2013, ഏപ്രിൽ 20, ശനിയാഴ്‌ച

തത്സമയം ചില കുറിപ്പുകള്‍



എന്റെ പൊന്നേ !
------------------------
ഇടക്ക് അപൂര്‍വം  സമയങ്ങളില്‍ ഞാന്‍  അവളെ 
'എന്റെ പൊന്നേ .. ' എന്ന് വിളിക്കും . 
അന്നേരം അവളുടെ മുഖത്ത് പ്രണയം പൂക്കും . പ്രസാദം ഓളമിടും . 

മിനിഞ്ഞാന്ന് വാര്‍ത്ത  കേള്‍ക്കുന്നതിനിടെ 'സ്വര്‍ണ്ണ  വാര്‍ത്ത 'ക്കിടയില്‍ 
ഞാന്‍  അവളെ 'എന്റെ പൊന്നേ ' എന്നൊന്ന് നീട്ടി വിളിച്ചു . 
രൂക്ഷമായ ഒരു നോട്ടം നോക്കി അവള്‍ , 
ഇത്ര തീവ്രമായ ഒരു നോട്ടം മുമ്പൊന്നും എനിക്ക് 'കിട്ടി'യിട്ടില്ല . :)

സ്മൈലി 
-------------
എനിക്ക് ഫേസ് ബുക്കിലിടാന്‍  ആകെ അറിയാവുന്ന ചിഹ്നം സ്മൈലി മാത്രമായിരുന്നു . 

പിന്നീട് ഇപ്പോള്‍ അടുത്താണ് കൂടുതല്‍  ചിഹ്നങ്ങളെ അറിയുന്നത് .  അക്കൂട്ടത്തില്‍   ഏറെ ഇഷ്ടം തോന്നിയത് രണ്ടു പേരോട് . 

ഒന്ന് അന്നും ഇന്നും വേണ്ടിടത്തും വേണ്ടാത്തിടത്തും, ഇഷ്ടം പോലെയും കഷ്ടം പോലെയും ഉപയോഗിച്ചു വന്നിരുന്ന നമ്മുടെ പ്രിയങ്കരനായ സ്മൈലി . :)

രണ്ടാമത് കണ്ടാല്‍ തന്നെ ഒരു പ്രത്യേക തരം പ്രണയം തോന്നിപ്പിക്കുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള സ്നേഹ ചിഹ്നം . 

സ്മൈലിയിട്ട് മടുത്തിരിക്കുമ്പോള്‍  ആണ് എനിക്ക് 'ഹൃദയം ' കിട്ടുന്നത് . 
പിന്നെ സ്മൈലിയെ തത്ക്കാലം മൊഴി ചൊല്ലി , 'ഹൃദയത്തെ' പിടിച്ചു . 
മൊഴി ചൊല്ലുന്നതിലേറെ എളുപ്പമാണ് ഇപ്പോള്‍  മൊഴി മാറ്റം . അത് കൊണ്ട് നോ പ്രോബ്ലം .

അത് കിട്ടിയ ഊറ്റത്തില്‍  ഞാന്‍  പലയിടത്തും 'അവനെ ' കൊണ്ട് പോയി നിക്ഷേപിച്ചു . പുതിയത് വല്ലതും കിട്ടിയാല്‍  പിന്നെ അങ്ങനെയാണല്ലോ . പഴയത് പിന്നെ ആര്‍ക്കു  വേണം ?

അപ്പോഴാണ്‌ ചില കൂട്ടുകാര്‍  എന്റെ പിറകെ കൂടുന്നത് . ഈ വയസ്സാം കാലത്തും ഇതിന്റെ പിന്നാലെയാണോ നിങ്ങള്‍ എന്നാണ് ചോദ്യം  . അപ്പോഴാണ്‌ എനിക്ക് വയസ്സായി എന്നും നമുക്കൊന്നും ഈ ചിഹ്നത്തിന്റെ അരികത്തു കൂടി പോകാന്‍  പോലും പാടില്ലെന്നും മനസ്സിലാകുന്നത്‌ . ( ഇവിടെ ഒരു സ്മൈലിക്കു സ്കോപ്പ് ഉണ്ട് :) ! ) 

ഞാന്‍  അവരോടു പറഞ്ഞു : മക്കളെ ,  ഇത് ഹൃദയത്തിന്റെ ചിഹ്നം ആണ് . വയസ്സ് കൂടും തോറും അതിനോട് ഇഷ്ടം കൂടും . അത് പണി മുടക്കിയാല്‍  എല്ലാ പണിയും മുടങ്ങും .. 
പിന്നെ ചില പിള്ളേര്‍ക്കും 'പിള്ളി 'കള്‍ക്കും അതിനു ഒരേ ഒരു അര്‍ഥം  മാത്രമേ അറിയൂ ..

ഒരു മനുഷ്യന് ഈ ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യം മരണം വരെ അവന്റെ അവയവങ്ങള്‍  അവന്റെ കൂടെ നില്ക്കുക എന്നതാണ് . 

നാമറിയാതെ നമ്മുടെ ശരീരത്തില്‍  ആരൊക്കെ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് നമുക്ക് ഒരു നിശ്ചയവുമില്ല . അതില്‍  ഏതെങ്കിലും ഒന്ന് പണി മുടക്കിയാല്‍ തീര്‍ന്നു  കഥ . 

എത്ര വിലപിടിച്ച അവയവങ്ങളുമായി ആണ് നാം നടക്കുന്നത് ? 

ന്തായാലും നഷ്ടപ്പെടുമ്പോഴേ നഷ്ടത്തിന്റെ വില അറിയൂ .. 
ഹൃദയമേ നിന്നെയല്ലാതെ ഞാന്‍  ആരെയാണ് പ്രണയിക്കേണ്ടത് ? 
നീ ഒരു നിമിഷം ഒന്ന് റസ്റ്റ്‌ എടുത്താല്‍ പിന്നെ ഞാന്‍  കാലാക്കാലം 'റസ്റ്റില്‍ 'ആവില്ലേ ?  

'ഒരാള്‍ തന്റെ ശരീരത്തെ അറിഞ്ഞാല്‍  അവന്‍ അവന്റെ സൃഷ്ടാവിനെ അറിഞ്ഞു '

കുലുങ്ങിച്ചിരി 
-----------------------
ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാത്തതും
ഇനി ഒരിക്കലും സംഭവിക്കും എന്ന് പ്രതീക്ഷിക്കാത്തതുമായ ഒരു കാര്യം
സംഭവിച്ചു കാണുമ്പോള്‍ ആരായാലും ഒന്ന് ചിരിച്ചു പോകും :)
ഇന്നലെ ഒരു പക്ഷെ സംഭവിച്ചത് അതാകും .
സ്വര്‍ണ്ണ വില വല്ലാതെ താഴുന്നത് കണ്ടപ്പോള്‍
സ്വയം അറിയാതെ ഒന്ന് 'കുലുങ്ങി' ചിരിച്ചതാവും ഭൂമി !
ഭൂമിയും ഒരു മാതാവാണല്ലോ :)

ഒരു നുള്ള് ശാമ മതി !
-----------------------------
ഒരു പാട് സ്ഥാപനങ്ങളുള്ള ഒരു സമുച്ചയത്തിലാണ് എന്റെ ഓഫീസ് . ഒമ്പതാം നിലയില്‍  . ഓഫീസിന്റെ മെയിന്‍  ഡോറിന് അഭിമുഖമായാണ് എന്റെ ഇരിപ്പിടം . ആര് വന്നാലും അവര്‍  എന്നെയാണ് കണി കാണുക . മിക്ക ദിവസങ്ങളിലും ചില സ്ത്രീകള്‍ വരും . ഫോട്ടോ കോപ്പി എടുക്കാനാണ് . സ്വാഭാവികമായും അവര്‍ എന്നോടാണ് ആ ആവശ്യം പറയുക . ഞാന്‍  ജോലി നിര്‍ത്തി വെച്ച് അവരെ സഹായിക്കും . നമുക്ക് നഷ്ടമൊന്നും ഇല്ലല്ലോ . പിന്നെ ചെറിയ ഒരു സഹായം ചെയ്യലും ആയി.

ഇയ്യിടെ സ്ത്രീകള്‍  വരുന്നത് കാണുമ്പോഴേക്കും ജഹാംഗീര്‍  ഓടിവരും . ഞങ്ങളുടെ 'മുദീര്‍  ഷായ്' ആണ് . ചായ കൊണ്ട് എല്പ്പിക്കപ്പെട്ട മലക്ക് ! ബീഹാരി. ആയിക്കോട്ടെ , അയാള്‍  ചെയ്തോട്ടെ , എന്ന് ഞാനും കരുതി .

ഈ ആവശ്യവുമായി സ്ത്രീകള്‍  വരുമ്പോള്‍  ജഹാംഗീര്‍  ഗ്ലാസ്സും പാട്ടയും ഒക്കെ അവിടെയിട്ട് , ഓടി ചെല്ലും . വല്ലാത്ത ആവേശവും ഇത്തിരി പരവേശവും കാണിക്കും ..
ഇതിനു മാത്രം തിടുക്കം എന്തിന് എന്ന് എനിക്ക് മനസ്സിലായില്ല .
ഇന്ന് അതെനിക്ക് ക്ലിക്ക് ആയി .

സ്ത്രീകള്‍  വരുമ്പോള്‍  അയാള്‍  അവരുടെ അടുത്തേക്ക് ഓടി ചെല്ലും .
ഫോട്ടോ കോപ്പി എടുക്കേണ്ടവ വാങ്ങിക്കും . എന്നിട്ട് പുറത്തു നില്ക്കാന്‍  പറയും .. കോപ്പി എടുത്തു അതുമായി ടിയാന്‍  ചെല്ലും . അത്രയേ എനിക്ക് കാണാന്‍  പറ്റിയിരുന്നുള്ളൂ . ഇന്ന് പാതി തുറന്നു കിടക്കുന്ന ഡോറിലൂടെ നോക്കുമ്പോള്‍  ആണ് ആവേശത്തിന്റെ ഗുട്ടന്സ് പിടി കിട്ടുന്നത് .
ജഹാംഗീര്‍  ഫോട്ടോ കോപ്പി 'കച്ചവടം ' നടത്തുകയാണ് !


'ഒരു നുള്ള് ശാമ മതി ഒരു നല്ല ഭാര്യയാവാന്‍  ' എന്ന് ഒരു കറിമസാലയുടെ പരസ്യത്തില്‍ ശ്വേത മേനോന്‍  പറയും പോലെ  'ഒരു നുള്ള് സേവനം മതി നല്ല ഒരു സമ്പാദ്യമാവാന്‍ ' , എന്ന് നല്ല ഈണത്തില്‍ ഞാനും പറഞ്ഞു !

ആശയും കീശയും 
---------------------------
പ്രവാസികളില്‍ പലരും പുറത്തു നിന്ന് ഒരു ചായ പോലും വാങ്ങികഴിക്കില്ല. ആശയില്ലാഞ്ഞിട്ടൊന്നുമല്ല.
നാട്ടിലെ സംഖ്യ പന്ത്രണ്ടുമടങ്ങായി വര്‍ധിത വീര്യത്തോടെ ഓര്‍മ്മയില്‍ ഓടി എത്തുന്നത് അപ്പോഴായിരിക്കും.
ഇന്നലത്തെ ഉണക്ക പൊറാട്ട കട്ടന്‍ ചായയില്‍ മുക്കി കടിച്ചു ചവച്ചു പ്രാതല്‍ ഒപ്പിക്കും. രണ്ടു റിയാല്‍ കീശയില്‍ തന്നെ വിശ്രമിക്കും. മസാല ദോശക്കൊക്കെ ആശയുണ്ടാവും ഈ കേശവന്മാര്‍ക്ക്.
കീശയില്‍ കാശുമുണ്ട്. പക്ഷെ പിശുമനസ്സ് കീശയില്‍ കയ്യിടാന്‍ അനുവദിക്കില്ല. മീശ പിരിച്ചു മുട്ടന്‍വടിയുമായി നില്‍പ്പുണ്ടാവും കാലമാടന്‍ കീശയോരത്ത്.

ഇരുപത്തഞ്ചു കൊല്ലമായി ഗള്‍ഫിലുള്ള ഒരാളെ അടുത്തറിയാം. വസ്ത്രങ്ങള്‍ സൂക്ഷിക്കാനും തൂക്കിയിടാനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന , റെക്സിന്‍ കൊണ്ട് നിര്‍മ്മിച്ച ഒരു തോലാബിനു 
( അലമാര) നാല്പതോ അമ്പതോ റിയാല്‍ കൊടുത്താല്‍ മതി. പക്ഷെ ആരെങ്കിലും നാട്ടില്‍ പോവുമ്പോള്‍ ഒഴിവാക്കുന്ന തോലാബാണ് ഇയാളുപയോഗിക്കുക.

ഫ്രൂട്ട് സ് അയാള്‍ക്ക് വലിയ ഇഷ്ടമാണ്. അവ നോക്കിവെള്ളമിറക്കുകയല്ലാതെ ഒരു കിലോ ആപ്പിളോ ബുർ തുഖാലോ (ഓറഞ്ചു) വാങ്ങിക്കഴിക്കില്ല.
ഒരുഹലലക്കും പ്രത്യേകിച്ചൊന്നും അദ്ദേഹം വാങ്ങി കഴിക്കില്ല.
മറ്റുള്ളവരോടൊപ്പംപുറത്തു പോയി എന്തെങ്കിലും കഴിക്കുന്ന കൂട്ടത്തിലും കാണില്ല അയാളെ.
ബ്രഷും പേസ്റ്റും ഏരിയലുമൊക്കെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട്വാങ്ങിക്കും. അത്രയും ഭാഗ്യം.! രോഗം വന്നാലും, ഇത് തന്നെയാണ് അവസ്ഥ .

ദിവസങ്ങളോളം ചുമച്ചു ചുമച്ചു ചോര ഛര്‍ദ്ദിച്ചാലും സഹമുറിയന്മാരുടെ പ്രാക്കും മുറുമുറുപ്പും ഏറെ സഹിക്കേണ്ടി വന്നാലും അടുക്കളയില്‍ നിന്ന് വല്ല ഇഞ്ചിയോ കുരുമുളകോ ചെറുനാരങ്ങയോ ഒക്കെയെടുത്ത് തല്‍ക്കാലം ശമനമുണ്ടാക്കാന്‍ നോക്കും. എന്നിട്ട് എ.സി ഇല്ലാത്ത വല്ലവരാന്തയിലും ചുരുണ്ട് കൂടിക്കിടക്കും. ആശുപത്രിയില്‍ പോവില്ല. അപ്പോഴേക്കുംപന്ത്രണ്ടു ഇരട്ടി മുട്ടന്‍ വടിയുമായി കീശയോരത്ത് വന്നു നിന്ന് അയാളെവിരട്ടുന്നുണ്ടാവും.

എന്നിട്ടിപ്പോള്‍, ഷുഗറും പ്രഷറും കൊളസ്ട്രോളും മൂലക്കുരുവും മൂത്രക്കല്ലുമായി അത്യാവശ്യം ഭേദപ്പെട്ട തറവാട്ടില്‍ നിന്ന് വരുന്ന നാലഞ്ച് രോഗങ്ങളോടൊപ്പമാണ് ടിയാന്റെ പൊറുതി.

എന്നാല്‍ ഇത്തരക്കാരുടെ വീടുകളിലെ അവസ്ഥയോ?
'പണം പുല്ലെടീ നമുക്കില്ലെടീ'എന്നായിരുന്നു പണ്ട് നാം പാടിയിരുന്നത്. എന്നാലിപ്പോള്‍ 'പണം പുല്ലെടാ നമുക്കുണ്ടെടാ ..' എന്നാ മട്ടിലാണ് കെട്ട്യോളും കുട്ട്യാളും വാരി വിതറുന്നത്..

അവരെകുറ്റം പറയാനൊക്കുമോ? അവര്‍ക്ക് നോക്കെത്താദൂരത്ത് കണ്ണുംനട്ട് ഇരിക്കുകയൊന്നും വേണ്ട.. 'ആയിരം, നാലായിരം, എണ്ണായിരം പിന്നെ പത്തായിരം ..' എന്ന പാട്ടും പാടി ഇരുന്നാല്‍ മതി. മാസാമാസം കിറുകൃത്യമായി പറന്നു ചെല്ലുകയല്ലേ പള പള മിന്നുന്ന ഗാന്ധിത്തലകള് ..!‍
ഇനി ഓള്‍ക്കോ, കുട്ട്യാള്‍ക്കോ, ഒരു ഏനക്കെടോ, ഓക്കാനമോ, തുമ്മിയാല്‍തെറിക്കുന്ന മൂക്കോ, ഒക്കെ വരുന്നുണ്ടെന്നു വിവരം ലഭിച്ചാലോ?

ടെന്‍ഷന്‍ മരം കിടന്നുലയുകയായി. പിന്നെ വിളിയോട് വിളി..
നാട്ടിലെ ഏറ്റവും വലിയ ഹോസ്പിറ്റലിലേക്ക് തന്നെ വിട്ടോളൂ എന്ന് മൊബൈല്‍ കത്തിച്ചു വിളി. ഓട്ടോക്കൊന്നും പോണ്ട .. കാറ്കിട്ടുമോന്നു നോക്ക്. കാറ്..!

പണം കായ്ക്കുന്ന മരത്തിന്റെ വേര് ദ്രവിക്കുന്നതിലേറെ ഉത്കണ്‍ഠ പണം സ്വീകരിക്കുന്ന കൈകള്‍ക്കുള്ളിലെ കൊച്ചു പനിചൂടിനാണ് എന്നര്‍ത്ഥം ..
ആവശ്യങ്ങള്‍ക്ക് ചെലവാക്കാനുള്ളതാണ് പണം.
ആവശ്യത്തിനു ഉപയോഗിക്കുന്നില്ലെങ്കില്‍ അത് വെറുംകടലാസ്.
നമുക്ക് വേണ്ടി നാം ചെലവാക്കുന്നത് മാത്രമാണ് നമ്മുടേത്‌.
ബാക്കിയുള്ളത് അനന്തരാവകാശികളുടെതാണ്

ഞമ്മക്കും പോസ്റ്റണം !
-------------------------------
അടുത്ത വീട്ടിലെ അടുക്കളയില്‍  നിന്ന് ഇറച്ചി തിളയ്ക്കുന്ന മണം വരുമ്പോള്‍ ഞാന്‍  ഉമ്മാനോട് പറയും :
'ഉമ്മാ ഓല് ന്ന് എറച്ചി വാങ്ങീക്കുണൂ..'
ഉമ്മ അപ്പോള്‍ എന്നെ ഇങ്ങനെ സമാധാനിപ്പിക്കും :
'പെരുന്നാള്‍  ബരട്ടെ ഞമ്മക്കും മാങ്ങണം '

ഇന്നിപ്പോള്‍  ഇറച്ചി വാങ്ങിയതിന്റെയും മീന്‍  വാങ്ങിയതിനെറെയും ഒക്കെ മണം ഫേസ് ബുക്കിലൂടെ യാണ് മൂക്ക് തുളച്ചു വരുന്നത് . നാട്ടില്‍ പോയ ചില വന്‍സ്രാവുകള്‍  തങ്ങളേക്കാള്‍  വലിയ മീനും പിടിച്ചു നില്ക്കുന്ന ഫോട്ടോ ഒക്കെയിട്ട് മണപ്പിക്കുക മാത്രമല്ല കൊതിപ്പിക്കുകയും ചെയ്യുന്നു .. :)

'പെരുന്നാള്‍  വരട്ടെ ഞമ്മക്കും മാങ്ങണം ' എന്ന് ഉമ്മ പറഞ്ഞ പോലെ ,
അടുത്ത വെക്കേഷന്‍ വരട്ടെ ഞമ്മക്കും പോസ്റ്റണം !!!

ആഫ്റ്റര്‍ ട്വന്റി ഇയര്‍സ്
-----------------------------------
ഒരു പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ശേഷം അന്നത്തെ അതിനൂതന സംവിധാനം ഉപയോഗിച്ച് എഴുതാന്‍ സാധ്യതയുള്ള 'ഗൃഹാതുരത്വ'മുണണര്‍ത്തുന്ന ഒരു കുറിപ്പ് ഒരു പക്ഷെ 
ഇങ്ങനെയാവും :)
മുമ്പ് ഫേസ് ബുക്ക്‌ എന്ന പേരില്‍ ഒരു സോഷ്യല്‍ നെറ്റ് സംവിധാനം ഉണ്ടായിരുന്നു .
ഓര്‍മ്മയില്‍ പോലും മധുരം നിറക്കുന്ന ' ആ ബുക്കില്‍ ' കളഞ്ഞ സമയത്തിനും ചെലവഴിച്ച
ഒഴിവു വേളകള്‍ക്കും കണക്കില്ല . അന്ന് അത് ഒരു ഹരം മാത്രമല്ല ; ജ്വരം തന്നെ ആയിരുന്നു .

എന്നാലും ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എത്ര രസകരമായിരുന്നു ആ കാലം എന്ന് തോന്നിപ്പോകും :)

നേരം വെളുത്തു എണീറ്റ്‌ ഓടുന്നത് തന്നെ ബുക്കിലെക്കായിരിക്കും .
'പാത്രീ'ഭൂതനാകുന്നതിനും 'ബ്രഷീ'കരിക്കുന്നതിനും 'കാപ്പി വത്ക്കരണം' നടത്തുന്നതിനും മുമ്പേ വെറും വയറ്റില്‍ ബുക്ക് ഓപ്പണീകരിക്കും. തുറന്ന പാടെ ആദ്യം കണ്ണ് പോകുക കമ്പ്യൂട്ടറിന്റെ ഇടതു വശത്തെ ചെമന്നു കാണുന്ന നമ്പറിലേക്കാണ് :)

അവിടെ രണ്ടോ മൂന്നോ അക്കങ്ങള്‍ ഒന്നിച്ചു കണ്ടാല്‍ അന്നത്തെ ദിവസം ധന്യമായി ..
അതിനും അപ്പുറത്ത് ഉണ്ടാകും മറ്റൊരു ചുവപ്പന്‍ അക്കക്കോളം .
ആരാണിപ്പോള്‍ സ്വകാര്യം പറയാന്‍ വന്നത് എന്ന ഒരു കിന്നരിപ്പുഴ അപ്പോള്‍ മനസ്സില്‍ ഓളം വെട്ടും .

അന്ന് ഇന്നത്തെ പോലെ ചുണ്ടനക്കുമ്പോഴേക്കും അക്ഷരം തെളിയുന്ന പരിപാടിയൊന്നും ആയിട്ടില്ല :)
അക്ഷരങ്ങളെ കുത്തിക്കുത്തി വേണം അടിക്കാന്‍ . കീ ബോര്‍ഡ്‌ എന്ന പേരില്‍ ഒരു കുന്ത്രാണ്ടം ഉണ്ടാകും എല്ലാ കമ്പ്യൂട്ടറിനും . അതിന്മേല്‍ വിരലുകള്‍ കൊണ്ട് അടിയോടടി ..
എന്നാലും ആ എഴുത്തിനു എന്തൊരു ഹരമായിരുന്നു...! :)

ഫേസ് ബുക്ക് കഥകളെ ക്കുറിച്ച് പറയാന്‍ തുനിഞ്ഞാല്‍ കുറെയെറെയുണ്ട് .
ഒരിക്കല്‍ ഒരുത്തന്‍ ഒരു ഫോട്ടോ പോസ്റ്റ്‌ ചെയ്തു .ഒരു കുരങ്ങന്‍ പത്രം വായിക്കുന്നതാണ് രംഗം . ഞങ്ങളുടെ പത്രം കൂടുതല്‍ ആളുകളിലേക്ക് എന്ന 'തലയില്‍ എഴുത്തും' ഉണ്ട് കൂടെ ..
ഒന്ന് രണ്ടു നല്ല കമന്റുകള്ക്ക് ശേഷം പത്രത്തിന്റെ ഒരു ബദ്ധവൈരിയുടെ കമന്റ് വന്നു .
'മനുഷ്യര്‍ ഒഴിവാക്കുന്നത് ആണല്ലോ മൃഗങ്ങള്‍ ഉപയോഗിക്കാറ്‌' ഒരു മൊശകോടന്റെ ആറ്റിക്കുറുക്കിയ കമന്റ് ..
പിന്നെ അവിടെ നടന്നത് തൃശൂര്‍ പൂരം അല്ല 'കോലാഹലമ്പൂര്‍ ' പൂരം ആണ് .

ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും ചൂടായും ചൂടാക്കിയും തണുപ്പിച്ചും പരസ്പ്പരം പൊക്കി
പ്പറഞ്ഞും സൗഹൃദം നുണഞ്ഞും ദൂരെ എവിടെയോ ഇരിക്കുന്ന ഒരാള്‍ തന്റെ അടുത്ത് തന്നെ ഉണ്ട് എന്ന രീതിയില്‍ 'പെരുമാറിയും ...
അങ്ങനെയങ്ങനെ എന്ത് രസമായിരുന്നു . സമയം പോകുന്നതെ അറിയില്ല 

ഒരു പോസ്റ്റിട്ടാല്‍ പിന്നെ ഒരു സമാധാനവുമില്ല , ലൈക്‌ കിട്ടിയോ കമന്റ് വന്നോ എന്ന ആകാംക്ഷയാണ് പിന്നെ ! 
പ്രസവ റൂമിനു പുറത്തു കാത്തു നില്‍ക്കുന്ന ഭര്‍ത്താവിന്റെ മാനസികാവസ്ഥ :)
ഇടയ്ക്കിടെ എത്തിയും പാളിയും പോയി നോക്കല്‍ .. ഒന്നും പറയണ്ട !

ചിലര്‍ എപ്പോള്‍ നോക്കിയാലും ഉണ്ടാകും ഇതിന്റെ മുമ്പില്‍ . അങ്ങനെ ഇരുപത്തി നാല് മണിക്കൂറും തുറന്നു പ്രവര്ത്തിരക്കുന്ന ഒരു അത്യാഹിക്കാരനെ ഒരിക്കല്‍ ഒരാള്‍ കളിയാക്കി .
നീ ഇരുപത്തി നാല് മണിക്കൂറും ഇവിടെ തന്നെ ആണല്ലോ എന്ന് .. അവനുണ്ടോ വിടുന്നു . ഇരുപത്തി നാല് മണിക്കൂറും ഇവിടെ ആരൊക്കെയുണ്ട് എന്ന് നോക്കാന്‍ രാവും പകലും നീ ഇവിടെ ത്തന്നെയുണ്ടല്ലോ ..

അങ്ങിനെ എത്രയെത്ര മറക്കാനാവാത്ത രസകരമായ അനുഭവങ്ങള്‍ .. ഓർമ്മകൾ .
അതൊക്കെ ഇന്ന് നഷ്ട ബോധത്തോടെയല്ലാതെ ഓര്‍ക്കാന്‍  കഴിയില്ല :)
എന്തു പറയനാണ് ? നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലല്ലോ :)

ദുഷ്ടതേ നിന്റെ പേരോ ?
------------------------------------
അപകടം പിണഞ്ഞു ചോര വാര്‍ന്നു ബോധമില്ലാതെ കിടക്കുന്ന ഹതഭാഗ്യരെ രക്ഷപ്പെടുത്താന്‍ , അവനവനെ കൊണ്ട് കഴിയുന്നത് എന്തെങ്കിലും ചെയ്യുന്നതിന് പകരം തക്കം നോക്കി അവരുടെ പോക്കറ്റില്‍ കയ്യിട്ടു വാരി കിട്ടിയതൊക്കെ മോഷ്ടിക്കുന്ന ദുഷ്ടന്മാരെ
ഞങ്ങള്‍ കണ്ടിട്ടുണ്ട് . അത്തരം കഥകള്‍ കേട്ടിട്ടുണ്ട് .
ആ ഒരു വൃത്തികെട്ട നിലവാരത്തിലേക്ക് എയര്‍ ഇന്ത്യേ നീ പോകരുതായിരുന്നു .

പെരുന്നാള്‍ പോലുള്ള ആഘോഷ വേളകള്‍
കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആറ്റു നോറ്റ് ഞങ്ങള്‍ , എങ്ങനെയെങ്കിലും കാശുണ്ടാക്കി പോകാന്‍ നോക്കും . അത്തരം സന്ദര്‍ഭങ്ങളില്‍
അവസരം മുതലെടുത്ത് നീ ഞങ്ങളുടെ പോക്കറ്റടിക്കും . അത് ഞങ്ങള്‍ സഹിക്കും .

അവധിക്കാലങ്ങളില്‍ സ്കൂളുകള്‍ അടക്കുമ്പോള്‍ , നാട്ടിലുള്ള ഞങ്ങളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ഒരു നോക്ക് കാണാന്‍ ഞങ്ങള്‍പോകുമ്പോഴും ആര്‍ത്തി പൂണ്ട നിന്റെ കൈകള്‍ വീണ്ടും ഞങ്ങളുടെ പോക്കറ്റിലേക്ക് നീണ്ടു വരും . അതും ഞങ്ങള്‍ സഹിക്കും.

പക്ഷെ , നില്‍ക്കക്കള്ളിയില്ലാതെ , ഗതികേട് കൊണ്ട് ,
തകര്‍ന്ന മനസ്സും ശൂന്യമായ കീശയുമായി ഇനിയെന്ത് എന്ന് ഒരു നിശ്ചയവുമില്ലാതെ ഞങ്ങള്‍ നാട്ടിലേക്ക് 'നിതാഖാത്തി'നെ ഭയന്ന് ജീവനും കൊണ്ട് ഓടുമ്പോള്‍ , ഈ ഒരു പ്രതിസന്ധി ഘട്ടത്തിലെന്കിലും നിന്നില്‍ നിന്ന് ഞങ്ങള്‍ അല്പം കാരുണ്യം പ്രതീക്ഷിച്ചു . പക്ഷെ നീ നിന്റെ തനിനിറം തന്നെ കാണിച്ചു .

എയര്‍ ഇന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ എന്തൊക്കെപ്പറഞ്ഞാലും , നീ എത്രയൊക്കെ ദ്രോഹിച്ചാലും എവിടെയോ ഒരു നേരിയ ഇഷ്ടം നിന്നോട് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു .. പക്ഷെ ....................!!!
ദുഷ്ടതേ , നിന്റെ പേരോ എയര്‍ ഇന്ത്യ ?... !!!!

പ്രാര്‍ത്ഥന 
-------------
നിതാഖാത്ത്
നേരിടാന്‍
നാഥാ
നീ താ
താഖത്ത് !!

*എഫ് ബി യില്‍ പല സമയങ്ങളില്‍ എഴുതിയ ചില തത്സമയ സ്റ്റാറ്റസുകള്‍ 




5 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. വളരെ വളരെ ഇഷ്ടപ്പെട്ടു.
    ഇങ്ങിനെ തുടരുവാന്‍ നാഥന്‍ താങ്കള്‍ക്ക് താക്കത്ത് നല്‍കട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. തത്സമയ സ്റ്റാറ്റസുകള്‍ രസകരമായിരിയ്ക്കുന്നു. ആശംസകള്‍ ..........

    മറുപടിഇല്ലാതാക്കൂ
  3. സ്റ്റാറ്റസുകള്‍ അലൈവ് & കിക്കിംഗ്

    നീ താ താഖത്

    മറുപടിഇല്ലാതാക്കൂ
  4. എല്ലാം താല്പര്യത്തോടെ വായിച്ചു.
    ഇഷ്ടപ്പെട്ടു മാഷെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്