2013 ജൂൺ 9, ഞായറാഴ്‌ച

വാക്കുകളുടെ വക്കുകള്‍




ലോകത്തിന്റെ ഏതെന്കിലും ഒരു കോണില്‍ ഒറ്റയ്ക്കിരുന്നു
മനസ്സില്‍ രൂപപ്പെടുന്ന ചില ആശയങ്ങള്‍ക്ക് അക്ഷരരൂപം കൊടുത്തു നാം ഒരു പോസ്റ്റ് ഇടുമ്പോള്‍
അത് ആര്‍ക്കൊക്കെ എവിടെയൊക്കെ പോയി 'കൊള്ളും ' എന്ന് നാം ചിന്തിക്കാറില്ല .

നമ്മുടെ അക്ഷരങ്ങള്‍ ഒരു പക്ഷേ മൂര്‍ച്ചയുള്ള ആയുധങ്ങളായി ആരുടെയെങ്കിലും മനസ്സില്‍ മുറിവ് ഉണ്ടാക്കിയേക്കാം .
ഉണങ്ങി തുടങ്ങിയ മാറാ വ്രണങ്ങളില്‍ വാക്കുകളുടെ വക്കുകള്‍ കൊണ്ട് പോറല്‍ ഉണ്ടായി ആ മുറിവില്‍ നിന്ന് വീണ്ടും രക്തം ഇറ്റിയേക്കാം ...
മുറിവിന്റെ ആഴം കൂട്ടിയേക്കാം .

ചിലപ്പോള്‍ അക്ഷരങ്ങള്‍ മുറിവിന് മീതെ പുരട്ടുന്ന സ്നേഹ ലേപനമോ , മുറിവുണക്കാന്‍ പര്യാപ്തമായ മരുന്നോ ആയും മാറിയേക്കാം ..

ഇന്ന് ഉണ്ടായ ഒരു അനുഭവം ആണ് ഈ മുഖവുരക്ക് ഹേതു .

വായനയെ കുറിച്ചുള്ള എന്റെ ഒരു പോസ്റ്റില്‍ ഡോക്ടര്‍ . വി.പി.ഗംഗാധരന്റെ
'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകത്തെ ക്കുറിച്ച് ഒരു പരാമര്‍ശം ഉണ്ടായിരുന്നു ..
അത് പോസ്റ്റ്‌ ചെയ്തു അധികം സമയമൊന്നും ആയില്ല .
പി എമ്മിലൂടെ എനിക്ക് ഒരു മെസ്സേജ് വന്നു .

അതില്‍ ഒരു അമ്മ കുട്ടിയെ എടുത്തുയര്‍ത്തി ലാളിക്കുന്ന ചിത്രം .
അതിനു കീഴില്‍ ഇങ്ങനെ ഒരു അടിക്കുറിപ്പ് :
'അമ്മയുടെ കരങ്ങളിലെ സുരക്ഷിതത്വത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ല '

മറ്റൊരു താളില്‍ സ്വന്തം കൈപ്പടയില്‍ ഇത്തിരി അക്ഷരങ്ങളും ...
( ഏതോ ഡയറി താളില്‍ പേന കൊണ്ട് എഴുതിയത് ഫോട്ടോ കോപ്പി എടുത്തതാണ് )

അത് ഇങ്ങനെ വായിക്കാം :
-------------------------------------------------------------------------
"വേര്‍പാടിന്റെ വിരല്‍ പാടുകള്‍ '
അകലെ .. അകലെ .. ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത ദൂരങ്ങളിലേക്ക് ..
അവള്‍ യാത്രയായിട്ടു ഇന്നേക്ക് എട്ടു വര്‍ഷം തികയുന്നു .. വേര്‍പാടിന്റെ വേദനയുടെ നീണ്ട നാളുകള്‍ .. മനസ്സിന്റെ തേങ്ങലുകള്‍ .. അകാലത്തില്‍ വിധിയുടെ ക്രൂരതയില്‍ ഏറ്റു വാങ്ങേണ്ടി വന്ന ദുരന്തത്തിന്റെ ഓര്‍മ്മകൂടുമായി ഈ ജീവിത യാത്ര തുടരുമ്പോഴും ..

എന്നും അവള്‍ക്കായി പ്രാര്‍ഥിക്കുന്നു .. സര്‍വ ശക്തനായ നാഥാ ..
ഈ ലോകത്തിനപ്പുറം എവിടെയാണെങ്കിലും അവളുടെ വാസസ്ഥലം
നീ സ്വര്‍ഗ്ഗ പൂന്തോപ്പ് ആക്കണേ ...

ഇതിന്റെ കൂടെ അദ്ദേഹം ഇത്രയും കൂടി എഴുതിയിരിക്കുന്നു ..

''മാഷേ .. താങ്കളുടെ പോസ്റ്റില്‍ പറഞ്ഞ ആ ഡോക്ടറുടെ കയ്യൊപ്പ് കൊണ്ട് മാത്രമാണ് ഏഴു മാസം ഗര്‍ഭിണിയായ , അര്‍ബുദം മുഴുവനും പ്രണയിച്ചു കഴിഞ്ഞ അവളുടെ വയറ്റില്‍ നിന്ന് എന്റെ കുട്ടിക്ക് അത്ഭുത കരമായി പിറവി കൊള്ളാന്‍ കഴിഞ്ഞത് ! അവളുടെ ചികിത്സ ഒരു ഭാഗത്ത് . കുട്ടി മാതൃ സമീപനം അറിയാതെ രണ്ടു മാസം ചൂട് പെട്ടിയില്‍ .. ഒടുവില്‍ കുട്ടിക്ക് ഒമ്പത് മാസം പൂര്‍ത്തിയാകും മുമ്പേ , പറക്കമുറ്റാത്ത മൂന്നു നക്ഷത്ര കുഞ്ഞുങ്ങളെ എന്റെയും അവളുടെ വീട്ടുകാരുടെയും കരങ്ങളില്‍ സുരക്ഷിതമായി നോക്കുവാന്‍ തന്നിട്ട് ഈ ലോകത്ത് നിന്നും പറന്നു പോയ എന്റെ നക്ഷത്രക്കുഞ്ഞുകളുടെ ഉമ്മയുടെ ഓര്‍മ്മ ഇന്ന് വീണ്ടും എന്റെ മനസിലേക്ക് നിങ്ങള്‍ കൊണ്ടുവന്നു .. ''

ഞങ്ങള്‍ ഈ സ്നേഹനിധിയായ ഡോക്ടര്‍ ന്റെ അടുത്തു ചെല്ലുമ്പോഴേക്കും ഈ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു .. അല്ലെങ്കില്‍ അതിലെ കണ്ണീര്‍ വീണു വിതുമ്പുന്ന അക്ഷരങ്ങളില്‍ നിന്ന് ഞങ്ങളുടെ കഥയും നിങ്ങള്ക്ക് വായിക്കാമായിരുന്നു .. "

ആവശ്യത്തിനും അനാവശ്യത്തിനും എന്തൊക്കെയോ എഴുതുന്ന എന്റെ അക്ഷരങ്ങള്‍ ഒരു മനസ്സിനും മുറിവ് എല്പ്പിക്കരുതെ എന്ന പ്രാര്‍ത്ഥന മാത്രമേ ഇതോടൊപ്പം എഴുതി ചേര്‍ക്കാന്‍ കഴിയുന്നുള്ളൂ ....

2013 ജൂൺ 4, ചൊവ്വാഴ്ച

കോളേജുകളും സ്കൂളുകളും ഇല്ലാത്ത കാലം !!!!


ഇന്നലെ ഷറഫിയ്യയില്‍ ഒരു ചുമരില്‍ ഒരു പാട് നോട്ടിസുകളില്‍ ഒന്ന്
വല്ലാത്ത കൌതുകം ഉണര്‍ത്തി .
'മണിക്കൂറുകള്‍ക്കകം കയ്യക്ഷരം മനോഹരമാക്കാം..'
ബന്ധപ്പെടുക : മൊബൈല്‍ നമ്പര്‍ :

അത് വായിച്ചപ്പോള്‍ ഒരു നിമിഷം മനസ്സ് ഒരു പാട് പിറകിലേക്ക് പറന്നു പോയി...
രണ്ടു വര കോപ്പികളില്‍ മസില്‍ പിടിച്ചു എഴുതിയ കാലം...

ഏതെങ്കിലും അക്ഷരം വേലി പൊളിച്ചു അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് തെന്നി പോയാല്‍ ടീച്ചര്‍ അതിനു കീഴില്‍ ചുവന്ന മഷി കൊണ്ട് രണ്ടു വര വരക്കും.. ചില ടീച്ചര്‍മാര്‍ പത്തില്‍ മാര്‍ക്ക്‌ തരും..
ചിലര്‍ 'ഗുഡ് 'എന്നോ ' വെരി ഗുഡ് ' എന്നോ സര്‍ട്ടിഫൈ ചെയ്യും..
അത് കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടാകും ..

മലയാളം, ഇംഗ്ലീഷ് , ഹിന്ദി എല്ലാ ഭാഷക്കുമുണ്ടായിരുന്നു കോപ്പി ബുക്കുകള്‍ . രണ്ടു വര , നാല് വര എന്നിങ്ങനെ .
ഹിന്ദി കോപ്പി എഴുതാനായിരുന്നു എളുപ്പം.
കാരണം ഹിന്ദി അക്ഷരങ്ങള്‍ ഒരു വടിയില്‍ തൂങ്ങി കിടക്കുന്നവയാണ്..
അത് കൊണ്ട് മുകളിലെ വരയിടാന്‍ എളുപ്പമാണ് !
വവ്വാലുകള്‍ ഉറങ്ങുന്ന പോലെയാണല്ലോ അവയുടെ കിടപ്പ്!

അന്ന് നല്ല കയ്യക്ഷരത്തിനു പ്ലസ് മാര്‍ക്കും ഉണ്ടായിരുന്നു..

നല്ല കയ്യക്ഷരമുള്ളവരെ കുട്ടികള്‍ക്കും , അധ്യാപകര്‍ക്കും വല്ലാത്ത ഇഷ്ടമായിരുന്നു.. 
കയ്യക്ഷരത്തിനു മത്സരം പോലും ഉണ്ടായിരുന്നു .. 

ഓട്ടോ ഗ്രാഫുകളില്‍ പേരെഴുതി ക്കൊടുക്കാനും കയ്യെഴുത്ത് മാസികകളില്‍ സൃഷ്ടികള്‍ എഴുതാനുമൊക്കെ വിദ്യാര്‍ ഥികളും അധ്യാപകരും നല്ല കയ്യക്ഷരമുള്ള കുട്ടികളെയാണ് എല്പ്പിക്കുക . 

കയ്യിലിരിപ്പ് മോശമായിരുന്നെങ്കിലും എന്റെ കയ്യക്ഷരം കൊള്ളാമായിരുന്നു 
അത് കൊണ്ട് മാര്‍ച്ച്‌ മാസങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ ഒരു 'ഗമ ' യൊക്കെ ഉണ്ടാകും .. 
കയ്യെഴുത്ത് മാസികളില്‍ എഴുതാന്‍ അധ്യാപകര്‍ ഏല്‍പ്പിക്കുമ്പോള്‍ ഒരു ചെറിയ അഭിമാനമൊക്കെ തോന്നും .. 

അന്നൊക്കെ അധ്യാപകരില്‍ നിന്ന് കിട്ടുന്ന കുഞ്ഞു കുഞ്ഞു അംഗീകാരങ്ങള്‍ക്ക് 
എന്ത് മധുരമായിരുന്നു .. ചോക്ക് എടുത്തു കൊണ്ട് വരാന്‍ ഓഫീസ് റൂമിലേക്ക്‌ പറഞ്ഞയക്കുക , വടി എടുത്തു കൊണ്ട് വരാന്‍ എല്പ്പിക്കുക , അധ്യാപകര്‍ ഇല്ലാത്ത സമയങ്ങളില്‍ ഒച്ചയും ബഹളവും ഉണ്ടാക്കുന്നവരുടെ പേരെഴുതി സാറെ ക്കാനുള്ള ചുമതല ഏല്‍പ്പിക്കുക ഇതൊക്കെ വലിയ 'ബഹുമതി ' ആയി കണക്കാക്കും കുട്ടികള്‍ ..
ഇന്ന് സ്കൂളുകളില്‍ കോപ്പി എഴുത്ത് ഉണ്ടോ എന്തോ ? കോപ്പിയടി പിന്നെ ഇന്നും ഉണ്ടാകും 

ആധുനിക യുഗത്തില്‍ കയ്യക്ഷരങ്ങളുടെ പ്രസക്തി മങ്ങിത്തുടങ്ങി..
കമ്പ്യൂട്ടറുകള്‍ എഴുതി തുടങ്ങിയതോടെ കയ്യക്ഷരങ്ങള്‍ക്ക് വലിയ പ്രസക്തി ഇല്ലാതായി .
എഴുത്തിന്റെ മാധ്യമം മാറിമാറി വന്നാലും അക്ഷരങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടാകില്ല..
അക്ഷരം അക്ഷയമായി തന്നെ തുടരും .
അന്നും ഇന്നും നാളെയും 'അ' യുടെ ഷേപ്പ് ദേ ഇങ്ങനെ തന്നെയാവും !

നാം വിചാരിക്കുന്നതിലും വേഗത്തില്‍ ആണ് കാലം മാറുന്നത്.
ഒരു പക്ഷെ സ്കൂളുകളും കോളേജുകളും ഒക്കെ ആവശ്യമില്ലാത്ത ഒരു കാലഘട്ടം വരും എന്ന് എനിക്ക് തോന്നുന്നു . അത്തരം ഒരു കാലം വന്നാല്‍ അതെന്തൊരു അനുഗ്രഹമായിരിക്കും ...

പഠനം ഓണ്‍ ലൈനില്‍ , പരീക്ഷയും ഓണ്‍ ലൈനില്‍ , റിസള്‍ട്ട് , ക്ലാസ്‌ കയറ്റം ഒക്കെ അങ്ങനെ തന്നെ . ആനന്ദ ലബ്ധിക്കു ഇതില്‍ പരം മറ്റെന്തു വേണം ?

മോള് മിക്കപ്പോഴും കേള്‍ക്കാറുള്ള ഒരു ഓണ്‍ ലൈന്‍ ക്ലാസ്‌ ഇയ്യിടെ കുറച്ചു നേരം ഞാനും കേട്ടിരുന്നു .

എത്ര മനോഹരമായ ക്ലാസ്‌ . അധ്യാപകനെ കാണുന്നില്ല എന്നേയുള്ളൂ .
ബോര്‍ഡ്‌ ഒക്കെ ഉപയോഗിച്ചാണ് ക്ലാസ്‌ .

സംശയങ്ങള്‍ വല്ലതും തോന്നിയാല്‍ കമന്റ് കോളത്തില്‍ എഴുതിയാല്‍ മതി .
മറുപടി കമന്റായി കിട്ടും . ഇതെങ്ങാനും സാധ്യമായാല്‍ വിദ്യഭ്യാസ രംഗത്ത് എത്ര വിസ്മയാവഹമായ വിപ്ലവം ആവും നടക്കുക ?

ബോറന്‍ അധ്യാപകരെയും അധ്യാപികമാരെയും സഹിക്കുന്നതിലപ്പുറം ഒരു വിദ്യാര്‍ഥിക്ക്
മറ്റെന്തു മുഷിപ്പും വെറുപ്പും ആണ് ഈ ലോകത്ത് ഉള്ളത് ? 
അതൊന്നും ഇവിടെ പ്രശ്നമാകില്ല .

രാവിലെ കുട്ടികള്‍ക്ക് ബസ്സിലും ഓട്ടോയിലും കേറി പ്രയാസപ്പെട്ടു സ്കൂളില്‍ പോകേണ്ട , അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കണ്ട . ബില്‍ഡിംഗ്കള്‍ വേണ്ട , ഫീസ്‌ കൊടുക്കേണ്ട ,
വിദ്യാഭ്യാസ കച്ചവടം ഉണ്ടാവില്ല , വിദ്യാഭ്യാസ മന്ത്രി പോലും വേണ്ടി വരില്ല .
സര്‍ക്കാര്‍ ഖജനാവ് മുടിയില്ല !!!
കുട്ടികള്‍ക്കും സുഖം , രക്ഷിതാക്കള്‍ക്ക് അതിലേറെ സുഖം .. 

അവിശ്വസിക്കാന്‍ വരട്ടെ ..
പണ്ട് കാലത്ത് ഒരു സിനിമ കാണാന്‍ എന്തായിരുന്നു പാട് .
വണ്ടി കേറിപ്പോകലും ടിക്കറ്റിനു ക്യൂ നില് ക്കലും വിയര്‍ത്തു കുളിയും 
മൂട്ടകടിയും ഒന്നും പറയണ്ട .
ഇന്നോ , ഒരു ക്ലിക്ക് മതി ഏതു 'പൂത്ത പട'വും പുത്തന്‍ പടവും നമുക്ക് മുമ്പില്‍ ഓടിത്തുടങ്ങാന്‍ ..
സ്വന്തം റൂമില്‍ കട്ടിലില്‍ കിടന്നു ആസ്വദിച്ചു കാണാം . 
അല്പം കണ്ടു പിന്നീട് വീണ്ടം കാണാം . എന്തൊരു സുഖം ? എന്ത് രസം ? 
ചെലവോ നാമമാത്രവും !

കത്തിന്റെയും ടെലഫോണ്‍ ന്റെയും ഒക്കെ കാര്യവും ഇങ്ങനെത്തന്നെ .

പണ്ടത്തെ സിനിമാ കൊട്ടകകള്‍ ഇന്നത്തെ കല്യാണ മണ്ഡപങ്ങള്‍ ആയ പോലെ ഇന്നത്തെ സ്കൂളുകളും കോളേജുകളും വല്ല ഷോപ്പിംഗ്‌ കോമ്പ്ലക്സ് കളോ 'യുസുഫലിമാളുകളോ ' ഒക്കെ ആവില്ലെന്ന് ആര് കണ്ടു ? 

അങ്ങനെ വന്നാല്‍ ചരിത്രത്തിലെ ഏറ്റവും ഭാഗ്യവാന്മാരായ കുട്ടികള്‍ അവരായിരിക്കും .. ??

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്