2013 മാർച്ച് 13, ബുധനാഴ്‌ച

അയാളും ഞങ്ങളും തമ്മില്‍







വാദിയില്‍ നിന്ന് ചെറിയ ഒരു ഷോപ്പിംഗ് കഴിഞ്ഞ് കുടുംബ സമേതം ശറഫിയ്യയിലേക്ക് ടാക്സി കാത്തു നില്‍ക്കുകയാണ് . 


ഏറിയാല്‍ പതിനഞ്ചു റിയാല്‍ മാത്രമേ ടാക്സിക്കൂലി വേണ്ടൂ . എന്നിട്ടും ഇരുപതും ഇരുപത്തഞ്ചും ചോദിക്കുന്നു ഡ്രൈവര്‍മാര്‍ . 

നാട്ടിലെ പോലെയല്ല നേരത്തെ സംഖ്യ ചോദിച്ചു ഓ കെ ആണെങ്കില്‍ കേറിയാല്‍ മതി . ഒന്ന് രണ്ടു പേരോട് ചോദിച്ചു , ഇരുപതും ഇരുപത്തഞ്ചും പറഞ്ഞത് കൊണ്ട് കേറിയില്ല .

മൂന്നാമത് വന്നത് ഒരു സൗദി പൌരന്‍ ആണ് .
പതിനഞ്ചിന് സമ്മതിച്ചു .

കേറി ഇരുന്നു കാര്‍ നീങ്ങി തുടങ്ങിയ പാടെ മകന്‍ അവിടെയും ഇവിടെയും 'ഞെക്കാന്‍ ' തുടങ്ങി . പോരാത്തതിന് പാട്ട് , പാട്ട് എന്ന് പലവട്ടം പറയുന്നുമുണ്ട് .
കുട്ടി എന്താണ് പറയുന്നത് എന്ന് ചോദിച്ചു അദ്ദേഹം . 
ഞാന്‍ കാര്യം പറഞ്ഞു . സാധാരണയായി നിലമ്പൂര്‍ക്കാരന്‍ മുഹമ്മദലിയുടെ കാറാണ് അത്യാവശ്യങ്ങള്‍ക്ക് വേണ്ടി വിളിക്കാറ് . മുഹമ്മദ്‌ അലി ഒരു മാപ്പിളപ്പാട്ട് പ്രേമിയാണ് . നല്ല ഒരു സെലക്ഷന്‍ തന്നെയുണ്ട് അദ്ദേഹത്തിന്‍റെ പക്കല്‍ .

അദ്ദേഹം നല്ല പാട്ട് വെക്കും ' പേര്‍ഷ്യയിലെക്കെന്നുരത്ത് ' എത്രയും ബഹുമാനപ്പെട്ട , പണ്ട് പണ്ട് പായാക്കപ്പലില്‍ .. തുടങ്ങി വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പാട്ടുകള്‍ ..

ഒടുവില്‍ സൗദി പൌരന്‍ പാട്ടിട്ടു . നല്ല ഒരു അറബി പാട്ട് . മോന്‍ തലകുലുക്കാനും കൈകൊട്ടാനും താളം പിടിക്കാനും തുടങ്ങി . അത് കണ്ടപ്പോള്‍ അദ്ദേഹം കുട്ടിയെ എടുത്തു മടിയില്‍ വെച്ചു .

സ്റ്റയറിംഗ് അവന്റെ കയ്യില്‍ കൊടുത്തു . 
അവന് നിധി കിട്ടിയ സന്തോഷം !

അദ്ദേഹം സംസാരിച്ചു കൊണ്ടേയിരുന്നു . കൂട്ടത്തില്‍ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള അന്തരത്തിലേക്ക് വന്നു .

കാലത്തിനു അനുസരിച്ചാണ് പുതിയ തലമുറ വളരുന്നതെന്നും നമ്മുടെ കാലമല്ല ഇക്കാലമെന്നും അദ്ദേഹം . പഴയ തലമുറയുടെ ബുദ്ധിയും ചിന്തയും പോര ഇന്നത്തെ മക്കള്‍ക്ക്‌ . കാലത്തിനനുസരിച്ച് തലമുറയും മാറുന്നു .. ഇന്ന് കുട്ടികള്‍ക്ക് കളിക്കോപ്പുകളോടല്ല താത്പര്യം മൊബൈല്‍, കമ്പ്യൂട്ടര്‍ , ഇവയാണ് 'കളിക്കോപ്പുകള്‍ ' തുടങ്ങി തികച്ചും പോസിറ്റിവ് ആയി ചിന്തിക്കുന്ന അദ്ദേഹത്തോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നി ..

ഇടയ്ക്കിടെ മകനെ ഓമനിക്കുകയും നെറുകയില്‍ തലോടി വാത്സല്യം കാണിക്കുകയും അവനെ കൊഞ്ചിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം .
കുട്ടിയാണെങ്കില്‍ അവനാണ് കാറോടിക്കുന്നത് എന്ന ഭാവത്തില്‍ ആണ് ഇരിപ്പ് !!!

ഷറഫിയ്യയില്‍ എത്തിയത് അറിഞ്ഞതേയില്ല . ഒടുവില്‍ ഇറങ്ങാന്‍ നേരം കുട്ടിയെ എടുത്തിട്ടു അവന്‍ പോരുന്നില്ല !!! ഒരു വിധം പിടിച്ചു പറിച്ചു കൊണ്ട് പോരുകയാണ് ചെയ്തത് .
അദ്ദേഹവും ആകെ വല്ലാതായി ..!!

ടാക്സി കൂലി കൊടുത്ത് ശുക്രന്‍ പറഞ്ഞു പോരാന്‍ നോക്കുമ്പോള്‍ അദ്ദേഹം കാശ് വാങ്ങുന്നില്ല . എത്ര നിര്‍ബന്ധിച്ചിട്ടും ഒകെ അല്ലാഹ് ആതീകല്‍ ആഫിയ എന്ന് പറഞ്ഞു സലാം തന്നു അദ്ദേഹം കാറെടുത്ത് മുന്നോട്ടു പോയി .
പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടക്ക് ആദ്യത്തെ അനുഭവം .

മോന്‍ അപ്പോഴും കരഞ്ഞു കൊണ്ടേയിരുന്നു !!!


2013 ഫെബ്രുവരി 22, വെള്ളിയാഴ്‌ച

വീണ്ടും ചില 'വീട്' കാര്യങ്ങള്‍




വീട് ഒരു അഭയ കേന്ദ്രമാണ് . പുറപ്പെടും നേരം തൊട്ടേ വേഗം തിരിച്ചെത്തണം എന്നാഗ്രഹിക്കുന്ന ഇടം . വീട്ടില്‍ നിന്നിറങ്ങിപ്പോയി വീട്ടിലേക്കു തിരിച്ചെത്തുമ്പോള്‍ കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റില്ല . അനുഭവിച്ചു തന്നെ അറിയണം .

സ്വന്തം വീട്  അസൗകര്യങ്ങളുടെ 'ധാരാളിത്തത്തില്‍ ' പണിതതായിരുന്നു .
ചെറിയ വീട് , ഒരുപാട് അംഗങ്ങള്‍ .
അന്നേ സൌകര്യങ്ങളുള്ള ഒരു വീട് സ്വപ്നത്തില്‍ ഇടയ്ക്കിടെ കടന്നു വരും . നല്ല വീട് കാണുമ്പോഴൊക്കെ ആഗ്രഹിക്കും . എന്നെങ്കിലും ഒരിക്കല്‍ .

പഠന കാലം തൊട്ടേ ഹോസ്റ്റല്‍ ആയിരുന്നു വീട് . ഒരു മുറിയില്‍ കുറെ പേര്‍ . വ്യത്യസ്ത നാട്ടില്‍ നിന്ന് , വിഭിന്ന സംസ്ക്കാരങ്ങളും , സ്വഭാവങ്ങളുമായി വന്നവര്‍ . താത്പര്യങ്ങളിലും  ഇഷ്ടങ്ങളിലും   സമീപന രീതികളിലും  എല്ലാം തികച്ചും വേറിട്ട വ്യക്തിത്വമുള്ളവര്‍ .

പരസ്പരം സഹിച്ചും ക്ഷമിച്ചും  പരിഗണിച്ചും സ്വന്തം ഇഷ്ടങ്ങള്‍ ത്യജിച്ചും ഒന്നിച്ചു കഴിയാന്‍ വിധിക്കപ്പെടെണ്ടി വരിക എന്നതിന് ദോഷങ്ങള്‍ കുറെ  ഉണ്ടെങ്കിലും  ഗുണങ്ങളും ഉണ്ടെന്നു മനസ്സിലാക്കിയ കാലം . ഉറങ്ങുന്നവനെ ഉണര്‍ത്താതെ , മറ്റുള്ളവന് ശല്യമാകാതെ ജീവിക്കേണ്ടി വരുമ്പോള്‍ , സ്വന്തം താത്പര്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ അഭീഷ്ടങ്ങളെ പരിഗണിക്കേണ്ടി വരുമ്പോള്‍ കിട്ടുന്ന ഒരു മാനസിക തൃപ്തി  മനസ്സിലാകുന്നത് അവിടം മുതല്‍ക്കാണ് .

പഠന കാലം കഴിഞ്ഞപ്പോള്‍ , കൂട്ട് ജീവിതവും അവസാനിച്ചു എന്ന് കരുതി . പക്ഷെ , അധ്യാപന ജീവിതത്തിലും കാത്തിരുന്നത് ഹോസ്റ്റല്‍ ജീവിതം തന്നെയായിരുന്നു . റസിഡന്‍ഷ്യല്‍ ഹൈ സ്കൂളില്‍ പത്തു വര്‍ഷം ഈ ജീവിതം തന്നെ . ഉണ്ണുന്നതും ഉറങ്ങുന്നതും പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രാര്‍ഥിക്കുന്നതും എല്ലാം ഒരു കുടക്കീഴില്‍ ..

കടല്‍ കടന്നപ്പോള്‍ കരുതി , ഇനിയെങ്കിലും ജീവിതത്തിനു മറ്റൊരു തലം ഉണ്ടാകുമെന്ന് . ഗള്‍ഫിലും കാത്തിരുന്നത് കൂട്ടുജീവിതം തന്നെയായിരുന്നു . ദീര്‍ഘമായ പത്തു വര്‍ഷത്തെ ജീവിതം ഇങ്ങനെയായിരുന്നു .

നിനക്ക്
എന്താണെഴുതെണ്ടത്?
ഇരുളില്‍ നിന്നിറങ്ങിപ്പോയി
ഇരുളിലേക്ക് തന്നെ കൂടണയുന്ന
ഉദയാസ്തമയങ്ങളെക്കുറിച്ച് ?
കനല്‍ മലയുടെ ഏഴാം നിലയില്‍
ആര്‍ക്കോ വേണ്ടി പുകയുന്ന
തീക്കൊള്ളികള്‍ക്കിടയില്‍
അനുവദിച്ചു കിട്ടിയ ഇത്തിരിയിടത്തെക്കുറിച്ച്‌ ?

ഹൃദയക്കൊളുത്തുകള്‍ മെല്ലെ അഴിച്ചു
മൌനച്ചുണ്ടുകള്‍ അമര്‍ത്തിയടച്ചു
താളം തെറ്റിയ അടുപ്പോരത്ത്
ഇറ്റിവീഴും മുന്‍പേ
വറ്റിത്തീരുന്ന കിനാത്തുള്ളികളെക്കുറിച്ച്‌ ?

ഒരു കുഞ്ഞു നിനവു പോലും
തഴുകിയെത്താനില്ലാത്ത
യാമക്കിതപ്പിനൊടുവില്‍
വിരസമായി കണ്‍ തുറക്കുന്ന
ജീവനില്ലാത്ത
പുലര്‍ക്കാഴ്ചകളെക്കുറിച്ച്‌ ?

വെന്തു മലച്ച വറ്റുകള്‍ക്കിടയിലും
വെറുതെ
നനവ്‌
പരതുന്ന
പരുക്കന്‍ വിരലുകളെക്കുറിച്ച്‌ ?

പറയൂ ചങ്ങാതീ ,
നിനക്കെന്താണെഴുതെണ്ടത് ?  

( 2002 Sept 8  നു എഴുതിയത് )


ഒടുവില്‍ ഗള്‍ഫ്‌  ജീവിതം കുറച്ചു സൌകര്യങ്ങള്‍ ഒക്കെയുള്ള ഒരു വീട് സമ്മാനിച്ചു . പക്ഷെ , അവിടെ വെറും വിരുന്നുകാരനായി മാത്രം ചെന്ന് ഏതാനും  ദിവസം പാര്‍ത്തു തിരിച്ചു പോരാന്‍ ആയിരുന്നു കാലം നിശ്ചയിച്ച വിധി .

എല്ലാ സൌകര്യങ്ങളുമുള്ള വീട് വിട്ട് , ബാത്ത് റൂമിനു മുമ്പില്‍ ക്യൂ നിന്നും , കിട്ടിയത് തിന്നും , ജീവിതം വീണ്ടും അലസമായി ഒഴുകി . എന്നാലും എന്തൊക്കെ അസൌകര്യങ്ങള്‍ ഉണ്ടെങ്കിലും  തന്റെ കട്ടിലില്‍ എത്തി ഒന്ന് നിവര്‍ന്നു കിടന്നാല്‍ ഒരു ദിവസം സമ്മാനിച്ച എല്ലാ വിഹ്വലതകള്‍ക്കും അറുതിയാവും .. വല്ലാത്ത  ഒരു സമാധാനം കൈവരും .

ഇന്ന് സ്വന്തം വീടല്ലെന്കിലും സ്വന്തം വാടക വീട്ടിലാണ് താമസം .. !!!

ഇന്നിപ്പോള്‍ എന്റെ  വീട് ഒരു പ്രവാസിയെപ്പോലെ ഞങ്ങളെ കാത്തിരിക്കുകയാണ്  ..

ഇടയ്ക്കു ഇട്ടേച്ചു പോയ കുടുംബാംഗങ്ങള്‍ തിരിച്ചു വരുന്നതും വീണ്ടും വീട് സജീവമാകുന്നതും കാത്ത് കാത്തിരിപ്പാണ്  .. ചുരുക്കത്തില്‍ വീട് ഒരു സ്വപ്നമാണ് അന്നും ഇന്നും ..!


 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്