2012 ഫെബ്രുവരി 5, ഞായറാഴ്‌ച

നീലക്കുപ്പായം



കണ്ണുകള്‍ ഇറുകെ അടച്ചിട്ടും  ഉറക്കം വരുന്നില്ല .
നാളെ നടക്കാന്‍പോകുന്ന രംഗങ്ങള്‍  മിഴിവുള്ള ചിത്രങ്ങളായി മനസ്സിലൂടെ  വന്നുപോയിക്കൊണ്ടിരുന്നു. 
അവന്‍  പഠിച്ചുവെച്ച പ്രസംഗം ഒന്നുകൂടി പറഞ്ഞു നോക്കി.

എത്ര കാണാതെപഠിച്ചാലും ജനങ്ങള്‍ക്ക് മുമ്പില്‍ എഴുന്നേറ്റു  നില്‍ക്കുമ്പോള്‍ ഒരുപക്ഷെ പറ്റെ മറക്കും . ഒരായിരം കണ്ണുകള്‍ ഒരാളെത്തന്നെ തുറിച്ചുനോക്കുമ്പോള്‍ ആരായാലും ഒന്ന് വിരണ്ടു പോകും .
കാല്‍മുട്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കും . തൊണ്ട വരളും.
ഇടക്കെങ്ങാനും വല്ലതും മറന്നുപോയാല്‍ പിന്നെ എത്ര റീ അടിച്ചാലും കിട്ടില്ല . ആകെ ചമ്മിപ്പോകും .
ഒടുവില്‍ നാണംകെട്ട് സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടി വരും.

പാട്ടാണെങ്കില്‍  അത്ര പേടിയില്ല  . നോക്കിപ്പാടാം . കൂടെ പാടാന്‍ ബാപ്പുട്ടിയും ഉണ്ട്.
രണ്ടാളാകുമ്പോള്‍ പേടി പാതിയായി കുറയും . പാടിപ്പാടി പാട്ടും കാണാപ്പാഠം ആയിട്ടുണ്ട്‌. ... .......
'ആനക്കലഹം കഴിഞ്ഞതിന്‍ പിന്‍ 
അമ്പത്തി ഒന്നാം ദിനമതിലെ..'

പ്രസംഗം പഠിച്ചു കിട്ടാന്‍ ഇത്തിരി പാടാണ്‌... ; എന്നാലും ഇപ്പോള്‍ കുറച്ചു ധൈര്യം ഒക്കെ വന്നിട്ടുണ്ട്. 
വീടിനുപിറകിലെ പുളിമരച്ചോട്ടില്‍ , ആനക്കുട്ടികളെ പോലെ കിടക്കുന്ന  പാറക്കൂട്ടങ്ങള്‍ക്കു മീതെ കേറി നിന്ന് തെങ്ങിന്‍ മട്ടലുകൊണ്ട് പ്രത്യേകം സജ്ജമാക്കിയ  'റെഡി മെയ്ഡ് മൈക്കി'നു മുമ്പില്‍ വെച്ച് ആരും കാണാതെ പ്രസംഗിച്ചു  പരിശീലിച്ചിട്ടുണ്ട്; പലവട്ടം .
അത് കൊണ്ടാവും  ഒരാത്മവിശ്വാസം ഒക്കെ വന്നിട്ടുണ്ട് .

തോരണങ്ങളും ഈന്തോലകളും കൊണ്ട് മദ്രസ്സയും പരിസരവും പരമാവധി അലങ്കരിച്ചിട്ടുണ്ട്.
മുറ്റവും ചുറ്റുവട്ടവും ചെത്തിക്കോരി വെടിപ്പാക്കി . കാട് പിടിച്ചു കിടന്ന വരാന്തകളും മുക്കുമൂലകളും അടിച്ചു വാരി വൃത്തിയാക്കി .
എവിടെ നോക്കിയാലും ഒരു പുത്തന്‍ ഉണര്‍വ്വ് ; ഉന്മേഷം .

രാവിലെ ഏഴുമണിക്കുമുമ്പേ എല്ലാവരും എത്തണമെന്നാണ് ഉസ്താദിന്റെ നിര്‍ദേശം .
മിക്ക കുട്ടികള്‍ക്കും ഇന്ന് തന്നെപ്പോലെ ഉറക്കം വരില്ല.
എല്ലാ ആഘോഷങ്ങളുടെയും തലേന്ന് അങ്ങനെയാണ്.

വര്‍ണ്ണക്കടലാസ് പ്രത്യേക ആകൃതിയില്‍ വെട്ടിയെടുത്ത് പൂച്ചെടിക്കമ്പില്‍ പശ തേച്ചു  ഒട്ടിച്ചാണ് കൊടിനിര്‍മ്മാണം . പച്ച, ചുവപ്പ്, നീല , മഞ്ഞ , വയലറ്റ്  നിറങ്ങളില്‍ തീര്‍ത്ത കൊടികള്‍ കാണാന്‍ നല്ല രസമാണ്. കൊടിയുണ്ടാക്കലും അരങ്ങുകെട്ടലും ആയിരുന്നു  ഇന്നത്തെ പ്രധാന പരിപാടികള്‍ ..
മിക്ക ക്ലാസ്മുറികളിലും കലാപരിപാടികളുടെ റിഹേഴ്സലും നടക്കുന്നുണ്ടായിരുന്നു.

നാളെ അതിരാവിലെ കുട്ടികള്‍ കുളിച്ചൊരുങ്ങി പുത്തന്‍ ഉടുപ്പുകളുമിട്ട് എത്തും. ഓരോരുത്തര്‍ക്കും ഓരോ കൊടി കിട്ടും.  പിന്നെ അവയുമേന്തി വരിവരിയായി നീങ്ങും . കൂടെ മുതിര്‍ന്നവരും ഉണ്ടാകും .
മൈക്ക് സെറ്റ് ഘടിപ്പിച്ച വാഹനം ഒച്ചിന്റെ വേഗതയില്‍ ജാഥയോടൊപ്പം മെല്ലെ ചലിക്കും . 
റോഡിനു ഇരുവശത്തും  സ്ത്രീകളുംകുട്ടികളും ജാഥകാണാന്‍ കൌതുകപൂര്‍വ്വം നില്‍പ്പുണ്ടാകും . 
വിവിധ സംഘങ്ങള്‍ തയ്യാറാക്കിയ  അവിലുംവെള്ളവും  പലതരം മിഠായികളും കുട്ടികളെ കാത്തിരിക്കുന്നുണ്ടാവും.

മദ്രസ്സയില്‍ നിന്ന് പുറപ്പെട്ടു കവല വരെയും തിരിച്ചു പുഴക്കല്‍ പാലം വരെയും ജാഥ പോകും . 
എല്ലാം കഴിഞ്ഞു രാത്രിയിലാണ് കലാപരിപാടികള്‍ . പാട്ട്, പ്രസംഗം , സംഘഗാനം, സംഭാഷണം  തുടങ്ങി വിവിധ പരിപാടികള്‍ നേരംപുലരും വരെ നടക്കും . ഉമ്മമാരും രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ കലാപ്രകടനം കാണാന്‍ നേരത്തെത്തന്നെ എത്തി സ്ഥലം പിടിച്ചിട്ടുണ്ടാവും .

നാളെ  ഒരു പുതുപുത്തന്‍ മണം മദ്രസ്സയാകെ ഒഴുകിപ്പരക്കും . മിക്ക കുട്ടികളും പുത്തന്‍ ഉടുപ്പുകളിട്ടാവും  വരിക. പുതിയ വസ്ത്രങ്ങളുടെ മണം തന്നെ എന്ത് രസമാണ്.

അതോര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.

കൂട്ടത്തില്‍ ഭേദപ്പെട്ട ഒന്ന്  ഉമ്മ അലക്കി ഉണക്കാനിട്ടിട്ടുണ്ട് .
പഴയതാണ് . പറ്റെ നരച്ച , ചുവന്ന നിറമുള്ള ഒരു കള്ളിക്കുപ്പായം .
സ്കൂളിലേക്കും മദ്രസ്സയിലേക്കും മിക്കപ്പോഴും അതുതന്നെയാണ് ഇടാറ്.
ഏറ്റവും അടിയിലെ ഒരു കുടുക്ക് പൊട്ടിപ്പോയിട്ടുണ്ട്.
പുതിയ ഒരെണ്ണം  എവിടെ നിന്നോ സംഘടിപ്പിച്ച്   തത്ക്കാലം തുന്നിപ്പിടിപ്പിച്ചിട്ടുണ്ട് ; ഉമ്മ.

അയല്‍ക്കാരനും കൂട്ടുകാരനും ബന്ധുവും സഹഗായകനുമൊക്കെയായ  ബാപ്പുട്ടിക്ക്  കുപ്പായങ്ങള്‍ ഒരുപാടുണ്ട്. അവന്റെ മിക്ക കുപ്പായങ്ങളും പുതിയത് പോലെയാണ് .
പോരാത്തതിന് നാളേക്കുവേണ്ടി അവനു  പ്രത്യേകം തുണിയും കുപ്പായവും എടുത്തിട്ടുമുണ്ട് .

ബാപ്പുട്ടി  അതൊക്കെ  കാട്ടിത്തന്നിരുന്നു .  ഒന്ന് മെല്ലെ പിടിച്ചു നോക്കി . പിന്നെ ഒന്ന് മണത്തു . നല്ല മിനുമിനുപ്പ് . വല്ലാത്ത തിളക്കം . കൊതിയൂറുന്ന പുത്തന്‍ മണം.
നീല നിറത്തില്‍ മെലിഞ്ഞ കരകളുള്ള  വെള്ളത്തുണി. പിന്നെ പുതിയ മോഡല്‍ വള്ളിചെരുപ്പ്.
'മാണെങ്കി ജ്ജൊന്ന് ഇട്ടു നോക്കിക്കോ ..'
ബാപ്പുട്ടി  പറഞ്ഞു.

ചെളിപുരണ്ട തികച്ചും ദരിദ്രമായ അവന്റെ   കാലുകള്‍  ഒരു പാമ്പ് മാളത്തിലേക്ക്‌ എന്ന പോലെ  ചെരിപ്പിനകത്തേക്ക് കേറിപ്പോയി.
'ഹായ്‌ , എന്ത് ചൊറുക്ക് എന്ത് സുഖം  ..'!! ഊരാന്‍ തന്നെ തോന്നുന്നില്ല .
'മ്മ കണ്ടാ ഞ്ഞെ ചീത്ത പറീം..' ബാപ്പുട്ടിക്ക് പേടി .

മനമില്ലാമനസ്സോടെ  കാലുകള്‍   വലിച്ചെടുത്തു.
ഇങ്ങനെയൊരു ചെരുപ്പ് ഒരിക്കലെങ്കിലും എന്നാണാവോ ഒന്നിടാന്‍ പറ്റുക ..?
എവിടെ നിന്നോ ഒരു നെടുവീര്‍പ്പ് പൊടുന്നനെ വന്നു തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിച്ചു.
ബാപ്പുട്ടി  ചെരുപ്പുകള്‍ വാങ്ങി, അരുമയോടെ പാക്കറ്റില്‍ ഇട്ടു പാത്തുവെച്ചു .
'നാളെ ഇടാനുള്ളതാ.. '


അതൊക്കെയണിഞ്ഞു നല്ല ശുജായി ആയിട്ടായിരിക്കും നാളെ ബാപ്പുട്ടിയുടെ വരവ്. അവന്റെ കൂടെ നിന്ന് പാടേണ്ട ആളാണ്‌ ഞാന്‍ .. വേദനയോടെ ഓര്‍ത്തു.


ബാപ്പുട്ടിയുടെ  ഉപ്പ മാനുക്കാക്കുവിന് ചായക്കച്ചവടം ആണ്.  
അവിടെ ദോശയും ചട്ട്ണിയും കലത്തപ്പവും ഉഴുന്നുവടയും  പുട്ടും പഴവും 
പൊക്കാവടയും  നെയ്യപ്പവുമൊക്കെ  ചില്ലലമാരയിലിരുന്നു കാണികളോട് ചിരിക്കുന്നുണ്ടാവും . പിന്നെ നല്ല വലുപ്പമുള്ള ഉണ്ടയുമുണ്ടാകും. ഒരുണ്ട തിന്നാല്‍ തന്നെ പള്ള നിറയും . ഉണ്ടയോടാണ് ഏറെ ഇഷ്ടം .
പെങ്ങള്‍ മാളുവിന്റെ കോഴികള്‍ ചിലപ്പോള്‍ കൂട്ടില്‍ത്തന്നെ മുട്ടയിടും . മിക്കപ്പോഴും മുട്ടയിടാനാവുമ്പോള്‍ കോഴി വീട്ടിനകത്തൂടെ കൊക്കിപ്പാറി നടക്കും . അന്നേരം മാളു കോഴിയെ പിടിച്ചു ഒരു കൊട്ടക്കടിയില്‍ ഇടും . കാര്യം സാധിച്ചു കഴിഞ്ഞാല്‍ വലിയ ബഹളം കേള്‍ക്കാം . അപ്പോള്‍ കോഴിയെ തുറന്നു വിടും.


കൂട്ടില്‍ മുട്ടയിടുന്നതാണ് അവനിഷ്ടം . അങ്ങനെയാവുമ്പോള്‍ മാളു കാണാതെ മുട്ട കട്ടെടുക്കാം . പീടികയില്‍ കൊണ്ട്പോയി മുട്ട വിറ്റുകിട്ടിയ കാശിനു ഉണ്ട വാങ്ങാം.. മുട്ടതിന്നാല്‍ പള്ള നിറയില്ല . ഉണ്ട തിന്നാല്‍ നിറയും...!!


ബാപ്പുട്ടിയുടെ വല്ലിമ്മയാണ് ഉണ്ട ചുടുക . തിളച്ചു പൊങ്ങുന്ന വെളിച്ചെണ്ണയിലേക്ക് ചുരുട്ടിപ്പിടിച്ച വിരലുകള്‍ക്കിടയിലൂടെ മാവുരുളകള്‍ ഞെങ്ങിഞെരുങ്ങി പുറത്തേക്കു ചാടും. ച്ശീ .. എന്ന ശബ്ദത്തോടെ എണ്ണക്കുളത്തിലേക്ക് ഒന്ന് താഴ്ന്നു പോയി പൊടുന്നനെ മുങ്ങി നിവരും . അപ്പോഴേക്കും വെളുത്ത നിറം മാറി ആളാകെ ചെമന്നിരിക്കും. പൊള്ളച്ചു വീര്‍ത്തു വലുതായി കൊതിപ്പിക്കുന്ന ഗന്ധവുമായി അവന്‍ എണ്ണയില്‍ കിടന്നു പുളയും . അപ്പോഴേക്കും അടുത്ത ഉരുള  എണ്ണക്കുളത്തിലേക്ക്  ചാടാന്‍ വെമ്പി നില്‍ക്കുന്നുണ്ടാവും . പഞ്ചായത്തു കുളത്തിലേക്ക് പിറന്നപടി എടുത്തുചാടാന്‍ കാത്തുനില്‍ക്കുന്ന വികൃതിക്കുട്ടികളെപോലെ .


ബാപ്പുട്ടി സ്നേഹമുള്ളവനാണ്. അവന്റെ ഉപ്പ പള്ളിയിലേക്ക് നിസ്ക്കരിക്കാന്‍ പോകുമ്പോള്‍ മക്കാനിയുടെ ചുമതല ഇത്തിരിനേരം അവനായിരിക്കും . ബാപ്പ പോയാല്‍ പിന്നെ സൂപ്പി മൂപ്പന്‍ ! മഗ് രിബു നിസ്ക്കാരത്തിന് മാനുക്കാക്കു പള്ളിയില്‍ പോകുന്ന തക്കം നോക്കി മെല്ലെ അങ്ങാടിയിലേക്ക് കേറും . ബാപ്പുട്ടിയാണ് മക്കാനിക്കാരന്‍ എങ്കില്‍ അവന്‍ എന്നെ മാടിവിളിക്കും . എന്റെ ഉണ്ടക്കണ്ണുകള്‍ അപ്പോള്‍ ഉണ്ടയിലായിരിക്കും . അത് കണ്ടറിഞ്ഞു അവന്‍ ഒന്നെടുത്തു തരും. എന്നിട്ട് അവന്‍ പറയും :
'പ്പ വരണീന്റെ മുമ്പ് തിന്നോ..' 
നിമിഷനേരംകൊണ്ട് ഉണ്ട എത്തേണ്ടിടത്ത് എത്തും..

മിക്കപ്പോഴും രാവിലെ അരി വറുത്തത്  ആയിരിക്കും .ചായക്ക് കടി. ദോശയും ചട്ട്ണിയും പോരാത്തതിന് ഒരു ഗ്ലാസ് പശുവിന്‍പാലും കുടിച്ചു വലിയ വയറുമായി വരുന്ന ബാപ്പുട്ടിയും അവനും  തമ്മില്‍ ശാരീരികമായി ഒരു ചേര്‍ച്ചയും ഇല്ലായിരുന്നു . നെയ്യൊഴിച്ച കഞ്ഞിയും ചോറും  വിവിധയിനം കൂട്ടാനും ഇറച്ചിയും മീനും ഒക്കെ മതിയാവോളം കഴിച്ചിട്ടും അവന്‍  വെളുത്തിട്ടല്ല . ഒരു കരുമാടിക്കുട്ടന്‍ . കറുത്ത ചുണ്ടുകളും ഇരുണ്ട നിറവും . പക്ഷെ പുറമെ കറുത്തവനാണെങ്കിലും അവന്റെ അകം വെളുപ്പാണ്‌ . 

ഇടക്കെപ്പോഴോ ഒന്ന് മയങ്ങി . ഉപ്പ സുബഹിക്ക് പള്ളിയിലേക്ക് പോകാന്‍ എഴുന്നേറ്റിരിക്കുന്നു . 
ഉമ്മ അടുക്കളയിലാണ് . പെട്ടെന്ന് മുഖവും കൈകാലുകളും കഴുകി വന്നു. ഉണക്കാന്‍ വേലിപ്പുറത്ത് ഇട്ടിരുന്ന കുപ്പായം എടുത്തുകൊണ്ടു വന്നു . 
ഇന്നും ഇത് തന്നെയിട്ടു എങ്ങനെ പോകും ..
മനസിനകത്ത് ഒരു കുഞ്ഞു പക്ഷി തലതല്ലിക്കരഞ്ഞു .


അപ്പോഴാണ്‌ ഒരു ആശയം തോന്നിയത് .
അടുക്കളയിലേക്കു ഓടിച്ചെന്ന് ഉമ്മയോട് പറഞ്ഞു:
'മ്മാ ബാപ്പുട്ടിന്റെ പയേ ഒര് കുപ്പായം തര്വോ ന്നാവോ .. ങ്ങളൊന്നു പോയി നോക്ക്വോ ..?

അത് കേട്ട് ഉമ്മ വല്ലാതായി. പ്രായവും പ്രാരാബ്ദങ്ങളും നിഷ്ക്കരുണം വരച്ചുവെച്ച പ്രയാസങ്ങളുടെ രേഖാചിത്രങ്ങള്‍ക്ക് മായ്ച്ചു കളയാനാവാത്ത മനോഹരമായ ആ മുഖം മെല്ലെ മെല്ലെ ഇരുളുന്നതും ആ കണ്ണുകളില്‍ സ്നേഹവും നിസ്സഹായതയും ഇഴചേര്‍ന്നു തുളുമ്പി തൂവുന്നതും വീര്‍പ്പുമുട്ടലോടെ നോക്കി നിന്നു. അവര്‍ അവനെ  ഇറുകെ പിടിച്ചു ഒരുപാട് ഉമ്മ കൊടുത്തു. എന്നിട്ട് ഉമ്മ ബാപ്പുട്ടിയുടെ വീട്ടിലേക്കു ഓടിപ്പോയി ..
'അവന്റെ പഴയതായാലും മതി . എനിക്ക് അതും പുതിയതാണല്ലോ..' 
മനസ്സില്‍ അത് മാത്രമേ  ഉണ്ടായിരുന്നുള്ളൂ .

ഉമ്മ തിരിച്ചു വരുമ്പോള്‍ ആ മുഖത്തെ പ്രകാശം പറ്റെ കെട്ടിരുന്നു. 
ഒരു നീലക്കുപ്പായം ഉമ്മാന്റെ കൈകളിലിരുന്നു ചിരിക്കുന്നുണ്ട്.
'എത്തര നല്ല കുപ്പായം ണ്ട് ? ന്നിട്ട് ഓള് തന്നതാണിത് ...' 
ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
'റബ്ബേ ജ്ജ് ഇതൊക്കെ കാണുണ് ല്ലേ..' ? 

ഉമ്മാന്റെ കയ്യില്‍  നിന്നു കുപ്പായം വാങ്ങി തിരിച്ചും മറിച്ചും നോക്കി. 
അവിടവിടെ ഒന്നുരണ്ടു ചെറിയ കീറലുണ്ട് ..!! അത്രേയുള്ളൂ .
ആ കീറിയ ഭാഗത്ത്  വിരലുകള്‍ കൊണ്ട് അവന്‍ മെല്ലെ തലോടി.   
'ന്നാലും മ്മാ ഇതെന്നെ നല്ലത് ; ന്റീനെക്കാളും.. '
അന്നേരം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉമ്മ വരുന്നത് കണ്ടു. 
കയ്യില്‍ സൂചിയും നൂലുമായി !!




2012 ജനുവരി 29, ഞായറാഴ്‌ച

ബസ്മ



വിദേശരാജ്യക്കാര്‍ക്ക് ഫിംഗര്‍പ്രിന്റും കണ്ണടയാളവും നിര്‍ബന്ധമാക്കിയ സമയം. ഇഖാമ (താമസ രേഖ ) പുതുക്കല്‍ , റീഎന്ട്രി തുടങ്ങിയകാര്യങ്ങള്‍ക്ക് ഇത് രണ്ടും അനിവാര്യമാണെന്ന ഗവണ്‍മെന്റ് ഉത്തരവ് വന്നിട്ട് അധികകാലമായിട്ടില്ല.


നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ സ്വാഭാവികമായും ഇതിന്  തിക്കുംതിരക്കും തിടുക്കവും വര്‍ധിച്ചു. നാട്ടില്‍പോകേണ്ട ഏതെങ്കിലും  സന്നിഗ്ധഘട്ടം വന്നാല്‍ കുടുങ്ങിയത് തന്നെ!
അത്കൊണ്ട് എത്രയും പെട്ടെന്ന് സംഗതി നടത്തണമെന്ന ചിന്തയായിരുന്നു.
രാവിലെപോയി ക്യൂ നിന്നാല്‍  ഒരപക്ഷെ വൈകുന്നേരത്തോടെയേ തിരിച്ചെത്താന്‍ പറ്റൂ എന്ന് പല അനുഭവസ്ഥരും പറഞ്ഞു . ചിലരോട് പിറ്റേ ദിവസം വരാന്‍പോലും പറയുന്നുമുണ്ട്  ..


ഫിംഗര്‍പ്രിന്റിന് പ്രത്യേകകേന്ദ്രങ്ങള്‍ക്ക് പുറമേ വലിയ കണ്ടയ്നറുകളില്‍ എല്ലാവിധ സജ്ജീകരണങ്ങളുമായി മൊബൈല്‍കേന്ദ്രങ്ങളും ഉണ്ട് പലയിടങ്ങളിലും.
എന്നിട്ടും തിരക്കിനുകുറവൊന്നും ഇല്ല. വെക്കഷന്‍ അടുത്ത് വരുന്നു. അതിനുമുമ്പ് കാര്യം സാധിച്ചില്ലെങ്കില്‍ ആകെ കുഴയും..
ക്യൂനില്‍ക്കുന്നതും കാത്തിരിക്കുന്നതും ഹരമുള്ള കാലമുണ്ടായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്ഗോപിയും കാവ്യാമാധവനും മീരാജാസ്മിനും ഒക്കെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ 'ക്യൂ'വിലല്ല 'വൈ'യിലും 'സെഡ് ' ലുംവരെ നില്‍ക്കും മണിക്കൂറുകളോളം . ഇക്കാര്യത്തില്‍ പടുകിളവനും തനി ഇളവനും 'സവസവ'യാണ് .. പക്ഷെ, ആ ക്യൂ അല്ലല്ലോ ഈ ക്യൂ .




നല്ല ചൂടുള്ള കാലമാണ്. എ.സിയില്‍ ഇരുന്നിട്ട് തന്നെ ചൂട് സഹിക്കാന്‍ പ്രയാസം. പിന്നെ പുറത്തെ കാര്യം പറയണോ? പ്രത്യേകിച്ച് നട്ടുച്ച നേരത്തൊക്കെ  ചൂട് കഠിനകഠോരമായിരിക്കും .. സൂര്യനും മനുഷ്യനുമിടയില്‍ തിരശ്ശീലയില്ലാത്ത ആത്മബന്ധത്തിന്റെ രതിമൂര്‍ച്ചയാവും അന്നേരങ്ങളില്‍ നടക്കുക. ( ആടുജീവിതക്കാരും നജീബുമാരും പൊറുക്കുക .. ഞങ്ങള്‍ക്ക് ഞങ്ങളുടെ സുഖവും അസൌകര്യങ്ങളും അല്ലെ അറിയൂ..!! )


ഫിംഗര്‍പ്രിന്റ്‌ എടുക്കാന്‍പോകാന്‍ പറ്റിയ ഒരവസരവും കാത്തിരുന്നു . അവസരം നമ്മെതേടി വരില്ലെന്നും ടിയാനെ  നാം  അങ്ങോട്ട്‌ തേടിചെല്ലണമെന്നും മറ്റുമായിരുന്നു മനസ്സിലാക്കി വെച്ചിരുന്നത്. എന്നാല്‍ ആ ധാരണ തകിടം മറിച്ചു കൊണ്ട് പറ്റിയ  ഒരു അവസരം ഇങ്ങോട്ട് തേടി വന്നു.. !


ഒരു നല്ല  തിങ്കളാഴ്ച  ദിവസം . ഏകദേശം രാവിലെ പത്തു മണി ആയിക്കാണും . ഞങ്ങളുടെ ചീഫ് അക്കൌണ്ടന്‍റും സുഡാന്‍കാരനും കലാഭവന്‍ മണിയുടെ ചര്‍മ്മസൌന്ദര്യവും വി.ആര്‍ കൃഷ്ണയ്യരുടെ മുഖ ച്ഛായയുമുള്ള ത്വലബ് അബ്ബാസ് എങ്ങോട്ടോ പോകാനൊരുങ്ങുന്നു .  ഓഫീസിലെ ഏറ്റവും മാന്യനും എല്ലാവരോടും ഹൃദ്യമായി ഇടപെടുന്നയാളുമായ അദ്ദേഹത്തോട് വല്ലാത്ത ഒരു അടുപ്പം കാത്തുസൂക്ഷിച്ചു പോന്നിരുന്നു. അദ്ദേഹം ചിരിച്ചേ സംസാരിക്കൂ .. ഒരു ജാടയുമില്ലാത്ത  പച്ച മനുഷ്യന്‍ . ഓഫീസിലെ ഓള്‍ഡസ്റ്റ് ജന്റില്‍മാന്‍ .


പുറത്തു പോകാനുള്ള ഒരുക്കം കണ്ടു വെറുതെ അദ്ദേഹത്തോട്  ചോദിച്ചു:
'യാ അബൂ അബ്ദുല്‍ അസീസ്‌ ഫൈന്‍ റൂഹ് ഇന്‍ത..?
( അബ്ദുല്‍ അസീസിന്റെ പിതാവേ,  നിങ്ങള്‍ എവിടെ പോകുന്നു? )
മക്കളുടെ പേര് ചേര്‍ത്ത് അഭിസംബോധന ചെയ്യുന്നത് ഇവര്‍ക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്!
'അന റൂഹ് ലില്‍  ബസ്മ .. തബ്ഗ ഇന്‍ത തആല്‍ മഅ നാ '
( വിരലടയാളം എടുക്കാന്‍ പോകുന്നു . താത്പര്യമുണ്ടെങ്കില്‍ നിനക്കും വരാം ..)


രോഗി ഇച്ഛച്ചതും വൈദ്യന്‍ കല്പിച്ചതും 'മില്‍മ ' എന്ന് പറഞ്ഞ പോലെ ഇത് തന്നെ തക്കമെന്നു കരുതി ഒന്ന് സജീവമായി. കിട്ടിയാല്‍ ഒരു തെങ്ങ് പോയാല്‍ ഒരു പൊങ്ങ് എന്ന നമ്മുടെ പഴകിട്ടും പുളിച്ചു പോകാത്ത പഴഞ്ചൊല്ലിന്റെ മരിക്കാത്ത ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ ഒരു 'ഹായ്‌ ' പറഞ്ഞു കൊണ്ട്  ത്വലബിനോടൊപ്പം  പോകാനുറച്ചു.


ടാക്സിക്കൂലി , യാത്രാദുരിതം, സമയനഷ്ടം, വഴിതെറ്റല്‍ എന്നിങ്ങനെ മൂന്നു നാല് ഗുണങ്ങളുണ്ട് ഈ പോക്കിന്. ഞാനും ഒരു മലയാളി ആയതുകൊണ്ടും എന്തിലും ഏതിലും എന്തുണ്ട് ലാഭം എന്ന് ചിന്തിക്കുന്ന നല്ല തങ്കപ്പെട്ട സ്വഭാവം എനിക്കും ഉള്ളത് കൊണ്ടും ഇത് തന്നെ തക്കം എന്ന് തീരുമാനിച്ചുറച്ചു ..


ചുളുവില്‍ പോയി പോയവണ്ടിയില്‍ തന്നെ ചൂളമടിച്ചു കറങ്ങിത്തിരിഞ്ഞു ചോലക്കിളിയായി തിരിച്ചു പോരാം ... എല്ലാം കൂടെ കൂട്ടിക്കിഴിച്ചു ഹരിച്ചു ഗുണിച്ചു നോക്കിയപ്പോള്‍ എല്ലാം കൊണ്ടും ഉഷാര്‍ തന്നെ!
തിരക്കൊഴിയാന്‍ കാത്തിരുന്നാല്‍ ഒരു പക്ഷെ വെക്കേഷന്‍ നീളും .
അത് നീണ്ടാല്‍ പല പദ്ധതിയും പൊളിയും . വാങ്ങിവെച്ച നിഡോ കട്ടപിടിക്കും ; കൊണ്ഫ്ലെക്സ് തണുക്കും .. ഉടനെ മറുപടി കൊടുത്തു . 'ത്വയ്യിബ്, അന ഈജി മഅക്..' (ശരി ഞാനും വരുന്നു താങ്കള്‍ക്കൊപ്പം.. )


അപ്പോഴാണ്‌ അസിസ്റ്റന്റ് അക്കൌണ്ടന്റും പാക്കിസ്ഥാനിയും  തടിയന്റവിട നസീറിന്റെ ഫേസ് കട്ടുള്ളവനുമായ മസ്ഹര്‍ ഖാനും വരുന്നുണ്ടെന്ന് അറിയുന്നത്.
ഇന്ത്യന്‍ പൂമ്പൊടിയേറ്റു കിടക്കും    പാക്കിസ്ഥാനിക്കും ഉണ്ടാവുമല്ലോ ഒരു സൌരഭ്യവും സൌന്ദര്യവും ഒക്കെ!
കാര്യം കിട്ടുന്ന എന്തിലും ഇന്ത്യാ  പാക്കിസ്ഥാനീ ഭായീഭായിമാരും ബഹുത്ബഡാ ദോസ്തുക്കളും ആണല്ലോ .. തീവ്രവാദത്തിന്റെ കാര്യത്തിലും പാരവെപ്പിന്റെ മുഹൂര്‍ത്തങ്ങളിലും ആണല്ലോ ദുശ്മനും കശ്മലനും പച്ചയും ഒണക്കയും ഒക്കെയുള്ളൂ ..
അവരോടൊപ്പം  ഇറങ്ങി. എപ്പോള്‍ തിരിച്ചു പോരാന്‍ കഴിയും എന്നതിന് ഒരു നിശ്ചയവും ഇല്ല.. അല്ലെങ്കിലും എന്തിനാണ് ഒരു നിശ്ചയം ഉള്ളത് ? കല്യാണത്തിനല്ലാതെ ..!


കാര്‍  ലക്‌ഷ്യം വെച്ച് ഒഴുകി. 
ഏതാണ്ട് ഒരു അര മുക്കാല്‍ മണിക്കൂറിനുള്ളില്‍ സ്ഥലത്തെത്തി . 
കാറില്‍ നിന്നിറങ്ങി നോക്കുമ്പോള്‍ അതി ഭീകരമായ ക്യൂ ആണ് കാണുന്നത് .
ക്യൂ എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ പിറകില്‍ കാണുന്ന ആ വളഞ്ഞ വാല് കപീഷിന്റെ വാല് പോലെ വളഞ്ഞു പുളഞ്ഞു നീണ്ടു നീണ്ടു പോകുന്നു .. അറ്റം കാണാനാവാതെ ..




നഗ്നമായ സൂര്യതാണ്ഡവത്തിന് ഇരകളായി മഹ്ശറയിലെന്ന പോലെ രണ്ടു വരികളിലായി ഒരു പാട് പേര്‍ കാത്തു നില്‍ക്കുന്നു .. അതിനും പുറമേ അകത്തു കൌണ്ടറിനു മുമ്പില്‍ ഒരു  നെടു നീളന്‍ ലൈന്‍ വേറെയും..
ഇവരില്‍ പകുതിയിലേറെ പേര്‍ക്ക് ഫിംഗര്‍ പ്രിന്റ്‌ എടുക്കാന്‍ കഴിയാതെ ചളുങ്ങിയ ഫിഗറുമായി തിരിച്ചു പോവേണ്ടി വരും . തീര്‍ച്ച .
ഇന്ന് കാര്യം നടക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല . ഇവരെയൊക്കെ പോലെ ഒരു ദിവസം പുലരും മുന്‍പേ എത്തുക തന്നെ വഴിയുള്ളൂ .. 
ആശങ്ക ത്വലബിനെ അറിയിച്ചു . ആശങ്കയും മൂത്ര ശങ്കയും തടഞ്ഞു വെക്കുന്നത് അപകടം ആണ് ! 
'മുംകിന്‍ മാ ഇഖ്ദര്‍ അല്‍ യും '
( ഇന്ന് നടക്കും എന്ന് തോന്നുന്നില്ല )
പക്ഷേ ത്വലബിന്റെ മുഖത്തു ഭാവഭേദങ്ങളൊന്നുമില്ല..
കൊച്ചാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു :
'ഇസ്ബിര്‍ ശുവയ്യ യാ അഖീ .. '
( അല്പം ക്ഷമിക്കു സഹോദരാ.. )

പൊടുന്നനെ ,  തികച്ചും അദ്ഭുതപ്പെടുത്തിക്കൊണ്ട് അകത്തു നിന്ന് ഒരാള്‍ പുറത്തേക്കു വന്നു  .
അയാള്‍ ഉറക്കെ വിളിച്ചു ചോദിക്കുന്നു :
'ഫൈന്‍ ത്വലബ് വാ ജമാഅ' ?
(എവിടെ ത്വലബും സംഘവും) 
ഇതെന്തു പുതുമ? 
അപ്പോഴേക്കും ത്വലാബ് അകത്തു കടന്നിരുന്നു .
ത്വലബിനു പിന്നാലെ അച്ചടക്കമുള്ള അനുയായികളായി 'മുമ്പിലെ മാപ്പള ചെയ്യും പോലെ ' അകത്തേക്ക് കൂളായി കടന്നു ചെന്നു.
ഈ  പോക്ക് കണ്ടു അസൂയ പൂണ്ടു കലിപ്പ് പുറത്തു കാണിക്കാതെ നില്‍പ്പാണ് ക്യൂവിലെ പാവങ്ങള്‍ .
അവരുടെ കണ്ണുകളിലെ അവജ്ഞ യും പുച്ഛവും ദൈന്യതയും വല്ലാതെ  ഒന്ന് നുള്ളി നോവിച്ചു .

പൊരിവെയിലത്ത് കട്ടിച്ചട്ടകളും കാര്‍ട്ടന്‍ കഷണങ്ങളുമായി തലയ്ക്കുമീതെ പൊക്കിപ്പിടിച്ച് വെയില്‍ പെയ്യുന്ന പങ്കജനാഥന്റെ ഭീകരാക്രമണത്തില്‍ നിന്ന് വല്ലവിധേനയും രക്ഷനേടാന്‍ വിഫലശ്രമം നടത്തുന്ന പാവങ്ങള്‍ . . നേരംവെളുക്കും മുമ്പേ വന്നു നില്‍പ്പ് തുടങ്ങിയതാവും . കൊച്ചുബോട്ടിലുകളില്‍ കുടിവെള്ളവുമായി അവര്‍ തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ് . അപ്പോഴാണ്‌ ചില വരുത്തന്മാര്‍ സകലമര്യാദകളും മണല്‍ക്കാട്ടില്‍ ധൂളികളാക്കി പറത്തിവിട്ട് ഇങ്ങനെ ഞെളിയുന്നത് . അവരുടെ മനസ്സ്‌ അങ്ങനെ പറയുന്നുണ്ടാവണം.

കൂടുതല്‍ സഹതാപത്തിനൊന്നും നില്‍ക്കാതെ  ത്വലബിനോപ്പം അകത്തേക്ക് കേറിപ്പോയി .
ഇത്തരം ഘട്ടങ്ങളിലെ സഹതാപത്തിന് എന്തുണ്ട് വില എന്നും വെറുതെ ഗ്യാലറിയില്‍ ഇരുന്നു സഹതപിക്കാന്‍ ചെലവൊന്നുമില്ലല്ലോ. ചെലവില്ലാത്ത സഹതാപത്തിന് എന്തൊരു മാര്‍ക്കറ്റ് ആണിപ്പോള്‍ ..
ലോകത്തിലെ ഏറ്റവും വലിയ കാര്യം സ്വന്തം കാര്യം തന്നെ .
സ്വന്തം കാര്യം സിന്ദാബാദ് !
പണ്ടെന്നോ വിളിച്ചു മറന്നു പോയ എക്കാലത്തും പ്രസക്തമായ ആ പഴയ മുദ്രാവാക്യം ഒച്ചയില്ലാതെയും മുഷ്ടി ചുരുട്ടാതെയും പരിസരം മറക്കാതെയും വിളിച്ചു പറഞ്ഞു ..!
അകത്തു നിന്ന് കൂട്ടിക്കൊണ്ടു പോകാന്‍ വന്നയാളുടെ പിറകെ അല്പം 'ജാട'യോടെ നടന്നു..
അയാള്‍ അകത്തെ ലൈനിന്റെ ഏറ്റവും മുമ്പില്‍ കൊണ്ട് പോയി നിര്‍ത്തി. മാത്രവുമല്ല 'ഹര്‍റിക്ക് ശുവയ്യ വറാ..' - പിന്നിലേക്ക്‌ മാറിനില്‍ക്ക് - എന്ന് മുമ്പേ ലൈനില്‍ നില്‍ക്കുന്നവരോട് കടുപ്പിച്ചു പറയുന്നത് കേട്ടു.


ഇദ്ദേഹം നടത്തിയ ഈ ചെറിയ എഡിറ്റിംഗ് കൊണ്ട് ഏറ്റവും മുമ്പില്‍ നിന്നിരുന്ന അടുത്ത ഒന്നാമന്‍ നിമിഷനേരം കൊണ്ട് നാലാമനായി മാറി .
ആ നാലാമന്‍ ഒരു മലയാളി ആയിരുന്നു .


പിറകില്‍നിന്ന് വല്ല ഇരുട്ടടിയോ കോളറിനു പിടിത്തമോ പ്രതീക്ഷിച്ചു പിറകിലേക്ക് നോക്കാതെ , ജനഗണമന സമയത്ത് അസംബ്ലിയില്‍ നില്‍ക്കുന്ന കുട്ടികളെ പോലെ  അടങ്ങിയൊതുങ്ങി നിന്നു.
ആരോടൊക്കെയോ ഉള്ള പ്രതിഷേധവും രോഷവും ആ 'തെങ്ങോലത്തലപ്പിന്റെ' മുഖത്ത്‌ തിളച്ചുമറിയുന്നുണ്ട് എന്ന്  കാണാപ്പാഠം ആണ് ..തിരിഞ്ഞു നോക്കിയില്ല . നോക്കിയാലല്ലേ കാണൂ . കണ്ടാല്‍ അല്ലെ പ്രശ്നം ഉള്ളൂ...!!


'അന്യനാടായിപ്പോയി അല്ലെങ്കില്‍ ഈ കരിങ്കാലിപ്പണിക്ക് എന്ത് വേണം എന്ന് എനിക്കറിയാം..'
അവന്‍ പിറുപിറുക്കുന്നത് കേട്ടു.
'കരിങ്ങാലി' വെള്ളത്തെ കുറിച്ചായിരിക്കും അവന്‍ പറയുന്നത് . നമ്മുടെ പ്രസിദ്ധമായ ദാഹശമനിയില്ലേ? വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചാല്‍  ചായയുടെ നിറം വരുന്ന ഔഷധ ശാലയില്‍ നിന്നും കിട്ടുന്ന ആ സാധനം അതാവും അവന്‍ ഉദ്ദേശിച്ചത് !


വെറും പത്തു പതിനഞ്ചു മിനിറ്റിനുള്ളില്‍ കണ്ണും ഫിംഗറും ഫിഗറും കമ്പ്യൂട്ടറിന് സമര്‍പ്പിച്ചു മൂന്നു പേരും പുറത്തിറങ്ങി 'ഹാവൂ ...' എന്ന് ദീര്‍ഘശ്വാസം വിട്ടു .
'ഹാര്‍ മര്‍ ശദീദ്' (എന്തൊരു ചൂട് ) ! ഡയലോഗ് പാക്കിസ്ഥാനിയുടെ വകയാണ് ..
അത് കേട്ട്‌ 'ഇതൊക്കെ എന്നാ ചൂടാ , ചൂടൊക്കെ അങ്ങ് സുഡാനിലല്ലയോ..' എന്ന മട്ടില്‍ ത്വലബ് ഒരു ചിരി ചിരിച്ചു.


തിരിച്ചു പോരുന്നതിനിടെയാണ് ഈ 'എളുപ്പവഴിയില്‍ ക്രിയ' ചെയ്തതിന്റെ ഗുട്ടന്‍സ് മനസ്സിലായത്‌ ..
ത്വലബിനോട് ചോദിച്ചു : ഇതെങ്ങനെ സാധിച്ചു ?
'അതാണ്‌ റെക്കമെന്റിന്റെ പവറ്' !
ഒറ്റവാചകത്തില്‍ ത്വലാബ് പറഞ്ഞതിന്റെ പച്ചമലയാളം അതായിരുന്നു .


ഞങ്ങളുടെ സ്ഥാപനത്തിലെ Human resource Manager ആഖീല്‍ സമദാനിയുടെ പവറാണ് അവിടെ കണ്ടത്..
അദ്ദേഹം വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഞങ്ങള്‍ പൊരിവെയിലത്തെ വി.ഐ.പികള്‍ ആയത്‌.. .    
എല്ലാം കഴിഞ്ഞു പന്ത്രണ്ടു പത്തിന് ഓഫീസില്‍ തിരിച്ചെത്തുമ്പോള്‍ ഒരു ചോദ്യം മനസ്സില്‍ ദഹിക്കാതെ കിടപ്പുണ്ടായിരുന്നു . 
ഇങ്ങനെയൊരു കഥ നാട്ടിലാണ് അരങ്ങേറിയത് എങ്കില്‍ എന്താവും കഥ ?
---------------------------------------------------------------------------
* ബസ്മ = വിരലടയാളം 



  
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്