2014, മേയ് 21, ബുധനാഴ്‌ച

പുഴ അഴക്‌ മാത്രമല്ല


എന്റെ ഏറ്റവും ചെറിയ പെങ്ങളുടെ ഭര്‍ത്താവിനെ കൊണ്ട് പോയി മുക്കി കൊന്നതും ഒരു പുഴയായിരുന്നു .

ഞങ്ങളുടെ പെങ്ങന്മാരുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയും ഇളയവളും അവളായിരുന്നു . പല അന്വേഷണങ്ങളും നടന്നിട്ടും ഒന്നും ശരിയായില്ല . പിന്നെയാണ് ഈ കല്യാണം നടക്കുന്നത് .

നല്ല സ്നേഹമുള്ള ആളായിരുന്നു അളിയാക്ക .
നാടന്‍ പണിക്കു പോകും . കിട്ടിയ കൂലി മുഴുവന്‍ പെങ്ങളുടെ കയ്യില്‍ കൊണ്ട് വന്നു കൊടുക്കും .

ഒരിക്കല്‍ കുറച്ചു ദൂരേക്ക്‌ പണിക്കു പോയതായിരുന്നു .
അന്ന് പെങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ ഉണ്ട് . മൂന്നാമത്തെ കുട്ടി വയറ്റിലും ഉണ്ട് .
പണി കഴിഞ്ഞു കുളിക്കാന്‍ പരിചയമില്ലാത്ത ഒരിടത്ത്
ഇറങ്ങിയതാണ് .

അവിടെ ചില മരണങ്ങള്‍ മുന്‍പേ നടന്നിരുന്നു വത്രേ .
ഒരു സ്ത്രീ ദൂരെ നിന്ന് വിളിച്ചു പറഞ്ഞു പോലും .

''അവിടെ ഇറങ്ങല്ലേ ഇറങ്ങല്ലേ എന്ന് .. ''

പക്ഷേ അത് കേള്‍ക്കാതെ അസ്റാഈ ലിന്റെ വിളിക്ക് ഉത്തരം നല്‍കാനെന്നോണം അളിയാക്ക ഇറങ്ങി ..
പുഴ പിടിച്ചു വെച്ചു . നിര്‍ദയം ശ്വാസം മുട്ടിച്ചു കൊന്നു !!!

ഇന്നും അവള്‍ ആ മൂന്നു കുട്ടികളുമായി ഞങ്ങളുടെ അടുത്തു തന്നെ മറ്റൊരു വീട്ടില്‍ കഴിയുന്നു . രണ്ടു ആണ്‍കുട്ടികള്‍ . അളിയാക്ക മരിക്കുമ്പോള്‍ വയറ്റിലുണ്ടായിരുന്ന മോള്‍ക്ക്‌ ഇപ്പോള്‍ മൂന്നു കുട്ടികള്‍ ആയി . ഉപ്പാനെ കാണാന്‍ കഴിയാത്ത മോള്‍ ആണ് അവള്‍ .

അതിനു ശേഷം പല വിവഹാലോചനകളും വന്നു . പെങ്ങള്‍ സമ്മതിച്ചില്ല . അവള്‍ ഇപ്പോഴും മക്കള്‍ക്ക്‌ വേണ്ടി
ജീവിക്കുന്നു ..

പുഴയും വഞ്ചിക്കും .
പുഴയും പതിയിരുന്നു ജീവനെടുക്കും
പുഴ അഴക്‌ മാത്രമല്ല കാലനും കൂടിയാണ് ..

അന്ന് അളിയാക്ക മരിച്ച ശേഷം പൂര്‍ണ്ണ ഗര്‍ഭിണിയായ പെങ്ങളെ വീട്ടിലേക്കു കൊണ്ട് പോരുമ്പോള്‍ കുട്ടിയായ ഞാനും ഉണ്ട് കൂടെ ..
കണ്ണീര്‍ വറ്റാത്ത ആ കണ്ണു കളിലേക്ക് ഒന്ന് ഒളിഞ്ഞു നോക്കാന്‍ പോലും ശക്തിയില്ലായിരുന്നു എനിക്ക് .

അന്ന് മുതല്‍ എനിക്ക് പുഴ പേടിയാണ് ..
കുളിക്കാന്‍ ഇറങ്ങിയാല്‍ പോലും വല്ലാതെ ആഴത്തിലേക്ക് ഇറങ്ങി പോവില്ല .

ഓരോ ദുരന്തങ്ങളും ഇങ്ങനെയാണ് . പലപ്പോഴും ദുരന്തങ്ങള്‍ ഇങ്ങോട്ട് വരികയല്ല ചെയ്യുക . നാം അങ്ങോട്ട്‌ ചെന്ന് കൊടുക്കും .

മരണം എവിടെ ഏതു രീതിയില്‍ എന്ന് പറയാന്‍ കഴിയില്ല
പക്ഷേ , മരണം നിശ്ചയിച്ച സ്ഥലത്തേക്ക് വണ്ടി പിടിച്ചോ , ടാക്സി പിടിച്ചോ , വിമാനം കയറിയോ , കുളിക്കാനിറങ്ങിയോ , ഒക്കെ നാം അങ്ങോട്ട്‌ ചെന്ന് കൊടുക്കും .

വെറുതെ നമ്മള്‍ പറയും : ആ സ്ത്രീയുടെ വിളി കേട്ടിരുന്നെങ്കില്‍ .. അന്ന് പോയില്ലായിരുന്നെങ്കില്‍ .. ആ വണ്ടി മുടങ്ങിയിരുന്നു എങ്കില്‍ .. എന്ന് എബടെ ..

വിധി നമ്മെ മരണം നിശ്ചയിച്ച സ്ഥലത്തേക്ക്
ആനയിക്കും .. എന്നിട്ട് മരണത്തിനു എറിഞ്ഞു കൊടുത്തു തിരിച്ചു പോരും .

നാം ഈ ലോകത്ത് വെറും അഭിനേതാക്കള്‍ മാത്രം . വിധിയുടെ തിരക്കഥ അനുസരിച്ച് അഭിനയിക്കുന്നവര്‍ .. നമ്മുടെ സ്ഥലം സമയം എപ്പോള്‍ എവിടെ എങ്ങനെ ഒന്നും നമുക്കറിയില്ല .

അത് അറിയാത്തതും നന്നായി . നേരത്തെ അറിയുമായിരുന്നു എങ്കില്‍ നാം പിന്നെ മരിച്ചു ജീവിക്കുമായിരുന്നു ..

മരണ സമയം നേരത്തെ അറിഞ്ഞ ഒരാളുടെ ജീവിതം ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ ..

അപ്പോള്‍ അത് രഹസ്യമായി ഇരിക്കുന്നത് തന്നെയാണ് നല്ലത് .
കഥ ഒന്നും അറിയാതെ നാം കളിച്ചു ചിരിച്ചു മരണത്തിലേക്ക് ചെല്ലുന്നു അതെ , അത് തന്നെയാണ് അതിന്റെ ശരി .



24

കുബേരനും കുചേലനും



ജോലി
ഒറ്റ ഷിഫ്റ്റ്‌ ആയതു കൊണ്ട് ഉച്ചഭക്ഷണം വൈകുന്നേരം
ഓഫീസില്‍ നിന്ന് വന്നിട്ടേ കഴിക്കാറുള്ളൂ . ഓഫീസിലേക്ക് പോകുമ്പോള്‍ മെസ്സില്‍ നിന്ന്
ഒരു കുഞ്ഞു ബോക്സില്‍ ഇത്തിരി പ്രാതല്‍ കൂടെ കരുതും.
ഉപ്പുമാവോ , മക്കറോണയോ , ഗോതമ്പ് നുറുക്കോ , ഒക്കെയായി വ്യത്യസ്തമായ പ്രഭാത ഭക്ഷണം ആവും ഉണ്ടാവുക . അത് ഉച്ചയ്ക്ക് കഴിക്കും . രാവിലെ എന്തെങ്കിലും ഒരു സാന്റ് വിച്ചു കൊണ്ട് ഒപ്പിക്കും .
വൈകുന്നേരം ആണ് 'കുശാലായ' ഉച്ച ഭക്ഷണം !

ഇന്നലെ ഉച്ചയ്ക്ക് 'ലഞ്ച് ബോക്സ്' തുറക്കുമ്പോഴേ എന്തോ ഒരു അരുചി തോന്നി .
കഴിച്ചു തുടങ്ങുമ്പോള്‍ ഒരു കല്ലുകടി പോലെയും ..
അതുകൊണ്ട് പൂര്‍ത്തിയാക്കിയില്ല . കളഞ്ഞു .

ഒരു ഗ്രീന്‍ ടീ കുടിച്ചു കുറച്ചു നേരം ഇരുന്നു .
പക്ഷേ വിശപ്പ്‌ ഉണ്ടായിരുന്നു . എന്തെങ്കിലും ലഘുവായി കഴിക്കണം .
നാലര വരെ ഒന്നും കഴിക്കാതെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല .

എന്തെങ്കിലും കഴിക്കാം എന്ന് കരുതി ഓഫീസില്‍ നിന്ന് താഴെ ഇറങ്ങി .
അടുത്തുള്ള ബൂഫിയ ലക്‌ഷ്യം വെച്ച് നടന്നു . ചെല്ലുമ്പോള്‍ ബൂഫിയക്കാരന്‍
ഉച്ചവരെയുള്ള കച്ചവടം മതിയാക്കി അടക്കാനിരിക്കുകയാണ് .

'എല്ലാം കയ്ഞ്ഞു .. അടക്കാ .. ' മലപ്പുറം കാരനായ സൈതാലി പറഞ്ഞു .

ഇനി എവിടെയാ ബൂഫിയ ഉള്ളത് ?

അയാള്‍ കുറെ ദൂരേക്ക്‌ വിരല്‍ ചൂണ്ടി .

പൊരിവെയിലത്ത് അങ്ങോട്ട്‌ നടക്കുന്നത് ആലോചിച്ചു കൂടാ .

ഒടുവില്‍ തൊട്ടപ്പുറത്തുള്ള ഹോട്ടലില്‍ കേറാം എന്ന് വെച്ചു .
'മത് അം ബുഖാരി' എന്ന വലിയ ബോര്‍ഡുള്ള ഹോട്ടലിലേക്ക് കേറി .
അവിടെ കബ്സയെ ഉള്ളൂ . ലഘുവായി ഒന്നും ഇല്ല .

കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു കബ്സ .
അവര്‍ പോയതിനു ശേഷം കബ്സ കഴിച്ചിട്ടില്ല . എങ്കില്‍ അത് തന്നെയാവട്ടെ എന്ന് കരുതി
ഒരു ഹാഫ് ചുട്ട കോഴിക്കും -'അല്ഫാം'- ഓര്‍ഡര്‍ കൊടുത്തു .

അധികം വൈകാതെ ഭക്ഷണത്തളിക മുന്നിലെത്തി .
നോക്കുമ്പോള്‍ വലിയ ഒരു വട്ട പ്പാത്രം നിറയെ ചോറുണ്ട് .
രണ്ടാള്‍ക്ക്‌ വയര്‍ നിറയെ കഴിക്കാനുള്ള ഭക്ഷണം തളികയില്‍ പരന്നു കിടക്കുന്നു .
രണ്ടു വലിയ കഷണം കോഴി ചുട്ടെടുത്ത പടി ചൂടോടെ ചോറിനു മുകളില്‍
കിടന്നു പുകയുന്നുമുണ്ട് !!

ഒറ്റയ്ക്ക് എങ്ങനെ കഴിച്ചാലും തീരില്ല . മാത്രമല്ല വൈകുന്നേരം ചെല്ലുമ്പോള്‍ എന്റെ വിഹിതമായ ചോറും മീന്‍ പൊരിച്ചതും സാമ്പാറും പയര്‍ ഉപ്പേരിയും അച്ചാറും വഴിക്കണ്ണുമായി എന്നെയും കാത്തു മെസ്സ് റൂമില്‍ ഇരിക്കുന്നുമുണ്ടാവും .

കുറച്ചു കഴിച്ചു ബാക്കി വെറുതെ കളയേണ്ടി വരും എന്നുറപ്പ് .

അപ്പോഴാണ്‌ ഒരാശയം പെട്ടെന്ന് മനസ്സില്‍ ഉണരുന്നത് .
അന്നേരം ശരീഫ്ക്ക മനസ്സിലേക്ക് ഓടിയെത്തിയത് കൊണ്ടാകണം
അങ്ങനെ ഒരു തോന്നല്‍ ഉണ്ടായത് .

എന്റെ ഒരു സുഹൃത്തിന്റെ അമ്മാവനാണ് ശരീഫ്ക്ക .
ഖത്തറില്‍ ഒരു അമീറിന്റെ വീട്ടിലെ 'ഹൌസ് ഡ്രൈവര്‍' .
അദ്ദേഹവും കുടുംബവും ഉമ്രക്കു വന്നതായിരുന്നു .
തികച്ചും അവിചാരിതമായിട്ടാണ് സുഹൃത്തിനോടൊപ്പം അദ്ദേഹത്തെ കണ്ടു മുട്ടുന്നത് .
സംസാര പ്രിയന്‍ .

അമീറിന്റെ വീട്ടിലെ ഡ്രൈവര്‍ ആണെന്നു പറഞ്ഞപ്പോള്‍ എനിക്ക് ഒരു പാട് കാര്യങ്ങള്‍ ചോദിച്ചറിയണം എന്ന് തോന്നി . സാധാരണക്കാരന്റെ ജീവിതം അല്ലല്ലോ അമീറുമാരുടെത് .
എന്റെ താത്പര്യം മനസ്സിലാക്കിയിട്ടെന്നോണം ശരീഫ്ക്ക പറഞ്ഞു തുടങ്ങി .

എന്റെ അമീര്‍ ഒരു സത്ക്കാര പ്രിയനാണ്
ദിവസവും അതിഥികള്‍ ഉണ്ടാകും. കണ്ടമാനം ഭക്ഷണം ഉണ്ടാക്കും . വരുന്നവരൊക്കെ വി ഐ പികളും വിവിഐപി കളും ആയതു കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം മുക്കാലും ബാക്കിയാവും .

എന്നിട്ട് ബാക്കി വരുന്നത് എന്ത് ചെയ്യും ? എന്റെ ചോദ്യം .

അതല്ലേ രസം . ഉപയോഗിക്കാത്ത ഭക്ഷണം അല്പം പോലും കളയാന്‍ അദ്ദേഹം അനുവദിക്കില്ല . നന്നായി പാക്ക് ചെയ്തു ഭക്ഷണം ആവശ്യമുള്ള ആളുകള്ക്ക് എത്തിച്ചു കൊടുക്കണം
എന്നാണു ഓര്‍ഡര്‍ . ആ ചുമതല എനിക്കാണ് . ഞാന്‍ എനിക്കറിയാവുന്ന സുഹൃത്തുക്കള്ക്കും മറ്റും അത് കൊണ്ട് പോയിക്കൊടുക്കും .

മിക്ക റൂമിന്റെയും ഒരു കീ എന്റെ പക്കലുണ്ട് . ജോലിക്ക് പോയ കാരണം റൂമില്‍ ആളില്ലെങ്കിലും ഡോര്‍ തുറന്നു ഭക്ഷണം അവിടെ വെച്ച് പോരും .. !!!

ആ അമീറിനോട് എനിക്ക് വല്ലാത്ത ആദരവും ബഹുമാനവും തോന്നി . ഭക്ഷണം കൊണ്ട് ഇവിടുത്തെ ചില പ്രമാണിമാര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുക ള്‍ അന്നേരം മനസ്സില്‍ തെളിഞ്ഞു . വിശുദ്ധ റമദാനിലൊക്കെ വെറുതെ കളയുന്ന വിലപിടിപ്പുള്ള ഭക്ഷണ സാധനങ്ങള്ക്ക് കയ്യും കണക്കുമില്ല .

സത്യം പറഞ്ഞാല്‍ ആ ഭക്ഷണത്തളികക്ക് മുമ്പിലിരുന്നു ഞാന്‍ ശരീഫ്ക്കയെയും അദ്ദേഹത്തി ന്‍റെ അമീറിനെയും ഓര്‍ത്തു .

ഞാന്‍ സപ്ലയര്‍ ബംഗാളിയെ വിളിച്ചു പറഞ്ഞു . ഒരു പ്ലേറ്റ്‌ കൂടി കൊണ്ട് വരാന്‍ .
ബംഗാളി അതുമായി വന്നു .
ആവശ്യത്തിനു മാറ്റിവെച്ചു ബാക്കി മറ്റേ പ്ലേറ്റിലേക്ക് ഇട്ടു .
ഒരുകഷ്ണം കോഴിയും . എന്നിട്ട് അത് പാര്‍സല്‍ ആയി തരാന്‍ ആവശ്യപ്പെട്ടു .

ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി നേരെ ചെന്നത് ഞാന്‍ എന്നും കാണുന്ന വൃദ്ധയായ ഒരു പാവം
കറുത്ത വര്‍ഗ്ഗക്കാരിയുടെ അടുത്തേക്കാണ് .

ഓഫീസിലേക്ക് പോകുമ്പോഴും തിരിച്ചു പോരുമ്പോഴും ഒക്കെ അവരെ കാണാം . വലിയ ഒരു വേസ്റ്റ് ബോക്സ് ന്റെ അടുത്തു അവരുണ്ടാവും . നിസ്ക്കാരവും മറ്റു കാര്യങ്ങളും ഒക്കെ അവിടെ വെച്ച് തന്നെ . എത്ര രാവിലെയാണ് അവര്‍ വരുന്നത് എന്നറിയില്ല . രാത്രി എപ്പോഴാണ് വീട്ടിലേക്കു തിരിച്ചു പോവുക എന്നും . ഏതു പൊരിവെയിലത്തും അവരെ അവിടെ കാണാറുണ്ട്‌ .

ഞാന്‍ അവര്‍ക്ക് ഭക്ഷണപ്പൊതി കൊടുത്തു .
അത് വാങ്ങുമ്പോള്‍ കറുത്ത് കരുവാളിച്ച ആ മുഖം വല്ലാതെ പ്രസന്നമായി .
അവര്‍ പറഞ്ഞു : 'അല്ലാഹ് ആതീക ല്‍ ആഫിയ' - പടച്ചവന്‍ നിനക്ക് സൌഖ്യം പ്രദാനം ചെയ്യട്ടെ -
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
ഈജിപ്ഷ്യന്‍ എഴുത്തുകാരനായ മുസ്തഫ ലുത്ഫി മന്ഫലൂത്വി യുടെ
(1876 - 1924 ) പ്രസിദ്ധമായ ഒരു ഗ്രന്ഥം ആണ് 'അന്നളറാത്ത്' . - നിരീക്ഷണങ്ങള്‍
കവിയും എഴുത്തുകാരനും ആയ അദ്ദേഹത്തിന്‍റെ ഒരു പാട് പ്രശസ്തമായ ഗ്രന്ഥങ്ങളില്‍ ഒന്ന് .
ആ പുസ്തകത്തില്‍ 'അല്‍ ഗനിയ്യു വല്‍ ഫഖീര്‍ ' - കുബേരനും കുചേലനും - എന്ന ഒരു അധ്യായമുണ്ട് .

അതില്‍ അദ്ദേഹം രണ്ടു മനുഷ്യരെ പരിചയപ്പെടുത്തുന്നു .
രണ്ടു പേരും ഒരേ ആവലാതി പറയുന്നവര്‍ .
രണ്ടു പേര്‍ക്കും പ്രശ്നം 'വയര്‍ വേദന'യാണ് .

കുബേരന് കൂടുതല്‍ കഴിച്ച കാരണത്താലുള്ള വയറു വേദന
കുചേലന് വിശപ്പ്‌ കാരണമുള്ള വയര്‍ വേദന

ഒടുവില്‍ മന്ഫലൂതി പറഞ്ഞു വെക്കുന്നു .

ഒരാള്‍ തനിക്ക് ആവശ്യമുള്ളത് കഴിച്ചു ബാക്കിയുള്ളത് മറ്റേ ആള്‍ക്ക് കൊടുത്തിരുന്നു എങ്കില്‍
രണ്ടു പേര്‍ക്കും ആവലാതിപ്പെടേണ്ടി വരില്ലായിരുന്നു ..!!


 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്