2015, മേയ് 11, തിങ്കളാഴ്‌ച

നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?



നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ചു ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട് ?

ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട !!

ഇത് ഞാന്‍ നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല
ഇന്ന് ജുമുഅ ഖുതുബ യില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണ് !!

ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു

അതെവിടെ
ഇതെവിടെ
അത് ഇങ്ങോട്ട് കൊണ്ടുവാ
അത് താ ഇത് താ
നീ എവിടെ പോയി ഇരിക്കുന്നു
ഒന്ന് വേഗം വാ

തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട്‌ കല്‍പ്പിക്കുന്നത്
എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്‍ക്കുന്നത്
എന്തിനൊക്കെയാണ് നീ അവളോട്‌ ചൂടാവുന്നത് ?

എന്നിട്ടോ ?
നീ അവള്‍ക്കു എന്തെങ്കിലും അങ്ങോട്ട്‌ കൊടുക്കാറുണ്ടോ ?
അവളെ ഏതെങ്കിലും വീട്ടു കാര്യത്തില്‍ സഹായിക്കാറുണ്ടോ ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദി ക്കാറുണ്ടോ ?

യാ ഫാത്തിമാ
യാ ഹുര്‍മാ
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?

ഇതൊക്കെ കേട്ടപ്പോള്‍ ഞാനും ഒന്ന് ആലോചിച്ചു നോക്കി

നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?

പാത്ത്വോ
ശോഭേ
സുമിത്രേ
കുഞ്ഞിമ്മുവോ
അന്നമ്മേ
ചിന്നമ്മേ
എടിയേ ......!!!

പോത്തേ
കഴുതേ
പണ്ടാരെ
കുരിപ്പേ ...

എന്തെല്ലാം വിളികള്‍ ..

ഖത്തീബ് തുടരുന്നു

അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ്
യാ ഹബീബത്തീ
യാ ഖമര്‍
യാ മവദ്ദത്തീ
യാ കബ്ദീ
യാ ഖല്‍ബീ ..

പ്രിയേ
ചന്ദ്രികേ
സ്നേഹമയീ
കരളേ
ഹൃദയമേ ...

ഖത്തീബ് പറയുന്നതിന് അനുസരിച്ച് ഞാന്‍ മനസ്സില്‍ ഇങ്ങനെ നമ്മുടെ സ്റ്റൈലില്‍ പറഞ്ഞു കൊണ്ടിരുന്നു

ഒടുവില്‍ അദ്ദേഹം പറഞ്ഞു

ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്

നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന ,
കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന ഒരു
സ്പെഷ്യല്‍ പേര് കണ്ടെത്തണം
നിങ്ങള്ക്ക് അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്
മറ്റാരും വിളിക്കാത്ത ഒരു പേര്

അവളോട്‌ നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് പേര് വിളിക്കണം എന്ന്
എന്നിട്ട് അവള്‍ക്കു ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിക്കൂ
അല്ലെങ്കില്‍ സ്വയം കണ്ടു പിടിക്കൂ .

ഞാന്‍ അപ്പോള്‍ മുതല്‍ ചിന്തിച്ചു തുടങ്ങിയതാണ്‌
എന്റെ പെണ്ണിനെ എന്ത് പേര് ചൊല്ലി വിളിക്കും ?
നിലവില്‍ ഇപ്പോള്‍ സുബീ എന്നാണു വിളിക്കുന്നത്‌
എല്ലാവരും അത് തന്നെയാണ് വിളിക്കുന്നത്‌
ഇനി സുബൂ എന്നെങ്ങാനും ആക്കിയാലോ ?

നിങ്ങള്‍ക്കും വേണമെങ്കില്‍ ഒരു പുതിയ പേര് കണ്ടു പിടിക്കാം .

നാം വളരെ നിസ്സാരം എന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട് അല്ലേ ?
ഒന്നോര്‍ത്തു നോക്കൂ ..

അദ്ദേഹം അവസാനം പറഞ്ഞ വാചകം ഇതാണ് .

'ഉണങ്ങിയ' കുടുംബ നാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ

'നനവുള്ള' 'കനിവുള്ള' 'സ്നേഹമുള്ള' കുടുംബ നാഥനില്‍ നിന്ന്
ഇതെല്ലാം ഉള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക !!

ഏറ്റവും ഒടുവില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു വെച്ചു

'മന്‍ ഇഹ്തറമ സൌജതഹു ഹുവ കരീം
മന്‍ ഹഖറ ഹുര്‍മതഹു ഹുവ ലഈം '

മൊഴി മാറ്റം :
ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ
അവനാണ് മാന്യന്‍

ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ
അവനാണ് നിന്ദ്യന്‍

എത്ര മനോഹരവും
ഉദാത്തവും
ചിന്താര്‍ഹവും
മനോഹരവുമായ വാചകങ്ങള്‍

2015, മേയ് 7, വ്യാഴാഴ്‌ച

നാട്ടു വാസിയും പ്രവാസിയും






പ്രവാസി നല്ല ഒരു വീട് വെച്ചാല്‍ നാട്ടു വാസികള്‍ പറയും :

'എന്തിനാപ്പൊ ഇത്തര ബല്യ വീടൊക്കെ ? കായിന്റെ തെളപ്പ് തന്നെ അല്ലാണ്ടെന്താ ? ഓലെയൊക്കെ ഒരു പൌറെ ? കജ്ജില് കായിണ്ട് ന്ന് കരുതി ങ്ങനെ തോന്ന്യാസം കാട്ടാന്‍ പറ്റ്വോ ?


ഇനി നാട്ടു വാസി ഹലാക്കിന്റെ ഒരു വീട് വെച്ചാലോ ?

'എന്താ ഓന്റെ വീടിന്റെ ഒരു പത്രാസ് . കായി ണ്ടെങ്കി അത് മാതിരി പൊര വെക്കണം . ഓനാണ് ഷുജായി .. ആ പൊര ഒന്ന് കാണണ്ടത് തന്നെ '

നാട്ടിലെ വലിയ ഒരു മുതലാളിയുടെ വീട്ടില്‍ പിരിവിനു ചെന്ന് അയാള്‍ കൊടുത്ത ആയിരം രൂപ വാങ്ങി പോരുമ്പോള്‍ പിരിവുകാര്‍ പരസ്പരം പറയും :

'നല്ല മനുസന്‍ . ഞാന്‍ ഒരു അഞ്ഞൂര്‍ ഒക്കെ കിട്ടൂ ന്നാ കരുത്യേ .. '

അത് കഴിഞ്ഞു ഒരു പാവം പ്രവാസിയെ കണ്ടു ആയിരം വാങ്ങി പോരുമ്പോള്‍ പിരിവുകാര്‍ പറയും :

'ബല്യ ഗള്‍ഫ് കാരനാത്തരെ . ആയിരം ഉലുവയാ തന്നത് .
ഞാനൊരു രണ്ടായിരം തരൂന്നാ കരുത്യേ .. കഞ്ചൂസ് !!

പ്രവാസി അവധിക്കു നാട്ടില്‍ ചെന്നാല്‍ ഒരു കാറില്‍ പോകുന്നത് കണ്ടാല്‍ നാട്ടുവാസി കുശുകുശുക്കും

'ഓനൊന്നും ഇപ്പൊ കാറിലല്ലാതെ നടക്കൂല . ബസ്സും ഓട്ടോറിക്ഷയും ഒന്നും ഓന് പറ്റൂല്ല . ബല്യ ആളായി ..

ആ സ്ഥാനത്ത് നാട്ടിലെ ഒരു മുതലാളിക്കുട്ടി കാറില്‍ പോകുമ്പോ
പറയും :

'ഓനൊക്കെ കായിള്ള മോനാ ഇത് വരെ അള്‍ടോ ഏനൂ .
ഇപ്പൊ സ്വിഫ്റ്റ് ആക്കിയതാ . കായിള്ളോര്‍ കാറില് 
തന്നെല്ലേ നടക്ക്വ ?

ഏതെങ്കിലും ഒരു പ്രവാസിയുടെ ഭാര്യ എന്തെങ്കിലും ആവശ്യത്തിനു പുറത്ത് പോകുന്നത് കണ്ടാല്‍ നാട്ടു വാസി പറയും :

'ഓള്‍ക്ക് വെലസുക തന്നെയാ പണി . എന്നും കാണാം ഇങ്ങനെ മാറ്റി പോണൂ . എവുടുക്കാ ന്ന് ച്ചു ഒരു കുറ്റില്ലാ ..
കായി ണ്ടല്ലോ ഇട്ടം പോലെ .. ഒനാനെങ്കി ഇബടെ ഒട്ടു ഇല്ലേനും . കറങ്ങന്ന്യേ ഓക്ക് പണി .

നാട്ടുവാസിയുടെ ഭാര്യ ആണ് ഇങ്ങനെ പോകുന്നത് എങ്കില്‍ :
'ആ താത്ത / ചേച്ചി വല്ല ആശുപത്രീക്കും എക്കാരം പോണത് . ആരെങ്കിലും അല്ഷിഫീലോ മൌലാനീലോ ണ്ടാകും ...!!

പ്രവാസിയുടെ മക്കള്‍ നല്ല ഒരു സ്കൂളിലാണ് പഠിക്കുന്നത് എന്ന് കേള്‍ക്കുമ്പോ :

'ഓലൊക്കെ മ്മളെ സാദാ സ്കൂളില്‍ പടിപ്പിക്ക്വോ . വി ഐ പി സ്കൂളില്ലല്ലേ പഠിപ്പിക്കൂ . ബല്യ ബലിപ്പത്തരം അതൊക്കെ അല്ലെ ?

ഇനി നാട്ടുവാസിയുടെ കുട്ടിയെ കുറി ച്ചാണെകിലോ ?

'ഓന്റെ മോനൊക്കെ തുക്കടാ സ്കൂളിലൊന്നും അല്ല പഠിക്കുന്നെ
വമ്പന്‍ സ്കൂളിലാ ... അബടെ മാസം മാസം ഫീസെന്നെ ണ്ടാകും നല്ല ഒരു സംഖ്യ !

പ്രവാസിയുടെ മകളെ നല്ല സാമ്പത്തിക ശേഷിയുള്ള ഒരാളെ കൊണ്ട് കെട്ടിച്ചാല്‍ :

'ഓന്റെ മകളെ ഒരു പണച്ചാക്കിനെ കൊണ്ടാ കെട്ടിച്ചത്..'

നാട്ടു വാസിയാണ് മോളെ ഇങ്ങനെ കെട്ടിച്ചത് എങ്കിലോ ?

'നല്ല കായിള്ള ടീമാ ഓനെന്നു തോന്നുണൂ . എന്താ ഓന്റെ കാറും
വേസോം പത്രാസും . നൂറും നൂറും കൊടുത്താലെന്താ ? അതിനു മാത്തരം ഓനും ണ്ടല്ലോ ..

മഹല്ലിലെ പള്ളി പുനര്‍ നിര്‍മ്മാണം സംബന്ധിച്ച പിരിവു നല്‍കിയവരുടെ പേര് വായിക്കുകയാണ് സെക്രട്ടറി

തെക്കും കാട് മമ്മദ് - പതിനായിരം ഉറുപ്പിക
കോഴിപ്പാടത്ത് ചേക്കു - പതിനയ്യായിരം ഉറുപ്പിക
കുറുക്കന്‍ അയമോട്ടി - ഇരുപതിനായിരത്തി ഒന്ന് ഉറുപ്പിക

നമ്മുടെ മഹല്ല് പ്രസിഡന്റും കാരണവരും ആയ ബഹുമാനപ്പെട്ട ആലിക്കുട്ടി ഹാജി അമ്പതി നാആആആആആആആആ .....യിരം ഉറുപ്പിക .. ചെല്ലിന്‍ മക്കളെ സ്വലാത്ത് !!!

ആരവം ഒടുങ്ങിയ ശേഷം .

പിന്നെ ജിദ്ദയില്‍ നിന്ന് ഉമ്മര്‍ ഒരു അമ്പതിനായിരം
മസ്ക്കത്തില്‍ നിന്ന് നജീബ് അമ്പത്
ഖത്തറില്‍ നിന്ന് മുഹമ്മദ്‌ അലി ഒരു അമ്പത്
കുവൈത്തില്‍ നിന്ന് ഷാനവാസ് അമ്പത് ..

smile emoticon

2015, മേയ് 6, ബുധനാഴ്‌ച

ഈ പുഴയും കടന്ന്






ശൈശവവും 
ബാല്യവും
കൌമാരവും
യുവത്വവും
എത്ര പെട്ടെന്നാണ് ഈ പുഴയും  കടന്നു 
യാത്ര പോയത് ?

ഇരുള്‍ മുറ്റിയ 
ദരിദ്ര പരിസരത്തു നിന്ന് 
വിശന്നൊട്ടിയ 
വയറുമായി
പ്രകാശപ്പൊട്ടുകള്‍ തേടി
പാഥേയമില്ലാത്ത വെറും
ഒരു മുസാഫിറായി
ജീവിതത്തിലേക്ക്
ഒറ്റയ്ക്ക്
നടന്നു പോയത് 
ഈ പുഴയും   കടന്നാണ് 
കൈ പിടിക്കാന്‍ പോലും ഒരാളില്ലാതെ .
പക്ഷേ
അന്നേ അറിയാമായിരുന്നു
ഇത് ഒന്നാമത്തെ പുഴയാണെന്നും
അനേകം പുഴ  കടന്നു വേണം
മറു കര പറ്റാനെന്നും ..!!!

ഒരുപാട് പുഴകളും 
തോടുകളും 
കാടുകളും മേടുകളും 
പാലങ്ങളും  കടന്നു
ഒരായിരം നാടുകളിലൂടെ
അനേകം കാതങ്ങള്‍ 
ഓടിത്തളര്‍ന്നാലും
നീന്തിക്കടന്നാലും 
ഒടുവില്‍ ,
ജീവിതത്തിന്റെ സായം സന്ധ്യയില്‍
അന്ന് പോന്ന പോലെ
ഇക്കരെ നിന്ന് അക്കരെക്കു
ഒരു വരവുണ്ട്
എന്നിട്ട്
കളകളാരവം മുഴക്കി
നിശ്ശബ്ദം ഒഴുകുന്ന, 
കുഞ്ഞുന്നാളില്‍
എന്റെ തോരാത്ത കണ്ണീര്‍ 
ആരും കാണാതെ
തുടച്ചു തന്നിരുന്ന
എന്റെ പ്രിയപ്പെട്ട
നിലംപതിപ്പുഴയുടെ മാറില്‍
എല്ലാം മറന്നു ഒരു കിടത്തമുണ്ട്

ഒടുവില്‍,
പരമാവധി ശ്വാസം എടുത്തു
അടിപ്പരപ്പില്‍
ഒരു മുങ്ങിക്കിടത്തമുണ്ട്
ഓര്‍മ്മകളെ പോലെ
വഴുവഴുപ്പുള്ള
വെള്ളാരം കല്ലുകള്‍
എടുത്തു തുരുതുരെ ഒരു ഉമ്മവെക്കലുണ്ട് !!

ഒന്നും എഴുതാത്ത ,
വക്കു പൊട്ടിയ
കൊച്ചു സ്ലേറ്റുമായി
വെറുതെ
അക്കരെക്കും ഇക്കരെക്കും 
ഒരു നീന്തിത്തുടിക്കലുണ്ട് !!

അന്ന് ഞാന്‍
എന്തൊക്കെയോ പിടിച്ചടക്കാന്‍ പോയ
മുസാഫിറായിരിക്കില്ല
എല്ലാം ഉണ്ടായിട്ടും
ഒന്നും ഇല്ലാത്ത
വെറും ഒരു ഫഖീര്‍ !!!

ഉസ്മാന്‍ ഇരിങ്ങാട്ടിരി 

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
* മുസാഫി ര്‍ - സഞ്ചാരി
* ഫഖീര്‍ - ദരിദ്രന്‍
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

2015, മേയ് 5, ചൊവ്വാഴ്ച

വിളി കേള്ക്കും ദൂരത്ത്





ഓഫീസില്‍ നിന്ന് വന്നാല്‍ പിന്നെ കമ്പ്യൂട്ടറിന് മുമ്പിലാവും ഏറെ സമയവും .
അഞ്ചു മണിയോടെ റൂം മേറ്റ് ഹസീബും എത്തും . ഹസീബ് വന്നപാടെ നാട്ടിലേക്ക് വിളി തുടങ്ങും .
വീട്ടുകാ രെയൊക്കെ കണ്ടു വീഡിയോ കോള്‍ ആയാണ് സംസാരം .

സ്വസ്ഥമായി ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഒക്കെ ഉണ്ട് ഞങ്ങളുടെ വില്ലയില്‍ .
റൂമിന് മുകളിലുള്ള വിശാലമായ ഓഡിറ്റോറിയത്തിലേക്ക് പോകാം .
തോലാബും മറ്റു സാമഗ്രികളും  ഒക്കെ ഇടാനുള്ള ഞങ്ങളുടെ റൂമിന് തൊട്ടടുത്ത്‌ തന്നെയുള്ള ചെറിയ റൂമിലേക്ക്‌ പോകാം എന്നിരുന്നാലും ഹസീബ് റൂമില്‍ തന്റെ കട്ടിലില്‍ സുഖസുന്ദരമായി കിടന്നാണ്
നാട്ടിലേക്ക് വിളിക്കുക

ഒരിക്കല്‍ ഞാന്‍ അവനോടു ഇക്കാര്യം സൂചിപ്പിച്ചു .
അപ്പോള്‍ അവന്‍ പറഞ്ഞു . വീട്ടിലേക്കല്ലേ വിളിക്കുന്നത്‌ ? സീക്രട്ടും രഹസ്യവും ഒന്നും ഇല്ല .
അതും പറഞ്ഞു മനസ്സ് തുറന്ന ഒരു ചിരി ചിരിച്ചു അവന്‍

അതിനു ശേഷം ജോലി കഴിഞ്ഞു വന്നാല്‍ പതിവ് പോലെ   അവന്‍ നാട്ടിലേക്കുള്ള വിളിയിലും ഞാന്‍ എന്തെങ്കിലും എഴുതിയും വായിച്ചും ഇരിക്കാറാണ് പതിവ് .

ഇന്നലെ ഞാന്‍ എന്റെ ലോകത്തങ്ങനെ മുഴുകി ഇരിക്കുമ്പോള്‍ തൊട്ടടുത്ത്‌ കിടന്നു അവന്‍ നാട്ടിലേക്ക് വിളിക്കുകയാണ്‌ . ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുന്നുണ്ട് . ഇയര്‍ ഫോണ്‍ വെച്ചാണ് സംസാരം . അത് കൊണ്ട് മറുതലക്കല്‍ നിന്ന് ആരാണ് സംസാരിക്കുന്നതു എന്ന് മനസിലായില്ല .

വല്ലാത്ത സന്തോഷത്തോടെ , കളി പറഞ്ഞും , തമാശ പറഞ്ഞും
സ്വയം ചിരിച്ചും മറു തലക്കല്‍ ഉള്ള ആളെ ചിരിപ്പിച്ചും 
ഇവനിങ്ങനെ  സംസാരിക്കുന്നത് ആരോടാവും ?

തുടരെത്തുടരെയുള്ള ചിരി പലപ്പോഴും എന്റെ ശ്രദ്ധ തെറ്റിച്ചു

ഭാര്യ ആവുമോ മറുതലക്കല്‍ .
പക്ഷേ സംസാരം കേട്ടിട്ട് അതിനു സാധ്യത കാണുന്നില്ല  .
ഇനി മക്കളാ വുമോ ? അതിനു അവനു നന്നേ ചെറിയ ഒരു കുട്ടിയെ ഉള്ളൂ . മാത്രവുമല്ല
ഒരു മുതിര്‍ന്ന ആളോട് സംസാരിക്കും പോലെയാണ് വര്‍ത്തമാനം .

പിന്നെ ആരോടാവും ?
പെങ്ങളോടോ അനിയനോടോ ജ്യേഷ്ഠനോടോ  ?

ആരോ ആവട്ടെ . എന്നാലും ആ സംസാരം കേട്ടിരിക്കുന്ന എനനിലും  വല്ലാത്ത ഒരു സന്തോഷം പകര്‍ന്നു.
ഒടുവില്‍  ഞാന്‍ എന്റെ ലോകത്തേക്ക് ഉള്‍വലിഞ്ഞു.

ദീര്‍ഘമായ സംസാരത്തിനും ഏറെ നേരത്തെ ഇടക്കിടെയുള്ള പൊട്ടിച്ചിരിക്കും ശേഷം അവന്‍ ഫോണ്‍ സംസാരം അവസാനിപ്പിച്ചു .

അന്നേരം ഞാന്‍ ചോദിച്ചു .
ഹസീ , ആരോടാ ഇത്ര നേരം സംസാരിച്ചേ ?
ഭയങ്കര ചിരി ഒക്കെയായിരുന്നല്ലോ ...

ഭാര്യ ആയിരുന്നോ ? അതോ പെങ്ങളോ , ജ്യേഷ്ടനോ , അനിയനോ , അനിയത്തിയോ ? ആരായിരുന്നു ?

അപ്പോള്‍ എന്നെ കുഴപ്പിക്കുന്ന പോലെ അവന്‍ പറഞ്ഞു .
ഈ പറഞ്ഞ ആരും അല്ല .

പിന്നെ ?
ഒന്ന് ഗസ്സ് ചെയ്യാമോ ?
ഞാന്‍ പിന്നെയും ആലോചിച്ചു .

ഇത്ര സ്വതന്ത്രമായും സന്തോഷത്തോടെയും പൊട്ടിച്ചിരിച്ചും ആരോടാവും അവന്‍ ഇത്രനേരം സംസരിച്ചിട്ടുണ്ടാവുക?

എനിക്ക് ഒരു പിടിയും കിട്ടിയില്ല
ഞാന്‍ പറഞ്ഞു .
സുല്ല് . തോറ്റു .

അപ്പോള്‍  നിറയെ സന്തോഷവും അതിലേറെ സംതൃപ്തിയും  നിറഞ്ഞ  മുഖഭാവത്തോടെ
അവന്‍ പറഞ്ഞു :

എന്റെ ഉമ്മയോട് !!!

അന്നേരം ഞാന്‍ എന്റെ കസേരയില്‍ നിന്ന് എഴുന്നേറ്റു ചെന്ന്
അവനു ചൂടുള്ള ഒരു ഷേക്ക്‌ ഹാന്റ് കൊടുത്തു .
എന്നിട്ട് പറഞ്ഞു:
വെല്‍ഡണ്‍ മൈ ബോയ്‌ !!



പ്രവാസികള്‍ക്ക് എല്ലാ കാര്യത്തിലും ഒരു ടൈം ടേബിള്‍ ഉണ്ട് . നാട്ടിലേക്കു വിളിക്കാനടക്കം .
പഴയ പോലെയല്ല ഇന്ന് നന്നേ ചുരുങ്ങിയ ചെലവു കൊണ്ട് മണിക്കൂറുകളോളം നാട്ടിലേക്കു സംസാരിക്കാം .

'ഇമോ' പോലെയുള്ള ആധുനിക സംവിധാനം വഴി നേരില്‍ കണ്ടും കേട്ടും തികച്ചും സൌജന്യമായും സംസാരിക്കാം . മിക്ക  പ്രവാസികളും ദിവസവും ഒന്നോ രണ്ടോ മണിക്കൂറൊക്കെ ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ ശ്രമിക്കാറുണ്ട് . സമയം പോലെ .

പക്ഷേ മാതാപിതാക്കളോട് എപ്പോഴെങ്കിലും കുറച്ചെന്തെങ്കിലും സംസരിച്ചെങ്കില്‍ ആയി . പലപ്പോഴും അതൊരു ചടങ്ങ് കഴിക്കും പോലെ ആയി മാറും . ഏറെ നേരം മരുമകളുമായി സംസാരിച്ചിട്ടു എനിക്കും ഇപ്പോള്‍ തരും എന്ന് പ്രതീക്ഷിച്ചു നിസ്ക്കാരപ്പായയില്‍ ഇരിക്കുന്നുണ്ടാവും അവന്റെ ഉമ്മ . വീടിന്റെ ഒരു മൂലയില്‍ ഇരിപ്പുണ്ടാവും ഉപ്പ

മിക്കപ്പോഴും അവരെ  ചോദിക്കില്ല . ചിലപ്പോള്‍ ചോദിച്ചാല്‍ ഉമ്മ നിസ്ക്കരിച്ച്‌ ഓതി ഇരിക്കുകയാണ്
ഉപ്പ അവിടെ എന്തോ പണിയിലാണ് എന്ന് അവള്‍ പറയും . എന്നാല്‍ നാളെ സംസാരിക്കാം എന്നും പറഞ്ഞു കട്ട് ചെയ്യും

ഉമ്മാ / ഉപ്പാ , അമ്മേ അച്ഛാ എന്ന്  നീട്ടി വിളിക്കാന്‍ , അവരോടു കുറച്ചു സമയം സംസാരിക്കാന്‍ , അകലെയാണ് എങ്കിലും ഞാന്‍ നിങ്ങളുടെ കൂടെ തന്നെയുണ്ട്‌ എന്ന് തോന്നിപ്പിക്കാന്‍
നാം ശ്രമിക്കാറുണ്ടോ ?

ഭാര്യക്കും മക്കള്‍ക്കും വിളിക്കുമ്പോള്‍ അവരെയും  നമ്മള്‍ പരിഗണിക്കാ റുണ്ടോ ?

ഒരു പുനരാലോചന ആവശ്യമല്ലേ ഇക്കാര്യത്തില്‍ ?

നമ്മുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കാന്‍ എന്തൊരു സന്തോഷമായിരുന്നു അവര്‍ക്ക് . ഉമ്മാ എന്നും അമ്മേ എന്നും വിളി കേള്‍ക്കുമ്പോള്‍ ആ മാതൃഹൃദയം ചുരത്തുന്ന സ്നേഹാമൃതം നമുക്ക് മറക്കാനൊക്കുമോ ..
ഉപ്പാ എന്നും അച്ഛാ എന്നും നീട്ടി വിളിക്കുമ്പോള്‍
നമ്മളെത്ര വലുതായാലും  ആ വിളിയില്‍ സ്വയം മറക്കാത്ത വല്ല  ഉപ്പമാരും അച്ഛന്‍മാരും ഉണ്ടോ ഈ ദുനിയാവില്‍ ?

അവരെ സാന്ത്വനിപ്പിക്കാനും കട്ടിലില്‍ കൂടെ ഇരുന്ന് ആ തളര്‍ന്ന കൈകള്‍ ഒന്ന് ഓമനിക്കാനും
നെറുകയില്‍  ഒരു ചുംബനം കൊടുക്കാനും നടക്കുമ്പോള്‍ വേച്ചു പോകാനൊരുങ്ങുമ്പോള്‍ ഒരു കൈത്താങ്ങ്‌ ആയി  ചേര്‍ത്ത് പിടിക്കാനും  ഒന്നും നമുക്ക് വിധി ഇല്ല .

എന്നാലും ആധുനിക സംവിധാനം ഉപയോഗിച്ച് അവരെ നമുക്ക് കാണാം . നമ്മെ അവര്‍ക്കും കാണാം . എത്ര വേണമെങ്കിലും സംസാരിക്കാം . എന്നിട്ടും അതിനൊന്നും സമയം കണ്ടെത്താതെ അവരെ അവഗണിക്കുന്നുവോ നമ്മള്‍ ? അതിലും വലിയ നന്ദി കേട് ഈ ലോകത്ത് മറ്റെന്തെങ്കിലും ഉണ്ടോ ?

അവരെ കണ്ട അത്ര കാലം ഇനിയും നമുക്ക് കാണാനാവില്ല . എന്നിട്ടും ..!!

നമ്മുടെ മക്കള്‍ ഇത് പോലെ നമ്മോടു പെരുമാറുമ്പോഴേ ഇതിന്റെ വേദന നമുക്ക് മനസിലാവൂ ..
അപ്പോഴേക്കും ആ വേദനയൊക്കെ ഉള്ളി ലൊതുക്കി അവര്‍ യാത്രയായിട്ടുണ്ടാവും . 
ഒരു നിമിഷം എങ്കിലും ഒന്ന് മാറി ചിന്തിക്കേണ്ടേ ? 


ഏതായാലും മാതാപിതാക്കളെ  വേദനിപ്പിക്കുന്ന , പീഡിപ്പിക്കുന്ന ,  അവരെ തിരിഞ്ഞു നോക്കാത്ത വൃദ്ധ സദനങ്ങളില്‍ കൊണ്ട് പോയി തള്ളുന്ന ഒരു പാട് വാര്‍ത്തകള്‍ കേള്‍ക്കുന്ന ഇക്കാലത്തും ഹസീബിനെ  പോലെയുള്ള മക്കളും ഉണ്ടല്ലോ എന്നത് കുറച്ചൊന്നും ആശ്വാസം അല്ല നമുക്കേകുന്നത് .

ഈ കാലത്തും ഇങ്ങനെ ഒരു മകനെ കിട്ടിയ ആ ഉമ്മ എത്ര ഭാഗ്യവതിയാണ്
ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയ ഈ മകന്‍ എത്ര ഭാഗ്യവാനാണ്!!


 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്