2015, മേയ് 5, ചൊവ്വാഴ്ച

വിളി കേള്ക്കും ദൂരത്ത്





ഓഫീസില്‍ നിന്ന് വന്നാല്‍ പിന്നെ കമ്പ്യൂട്ടറിന് മുമ്പിലാവും ഏറെ സമയവും .
അഞ്ചു മണിയോടെ റൂം മേറ്റ് ഹസീബും എത്തും . ഹസീബ് വന്നപാടെ നാട്ടിലേക്ക് വിളി തുടങ്ങും .
വീട്ടുകാ രെയൊക്കെ കണ്ടു വീഡിയോ കോള്‍ ആയാണ് സംസാരം .

സ്വസ്ഥമായി ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഒക്കെ ഉണ്ട് ഞങ്ങളുടെ വില്ലയില്‍ .
റൂമിന് മുകളിലുള്ള വിശാലമായ ഓഡിറ്റോറിയത്തിലേക്ക് പോകാം .
തോലാബും മറ്റു സാമഗ്രികളും  ഒക്കെ ഇടാനുള്ള ഞങ്ങളുടെ റൂമിന് തൊട്ടടുത്ത്‌ തന്നെയുള്ള ചെറിയ റൂമിലേക്ക്‌ പോകാം എന്നിരുന്നാലും ഹസീബ് റൂമില്‍ തന്റെ കട്ടിലില്‍ സുഖസുന്ദരമായി കിടന്നാണ്
നാട്ടിലേക്ക് വിളിക്കുക

ഒരിക്കല്‍ ഞാന്‍ അവനോടു ഇക്കാര്യം സൂചിപ്പിച്ചു .
അപ്പോള്‍ അവന്‍ പറഞ്ഞു . വീട്ടിലേക്കല്ലേ വിളിക്കുന്നത്‌ ? സീക്രട്ടും രഹസ്യവും ഒന്നും ഇല്ല .
അതും പറഞ്ഞു മനസ്സ് തുറന്ന ഒരു ചിരി ചിരിച്ചു അവന്‍

അതിനു ശേഷം ജോലി കഴിഞ്ഞു വന്നാല്‍ പതിവ് പോലെ   അവന്‍ നാട്ടിലേക്കുള്ള വിളിയിലും ഞാന്‍ എന്തെങ്കിലും എഴുതിയും വായിച്ചും ഇരിക്കാറാണ് പതിവ് .

ഇന്നലെ ഞാന്‍ എന്റെ ലോകത്തങ്ങനെ മുഴുകി ഇരിക്കുമ്പോള്‍ തൊട്ടടുത്ത്‌ കിടന്നു അവന്‍ നാട്ടിലേക്ക് വിളിക്കുകയാണ്‌ . ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുന്നുണ്ട് . ഇയര്‍ ഫോണ്‍ വെച്ചാണ് സംസാരം . അത് കൊണ്ട് മറുതലക്കല്‍ നിന്ന് ആരാണ് സംസാരിക്കുന്നതു എന്ന് മനസിലായില്ല .

വല്ലാത്ത സന്തോഷത്തോടെ , കളി പറഞ്ഞും , തമാശ പറഞ്ഞും
സ്വയം ചിരിച്ചും മറു തലക്കല്‍ ഉള്ള ആളെ ചിരിപ്പിച്ചും 
ഇവനിങ്ങനെ  സംസാരിക്കുന്നത് ആരോടാവും ?

തുടരെത്തുടരെയുള്ള ചിരി പലപ്പോഴും എന്റെ ശ്രദ്ധ തെറ്റിച്ചു

ഭാര്യ ആവുമോ മറുതലക്കല്‍ .
പക്ഷേ സംസാരം കേട്ടിട്ട് അതിനു സാധ്യത കാണുന്നില്ല  .
ഇനി മക്കളാ വുമോ ? അതിനു അവനു നന്നേ ചെറിയ ഒരു കുട്ടിയെ ഉള്ളൂ . മാത്രവുമല്ല
ഒരു മുതിര്‍ന്ന ആളോട് സംസാരിക്കും പോലെയാണ് വര്‍ത്തമാനം .

പിന്നെ ആരോടാവും ?
പെങ്ങളോടോ അനിയനോടോ ജ്യേഷ്ഠനോടോ  ?

ആരോ ആവട്ടെ . എന്നാലും ആ സംസാരം കേട്ടിരിക്കുന്ന എനനിലും  വല്ലാത്ത ഒരു സന്തോഷം പകര്‍ന്നു.
ഒടുവില്‍  ഞാന്‍ എന്റെ ലോകത്തേക്ക് ഉള്‍വലിഞ്ഞു.

ദീര്‍ഘമായ സംസാരത്തിനും ഏറെ നേരത്തെ ഇടക്കിടെയുള്ള പൊട്ടിച്ചിരിക്കും ശേഷം അവന്‍ ഫോണ്‍ സംസാരം അവസാനിപ്പിച്ചു .

അന്നേരം ഞാന്‍ ചോദിച്ചു .
ഹസീ , ആരോടാ ഇത്ര നേരം സംസാരിച്ചേ ?
ഭയങ്കര ചിരി ഒക്കെയായിരുന്നല്ലോ ...

ഭാര്യ ആയിരുന്നോ ? അതോ പെങ്ങളോ , ജ്യേഷ്ടനോ , അനിയനോ , അനിയത്തിയോ ? ആരായിരുന്നു ?

അപ്പോള്‍ എന്നെ കുഴപ്പിക്കുന്ന പോലെ അവന്‍ പറഞ്ഞു .
ഈ പറഞ്ഞ ആരും അല്ല .

പിന്നെ ?
ഒന്ന് ഗസ്സ് ചെയ്യാമോ ?
ഞാന്‍ പിന്നെയും ആലോചിച്ചു .

ഇത്ര സ്വതന്ത്രമായും സന്തോഷത്തോടെയും പൊട്ടിച്ചിരിച്ചും ആരോടാവും അവന്‍ ഇത്രനേരം സംസരിച്ചിട്ടുണ്ടാവുക?

എനിക്ക് ഒരു പിടിയും കിട്ടിയില്ല
ഞാന്‍ പറഞ്ഞു .
സുല്ല് . തോറ്റു .

അപ്പോള്‍  നിറയെ സന്തോഷവും അതിലേറെ സംതൃപ്തിയും  നിറഞ്ഞ  മുഖഭാവത്തോടെ
അവന്‍ പറഞ്ഞു :

എന്റെ ഉമ്മയോട് !!!

അന്നേരം ഞാന്‍ എന്റെ കസേരയില്‍ നിന്ന് എഴുന്നേറ്റു ചെന്ന്
അവനു ചൂടുള്ള ഒരു ഷേക്ക്‌ ഹാന്റ് കൊടുത്തു .
എന്നിട്ട് പറഞ്ഞു:
വെല്‍ഡണ്‍ മൈ ബോയ്‌ !!



പ്രവാസികള്‍ക്ക് എല്ലാ കാര്യത്തിലും ഒരു ടൈം ടേബിള്‍ ഉണ്ട് . നാട്ടിലേക്കു വിളിക്കാനടക്കം .
പഴയ പോലെയല്ല ഇന്ന് നന്നേ ചുരുങ്ങിയ ചെലവു കൊണ്ട് മണിക്കൂറുകളോളം നാട്ടിലേക്കു സംസാരിക്കാം .

'ഇമോ' പോലെയുള്ള ആധുനിക സംവിധാനം വഴി നേരില്‍ കണ്ടും കേട്ടും തികച്ചും സൌജന്യമായും സംസാരിക്കാം . മിക്ക  പ്രവാസികളും ദിവസവും ഒന്നോ രണ്ടോ മണിക്കൂറൊക്കെ ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ ശ്രമിക്കാറുണ്ട് . സമയം പോലെ .

പക്ഷേ മാതാപിതാക്കളോട് എപ്പോഴെങ്കിലും കുറച്ചെന്തെങ്കിലും സംസരിച്ചെങ്കില്‍ ആയി . പലപ്പോഴും അതൊരു ചടങ്ങ് കഴിക്കും പോലെ ആയി മാറും . ഏറെ നേരം മരുമകളുമായി സംസാരിച്ചിട്ടു എനിക്കും ഇപ്പോള്‍ തരും എന്ന് പ്രതീക്ഷിച്ചു നിസ്ക്കാരപ്പായയില്‍ ഇരിക്കുന്നുണ്ടാവും അവന്റെ ഉമ്മ . വീടിന്റെ ഒരു മൂലയില്‍ ഇരിപ്പുണ്ടാവും ഉപ്പ

മിക്കപ്പോഴും അവരെ  ചോദിക്കില്ല . ചിലപ്പോള്‍ ചോദിച്ചാല്‍ ഉമ്മ നിസ്ക്കരിച്ച്‌ ഓതി ഇരിക്കുകയാണ്
ഉപ്പ അവിടെ എന്തോ പണിയിലാണ് എന്ന് അവള്‍ പറയും . എന്നാല്‍ നാളെ സംസാരിക്കാം എന്നും പറഞ്ഞു കട്ട് ചെയ്യും

ഉമ്മാ / ഉപ്പാ , അമ്മേ അച്ഛാ എന്ന്  നീട്ടി വിളിക്കാന്‍ , അവരോടു കുറച്ചു സമയം സംസാരിക്കാന്‍ , അകലെയാണ് എങ്കിലും ഞാന്‍ നിങ്ങളുടെ കൂടെ തന്നെയുണ്ട്‌ എന്ന് തോന്നിപ്പിക്കാന്‍
നാം ശ്രമിക്കാറുണ്ടോ ?

ഭാര്യക്കും മക്കള്‍ക്കും വിളിക്കുമ്പോള്‍ അവരെയും  നമ്മള്‍ പരിഗണിക്കാ റുണ്ടോ ?

ഒരു പുനരാലോചന ആവശ്യമല്ലേ ഇക്കാര്യത്തില്‍ ?

നമ്മുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കാന്‍ എന്തൊരു സന്തോഷമായിരുന്നു അവര്‍ക്ക് . ഉമ്മാ എന്നും അമ്മേ എന്നും വിളി കേള്‍ക്കുമ്പോള്‍ ആ മാതൃഹൃദയം ചുരത്തുന്ന സ്നേഹാമൃതം നമുക്ക് മറക്കാനൊക്കുമോ ..
ഉപ്പാ എന്നും അച്ഛാ എന്നും നീട്ടി വിളിക്കുമ്പോള്‍
നമ്മളെത്ര വലുതായാലും  ആ വിളിയില്‍ സ്വയം മറക്കാത്ത വല്ല  ഉപ്പമാരും അച്ഛന്‍മാരും ഉണ്ടോ ഈ ദുനിയാവില്‍ ?

അവരെ സാന്ത്വനിപ്പിക്കാനും കട്ടിലില്‍ കൂടെ ഇരുന്ന് ആ തളര്‍ന്ന കൈകള്‍ ഒന്ന് ഓമനിക്കാനും
നെറുകയില്‍  ഒരു ചുംബനം കൊടുക്കാനും നടക്കുമ്പോള്‍ വേച്ചു പോകാനൊരുങ്ങുമ്പോള്‍ ഒരു കൈത്താങ്ങ്‌ ആയി  ചേര്‍ത്ത് പിടിക്കാനും  ഒന്നും നമുക്ക് വിധി ഇല്ല .

എന്നാലും ആധുനിക സംവിധാനം ഉപയോഗിച്ച് അവരെ നമുക്ക് കാണാം . നമ്മെ അവര്‍ക്കും കാണാം . എത്ര വേണമെങ്കിലും സംസാരിക്കാം . എന്നിട്ടും അതിനൊന്നും സമയം കണ്ടെത്താതെ അവരെ അവഗണിക്കുന്നുവോ നമ്മള്‍ ? അതിലും വലിയ നന്ദി കേട് ഈ ലോകത്ത് മറ്റെന്തെങ്കിലും ഉണ്ടോ ?

അവരെ കണ്ട അത്ര കാലം ഇനിയും നമുക്ക് കാണാനാവില്ല . എന്നിട്ടും ..!!

നമ്മുടെ മക്കള്‍ ഇത് പോലെ നമ്മോടു പെരുമാറുമ്പോഴേ ഇതിന്റെ വേദന നമുക്ക് മനസിലാവൂ ..
അപ്പോഴേക്കും ആ വേദനയൊക്കെ ഉള്ളി ലൊതുക്കി അവര്‍ യാത്രയായിട്ടുണ്ടാവും . 
ഒരു നിമിഷം എങ്കിലും ഒന്ന് മാറി ചിന്തിക്കേണ്ടേ ? 


ഏതായാലും മാതാപിതാക്കളെ  വേദനിപ്പിക്കുന്ന , പീഡിപ്പിക്കുന്ന ,  അവരെ തിരിഞ്ഞു നോക്കാത്ത വൃദ്ധ സദനങ്ങളില്‍ കൊണ്ട് പോയി തള്ളുന്ന ഒരു പാട് വാര്‍ത്തകള്‍ കേള്‍ക്കുന്ന ഇക്കാലത്തും ഹസീബിനെ  പോലെയുള്ള മക്കളും ഉണ്ടല്ലോ എന്നത് കുറച്ചൊന്നും ആശ്വാസം അല്ല നമുക്കേകുന്നത് .

ഈ കാലത്തും ഇങ്ങനെ ഒരു മകനെ കിട്ടിയ ആ ഉമ്മ എത്ര ഭാഗ്യവതിയാണ്
ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയ ഈ മകന്‍ എത്ര ഭാഗ്യവാനാണ്!!


2 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. അപൂര്‍വ്വം പേരൊഴിച്ച്‌ ഹസീബിനെ പോലുളളവര്‍ ധാരാളമുണ്ടെന്ന കാര്യത്തില്‍
    സന്തോഷിക്കാം നമുക്ക്, മാഷെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. എന്തൊരു സന്തോഷമാണ് ഇങ്ങനെയുള്ള ചില കുറിപ്പുകള്‍ വായിക്കുമ്പോള്‍!

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്