2014, ഡിസംബർ 14, ഞായറാഴ്‌ച

പ്രവാസക്കുറിപ്പുകള്‍



നോമ്പ് കാരനെ പോലെയാണ് പ്രവാസി . 
നോമ്പുകാരന്‍ പകല്‍ മുഴുവനും വിചാരിക്കും നോമ്പ് തുറന്നിട്ട്‌ അത് തിന്നണം ,  ഇത് തിന്നണം എന്നൊക്കെ നോമ്പ് തുറന്നു കുറച്ചു വെള്ളം കുടിച്ചു എന്തെങ്കിലുമൊക്കെ തിന്നുമ്പോഴേക്കും മതിയായി .

പ്രവാസി നാട്ടില്‍ പോകുമ്പോള്‍ ഒരു പാട് സ്വപ്നം കാണും . 
പല പദ്ധതിയും ആസൂത്രണം ചെയ്യും . എന്തൊക്കെയോ ചെയ്യണം എന്ന് നിയ്യത്ത് വെക്കും . ചെന്ന് 'ഒന്നോ രണ്ടോ ' ദിവസം കഴിയുമ്പോഴേക്കും അവനു മതിയായി. നിറഞ്ഞു , പിന്നെ വയ്യ .. !!!

O

നാട്ടിലേക്ക് പോവാ
ന്‍ ആറുമാസത്തെ  ലീവ് ചോദിച്ച പ്രവാസിയോട്‌ കഫീല്‍ പറഞ്ഞു പോലും . അരക്കൊല്ലം നീ ഇല്ലാതെ എന്റെ സ്ഥാപനം മുന്നോട്ടു പോകുമെങ്കില്‍ പിന്നെ കാലക്കാലം നീ ഇല്ലാതെ പോവുമെന്ന് ഉറപ്പല്ലേ ...?
O

ഭാഗ്യമാണ് പ്രവാസം
ഭാരമാണ് പ്രവാസം
മറ്റുള്ളവരുടെ ഭാരം ഇറക്കാനാണ് പ്രവാസം
ബാധ്യതയാണ് പ്രവാസം
ബാധ്യത ഇല്ലാതാക്കാലാണ് പ്രവാസം
ചിലര്‍ക്ക്
ഭാസുരമാണ് പ്രവാസം !
O

പ്രയാസം തീരാന്‍
പ്രവാസം വരിക്കുന്നു
എന്നിട്ടോ ,
ആ പ്രവാസം തീരാ പ്രയാസമായി
അവനെ വരിഞ്ഞു മുറുക്കുന്നു !!!
O

പ്രവാസം ചിലര്‍ക്ക് ഒരു വിത
ചിലര്‍ക്ക് വെറും പത
ചിലര്‍ക്ക് കനലെരിയും ചിത
ചിലര്‍ക്ക് ഒരിക്കലും തീരാത്ത വ്യഥ
ചിലര്‍ക്ക് ഉത്തരം കിട്ടാത്ത കഥ
ചിലര്‍ക്ക് വെറും തടവറ
ചിലര്‍ക്ക് സൌഭാഗ്യമേകും കലവറ
ചിലര്‍ക്കോ നഷ്ടങ്ങളുടെ മണിയറ !!!

O
പ്രവാസം ഒരു കടലാണ് .
പ്രവാസികള്‍ മുക്കുവന്മാരും .
ഈ കടലില്‍ നിന്ന് ചിലര്‍ക്ക് ചാകര കിട്ടുന്നു .
ചിലര്‍ക്ക് വെറും ചാള ,
ചിലര്‍ക്ക് നത്തോലി
ചിലര്‍ക്ക് ആവോലി
ചിലര്‍ക്ക് വന്‍ സ്രാവുകള്‍ കിട്ടി
അവ
ന്‍ വന്‍ സ്രാവായി മാറുന്നു 

O
ഞാനും പ്രവാസി
നീയും പ്രവാസി
അവനും പ്രവാസി
അവരും പ്രവാസി
എന്റെ അയല്‍വാസിയും പ്രവാസി
എല്ലാ ദരിദ്ര വാസികളും പ്രവാസി
എന്നിട്ടും
നമ്മുടെ മനസ്സില്‍ ഒക്കെയും എന്നും
അമാവാസി !!!
O
പ്രവാസികള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും തീരെ കേട്ടുകൂടാത്തതും പ്രവാസികള്‍ക്ക് എത്ര തന്നെ കേട്ടാലും വായിച്ചാലും പറഞ്ഞാലും എഴുതിയാലും മതിയാകാത്തതുമായ ഒരു സംഗതിയാണ്
പ്രവാസ കഥകള്‍
O

'കടന്നാല്‍ കുടുങ്ങി' എന്ന ഒരു സ്ഥലമുണ്ട് . 
എന്നാല്‍ ആ പേര് ഏറെ യോജിക്കുക പ്രവാസത്തിനാണ് !!!
O
പ്രവാസം അനുഭവിക്കുന്നവര്‍ക്ക് ഇരുളും 
അത് കൊണ്ട് അനുഭവിക്കുന്നവര്‍ക്ക് പ്രകാശവും
O
പ്രവാസം ഒരു ചൂണ്ട 
പ്രവാസിയോ ഒരു ചെണ്ട
അവള്‍ പറയുന്നു : ഇനി പോണ്ട
സ്വത്തും സുഖവും വേണ്ട
കൂട്ടാന്‍ ഇനി വെറും വെണ്ട
എന്നാലും ഗള്‍ഫ് മാണ്ട !!!

അവന്‍ മനസ്സില്‍ പറയും : ഇതൊന്നും കേ ള്‍ക്കേണ്ട
നാളെ ഇതെല്ലാം മാറ്റി പറയും . അന്നേരം വിഷമം വേണ്ട !!

2014, നവംബർ 12, ബുധനാഴ്‌ച

മോന്തക്ക് ഒരു അടിയും ഇരുനൂറു രൂപയും





ബോര്‍ഡിംഗ് പാസ്സ് കിട്ടി വിമാനം കാത്തിരിക്കുമ്പോഴാണ് ആ വിവരം അറിയുന്നത് . സാങ്കേതിക തകരാറു കാരണം ഇന്ന് പോകേണ്ട വിമാനം നാളെ രാവിലെയേ പുറപ്പെടൂ . എല്ലാ യാത്രക്കാരും അതറിഞ്ഞു ക്ഷുഭിതരായി . പലരും ബഹളം വെക്കുന്നു . 
കൂട്ടത്തില്‍ എന്റെ മുഖാമുഖം ഇരുന്ന അദ്ദേഹം ഒരു വികാര പ്രകടനത്തിനും മുതിരാതെ ശാന്തനായി ഇരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു . 

ഒരു മധ്യ വയസ്ക്കനാണ് . എനിക്ക് അദ്ദേഹത്തിനോട് വല്ലാത്ത മതിപ്പ് തോന്നി . ഒന്ന് പരിചയപ്പെടാം എന്ന് വിചാരിച്ചു . 

ഞാന്‍ അയാളുടെ അടുത്തേക്ക്‌ ചെന്ന് അദ്ദേഹത്തിന്‍റെ തൊട്ടരികിലുള്ള കസേരയില്‍ 
ഇരുന്നു .  . സലാം പറഞ്ഞപ്പോള്‍ അയാള്‍ സലാം മടക്കിയിട്ടു പറഞ്ഞു : 'ഒച്ചേം ബിളീം ണ്ടാക്കീട്ട് വല്ല കാര്യോംണ്ടോ . ഇതിപ്പോ ബിമാനം പൊങ്ങീ ട്ട് ആണെങ്കിലോ ? 
പടച്ചോന്‍ കാത്തതല്ലേ ഞമ്മളെ ?

അയാളുടെ ആ ചിന്ത എനിക്കും വല്ലാതെ ഇഷ്ടമായി . കൂട്ടത്തില്‍ ഇങ്ങനെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരാളും ഉണ്ടല്ലോ .

ഒടുവില്‍ യാത്രക്കാരായ ഞങ്ങളെ  ഒരു ലോഡ്ജിലേക്ക് കൊണ്ട് 
പോയി . എനിക്കും അദ്ദേഹത്തിനും  ഒരേ റൂം ആണ് കിട്ടിയത് .

ഭക്ഷണം ഒക്കെ കഴിച്ചു ഞങ്ങള്‍  സംസാരിച്ചിരിക്കേ അദ്ദേഹം ഒരു പാട് വര്‍ഷം മുമ്പത്തെ ഒരു കഥ പറഞ്ഞു തുടങ്ങി . 

ചെറുപ്പത്തിലെ നാട് വിട്ടു പോയി . ഇന്ത്യയിലെ പല ഇടങ്ങളിലും കറങ്ങി . ജോലി നോക്കി . ഹോട്ടലില്‍ പാത്രം മോറലായിരുന്നു പണി . പിന്നെ പാചകമൊക്കെ പഠിച്ചു . അന്ന് പഠിച്ച ആ പണി കൊണ്ടാണ് ഇന്ന് ജീവിച്ചു പോകുന്നത് . അപ്പോഴാണ്‌ അദ്ദേഹം ഇവിടെ ഒരു കുക്ക് ആയി ജോലി നോക്കുകയാണ് എന്ന് 
മനസ്സിലായത് .
ആദ്യമായി നാട് വിട്ടു ചെന്നിറങ്ങിയത് ബോംബെയിലാ . അന്ന് ഞമ്മളെ ഇന്ദിരാ ഗാന്ധിയാ പ്രധാന മന്ത്രി . സഞ്ജയ് ഗാന്ധിയുടെ നിര്‍ബന്ധിത കുടുംബാസൂത്രണം ഒക്കെ കത്തി നിക്കുണ കാലം ..

ജോലി അന്വേഷിച്ചിട്ട് ഒന്നും കിട്ടീല . ഭാസീം അറീല . ഞാനാണെ ങ്കിലോ ഒരു ചെറുക്കന്‍ . ആര് എന്ത് പണി തരാന്‍ ? കയ്യിലുണ്ടായിരുന്ന കായീം കയിഞ്ഞു . പൈപ്പ് വെള്ളോം കുടിച്ചു ആകെ എടങ്ങേറായി കജ്ജുണ കാലം .

ഒരു ദിവസം ഞാനങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോ ഒരു ക്യൂ കണ്ടു . ഒരു ആസുപത്രിക്ക് മുമ്പിലാ . ക്യൂവിലെ എല്ലാരും ആണുങ്ങളാ .. ഞാന്‍ അതിലെ ഒരാളോട് ആംഗ്യം കാട്ടി ചോദിച്ചു . എന്താ ഇവിടെ ?

അപ്പൊ ആ ക്യൂ വിലുള്ള ഒരാള്‍ പറഞ്ഞത് , മുഴുവനും എനിക്ക് തിരിഞ്ഞില്ല . ഇത്രേം മനസ്സിലായി . ഈ ക്യൂവില്‍ നിന്നാല്‍ ഇരുന്നൂര്‍ ഉറുപ്പിക കിട്ടും . അത് കേട്ടപ്പോ ഇച്ചു ബയങ്കര സന്തോസായി . ഞാനും ക്യൂ നിന്നു . അന്ന് ഇരുന്നൂറൊക്കെ വലിയ സംഖ്യേണ്  .
ഇനിക്ക് തോന്നുണൂ ആ ക്യൂവില്‍ നിന്ന ആളുകളില്‍ പ്രായം കുറഞ്ഞ ഒരു ചെക്കന്‍ ഞാനേ ണ്ടായിരുന്നുള്ളൂ ..

ക്യൂ തുടങ്ങുന്നോട്ത്ത് രണ്ട് സിസ്റ്റര്‍മാര്‍ ഇരിക്കുന്നുണ്ട്‌ .അതിലെ  ഒരാള്‍ എന്നെ തന്നെ  തറപ്പിച്ചു നോക്കുന്നത് ഞാന്‍ കണ്ടു . ഇബളെന്തിനാ ഞ്ഞെ ങ്ങനെ തുറിപ്പിച്ചു നോക്കുണൂ എന്ന് ഞാനാലോചിച്ചു .

കുറച്ചു കൂടി കയിഞ്ഞപ്പോ  ആ നഴ്സ് എന്നെ മാടി വിളിച്ചു . ഞാന്‍ വിചാരിച്ചു എന്നെ ആവൂലാ . പക്ഷേ പിന്നെയും എന്നെ തന്നെ സൂക്ഷിച്ചു നോക്കിയിട്ട് അവര്‍ മാടി വിളിക്കുന്നു

അപ്പോള്‍ ഞാന്‍ എന്റെ തൊട്ടു മുമ്പിലും പിന്നിലും നില്‍ക്കുന്ന ആളുകളോട് 'ഇപ്പൊ വരാം 'എന്നും ആംഗ്യം കാണിച്ചു ആ സിസ്റ്ററുടെ അടുത്തേക്ക്‌ ചെന്നു . അവര്‍ എന്നോട് ഇങ്ങനെ ആംഗ്യം കാണിച്ചു എന്റെ കൂടെ വരൂ എന്നായിരുന്നു ആ ആംഗ്യത്തിന്റെ അര്‍ത്ഥം .

ഞാന്‍ ഒന്നും തിരിയാതെ ഓളെ  പിന്നാലെ നടന്നു . ആളും മനുസനും ഒന്നും ഇല്ലാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള്‍ അവള്‍ തിരിഞ്ഞു നിന്ന് എന്നെ രൂക്ഷമായി നോക്കി . 
എന്നിട്ട് എന്റെ മുഖത്ത് ഒരൊറ്റ അടി ! 
എന്റെ കണ്ണില്‍ നിന്ന് പൊന്നീച്ച പാറി !!

എനിക്ക് ഒന്നും മനസ്സിലായില്ല . ഞാന്‍ അന്തം വിട്ടു നിക്കുമ്പോ  സിസ്റ്റര്‍ ഞ്ഞോട്  ചോയിച്ചു .

ആ ക്യൂ എന്തിനുള്ളതാണ് എന്ന് നിനക്ക് അറിയുമോ ?
ആ ചോദ്യം എനിക്ക് നന്നായി  മനസ്സിലായി . 
കാരണം മറ്റൊന്നും അല്ല .  അത് മലയാളത്തിലായിരുന്നു . 
സിസ്റ്റര്‍  ഒരു മലയാളി  ആണെന്ന് അപ്പോഴാണ്‌ എനിക്ക് തിരിഞ്ഞത് .

ഞാന്‍ പറഞ്ഞു . അറിയില്ല . പിന്നെ എന്തിനാ അറിയാത്ത കാര്യത്തിന് അവിടെ നിന്നത് ? 
ഇരുനൂര്‍ ഉറുപ്പിക കിട്ടും എന്ന് പറഞ്ഞു . എന്റെ കാര്യം മഹാ മോസാണ് സിസ്റ്ററെ  ഞാന്‍ ഒരു വിധം കാര്യങ്ങളൊക്കെ പറഞ്ഞൊപ്പിച്ചു .

അപ്പോള്‍ അവരുടെ വെളുത്ത കുപ്പയത്തിനെ കീശീന്നു  ഇരുനൂര്‍ ഉറുപ്പിക എടുത്തു തന്നിട്ട് പറഞ്ഞു . ഇന്നാ ഇത് വെച്ചോ , മേലാല്‍ ഇത്തരം പണിക്കു നില്‍ക്കരുത് .

എന്റെ ഒരു പെങ്ങളാണ് ആ പറയുന്നത് എന്ന് എനിക്ക് തോന്നി . മുഖത്തേറ്റ അടിയുടെ വേദന പോയി  അവിടെ വല്ലാത്ത ഒരു കുളിര്  ണ്ടായി . 

ഞാന്‍ പോരാന്‍ നേരം സിസ്റ്റര്‍  പറഞ്ഞു . അത് കുടുംബാസൂത്രണം ചെയ്യാനുള്ള ക്യൂ ആണ് . അത് ചെയ്‌താല്‍ പിന്നെ ജീവിതത്തില്‍ കുട്ടികളുണ്ടാവൂല ..

ആ സിസ്റ്റര്‍ ക്ക് നന്ദി പറഞ്ഞു തിരിച്ചു പോരുമ്പോള്‍  
അവരെന്നെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു .

പിന്നെയും കുറെ കാലം ഞാന്‍ ബോംബെയില്‍ കറങ്ങി . 
കൊറേ  ഹോട്ടലുകളിലും പണി എടുത്തു . അവസാനം  നാട്ടിലേക്ക് വണ്ടി കേറും മുമ്പ് ഞാന്‍ ആ സിസ്റ്ററെ കാണാന്‍ ചെന്നു . അവര്‍ നാട്ടില്‍ കോട്ടയത്ത് ആണെന്നും പേര് ആലീസ് ആണെന്നും അവരുടെ ഗ്രാമത്തിന്റെ പേരും ഒക്കെ പറഞ്ഞു തന്നു .

നാട്ടിലെത്തി കല്യാണം ഒക്കെ കഴിഞ്ഞാണ് സൌദിയിലേക്ക് പലരും ഉംറ വിസക്ക് പോകുന്നുണ്ടെന്നും പണ്ടാരിപ്പണിക്ക് അവിടെ നല്ല സ്കോപ് ഉണ്ടെന്നും അറിഞ്ഞത് . അങ്ങനെയാണ് ഉമ്രവിസക്ക് വന്നത് .

അപ്പോഴേക്കും എന്റെ ഭാര്യ ഗര്‍ഭിണി ആയിരുന്നു . അടുത്ത വെക്കേഷന് നാട്ടില്‍ ചെല്ലുമ്പോള്‍ അവരുടെ വീട്ടില്‍ ചെല്ലണം എന്നും കുട്ടിയെയും ഭാര്യയേയും അവര്‍ക്ക് കൂടി കാണിക്കണമെന്നും ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു ..

അങ്ങനെയാണ് ഞാനും ഭാര്യയും കുട്ടിയും കൂടി കോട്ടയത്ത്‌ ചെല്ലുന്നത് അവര്‍ പെന്‍ഷന്‍ ആയിക്കാണും എന്നും കാണാന്‍ പറ്റും എന്നും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു .

അങ്ങനെ അന്വേഷിച്ചു ചെന്നു . കുറെ അന്വേഷങ്ങള്‍ക്കൊടുവിലാണ് അവരുടെ വീട് കണ്ടെത്തിയത് .. ചെന്ന് വാതില്‍ മുട്ടിയപ്പോള്‍ ഒരു സ്ത്രീ ഇറങ്ങി വന്നു . ഞാന്‍ ചോദിച്ചു . ആലീസ് സിസ്റ്റര്‍ അല്ലെ ?

അതെ .. ആരാ ?

ഞാന്‍ പറഞ്ഞു . 'മോന്തക്ക് ഒരു അടിയും ഇരുനൂറു ഉറുപ്പികയും' !!
അപ്പോള്‍ അവരുടെ കണ്ണുകളില്‍ വല്ലാത്ത ഒരു തിളക്കം ഉണ്ടായി .

ഞാന്‍ മോനെ അവരെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു . 
ഇവന്‍ നിങ്ങളുടെ കാരുണ്യം കാരണം എനിക്ക് കിട്ടിയ മോനാണ് .. 
അവരവനെ സ്വന്തം മോനെ കൊഞ്ചിക്കും പോലെ കൊഞ്ചിച്ചു 
ഉമ്മ വെച്ചു .

ഏറെ നേരം സംസാരിച്ചു കാപ്പിയൊക്കെ കുടിച്ചു പോരാന്‍ നേരം ഞാന്‍ 
അവരോടു ചോദിച്ചു . എവിടെ മക്കളൊക്കെ ?

അത് കേട്ടു അവരുടെ മുഖം വാടി . കണ്ണുകള്‍ നിറഞ്ഞു .
കൂടുതല്‍ ഒന്നും ചോദിക്കാതെ ഞങ്ങള്‍ അവിടെ നിന്നിറങ്ങി

അവര്‍ ഞങ്ങള്‍ മറയുന്നത് വരെ ഞങ്ങളെയും നോക്കി നില്‍ക്കുകയായിരുന്നു 
വാതില്‍ക്കല്‍ ..
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്