹമ്മദുകുട്ടി മാവൂര്‍ ..
അവസാനം അത് കഥയുടെ മനോഹരിതയിലേക്ക് എത്തി ചേര്‍ന്നു അങ്ങിനെയാണ് തോന്നിയത്
മറുപടിഇല്ലാതാക്കൂആശംസകള്
ഇത് ണ്ടായതോണ്ട് എന്താ ഉപകാരം.. പണ്ടൊക്കെ മരിച്ചവിവരം പറയാനോ, ജനിച്ച വാര്‍ത്ത അറീക്കാനോ ആളാ പോയിനെ .. ആരെയെങ്കിലും പറഞ്ഞയക്കും..
മറുപടിഇല്ലാതാക്കൂന്നാല് ഇപ്പോളോ ? അതിന്റെ ഒന്നും ആവശ്യം ഇല്ല .
പ്പോ കൊറച്ചു കാലമായിട്ടു കാക്കുട്ടി നെറ്റിലാ വിളി.
അങ്ങോട്ടും ഇങ്ങോട്ടും കാണൂം ചെയ്യാം .. വര്‍ത്തമാനം പറീം ചെയ്യാം ..
ലോകം അടുത്തുക്ക് ഇങ്ങോട്ട് വര്വാ ..
ഇതൊക്കെ കാണാനും അനുഭവിക്കാനും കയിഞ്ഞ ത് ഭാഗ്യം തന്നെ ആണ് ന്റെ കുട്ട്യേ ..
തുടരുക.....അഭിനന്ദനങ്ങള്‍..!!!
ഭാഷാ പ്രയോഗം കൊള്ളാം...നല്ല നാടൻ ശൈലി...
മറുപടിഇല്ലാതാക്കൂഒരുപാട് ഇഷ്ടപ്പെട്ടു ഈ രചന.... മറ്റെന്തു പറയാനാണ്.....
മറുപടിഇല്ലാതാക്കൂആ ഹഹ ലാന്റിംഗ്! സുന്ദരം.
മറുപടിഇല്ലാതാക്കൂപടച്ച തമ്പുരാന് സഹായിച്ചു,
പിതാജിയെ പോലെ ആകാന്‍ മോഹിച്ചു പോകുന്നു.
കാലത്തിനൊത്ത് നീങ്ങിയാല്‍ നമുക്ക് കാലത്തെയും തോല്‍പ്പിക്കാം
മറുപടിഇല്ലാതാക്കൂ